Followers

Tuesday, May 22, 2012

എന്തിനീ കുറ്റബോധം?

പ്രശ്‌നം തറവാട്ടിലെ പാമ്പിന്‍ കാവിന്റെ പുനപ്രതിഷ്ഠയും ഉദ്ധാരണവുമായിരുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള കാവ്. അവിടെയുള്ള കൂറ്റന്‍ പാലമരത്തിന്റെ തടിയന്‍ വേര് ചിത്രകൂടക്കല്ലിനടിയിലൂടെ വര്‍ഷങ്ങളായി പടര്‍ന്നു പരന്നിരുന്നതിനാല്‍ കല്ല് ചരിഞ്ഞു വീഴാറായി കിടപ്പാണ്. വര്‍ഷത്തിലൊരിക്കല്‍ പാമ്പന്മാര്‍ക്ക് വെള്ളരിയിടുക എന്ന ഒരു ചടങ്ങ് തറവാട്ടില്‍ മറ്റു പലയിടത്തുമെന്നപോലെ നിലനിന്നിരുന്നു. അന്ന് തറവാട്ടിലെ അംഗങ്ങളെല്ലാം അവിടെയെത്തണമെന്നതാണ് ആചാരം. നാട് വിട്ടവര്‍ പോട്ടെ, നാട്ടിലുള്ളവരെങ്കിലും എത്തിയേകഴിയൂ എന്ന് തറവാട്ടിലെ മൂത്ത സ്ത്രീയായ വലിയമ്മ കല്പിക്കും. പാമ്പന്മാരെ എല്ലാവര്‍ക്കും പേടിയായതിനാലാവാം, അല്ലെങ്കില്‍ താന്‍ താന്‍ ചെയ്യുന്ന പാപങ്ങളില്‍ നിന്നുയരുന്ന കുറ്റബോധം കൊണ്ടാവാം കഴിയുമെങ്കില്‍ എല്ലാവരും ആജ്ഞ അനുസരിക്കാറാണ് പതിവ്. ഇത്തവണ, ഈ ''മഹാമഹ''ത്തിന്റെ മുഹൂര്‍ത്തത്തിലാണ്, ഔദ്യോഗികാവശ്യങ്ങള്‍ക്കായി എനിക്ക് വീട്ടില്‍ എത്തിപ്പെടേണ്ടി വന്നത്. ഞാനവിടെ എത്തുമ്പോള്‍, വീട്ടിലെ അംഗങ്ങളും അതിഥികളും ഒക്കെ പാമ്പിന്‍ കാവിനു മുന്നില്‍ ദത്ത ശ്രദ്ധരായി, ഭക്തി പരവശരായി നില്‍പ്പാണ്. അതിനുശേഷം ഏതാണ്ടെല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് തറവാട്ടിലെ നടുത്തളത്തില്‍ എല്ലാവരും ഒത്തുകൂടി. എല്ലാവരുടെ മുഖത്തും ഗൗരവം. സംസാരമാണെങ്കില്‍ ഏതോ ആപത്ത് സംഭവിച്ചാലെന്ന പോലെ പതുക്കെ. പൂജയുടെ പ്രസാദമായ അവിലും മലരും പഴവും ഒക്കെ ഇലച്ചീന്തുകളിലാക്കി എല്ലാവര്‍ക്കും വിളമ്പിക്കൊടുക്കാന്‍ പറഞ്ഞ് തറവാട്ടമ്മയായ വലിയമ്മ കൊത്തുപണികളുള്ള കസേരയില്‍ വന്നിരുന്നു. നിശ്ശബ്ദമായ അന്തരീക്ഷം. അകത്തെ, വിളക്കുവയ്ക്കുന്ന മച്ചില്‍ ആഴ്ചകള്‍ക്കുമുന്‍പ് പാമ്പിനെ ''സ്വര്‍ണ്ണ നൂല്‍പോലെ മിന്നുന്ന'' പാമ്പിനെ കണ്ടതിലെ ദോഷവും അതിനുവേണ്ട പരിഹാരവും കണ്ടെത്താന്‍, പ്രശ്‌നം വച്ചുകണ്ടെത്താനുള്ളതാണ് ഈ കുടുംബ സദസ്സ്. പ്രശ്‌നം വയ്ക്കുന്ന ജ്യോതിഷി കാവിയിട്ട നിലത്ത് കവിടി നിരത്തി തയ്യാറായിരിപ്പാണ്. കഴിഞ്ഞതിന്റെ തലേക്കൊല്ലം പാടത്തുകൂടെ ഇരുട്ടത്ത് വരുമ്പോള്‍ വിഷം തീണ്ടി ഏടത്തിയുടെ 16 വയസ്സുകാരന്‍ മകന്‍ മരിച്ചിരുന്നു. സര്‍പ്പദേവകളുടെ കോപം തീര്‍ക്കാന്‍ പാമ്പ്.
മേയ്ക്കാട്ട് മനസന്ദര്‍ശനവും വിപുലമായ പാമ്പന്‍ തുള്ളലും പരിഹാരമായി നിര്‍ദ്ദേശിച്ചിരുന്ന അതേ പ്രശ്‌നക്കാരന്‍ തന്നെയാണ് കവിടി നിരത്തി ഇരുന്നിരുന്നത്. എല്ലാവര്‍ക്കും ചിരപരിചിതനായ അദ്ദേഹം
''ആ, ഇവിടെയുണ്ടോ. എന്നേ വന്ന്'' എന്ന കുശലാന്വേഷണവുമായി അടുത്തു വന്നു.
''ഇത്തവണയും തുള്ളല്‍തന്നെയാണോ പരിഹാരം?'' ഒരു ചിരിയോടെയാണ് ഞാന്‍ ചോദിച്ചത്. കുറച്ച് ഫോട്ടൊ എടുക്കണം. ഇക്കാലത്ത് ഇത്തരം ഫോട്ടോകള്‍ക്ക് നല്ല ചെലവാ''.

