Followers

Wednesday, May 11, 2011

ചതുരങ്ങള്‍

സരസ്വതിക്ക് ഒരു കാമുകനുണ്ടായത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. തുടക്കവും അവസാനവും തിരിച്ചറിയാത്ത ഒരു വൃത്തംപോലെ അവള്‍ക്കുചുറ്റും അയാഥാര്‍ത്ഥ്യം നിലനിന്നു. ആദ്യമാദ്യം കുറച്ചേറെ ശ്വാസം മുട്ടല്‍ തോന്നി സരസ്വതിക്ക്. ഭര്‍ത്താവിനോട് എന്തു കറിയാണ് ഊണിനുണ്ടാക്കേണ്ടതെന്നു ചോദിക്കുമ്പോള്‍ ചെറിയ കുട്ടിയെ മടിയില്‍ കിടത്തി കളിപ്പിക്കുമ്പോള്‍, കുളിമുറിയില്‍ തുറന്നിട്ട ഷവറിന്നു ചുവട്ടില്‍ ഭംഗിയാര്‍ന്ന വെള്ളത്തുള്ളികളുടെ ആര്‍ഭാടതയ്ക്കുള്ളില്‍ ഒന്നിനുമല്ലാതെ കരയാന്‍ തോന്നുമ്പോഴെല്ലാം കാമുകന്റെ മുഖം ഒരു മിന്നല്‍പോലെ മനസ്സിലേയ്ക്ക് കടന്നുവരും. മുന്‍പ് മനസ്സ് പഠിച്ചുറപ്പിച്ച പല ധാരണകള്‍ക്കും പൊടുന്നനെ യാതൊരര്‍ത്ഥങ്ങളുമില്ലാതാവുന്നത് സരസ്വതി അപ്പോഴറിയും. മനസ്സ് വിരല്‍ത്തുമ്പത്തെന്നപോലെ വിറയ്ക്കും.
“അസംഗമായ അനുരാഗം” ഭര്‍ത്താവ് വാങ്ങിത്തന്ന ഭംഗിയുള്ള സ്വര്‍ണ്ണവളകളില്‍ നോക്കിയിരിക്കെ സരസ്വതി സ്വയം പറയും 'എന്താണ് മനസ്സുകള്‍ ഇങ്ങനെ?'
“പിന്നെ എങ്ങനെയിരിക്കണം മനസ്സുകള്‍!” സീത ചോദിക്കുകയുണ്ടായി. “ഈച്ച വീഴാതിരിക്കാന്‍ അടച്ചുവെച്ച കാപ്പിപോലെ, മകളില്‍ നനുത്ത പാട വീണ് ആറിത്തണുത്തിട്ടൊ?”
അന്നുമുതല്‍ ഈ ചോദ്യം മനസ്സിലേറ്റി നടക്കുകയായിരുന്നു സരസ്വതി. ആ ചോദ്യം ചോദിക്കുമ്പോള്‍ ചുവന്നുപോയ സീതയുടെ മുഖം ചിലപ്പോഴൊക്കെ ഒരുത്തരത്തിനു പകരം നില്‍ക്കും. പ്രഭാതത്തിന്റെ ചുവപ്പുപോലെയായിരുന്നു സീതയുടെ മുഖം. അതിന്റെ സത്യവും ന്യായവും ഒക്കെ ആ ചുവപ്പുതന്നെയാണ്. സരസ്വതി പിന്നെയും സ്വയം പറയും.
പിന്നെപ്പിന്നെ താന്‍ വളരെ പ്രാവശ്യം കണ്ട ഒരു സ്വപ്നംപോലെ, വഴിയിലൂടെ നടക്കുമ്പോള്‍ പലപ്പോഴും കാണാറുള്ള ഒരു മുഖംപോലെ പരിചിതമായ കാമുകന്‍.
