Followers

Tuesday, May 22, 2012

എന്തിനീ കുറ്റബോധം?

പ്രശ്‌നം തറവാട്ടിലെ പാമ്പിന്‍ കാവിന്റെ പുനപ്രതിഷ്ഠയും ഉദ്ധാരണവുമായിരുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള കാവ്. അവിടെയുള്ള കൂറ്റന്‍ പാലമരത്തിന്റെ തടിയന്‍ വേര് ചിത്രകൂടക്കല്ലിനടിയിലൂടെ വര്‍ഷങ്ങളായി പടര്‍ന്നു പരന്നിരുന്നതിനാല്‍ കല്ല് ചരിഞ്ഞു വീഴാറായി കിടപ്പാണ്. വര്‍ഷത്തിലൊരിക്കല്‍ പാമ്പന്മാര്‍ക്ക് വെള്ളരിയിടുക എന്ന ഒരു ചടങ്ങ് തറവാട്ടില്‍ മറ്റു പലയിടത്തുമെന്നപോലെ നിലനിന്നിരുന്നു. അന്ന് തറവാട്ടിലെ അംഗങ്ങളെല്ലാം അവിടെയെത്തണമെന്നതാണ് ആചാരം. നാട് വിട്ടവര്‍ പോട്ടെ, നാട്ടിലുള്ളവരെങ്കിലും എത്തിയേകഴിയൂ എന്ന് തറവാട്ടിലെ മൂത്ത സ്ത്രീയായ വലിയമ്മ കല്പിക്കും. പാമ്പന്മാരെ എല്ലാവര്‍ക്കും പേടിയായതിനാലാവാം, അല്ലെങ്കില്‍ താന്‍ താന്‍ ചെയ്യുന്ന പാപങ്ങളില്‍ നിന്നുയരുന്ന കുറ്റബോധം കൊണ്ടാവാം കഴിയുമെങ്കില്‍ എല്ലാവരും ആജ്ഞ അനുസരിക്കാറാണ് പതിവ്. ഇത്തവണ, ഈ ''മഹാമഹ''ത്തിന്റെ മുഹൂര്‍ത്തത്തിലാണ്, ഔദ്യോഗികാവശ്യങ്ങള്‍ക്കായി എനിക്ക് വീട്ടില്‍ എത്തിപ്പെടേണ്ടി വന്നത്. ഞാനവിടെ എത്തുമ്പോള്‍, വീട്ടിലെ അംഗങ്ങളും അതിഥികളും ഒക്കെ പാമ്പിന്‍ കാവിനു മുന്നില്‍ ദത്ത ശ്രദ്ധരായി, ഭക്തി പരവശരായി നില്‍പ്പാണ്. അതിനുശേഷം ഏതാണ്ടെല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് തറവാട്ടിലെ നടുത്തളത്തില്‍ എല്ലാവരും ഒത്തുകൂടി. എല്ലാവരുടെ മുഖത്തും ഗൗരവം. സംസാരമാണെങ്കില്‍ ഏതോ ആപത്ത് സംഭവിച്ചാലെന്ന പോലെ പതുക്കെ. പൂജയുടെ പ്രസാദമായ അവിലും മലരും പഴവും ഒക്കെ ഇലച്ചീന്തുകളിലാക്കി എല്ലാവര്‍ക്കും വിളമ്പിക്കൊടുക്കാന്‍ പറഞ്ഞ് തറവാട്ടമ്മയായ വലിയമ്മ കൊത്തുപണികളുള്ള കസേരയില്‍ വന്നിരുന്നു. നിശ്ശബ്ദമായ അന്തരീക്ഷം. അകത്തെ, വിളക്കുവയ്ക്കുന്ന മച്ചില്‍ ആഴ്ചകള്‍ക്കുമുന്‍പ് പാമ്പിനെ ''സ്വര്‍ണ്ണ നൂല്‍പോലെ മിന്നുന്ന'' പാമ്പിനെ കണ്ടതിലെ ദോഷവും അതിനുവേണ്ട പരിഹാരവും കണ്ടെത്താന്‍, പ്രശ്‌നം വച്ചുകണ്ടെത്താനുള്ളതാണ് ഈ കുടുംബ സദസ്സ്. പ്രശ്‌നം വയ്ക്കുന്ന ജ്യോതിഷി കാവിയിട്ട നിലത്ത് കവിടി നിരത്തി തയ്യാറായിരിപ്പാണ്. കഴിഞ്ഞതിന്റെ തലേക്കൊല്ലം പാടത്തുകൂടെ ഇരുട്ടത്ത് വരുമ്പോള്‍ വിഷം തീണ്ടി ഏടത്തിയുടെ 16 വയസ്സുകാരന്‍ മകന്‍ മരിച്ചിരുന്നു. സര്‍പ്പദേവകളുടെ കോപം തീര്‍ക്കാന്‍ പാമ്പ്.