''അങ്ങനെ തമാശയാക്കരുത്. സര്‍പ്പത്തെ മച്ചിലാകണ്ടിരിക്കണ്. കളി സൂക്ഷിച്ചുവേണം''
''ആരോട് കളിക്കുന്നതും സൂക്ഷിച്ചുവേണ്ടേ? പട്ടിയോടും പൂച്ചയോടും പുലിയോടും ആനയോടും. . . ''
തൊട്ടടുത്ത്, പൂണൂലും പൊന്നുകെട്ടിയ രുദ്രക്ഷമാലയും സ്വര്‍ണ്ണവളയുമൊക്കെയായി ഭവ്യതയില്‍ നിന്നിരുന്ന സ്ഥിരം പൂജാരി നമ്പൂതിപ്പാടിനും ബന്ധുജനങ്ങള്‍ക്കും തമാശ ബോധിച്ചില്ല. എല്ലാവരുടേയും മുഖം ഒപ്പം കറുത്തു. ഇത്തരം പലവിധത്തിലുള്ള മുഖം കറുക്കലുകളെ എതിരിട്ടാണ് ഇത്രയും കാലം ജീവിച്ചത്. അതിനാല്‍ ഒട്ടും വിഷമം തോന്നിയില്ല. പ്രശ്‌നക്കാരന്‍ കവിടിയിലേക്ക് തന്നെ മടങ്ങി.
വിശദമായ പുനപ്രതിഷ്ഠയും കാവ് പുനോദ്ധാരണവും വേണ്ടിവരുമെന്ന് നമ്പൂതിരിപ്പാട് മുന്നേത്തന്നെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. തുള്ളല്‍ തൃപ്തിയായിട്ടില്ല എന്നതിന് ദൃഷ്ടാന്തമാണ് മച്ചില്‍ പ്രത്യക്ഷപ്പെട്ടത്''
പക്ഷെ കഴിഞ്ഞ വര്‍ഷം പ്രശ്‌നം വച്ച് നിര്‍ദ്ദേശിച്ചതൊക്കെ വലിയമ്മ വള്ളി-പുള്ളി വിടാതെ ചെയ്തൂലൊ? ഇവരന്നെയല്ലെ അന്നും ഉണ്ടായിരുന്ന്. ഇനി ഇത്തവണ ഇവര് പറയണതൊക്കെ ചെയ്താല്‍ നമ്മളെയാരും അടുത്ത ഒരു അഞ്ചുകൊല്ലത്തെക്കെങ്കിലും പാമ്പ് കടിക്കില്ലെന്ന് ഇവര്‍ക്കുറപ്പ് തരാന്‍ പറ്റ്വോ. മിനിമം ഗ്യാരന്റി? പൂജ- പ്രശ്‌നക്കാര്‍ക്കായാലും ഫ്രിഡ്ജ് വില്‍ക്കുന്നവര്‍ക്കായാലും അക്കൗണ്ടബിലിറ്റിവേണ്ടേ വലിയമ്മേ?
വലിയമ്മ എന്റെ വായ പൊത്തിപ്പിടിച്ചു.

''ദൈവദോഷം പറഞ്ഞാലുണ്ടല്ലൊ. നീമാത്രമല്ല, ഞങ്ങള്‍ക്കും അനുഭവിക്കണ്ടിവരും. കാവ് എല്ലാവരുടേം ആണ്''
''എന്നിട്ട് ആ മാഹാപാവം വിനുവിനെ എന്തിനേ നിങ്ങടെ ദൈവം കടിച്ചു കൊന്നത്? എന്ത് തെറ്റാ അവന്‍ ചെയ്തത്? എന്ത് തെറ്റാ നമ്മള് ചെയ്തത്? നമ്മുടെ കറുമ്പി പൂച്ചയെ മച്ചില് കണ്ടാല്‍ ഇങ്ങനെ പൂജകഴിക്കാറുണ്ടൊ? സര്‍പ്പങ്ങളെന്താ അവരെ പൂജിക്കാത്ത അന്യമതസ്ഥരെ തുരുതുരാന്ന് കടിച്ചുകൊന്ന് അവരെ ഒരു പാഠം പഠിപ്പിക്കാത്തത്? പാമ്പിനെ കൊന്നുതിന്നുകയും തൊലിപൊളിച്ചെടുക്കുകയും ചെയ്യുന്നവരെ സര്‍പ്പങ്ങളെന്താ ഒന്നും ചെയ്യാത്തത്? ഒരു ചങ്ങളത്തലപ്പത്ത് ജീവിതം മുഴുവന്‍ നമുക്കായ് അര്‍പ്പിച്ച നമ്മുടെ വീടിന് ഇരുപത്തിനാല് മണിക്കൂറും കാവല്‍ നില്‍ക്കുന്ന നായ്ക്കള്‍ക്കുവേണ്ടേ പൂജയും അമ്പലവുമൊന്നും? ഒരൊറ്റക്കാശ് ഞാനിതിനുതരില്ല. വിഢിത്തം ചെയ്യുന്നതിനുമില്ലെ അതിര്? ഇതിനുള്ളതല്ല ഞാന്‍ പണിപ്പെട്ടുണ്ടാക്കുന്ന കാശ്. ഇവര് പറയുന്ന ഇളനീരും പഴവും അവിലും മലരും ഒക്കെ വാങ്ങി നമ്മുടെ ബാലമന്ദിരത്തില്‍ കൊടുക്കൂ. സദ്യയും അവിടെമതി. ഞാനയക്കാം കാശ്''