സരസ്വതി, ഭര്‍ത്താവിന്റെ കുപ്പായത്തിന് കുടുക്കുകള്‍ തുന്നുകയും കുട്ടിയുടെ പാല്‍ക്കുപ്പി ശ്രദ്ധാപൂര്‍വ്വം കഴുകി വെയ്ക്കുകയും ചെയ്തു. മനസ്സിന്റെ ഒരു മൂലയ്ക്ക് പൊട്ടിവിരിഞ്ഞ ചെമ്പകക്കാടിന്റെ വാസന അവളിലും അവളുടെ വീട്ടിലും നിറഞ്ഞുനിന്നു. ദേഹത്തും മനസ്സിലും നിറയെ ആ വാസനയുമായി അവള്‍ ഭര്‍ത്താവിനുള്ള ഭക്ഷണമുണ്ടാക്കി. വീടു വൃത്തിയാക്കി. കുട്ടിക്ക് ഭക്ഷണം കൊടുത്തു ഭര്‍ത്താവിനെ ചിരിപ്പിച്ചു.
കാമുകസന്ദര്‍ശനത്തിനുശേഷം, ഭര്‍ത്താവിന്റെ കൈകളില്‍ തെളിഞ്ഞ പുഞ്ചിരിയുമായി കിടക്കുമ്പോള്‍ ഒരു തവണ സരസ്വതി ചോദിച്ചു. “നോക്കൂ, എന്താണ് സദാചാരം?”
ഭര്‍ത്താവ് കൈകള്‍ മുറുക്കിച്ചേര്‍ത്തുപിടിക്കെ പറഞ്ഞു 'ഇതാ, ഇതുതന്നെ'
'എനിക്കൊരു കാമുകനുണ്ടെന്നു വെയ്ക്കു.' സരസ്വതി പറഞ്ഞു.
'എന്നാല്‍ അവനെ ഞാനിന്നു കൊല്ലും'. ഭര്‍ത്താവ് ചിരിച്ചു.
'എന്നിട്ടൊ?' സരസ്വതി ചോദിച്ചു. 'ഞാനെന്തായാലും അയാളെ പ്രേമിക്കും. ഒരു പക്ഷെ കൂടുതല്‍'.
'എന്നിട്ട്' ഭര്‍ത്താവ് പറഞ്ഞു; 'ഞാന്‍ നിന്നേയും കൊല്ലും'.
'എന്നിട്ടോ?' സരസ്വതി ചോദിച്ചു.
പിന്നെ നിശ്ശബ്ദത തളംകെട്ടാന്‍ തുടങ്ങിയപ്പോള്‍ സരസ്വതി പറഞ്ഞു; 'ഉറങ്ങിക്കോളൂ ഞാന്‍ വെറുതെ പറഞ്ഞതാണ്'.
ചതുരങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ എന്തിനാണ് ധൃതി? സരസ്വതി ഓര്‍ത്തു. ചതുരങ്ങള്‍ക്കുള്ളില്‍ എല്ലാം ഒതുക്കി വൃത്തിയാക്കാന്‍ ഭംഗിയാക്കാന്‍ ആര്‍ക്കും പറ്റാറില്ല. കാരണം ചതുരങ്ങള്‍ പലപ്പോഴും വേര്‍പെട്ടല്ല കിടപ്പ്.
പുളയ്ക്കുന്ന കടലിന്റെ തീരത്തുവെച്ച് അങ്ങിനെയാണ് സരസ്വതി സന്തോഷത്തിന്റെ നിറമെന്താണെന്ന് കാമുകനോട് ചോദിച്ചത്.
'നിന്റെ മുഖത്തിന്റെ നിറം' രഘു പറഞ്ഞു.
എങ്കില്‍ അതൊരു പക്ഷെ, ഈ കടലിന്റെ നിറമായിരിക്കണം. ഒരുപക്ഷെ, ഈ ആകാശത്തിന്റെ,  സ്വപ്നങ്ങളുടേയും പൂക്കളുടേയും എല്ലാ മനുഷ്യരുടേയും നിറമായിരിക്കണം'. സരസ്വതി പറഞ്ഞു.
'നോക്കൂ രഘൂ, എനിക്കീലോകത്തെ ഉള്ളംകൈയ്യിലെടുക്കാമെന്നു തോന്നുന്നു ഇപ്പോള്‍'.
'അതെപ്പോഴാണ് ആകാത്തത്?' രഘു ചോദിക്കും.