മേയ്ക്കാട്ട് മനസന്ദര്‍ശനവും വിപുലമായ പാമ്പന്‍ തുള്ളലും പരിഹാരമായി നിര്‍ദ്ദേശിച്ചിരുന്ന അതേ പ്രശ്‌നക്കാരന്‍ തന്നെയാണ് കവിടി നിരത്തി ഇരുന്നിരുന്നത്. എല്ലാവര്‍ക്കും ചിരപരിചിതനായ അദ്ദേഹം
''ആ, ഇവിടെയുണ്ടോ. എന്നേ വന്ന്'' എന്ന കുശലാന്വേഷണവുമായി അടുത്തു വന്നു.
''ഇത്തവണയും തുള്ളല്‍തന്നെയാണോ പരിഹാരം?'' ഒരു ചിരിയോടെയാണ് ഞാന്‍ ചോദിച്ചത്. കുറച്ച് ഫോട്ടൊ എടുക്കണം. ഇക്കാലത്ത് ഇത്തരം ഫോട്ടോകള്‍ക്ക് നല്ല ചെലവാ''.

''അങ്ങനെ തമാശയാക്കരുത്. സര്‍പ്പത്തെ മച്ചിലാകണ്ടിരിക്കണ്. കളി സൂക്ഷിച്ചുവേണം''
''ആരോട് കളിക്കുന്നതും സൂക്ഷിച്ചുവേണ്ടേ? പട്ടിയോടും പൂച്ചയോടും പുലിയോടും ആനയോടും. . . ''
തൊട്ടടുത്ത്, പൂണൂലും പൊന്നുകെട്ടിയ രുദ്രക്ഷമാലയും സ്വര്‍ണ്ണവളയുമൊക്കെയായി ഭവ്യതയില്‍ നിന്നിരുന്ന സ്ഥിരം പൂജാരി നമ്പൂതിപ്പാടിനും ബന്ധുജനങ്ങള്‍ക്കും തമാശ ബോധിച്ചില്ല. എല്ലാവരുടേയും മുഖം ഒപ്പം കറുത്തു. ഇത്തരം പലവിധത്തിലുള്ള മുഖം കറുക്കലുകളെ എതിരിട്ടാണ് ഇത്രയും കാലം ജീവിച്ചത്. അതിനാല്‍ ഒട്ടും വിഷമം തോന്നിയില്ല. പ്രശ്‌നക്കാരന്‍ കവിടിയിലേക്ക് തന്നെ മടങ്ങി.