എപ്പോഴൊക്കെയോ ആരോടൊക്കെയോ തോന്നിയിരുന്ന ദേഷ്യം തീര്‍ക്കാനെന്ന പോലെ ഞാന്‍ ആവേശം കൊണ്ടിരുന്നു. മച്ച് പുരാണം തുടങ്ങിയ അന്നുമുതല്‍ തുടങ്ങിയതാണ് ശല്യം. വലിയമ്മ 'പടാ' എന്ന് ഫോണ്‍ താഴെവച്ചു. എനിക്ക് സന്തോഷമായി.
എന്റെ ഗ്രാമത്തില്‍ നിന്ന് ദേശത്തെ ആനയുടെ നെറ്റിപ്പട്ടം സ്വര്‍ണ്ണം പൂശാനുള്ള സ്‌പോണ്‍സര്‍ഷിപ്പിനാവശ്യപ്പെട്ട് വന്ന ചെറുപ്പക്കാരുടെ മുഖത്ത് നോക്കി ഞാന്‍ അന്തം വിട്ടു നിന്നിട്ടുണ്ട്. ദൈവത്തെ പ്രീതിപ്പെടുത്തി പുണ്യം ഉറപ്പാക്കുന്ന ആരാധനാ ക്രമങ്ങളില്‍ പാവം മൃഗങ്ങളെ എന്തിനുപദ്രവിക്കുന്നു എന്ന ചോദ്യത്തിന് ആരും അന്നുത്തരം പറഞ്ഞില്ല. ആനകള്‍ക്ക് അസഹ്യവും അഹിതവുമായ നട്ടപ്പൊരി വെയിലത്ത് കൈയ്യും കാലും കൂച്ചി കൊക്കിത്തലപ്പത്ത് മണിക്കൂറുകളോളം തളച്ച് മാനസികമായും ശാരീരികമായും അവയെ കൊല്ലാക്കൊലചെയ്യുന്നത് ദൈവാരാധനയുടെ പേരിലാണ്! താളവും മേളവും വേലയുടെ പകിട്ടും പരിപാടികളുമാണ് ആസ്വാദ്യമെങ്കില്‍ എന്തിനാണ് ജീവനുള്ള ആന അവിടെ? മാഹാരാഷ്ട്രയിലെ നാഗ്പഞ്ചമിദിവസം ആയിരക്കണക്കിന് പാമ്പുകളുടെ ദുരിതാരംഭമാണ്. പാവം പാമ്പുകളെ പിടിച്ച് നാഗ്പഞ്ചമിദിവസം, അത് ഒരിക്കലും കുടിക്കാത്ത പാല് (പാല് പാമ്പിന്റെ ഭക്ഷണമല്ല) വഴിപാടെന്ന നിലയ്ക്ക് അതിന്റെ പൊളിപ്പിച്ച വായിലേക്കൊഴിച്ച് (പലപ്പോഴും ആ പാല് പാമ്പിന്റെ മൂക്കില്‍ പോയി പാമ്പ് ചാവാറാണ് പതിവ്) പുണ്യം നേടാനാഗ്രഹിക്കുന്നവരുടെ അറിവുകേടിനോട് പ്രതികരിച്ചാല്‍ അത് ദൈവവിരോധവും മതവിരോധവും ഒക്കെയായി മാറുന്ന ഇക്കാലത്ത് ഇവയെ തള്ളിപ്പറയുക വെല്ലുവിളികള്‍ ഏറ്റെടുക്കലാകുന്നു. പരശ്ശതം ആടുകളെ ബലികൊടുക്കുന്ന ബലിപ്പെരുന്നാളില്‍ എം.എ. യ്ക്ക് പഠിക്കുന്ന നഫീസ പറയുന്നു. ഇല്ല ചേച്ചീ, ദൈവത്തിനുള്ള ബലിമൃഗമായാല്‍ കൊല്ലുമ്പോള്‍ അവയ്ക്ക് വേദനിക്കില്ലെന്ന്! പാമ്പിന്‍കാവിനെക്കുറിച്ചു പറയുമ്പോള്‍ വലിയമ്മയുടെ മുഖത്തുകണ്ട അതേ വിശ്വാസം നഫീസയുടെ മുഖത്ത്. ''എന്തുരസാ മഹാഭാരതത്തിലെ കഥകള്‍'' ജിജി വര്‍ഗ്ഗീസ് പറയുന്നു. '' പക്ഷെ സുവിശേഷപുസ്തകമല്ലാതെ മറ്റുമത ഗ്രന്ഥങ്ങള്‍ വായിക്കരുതെന്നാണ് ഞങ്ങള്‍ക്കുള്ള കല്പന''.