ഓരോരുത്തരും ചതുരങ്ങളില്‍ ഒതുങ്ങാത്തവരാണ്. പക്ഷെ ഓരോരുത്തരും ചതുരങ്ങളിലാണ് നില്‍പ്. ധൈര്യപൂര്‍വ്വം ഒന്നു പുറത്തുവന്നു നോക്കു. പിന്നിലുള്ളവരെക്കുറിച്ചു നമുക്ക് ചരിക്കാന്‍ തോന്നും. കരയാന്‍ തോന്നും. അവരെയൊക്കെ ഒന്നോടെ മാറോടടക്കിപ്പിടിച്ച് സ്‌നേഹിക്കാന്‍ തോന്നും. പിന്നെ നമുക്ക് കടലുകളാവാം. ആകാശങ്ങളാവാം നമുക്കെല്ലാതും എല്ലാവരുമാകാം'.
ഈ ആകാശത്തിനു കീഴില്‍നിന്ന് ഒരു മുത്തുച്ചിപ്പിയിലേയ്ക്ക് പോരുംപോലെയാണ് ഭര്‍ത്താവിലേയ്ക്കുള്ള മടക്കയാത്ര. കുളിച്ചു വിടര്‍ത്തിട്ട ഈറന്‍ മുടിയിലൂടെ വിരലോടിച്ച് ഭര്‍ത്താവിന്റെ അരികെ കിടക്കുമ്പോള്‍ മണല്‍ത്തിട്ടകളിലൂടെ ഒഴുകുന്ന കൊച്ചോളങ്ങളെ ഓര്‍മ്മവരും. അവയുടെ ഈണത്തില്‍ കുഞ്ഞി അലകളുടെ കുളിരും ഓമനത്തവും കവിളുകളില്‍ നുണഞ്ഞുകൊണ്ട് ഉറങ്ങാന്‍ കൊതിക്കും. നേര്‍ത്തകാറ്റിന് കീഴില്‍ പുഞ്ചിരിച്ച് അനങ്ങാതെ കിടക്കുന്ന പുല്‍ത്തകിടിയാണെന്നു തോന്നും പിന്നെ സ്വപ്നങ്ങള്‍പോലും വേണ്ടാത്ത സമൃദ്ധി.
'എന്താണ് മനസ്സുകള്‍ ഇങ്ങനെ?' പക്ഷെ, ഇതൊക്കെ ശരിയാകാന്‍ വയ്യ. അതിര്‍വരമ്പുകള്‍ എവിടെയൊക്കെയോ ഒന്നിക്കുന്നുണ്ടാവണം. അല്ലെങ്കില്‍ നല്ല മണമുള്ള ഒരു പൂചൂടി തണുത്ത കാറ്റില്‍ ഇരിക്കുന്ന പോലെ തനിക്ക് ഇപ്പോഴും തോന്നാന്‍ വയ്യ. ഈ സന്തോഷം ഒരിക്കലും ഒരു അഭംഗിയാവുക വയ്യ.