വിശദമായ പുനപ്രതിഷ്ഠയും കാവ് പുനോദ്ധാരണവും വേണ്ടിവരുമെന്ന് നമ്പൂതിരിപ്പാട് മുന്നേത്തന്നെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. തുള്ളല്‍ തൃപ്തിയായിട്ടില്ല എന്നതിന് ദൃഷ്ടാന്തമാണ് മച്ചില്‍ പ്രത്യക്ഷപ്പെട്ടത്''
പക്ഷെ കഴിഞ്ഞ വര്‍ഷം പ്രശ്‌നം വച്ച് നിര്‍ദ്ദേശിച്ചതൊക്കെ വലിയമ്മ വള്ളി-പുള്ളി വിടാതെ ചെയ്തൂലൊ? ഇവരന്നെയല്ലെ അന്നും ഉണ്ടായിരുന്ന്. ഇനി ഇത്തവണ ഇവര് പറയണതൊക്കെ ചെയ്താല്‍ നമ്മളെയാരും അടുത്ത ഒരു അഞ്ചുകൊല്ലത്തെക്കെങ്കിലും പാമ്പ് കടിക്കില്ലെന്ന് ഇവര്‍ക്കുറപ്പ് തരാന്‍ പറ്റ്വോ. മിനിമം ഗ്യാരന്റി? പൂജ- പ്രശ്‌നക്കാര്‍ക്കായാലും ഫ്രിഡ്ജ് വില്‍ക്കുന്നവര്‍ക്കായാലും അക്കൗണ്ടബിലിറ്റിവേണ്ടേ വലിയമ്മേ?
വലിയമ്മ എന്റെ വായ പൊത്തിപ്പിടിച്ചു.

''ദൈവദോഷം പറഞ്ഞാലുണ്ടല്ലൊ. നീമാത്രമല്ല, ഞങ്ങള്‍ക്കും അനുഭവിക്കണ്ടിവരും. കാവ് എല്ലാവരുടേം ആണ്''
''എന്നിട്ട് ആ മാഹാപാവം വിനുവിനെ എന്തിനേ നിങ്ങടെ ദൈവം കടിച്ചു കൊന്നത്? എന്ത് തെറ്റാ അവന്‍ ചെയ്തത്? എന്ത് തെറ്റാ നമ്മള് ചെയ്തത്? നമ്മുടെ കറുമ്പി പൂച്ചയെ മച്ചില് കണ്ടാല്‍ ഇങ്ങനെ പൂജകഴിക്കാറുണ്ടൊ? സര്‍പ്പങ്ങളെന്താ അവരെ പൂജിക്കാത്ത അന്യമതസ്ഥരെ തുരുതുരാന്ന് കടിച്ചുകൊന്ന് അവരെ ഒരു പാഠം പഠിപ്പിക്കാത്തത്? പാമ്പിനെ കൊന്നുതിന്നുകയും തൊലിപൊളിച്ചെടുക്കുകയും ചെയ്യുന്നവരെ സര്‍പ്പങ്ങളെന്താ ഒന്നും ചെയ്യാത്തത്? ഒരു ചങ്ങളത്തലപ്പത്ത് ജീവിതം മുഴുവന്‍ നമുക്കായ് അര്‍പ്പിച്ച നമ്മുടെ വീടിന് ഇരുപത്തിനാല് മണിക്കൂറും കാവല്‍ നില്‍ക്കുന്ന നായ്ക്കള്‍ക്കുവേണ്ടേ പൂജയും അമ്പലവുമൊന്നും? ഒരൊറ്റക്കാശ് ഞാനിതിനുതരില്ല. വിഢിത്തം ചെയ്യുന്നതിനുമില്ലെ അതിര്? ഇതിനുള്ളതല്ല ഞാന്‍ പണിപ്പെട്ടുണ്ടാക്കുന്ന കാശ്. ഇവര് പറയുന്ന ഇളനീരും പഴവും അവിലും മലരും ഒക്കെ വാങ്ങി നമ്മുടെ ബാലമന്ദിരത്തില്‍ കൊടുക്കൂ. സദ്യയും അവിടെമതി. ഞാനയക്കാം കാശ്''

എപ്പോഴൊക്കെയോ ആരോടൊക്കെയോ തോന്നിയിരുന്ന ദേഷ്യം തീര്‍ക്കാനെന്ന പോലെ ഞാന്‍ ആവേശം കൊണ്ടിരുന്നു. മച്ച് പുരാണം തുടങ്ങിയ അന്നുമുതല്‍ തുടങ്ങിയതാണ് ശല്യം. വലിയമ്മ 'പടാ' എന്ന് ഫോണ്‍ താഴെവച്ചു. എനിക്ക് സന്തോഷമായി.