ആരുടെ എന്ന് ചോദിച്ചിട്ടുകാര്യമില്ല 12 ഇളനീര്‍ പൂജക്ക് വേണമെന്ന 'തിരുമേനി'യുടെ കുറിപ്പടിപ്രകാരം, തെങ്ങുകേറാന്‍ ആളെകിട്ടാത്തതിനാല്‍ അരക്കുപ്പി വിസ്‌കി ഓഫര്‍ ചെയ്ത് ഒരു ദിവസം കളഞ്ഞ് അകലെയുള്ള തെങ്ങുകേറ്റക്കാരനെ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന് ഇളനീര്‍ 12 ഉം സംഘടിപ്പിച്ച് തൃപ്തിയടഞ്ഞ ശാസ്ത്രജ്ഞന്റെ മുഖത്തെ പാരവശ്യവും അങ്കലാപ്പും ഇന്ന് കേരളത്തിന്റെ പാരവശ്യവും അങ്കലാപ്പുമാണ്. ഭക്തി ഒരു രോഗമായി വളരുകയാണിന്ന് കേരളത്തില്‍. പുനരോദ്ധാരണവും പുനപ്രതിഷ്ഠയും പൂജാവിധികളുമൊക്കെ 'സംശുദ്ധ' കച്ചവമാണ്. ഒരു ദൈവവും മുന്നില്‍ വന്ന് നിന്ന് നേരിട്ട് തിരിച്ചൊന്നും പറയില്ലെന്നിരിക്കെ (ദൈവങ്ങളില്‍ സര്‍പ്പങ്ങളും പെടും) ഏറ്റവും സുരക്ഷിതവുമാണീ കച്ചവടം. എന്താണീ ആചാരങ്ങള്‍ക്കടിസ്ഥാനം എന്ന് ചോദിക്കാന്‍, ഏത് വേദ പുരാണങ്ങള്‍ പറയുന്നു എന്ന് ചോദിക്കാന്‍ തുനിഞ്ഞാല്‍, അത്തരക്കാരെ നിലക്കുനിര്‍ത്താന്‍ സ്ഥാപിതമത താല്പര്യങ്ങളുടെ ചാട്ടവാറുകളുണ്ട്. അറിവിന്റെ അടിസ്ഥാനമില്ലാത്ത, ആലോചനയൊ വിശകലനമൊ ഇല്ലാത്ത മനുഷ്യ മനസ്സിലെ പ്രതിസന്ധികളെ, ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള സാമൂഹ്യ സംവാദങ്ങളില്ലാത്ത പൊതു ഇടങ്ങളിലാണ് ആള്‍ ദൈവങ്ങളും ഭക്തിക്കച്ചവടവുമൊക്കെ ഇരച്ചുകയറുന്നത്.