എന്നിട്ട് സരസ്വതി കാമുകനെ പതുക്കെ തട്ടിയുണര്‍ത്തും. 'എഴുന്നേല്‍ക്കൂ' സരസ്വതി പറഞ്ഞു. 'എനിക്കു പോകണം. സന്ധ്യയ്ക്ക് എനിക്കു ചൂടാനുള്ള മുല്ലപ്പൂക്കളുമായി വരുന്ന ഭര്‍ത്താവിനെ എനിക്കെതിരേല്ക്കണം. പിന്നെ ചിരാതുകള്‍ കൊളുത്തിവെച്ച് എന്റെ വീട്. ആ വെളിച്ചത്തിന് നടുവിലിരുന്ന് അദ്ദേഹത്തിന്റെ കുപ്പായത്തിന് കുടുക്കുകള്‍ പിടിപ്പിക്കും ഞാന്‍.
'ഒരുപക്ഷെ, ഏറ്റവും ഭംഗിയുള്ളതൊക്കെ ഏറ്റവും ദുഖം കലര്‍ന്നതുമാണ്' അച്ഛന്‍ പറയാറുണ്ട് 'ബന്ധങ്ങള്‍ക്കൊന്നിനും കൃത്യമായ ചതുരങ്ങളില്ല, എവിടേയും വിരിയുന്ന ഏതൊരു പൂവും പോലെയാണത്. അവയുടെ സൗന്ദര്യം അവതന്നെയാണ്. നമുക്കൊക്കെ ആകെ നേടാനാവുന്നതും ആ പൂക്കളാണ്'. അച്ഛന്‍ വെറ്റില മുറുക്കിയിരുന്ന ആ തണുത്ത സന്ധ്യയും സരസ്വതി മനസ്സിന്റെ ചന്തമുള്ള മൂലയില്‍ സൂക്ഷിച്ചുവെച്ചു.

അമ്മാവന്റെ നിലത്തിറക്കി കിടത്തിയ ശവശരീരത്തിനകലെ, ഒന്നും ചെയ്യാനില്ലാതെ, കരയാന്‍പോലുമില്ലാതെ നിന്ന കുഞ്ഞിലക്ഷ്മിയമ്മ ചിതപോലെ ചുട്ടികടന്നു പറമ്പിലൂടെ ഒറ്റയ്ക്കു നടന്നകലുന്നത് സരസ്വതി മൂന്നാം നിലയില്‍നിന്നു കണ്ടിട്ടുണ്ട്. അറ്റങ്ങള്‍ കാണാത്ത ശൂന്യമായ ആ പറമ്പില്‍ ഒറ്റയ്ക്കുനിന്നിരുന്നപ്പോള്‍ അവരുടെ കൈയ്യില്‍ തൊട്ട് ഒന്നു പുഞ്ചിരിക്കാമായിരുന്നു. സരസ്വതി ഓര്‍ത്തു.