എന്റെ ഗ്രാമത്തില്‍ നിന്ന് ദേശത്തെ ആനയുടെ നെറ്റിപ്പട്ടം സ്വര്‍ണ്ണം പൂശാനുള്ള സ്‌പോണ്‍സര്‍ഷിപ്പിനാവശ്യപ്പെട്ട് വന്ന ചെറുപ്പക്കാരുടെ മുഖത്ത് നോക്കി ഞാന്‍ അന്തം വിട്ടു നിന്നിട്ടുണ്ട്. ദൈവത്തെ പ്രീതിപ്പെടുത്തി പുണ്യം ഉറപ്പാക്കുന്ന ആരാധനാ ക്രമങ്ങളില്‍ പാവം മൃഗങ്ങളെ എന്തിനുപദ്രവിക്കുന്നു എന്ന ചോദ്യത്തിന് ആരും അന്നുത്തരം പറഞ്ഞില്ല. ആനകള്‍ക്ക് അസഹ്യവും അഹിതവുമായ നട്ടപ്പൊരി വെയിലത്ത് കൈയ്യും കാലും കൂച്ചി കൊക്കിത്തലപ്പത്ത് മണിക്കൂറുകളോളം തളച്ച് മാനസികമായും ശാരീരികമായും അവയെ കൊല്ലാക്കൊലചെയ്യുന്നത് ദൈവാരാധനയുടെ പേരിലാണ്! താളവും മേളവും വേലയുടെ പകിട്ടും പരിപാടികളുമാണ് ആസ്വാദ്യമെങ്കില്‍ എന്തിനാണ് ജീവനുള്ള ആന അവിടെ? മാഹാരാഷ്ട്രയിലെ നാഗ്പഞ്ചമിദിവസം ആയിരക്കണക്കിന് പാമ്പുകളുടെ ദുരിതാരംഭമാണ്. പാവം പാമ്പുകളെ പിടിച്ച് നാഗ്പഞ്ചമിദിവസം, അത് ഒരിക്കലും കുടിക്കാത്ത പാല് (പാല് പാമ്പിന്റെ ഭക്ഷണമല്ല) വഴിപാടെന്ന നിലയ്ക്ക് അതിന്റെ പൊളിപ്പിച്ച വായിലേക്കൊഴിച്ച് (പലപ്പോഴും ആ പാല് പാമ്പിന്റെ മൂക്കില്‍ പോയി പാമ്പ് ചാവാറാണ് പതിവ്) പുണ്യം നേടാനാഗ്രഹിക്കുന്നവരുടെ അറിവുകേടിനോട് പ്രതികരിച്ചാല്‍ അത് ദൈവവിരോധവും മതവിരോധവും ഒക്കെയായി മാറുന്ന ഇക്കാലത്ത് ഇവയെ തള്ളിപ്പറയുക വെല്ലുവിളികള്‍ ഏറ്റെടുക്കലാകുന്നു. പരശ്ശതം ആടുകളെ ബലികൊടുക്കുന്ന ബലിപ്പെരുന്നാളില്‍ എം.എ. യ്ക്ക് പഠിക്കുന്ന നഫീസ പറയുന്നു. ഇല്ല ചേച്ചീ, ദൈവത്തിനുള്ള ബലിമൃഗമായാല്‍ കൊല്ലുമ്പോള്‍ അവയ്ക്ക് വേദനിക്കില്ലെന്ന്! പാമ്പിന്‍കാവിനെക്കുറിച്ചു പറയുമ്പോള്‍ വലിയമ്മയുടെ മുഖത്തുകണ്ട അതേ വിശ്വാസം നഫീസയുടെ മുഖത്ത്. ''എന്തുരസാ മഹാഭാരതത്തിലെ കഥകള്‍'' ജിജി വര്‍ഗ്ഗീസ് പറയുന്നു. '' പക്ഷെ സുവിശേഷപുസ്തകമല്ലാതെ മറ്റുമത ഗ്രന്ഥങ്ങള്‍ വായിക്കരുതെന്നാണ് ഞങ്ങള്‍ക്കുള്ള കല്പന''.