മതഗ്രന്ഥങ്ങളായി നാം ഇന്ന് ബഹുമാനിക്കുന്നവയെല്ലാം തന്നെ ധര്‍മ്മത്തേയും പൊതു നന്മയേയും അടിസ്ഥാനമാക്കി ജീവിക്കേണ്ടതെങ്ങനെയെന്ന് ഉദ്‌ഘോഷിക്കുന്ന തത്വചിന്താ സംഹിതകളാണ്. വേദപുരാണങ്ങളുടെ മൂലത്തിലേക്ക്, സ്ഥാപിത താല്‍പര്യങ്ങള്‍ വളച്ചൊടിച്ച വ്യാഖ്യാനങ്ങളിലേക്കല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക, കടന്നാല്‍ സഹിഷ്ണുതയുടേയും സമവായത്തിന്റേയും ''ലോക സമസ്താ സുഖിനോ ഭവന്തു'' എന്ന അതി വിശാല സങ്കല്പത്തിന്റേയും ആകത്തുകകള്‍ ഒരു തെളിനീരുറവപോലെ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നത് കാണാം. ഈ അവസരത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. നാം മതതത്വസംഹിതകള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഏതു പ്രായത്തിലാണ്? റിട്ടയര്‍മെന്റിനു ശേഷം പ്രത്യേകിച്ച് തിരക്കുകളില്ലാത്തപ്പോള്‍ ഒരു ''ടൈം-പാസ്'' പോലെ മനസ്സിലാക്കേണ്ടതാണോ ഈ തത്വ ചിന്തകള്‍? എല്ലാമറിയുന്ന ദൈവങ്ങള്‍ മള്‍ട്ടി-ലിഗ്വല്‍ ആകാതെ വയ്യ. സ്പാനിഷ് കാരനും റഷ്യക്കാരനും മലയാളിയും മേഘാലയക്കാരനും പലഭാഷകളിലാവുമല്ലൊ ഈശോമിശിഹായോട് സംസാരിക്കുന്നത്. എന്തിനാണ് നമുക്കും നമ്മുടെ ദൈവത്തിനുമിടയില്‍ ഒരു ദല്ലാള്‍? നമ്മള്‍ പൂജിച്ചാല്‍ പറ്റില്ലെന്നൊ നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ ഏല്‍ക്കില്ലെന്നോ ദൈവം നമ്മോട് പറഞ്ഞിട്ടുണ്ടൊ? ഇതറിയണമെങ്കില്‍ മതഗ്രന്ഥങ്ങളില്‍ എന്തെഴുതിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടേ? അതിനാല്‍ തന്നെ ഇവ കുട്ടിക്കാലം മുതലേ സ്‌കൂളുകളില്‍ പാഠ്യവിഷയമാകേണ്ടേ? ദുര്‍വ്യാഖ്യാനങ്ങളില്‍ നിന്നും സ്ഥാപിത താല്‍പര്യങ്ങളുടെ കെട്ടുകഥകളില്‍ നിന്നും ദൈവത്തെ മോചിപ്പിക്കാന്‍ നമ്മുടെ മതഗ്രന്ഥങ്ങള്‍ അതീവ സമര്‍ത്ഥമാണ്. മതഗ്രന്ഥങ്ങള്‍ വായിക്കുന്നതും പഠിക്കുന്നതും കൊണ്ടല്ല, മറിച്ച് അവ യാഥാര്‍ത്ഥത്തിലുള്ള ഒരു ഗുരുവിന്റെ സഹായത്തോടെ വായിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ ഇത്രയധികം സ്പര്‍ദ്ധയും മതവിരോധങ്ങളും അനാചാരങ്ങളും ഭക്തിക്കച്ചവടവും ഉടലെടുക്കുന്നത്. വേദസംഹിതകള്‍ സ്വാംശീകരിച്ച ഒരാള്‍ പാമ്പിന്‍ കാവിലെ പ്രതിഷ്ഠാ പീഠത്തിന് ഗ്രാനൈറ്റ് കല്ല് വേണമെന്ന് ശഠിക്കില്ല. പുനരോദ്ധാരണപ്പിരിവ്‌മേളയില്‍ പങ്കെടുക്കില്ല. 12 ഇളനീരിനുവേണ്ടി, 'തിരുമേനി' കല്പന അനുസരിക്കാന്‍ നെട്ടോട്ടമോടില്ല. അമ്പലങ്ങളേയും പള്ളികളേയും സ്വര്‍ണ്ണം പൂശില്ല. ദൈവത്തിന് ചെകിടുകേള്‍ക്കാത്ത പോലെ, മനുഷ്യരെ മുഴുവന്‍ ഉപദ്രവിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കര്‍ വയ്ക്കില്ല. ഈ കാട്ടി കൂട്ടലുകളെല്ലാം തികഞ്ഞ അജ്ഞതയില്‍ നിന്നോ, അടക്കാനാവാത്ത പാപബോധത്തില്‍ നിന്നൊ ഉടലെടുക്കുന്നവയാണ്. കാറ്റിനേയും പര്‍വ്വതങ്ങളേയും നദികളേയും സസ്യങ്ങളേയും മൃഗങ്ങളേയും അതായത് പ്രകൃതിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു മഹത് തത്വചിന്ത പിന്‍പറ്റുന്നവര്‍ ചെയ്യേണ്ടത് ഒരു തിരിച്ചു നടക്കലാണ്. ദൈവം ഉള്ളില്‍ ഇല്ലാത്തവരാണ് പുറമേ ദൈവത്തെ അന്വേഷിച്ചു നടക്കുന്നത്. മര്യാദയ്ക്ക് ജീവിക്കുന്നവന് ധാരയും വിളക്കും മാലയും പൂജയും വേണ്ട. അത്ഭുതം അതല്ല ഭക്തരായ നിങ്ങള്‍ തന്നെയല്ലെ പറഞ്ഞത് ദൈവത്തിന് നിങ്ങളുടെ മനസ്സ്, പ്രവൃത്തി എല്ലാം കാണാമെന്ന്? അദ്ദേഹത്തോട് എന്ത് വേണമെന്ന് അപേക്ഷിച്ചാണ് നിങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത്? ആനയുടെ നെറ്റിപ്പടത്തിന് സ്വര്‍ണ്ണം പൂശി, എന്ത് തെളിയിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നത്? ദൈവത്തെ തീരെ പേടിയില്ലാത്തതുകൊണ്ടാണ് ഞാന്‍ ഇത്രയും എഴുതിയത്? ദൈവത്തിനു നിരക്കാത്തത് ചെയ്യുന്നവര്‍ക്കാണ് പശ്ചാത്താപരൂപത്തിലൊ മുന്‍കൂര്‍ ജാമ്യമായോ വഴിപാടുകളുടെ രൂപത്തിലുള്ള പണം ദുര്‍വ്യയം ചെയ്യുന്ന കാട്ടിക്കൂട്ടലുകള്‍ നടത്തേണ്ടിവരുന്നത്. സ്വന്തം പ്രവൃത്തികളെ പൊതുവായ നന്മ-തിന്മാ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് സ്വയം പരിശോധിക്കാന്‍ തെര്യപ്പെടുത്തുന്ന ഉദാത്തമായ പ്രയോജനപ്രദമായ തത്വചിന്താപരമായ ഒരു സങ്കല്പമാണ് എന്നെ സംബന്ധിച്ചിടത്തോളം ദൈവം.