ഭര്‍ത്താവ് മരിച്ച അമ്മിണിച്ചെറിയമ്മ അച്ഛന്റെ കാല്‍ മടിയില്‍വെച്ചു നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്നതുകണ്ട സന്ധ്യക്കാണ് ചതുരങ്ങളെപ്പറ്റി സരസ്വതി വ്യക്തമായി മനസ്സിലാക്കാന്‍ തുടങ്ങിയത്. സരസ്വതിയെ കണ്ടപ്പോള്‍ ചെറിയമ്മ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് നിശ്ശബ്ദമായി തിരിഞ്ഞുനടന്നു. തൊടിയിലൂടെ വളരെ നേരം നടന്നു അന്ന് സരസ്വതി. അച്ചിങ്ങകളിലെ ഉണങ്ങിയ തൊണ്ടുകള്‍ അടര്‍ത്തിക്കളഞ്ഞു. മരത്തിലെ ചില്ലകള്‍ ശബ്ദത്തോടെ പൊട്ടിച്ചു. വീണുകിടന്ന മാങ്ങയണ്ടികളും തെങ്ങോലകളും അകലേയ്ക്കു തട്ടിത്തെറിപ്പിച്ചു. അമ്മിണിച്ചെറിയമ്മയുടെ കണ്ണീരിന്റെ തിളക്കം അവസാനം പിന്നെയും ബാക്കിയായി.
രാത്രി മച്ചകത്തെ ഇരുട്ടില്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ഒറ്റയ്ക്കുകിടക്കുന്ന അമ്മിണിച്ചെറിയമ്മയോട് സരസ്വതി പറഞ്ഞു;
'ഇതാ കൈതപ്പൂവാണ്. മേലേടത്തെ തൊടിയില്‍ നിന്നും വൈകുന്നേരം വരുമ്പോള്‍ ഞാന്‍ പൊട്ടിച്ചതാണ്'.
'സരസ്വതി' ചെറിയമ്മ വിളിച്ചു; 'സരസ്വതി'.
ഇരുട്ടില്‍ പര്‌സ്പരം മുഖം കാണാതെ കുറേനേരം ഇരുന്ന് ചെറിയമ്മയും സരസ്വതിയും.
ആ രാത്രിയുടെ ഭാരം മനസ്സിതേവരെ ഇറക്കിവെച്ചിട്ടില്ല.
തൂങ്ങിമരിച്ച സ്വന്തം മകന്റെ മുഖത്തുനോക്കി അന്തിച്ചുനിന്ന ഏടത്തിയുടെ നില്പ്പിനും താന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധിച്ചു തീറ്റൂമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ മുഖത്തു വിടരുന്ന പുഞ്ചിരിക്കും എവിടേയോ സാമ്യമുണ്ട്. സരസ്വതി ഓര്‍ത്തു. ഒരു പൂവിന്റെ വലുപ്പച്ചെറുപ്പമുള്ള ഇതളുകള്‍പോലെ എവിടെയോക്കെയോ ചതുരങ്ങള്‍ക്ക് യാതൊരതിരുകളുമില്ലാതാവുന്നുണ്ട്.
ഉണര്‍ന്നു കരയുന്ന മകന്റെ കരച്ചില്‍ മടിയിലെടുത്തുവെച്ച് താരാട്ടി മാറ്റവെ തൊട്ടടുത്ത് ഉറങ്ങുന്ന ഭര്‍ത്താവിനെ സരസ്വതി തൊട്ടുണര്‍ത്തി.
പതയുന്ന നിലാവിനെപ്പോലെയുള്ള സരസ്വതിയുടെ മുഖം കണ്ട് ഭര്‍ത്താവ് പകച്ചിരിക്കെ, അയാളുടെ മുടിയിയിലൂടെ വിരലോടിച്ചുകൊണ്ട് സരസ്വതി പിന്നെ പറഞ്ഞു 'ഉറങ്ങിക്കോളൂ'. സരസ്വതി വീണ്ടും പറഞ്ഞു, “വെറുതെ ഉണര്‍ത്തിയതാണ്. ഉറങ്ങിക്കോളൂ”.

9 comments:

  1. വ്യത്യസ്തമായൊരു കഥ. നല്ല ശൈലി.

    (“തുടക്കവും അവസാനവും തിരിച്ചറിയാത്ത ഒരു വൃത്തംപോലെ അവള്‍ക്കുചുറ്റും അയാഥാര്‍ത്ഥ്യം നിലനിന്നു.” എന്ന വരിയിൽ ‘അയാഥാർത്ഥ്യം’ നിലനിന്നു എന്നോ ‘ആ യാഥാർത്ഥ്യം’ നിലനിന്നു എന്നോ ഉദ്ദേശിച്ചത്? രണ്ടിനും രണ്ടാണല്ലോ അർത്ഥം.)

    ReplyDelete
  2. ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ഇടയ്ക്കിടെ അതിര്‍ത്തികള്‍ നഷ്ടപ്പെടുന്ന ചതുരങ്ങള്‍ പോലെ മനസ്സ് . പക്ഷേ എന്തെക്കെയോ നമ്മെ വീണ്ടും വൃത്തത്തിലോട്ടു തിരിച്ചു നടത്തുന്നു. നന്നായി .

    ReplyDelete
  3. ശരിയാണ്....
    കഥയില്‍ വിത്യസ്തത നിറഞ്ഞിരിക്കുന്നു....
    എഴുത്ത് തുടരുക....
    അടുത്ത കഥയില്‍ അക്ഷരതെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിക്കുക..
    ആശംസകള്‍...

    ReplyDelete
  4. "അമ്മാവന്റെ നിലത്തിറക്കി കിടത്തിയ ശവശരീരത്തിനകലെ...."-ഇതിനേക്കാള്‍

    ...നിലത്തിറക്കികിടത്തിയ അമ്മാവന്റെ ശവശരീരത്തിനകലെ-
    ഇതല്ലേകുറച്ചുകൂടി യോജിച്ച രീതി..?