ദൈവത്തെ പണത്തിലൂടെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ വിരോധാഭാസം മതി ദൈവ ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. അവനവനുവേണ്ടി മറ്റൊരാള്‍ പൂജിക്കുന്നതിലെ പ്രാര്‍ത്ഥിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവയാണ് നമ്മുടെ മതഗ്രന്ഥങ്ങളെല്ലാം. എന്നിട്ടും ആരാധിക്കുന്ന ദൈവത്തെ തീണ്ടാപ്പാടകലെ നിന്ന് മാത്രമേ ദര്‍ശിക്കാവൂ എന്ന് ആചാരം വരെ നമ്മളുണ്ടാക്കി!
ദൈവം ഒരു ദിവസം മുന്നില്‍ വന്നുനിന്ന് ''ഞാന്‍ പറഞ്ഞപോലെയാണോ നിങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും'' എന്നു ചോദിച്ചാല്‍ നമ്മുടെയിടയില്‍ എത്ര പേര്‍ക്ക് ദൈവത്തിനു നേര്‍ക്ക് പേടിയില്ലാതെ നോക്കാന്‍ കഴിയും? പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തുടങ്ങിയവയ്ക്കായി ചെലവിടുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും അതാതു സ്ഥലത്തെ ദുരിത നിവാരണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ ദൈവം നമ്മോട് ക്ഷമിച്ചേനെ. അല്ലെങ്കില്‍ അടുത്തുതന്നെ ധൂര്‍ത്തെന്ന അശ്ലീലത്തിനെതിരെ അദ്ദേഹം മൂന്നാം കണ്ണ് തുറക്കാനിട.
. . . .ധര്‍മ്മ സംസ്ഥാപനര്‍ത്ഥായ . . . സംഭവാമിയുഗേയുഗേ എന്നല്ലേ പറഞ്ഞിരിക്കുന്നത്.

Monday, May 21, 2012

ഋതുക്കള്‍

ഭര്‍ത്താവിന്റെ കാല്‍ മേലില്‍ നിന്നെടുത്തുവെച്ച് അവള്‍ എഴുനേറ്റിരുന്നു. ചുറ്റും നല്ല ഇരുട്ടുണ്ട്. പാതവക്കത്തെ ശക്തികുറഞ്ഞവഴിവെളിച്ചം അകത്തു കടന്നു വരച്ച ഒരു ചെറിയ ചതുരം മാത്രമുണ്ടു മുന്നില്‍.
നീണ്ട നിശ്വാസങ്ങളുടെ താളനിബദ്ധത. ഉറക്കം. ഇരുട്ടില്‍ മുഖം വ്യക്തമല്ല. പേക്ഷെ, ഏറ്റവും വ്യക്തതയോടെ മൂക്കിന്റെ വടിവുപോലും ഹൃദയത്തിലുണ്ട്. കൂടിപ്പിണഞ്ഞ കൈകള്‍ ഇളക്കാതെ, ഇടതുകൈകൊണ്ടു ഭര്‍ത്താവിന്റെമുടിയില്‍ തടവി അവളോര്‍ത്തു. എന്താണിങ്ങനെ ? ഇതു മോശമാണ്. ഈ സ്വഭാവം. പാതിരായ്ക്ക് ഉണര്‍ന്നിരുന്ന് അതുമിതും ആലോചിക്കുക. എവിടേയുമെത്താതെ, കൂടുതല്‍ കെട്ടുപിണഞ്ഞനൂലുമായി അവസാനിപ്പിക്കുക. അവസാനം കട്ടിലിന്റെ ഉയര്‍ന്ന തലപ്പില്‍ തലചായ്ച്ച് ഉറങ്ങിപ്പോകുമ്പോള്‍, രാവിലെ വൈകിയുണരുമ്പോള്‍ ദേഷ്യവും ക്ഷീണവുംബാക്കി.
പാതി തുറന്ന ചുണ്ടുകളിലൂടെ. വടിവൊത്ത വയറിലൂടെ വിരലോടിച്ചു വെറുതെ ഇരുന്നു. പണ്ട് അമ്മായി പറഞ്ഞപോലെ ഇതു ശുദ്ധ തെമ്മാടിത്തമാകാം. എല്ലാം തെകഞ്ഞാല്‍ ഇതാ കേട്. അമ്മായി പറഞ്ഞിരുന്നു. കണ്ടില്ലേനടത്തം. എന്തിന്റെകുറവാ അവള്‍ക്ക്?

നീണ്ടമുടി തുമ്പുകെട്ടി; കണ്ണെഴുത്തും പൊട്ടു കുത്തും ഇല്ലാതെ നടക്കുമ്പോഴൊക്കെപിടിച്ചിരുത്തി കണ്ണെഴുതിച്ചുതരുന്ന സ്‌നേഹത്തിനു മുന്നില്‍ ചെറുതാവുകയും ചൂളുകയും ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കണക്കുകൂട്ടുന്നു. എവിടെയാണുതെറ്റിയത് ? അമ്പലത്തിന്റെ വിശുദ്ധിയും ഭക്തന്റെ ആത്മാര്‍ത്ഥതയും. ഒരിക്കല്‍ അയാള്‍ പറഞ്ഞു; നമുക്കിഷ്ടപ്പെട്ടതിനെ സ്‌നേഹിക്കാന്‍ കിട്ടാനാണു മാന്തൂ ഭാഗ്യം വേണ്ടത്. അപ്പോള്‍ തലഭര്‍ത്താവിന്റെ മാറില്‍ ചേര്‍ത്തുവെച്ചു കിടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നേര്‍ത്തു മിനുത്ത വിരലുകള്‍ ശരീരത്തിലെമ്പാടും തലോടിയിരുന്നു. ഒരു പൂവിനെ തഴുകുന്നതിനേക്കാളേറെ ശ്രദ്ധയോടെ. കണ്ണിനകത്തെവിടെയോ കണ്ണുനീര്‍ കുത്തിമറിഞ്ഞൊഴുകി. പുറത്തുവരാതെ അവിടെ നിന്നു തിളച്ചു. വിളഞ്ഞകുറ്റിരോമങ്ങളില്‍ ചൂണ്ടു വിരല്‍ നടത്തി അന്നു താന്‍ പറഞ്ഞു: ഇപ്പോള്‍ സന്തോഷമെന്താണെന്ന് സൗന്ദര്യമെന്താണെന്ന് എനിക്കറിയാം. തലമുടി വകഞ്ഞിട്ട് വരയില്‍ ഉമ്മവെച്ച് അയാള്‍ കൈപ്പടത്തില്‍ അമര്‍ത്തിപ്പിടിച്ചു. തണുത്ത ശരീരത്തതിന്റെ അന്നത്തെയും നിസ്സംഗതഭീതിയോടെ ഓര്‍മ്മയിലെത്തിയപ്പോള്‍ അവള്‍ സ്വയം തിരുത്തി, അല്ല,
അന്നു താന്‍ പറഞ്ഞതു നുണയായിരുന്നില്ല, പക്ഷേ---അവസാനിപ്പിക്കാനാവാത്ത ആ വാചകത്തിന്റെ മുന്നില്‍ നിസ്സഹായയായി നില്ക്കവെ അവള്‍ ഭര്‍ത്താവിന്റെ ഹൃദയത്തിന്റെ അത്രമേല്‍ വ്യക്തതയാര്‍ന്നശബ്ദം കേട്ടു തന്റേത് എന്നും അവ്യക്തമായിരുന്നു. പിന്നിയിട്ട മുടിയുടെ കീഴറ്റം കവിളില്‍ഉരസി അയാള്‍ചിരിച്ചു:
''തണുപ്പത്തിക്കുട്ടി.''
അതിന്റെഅര്‍ത്ഥം വേഗം പിടികിട്ടി. അതെപ്പോഴും അങ്ങനെയായിരുന്നു. നിരാശപ്പെടാതെ കോപിക്കാതെ അയാള്‍ അതിനു കീഴടങ്ങി, കുററബോധത്തിനും നിസ്സഹായതയ്ക്കും ഇടയ്ക്ക നില്‍ക്കുമ്പോഴൊക്കെ ഭര്‍ത്താവിന്റെ ശബ്ദം അപഹാസ്യമായി തോന്നുന്നു. സ്‌നേഹത്തിന്റെ ഉറപ്പുവരുത്തലുകളില്‍, അവളോര്‍ത്തു, ഉള്ളതുകൂടി നഷ്ടപ്പെടുന്നു. ആരുടെയും അല്ല കുറ്റം. തൊഴുത്തിനു പിന്നിലുള്ള ഇടുങ്ങിയ വഴിയില്‍ വയലിലേക്ക് നിത്യം പണിയെടുപ്പിക്കാന്‍ പോകുന്ന ആളിനെ നോക്കിനില്‍ക്കേ സ്വന്തം ഹൃദയത്തിന്റെ മിടിപ്പ് കാതില്‍
അലയ്ക്കുകയായിരുന്നു. അകലെനിന്നു കാണുന്ന വെള്ളഷര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ശരീരം പൊട്ടിത്തരിച്ചു.

കണ്ണുകളിടഞ്ഞാല്‍തളര്‍ന്നുപോകുന്നകാലുകളില്‍ ഉറച്ചുനില്‍ക്കാന്‍ പാടുപെടുമ്പോഴുണ്ടായിരുന്ന
ഉള്‍ക്കിടിലം നഷ്ടപ്പെട്ടത് പിന്നിട്ട ഏതോ ഇടവഴിയിലായിരിക്കണം അതൊരിക്കലും പിന്നെതിരിച്ചുകിട്ടിയില്ല.