    ...ആകാശങ്ങളാവാം നമുക്കെല്ലാതും എല്ലാവരുമാകാം........
    ഇതില്‍ “നമുക്കെല്ലാതും “ എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്ന് എനിക്കു ക്ലിക്കീല്ല കേട്ടോ...
    എഴുതിയ ശൈലി വ്യത്യസ്ഥമായിത്തോന്നുന്നെങ്കിലും
    മൊത്തത്തില്‍ കുറച്ചുകൂടിവ്യക്തതയാകാമായിരുന്നു..

    ഒത്തിരിയാശംസകള്‍....!!!!

    സ്വാഗാതം-
    http://pularipoov.blogspot.com/

    ReplyDelete
  5. കഥയുടെ ശൈലി വളരെ വ്യത്യസ്തമാണ്. പക്ഷെ എനിക്കെവിടെയൊക്കെയോ ചില അവ്യക്തതകള്‍ ഫീല്‍ ചെയ്തു. എന്തോ എന്നിലെ വായനക്കാരന്‍ തൃപ്തനായില്ല. ഒരു പക്ഷെ കഥക്ക് മുന്‍പ് പ്രൊഫൈലിലെ ആളെ മനസ്സില്‍ കണ്ടതാവാം കാരണം. എന്തോ മാനസിയില്‍ നിന്നും ഇതിലേറെ പ്രതീക്ഷിക്കുന്നു. പക്ഷെ മനോഹരമായ ഭാഷയുണ്ട്. അത് അല്പം കൂടെ ക്ലാരിറ്റിയോടെ പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചപ്പോള്‍ ഉണ്ടായ കമന്റാട്ടോ ഇത്. വിമര്‍ശനമായി കരുതണ്ട..

    ബൂലോകത്തേക്ക് സ്വാഗതം. ഇനിയും ഇവിടെ അടുത്തൊക്കെ ഉണ്ടാവാന്‍ ശ്രമിക്കാം. അതിനു വേണ്ടത് ചെയ്തിട്ട് ഇപ്പോള്‍ പോകുന്നു.

    ReplyDelete
  6. നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  7. മാനസി ചേച്ചി..

    മനുഷ്യമനസ്സുകള്‍ അതി സങ്കീര്‍ണ്ണമായ ഒരു ഉത്തരാധുനികകഥ പോലെ മനോഹരമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഈ കഥ വായിച്ചപ്പോള്‍ അത് ബലപ്പെട്ടു..
    വാസനകളുടെ നിഷേദമത്രേ നമ്മുടെ സംസ്ക്കാരവും സദാചാരവും എന്ന് ഫ്രോയിഡ് പണ്ട് പറഞ്ഞത് എത്ര ശരിയാണ്..
    കഥ ഇഷ്ടപ്പെട്ടു.. കൂടുതല്‍ കഥകള്‍ വായിക്കുവാന്‍ കാത്തിരിക്കുന്നു..

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌...

    ReplyDelete
  8. ഈച്ച വീഴാതിരിക്കാന്‍ അടച്ചു വച്ച് ആറി തണുത്തു പാട കെട്ടിയ കാപ്പി പോലെയോ മനസ്സുകള്‍ ഇരിക്കേണ്ടത്...?
    അങ്ങിനെയല്ലേ മാനസീ നമ്മുടെയൊക്കെ മനസ്സ്..?
    പിന്നെ കുറച്ചു നാള്‍ കഴിഞ്ഞ് ഉപയോഗമില്ലാതെ എടുത്തു വലിച്ചെറിയുകയും..
    ജീവിക്കാന്‍ അല്ലാതെന്തു വഴി...!!

    ReplyDelete
  9. വ്യത്യസ്ത ശൈലി..... നന്നായിട്ടുണ്ട്...

    ഇനിയും എഴുതുക...ആശംസകള്‍..

    ReplyDelete