വേലിച്ചുവട്ടിലേക്ക് ആരും കാണാതെ എറിഞ്ഞിരുന്ന കൈതപ്പുങ്കലയുടെ ഭംഗി ഈ നാലുകൊല്ലത്തിനകത്ത് ആകെക്കിട്ടിയ സമ്മാനങ്ങള്‍ക്കില്ല. ഇമവെട്ടാതെ പാടത്തിന്റെ അപ്പുറത്ത് മറയുന്നതുവരെ നോക്കിനിന്നപ്പോള്‍ ഒന്നും ആലോചിച്ചിരുന്നില്ല. നിറഞ്ഞവെയിലിന്റെ പാളിയ്‌ക്കെതിരെ നീല ശംഖുപുഷ്പം ചിരിവിടര്‍ത്തുന്നതുകാണാന്‍ നല്ല ഭംഗിയുണ്ടെന്നു മാത്രം തോന്നി. ഇടുങ്ങിയ ഇല്ലിപ്പടിക്കല്‍വെച്ച് മുണ്ടുകള്‍ കൂട്ടിയുരഞ്ഞപ്പോള്‍ തുടുത്തുപോയ കവിളുകള്‍
കണ്ണാടിയില്‍ നോക്കിയിരുന്ന സന്ധ്യകള്‍. വെള്ളം കോരുമ്പോള്‍ കിണറ്റിലെ കുഞ്ഞിക്കൂട്ടില്‍ കുറുകുന്ന പ്രാവുകളെ നോക്കിച്ചിരിച്ച പ്രഭാതങ്ങള്‍.
''ഉം?''
ബെഡ് റൂംലാംബ് പെട്ടന്നു തെളിഞ്ഞു.
'ഉം?''ഉറക്കച്ചടവിനേക്കാള്‍ ഉല്‍ക്കണ്ഠ.
പുതപ്പെവിടെ? തണുക്കുന്നു എനിക്ക്.
കൂട്ടിയടുപ്പിച്ച് അയാള്‍ചെവിയില്‍ പറഞ്ഞു:..അതിനു പുതപ്പെന്തിനാ..
ശരീരത്തിലെ ഒരു രോമം പോലും അനങ്ങാത്തതില്‍ അവള്‍ക്കെന്തെന്നില്ലാത്ത ദേഷ്യം തോന്നി.
''എനിക്കുറക്കം വരുന്നു''അവള്‍ ധൃതിയില്‍ പറഞ്ഞു
ഒരു നിമിഷം. ദീര്‍ഘനിശ്വാസത്തിന്റെ അവസാനം കൂട്ടിപ്പിടിച്ച കൈകള്‍ കൂടുതല്‍ മുറുകി
കണ്‍പോളകളില്‍ തടവി അയാള്‍.
''ഉറങ്ങിക്കോളൂ''
വരാത്ത ഉറക്കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു കണ്ണുകളടയ്ക്കവെ പുരുഷന്റെ ഹൃദയ മിടിപ്പ് സ്വാസ്ഥ്യം നശിപ്പിച്ചു. സ്വന്തം ഹൃദയത്തിന്റെ അതിസാധാരണമായ വേഗത. അവള്‍ക്കറപ്പു തോന്നി. കണ്‍പോളകള്‍ക്കകത്ത് സ്വപ്നങ്ങളില്ലാത്ത ശൂന്യത. ഭീതിയോടെ, വെറുപ്പോടെ കണ്ണുതുറന്നു രോമം നിറഞ്ഞ മാറിന്റെ ഒരു ഭാഗം മുന്നില്‍ ഉറക്കത്തിലെന്ന പോലെ തിരിഞ്ഞു കിടക്കുമ്പോള്‍ ശ്രദ്ധിച്ചു. ചുറ്റിയ കൈ അയഞ്ഞി.ില്ല. ഇപ്പോള്‍ മുന്നില്‍ ഇരുട്ടു ഒട്ടിച്ചുവെച്ച ചുമരാണ്. എന്തിനാണ് തന്റെ ഹൃദയം ഇത്ര ഉറക്കെ മിടിക്കുമന്നത്. അവളോര്‍ത്തു. അടുത്തവീട്ടിലെ കുട്ടികളെന്താണു കരയാത്തത്. അക്കരപ്പച്ചകള്‍.എവിടേക്കു രക്ഷപ്പെടാന്‍ ? ഈ നാലു ചുമരിനകം പോലെത്തന്നെയാണ് മറ്റൊരു നാലു ചുമരിനകവും. എന്നാലും പാല്‍ക്കാരിത്തള്ള വേഗം വന്നെങ്കില്‍. ബെഡ്‌റൂം ലൈറ്റിന്റെ ചെറിയ വെളിച്ചത്തില്‍ മേശപ്പുറത്തെ പൂക്കള്‍ക്ക് ഒട്ടകത്തിന്റെ ആകൃതിയാണ്. വാര്‍ഡ്‌റോബില്‍ ഒഴിഞ്ഞ ഹാങ്ങറുകള്‍. നിലവിളക്കിനു മുന്നിലെ എന്നും ചിരിക്കുന്ന ശ്രീകൃഷ്ണന്‍. കണ്ണുകള്‍ വെറുതെ അലയവെ വീണ്ടും അവള്‍ആശിച്ചു. പാല്‍ക്കാരിത്തള്ളവേഗം വന്നെങ്കില്‍ അടുക്കളയില്‍ പാത്രങ്ങളുണരും. പ്രഭാതത്തിന്റെ നേര്‍ത്ത സുഖപ്രദമായ വെളിച്ചത്തില്‍ ഇതു തീരും. ഈശ്വാസംമുട്ടല്‍.

ക്ലോക്കിന്റെ അവസാനിക്കാത്തശബ്ദം. അസഹനീയമായ വെറുപ്പോടെ ലൈറ്റു കെടുത്തി. രണ്ടാണു സമയം. മണിക്കൂറുകള്‍. പ്രഭാത്തിനുമുന്‍പ് എത്ര മണിക്കൂറുകള്‍. തലയണയിലെ സാറ്റിനില്‍ അടര്‍ന്നുവീണ കണ്ണീരിനെതിരെ തിരിഞ്ഞ് അവള്‍ ഭര്‍ത്താവിന്റെ കവിളില്‍ കൈയമര്‍ത്തി. 'വരൂ... കണ്ണീരിന്റെ നനവ് തുടച്ചു കളഞ്ഞ് അവള്‍ പറഞ്ഞു.എനിക്ക് തീരെഉറക്കം വരുന്നില്ല.