ആരുടെ എന്ന് ചോദിച്ചിട്ടുകാര്യമില്ല 12 ഇളനീര്‍ പൂജക്ക് വേണമെന്ന 'തിരുമേനി'യുടെ കുറിപ്പടിപ്രകാരം, തെങ്ങുകേറാന്‍ ആളെകിട്ടാത്തതിനാല്‍ അരക്കുപ്പി വിസ്‌കി ഓഫര്‍ ചെയ്ത് ഒരു ദിവസം കളഞ്ഞ് അകലെയുള്ള തെങ്ങുകേറ്റക്കാരനെ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന് ഇളനീര്‍ 12 ഉം സംഘടിപ്പിച്ച് തൃപ്തിയടഞ്ഞ ശാസ്ത്രജ്ഞന്റെ മുഖത്തെ പാരവശ്യവും അങ്കലാപ്പും ഇന്ന് കേരളത്തിന്റെ പാരവശ്യവും അങ്കലാപ്പുമാണ്. ഭക്തി ഒരു രോഗമായി വളരുകയാണിന്ന് കേരളത്തില്‍. പുനരോദ്ധാരണവും പുനപ്രതിഷ്ഠയും പൂജാവിധികളുമൊക്കെ 'സംശുദ്ധ' കച്ചവമാണ്. ഒരു ദൈവവും മുന്നില്‍ വന്ന് നിന്ന് നേരിട്ട് തിരിച്ചൊന്നും പറയില്ലെന്നിരിക്കെ (ദൈവങ്ങളില്‍ സര്‍പ്പങ്ങളും പെടും) ഏറ്റവും സുരക്ഷിതവുമാണീ കച്ചവടം. എന്താണീ ആചാരങ്ങള്‍ക്കടിസ്ഥാനം എന്ന് ചോദിക്കാന്‍, ഏത് വേദ പുരാണങ്ങള്‍ പറയുന്നു എന്ന് ചോദിക്കാന്‍ തുനിഞ്ഞാല്‍, അത്തരക്കാരെ നിലക്കുനിര്‍ത്താന്‍ സ്ഥാപിതമത താല്പര്യങ്ങളുടെ ചാട്ടവാറുകളുണ്ട്. അറിവിന്റെ അടിസ്ഥാനമില്ലാത്ത, ആലോചനയൊ വിശകലനമൊ ഇല്ലാത്ത മനുഷ്യ മനസ്സിലെ പ്രതിസന്ധികളെ, ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള സാമൂഹ്യ സംവാദങ്ങളില്ലാത്ത പൊതു ഇടങ്ങളിലാണ് ആള്‍ ദൈവങ്ങളും ഭക്തിക്കച്ചവടവുമൊക്കെ ഇരച്ചുകയറുന്നത്.

മതഗ്രന്ഥങ്ങളായി നാം ഇന്ന് ബഹുമാനിക്കുന്നവയെല്ലാം തന്നെ ധര്‍മ്മത്തേയും പൊതു നന്മയേയും അടിസ്ഥാനമാക്കി ജീവിക്കേണ്ടതെങ്ങനെയെന്ന് ഉദ്‌ഘോഷിക്കുന്ന തത്വചിന്താ സംഹിതകളാണ്. വേദപുരാണങ്ങളുടെ മൂലത്തിലേക്ക്, സ്ഥാപിത താല്‍പര്യങ്ങള്‍ വളച്ചൊടിച്ച വ്യാഖ്യാനങ്ങളിലേക്കല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക, കടന്നാല്‍ സഹിഷ്ണുതയുടേയും സമവായത്തിന്റേയും ''ലോക സമസ്താ സുഖിനോ ഭവന്തു'' എന്ന അതി വിശാല സങ്കല്പത്തിന്റേയും ആകത്തുകകള്‍ ഒരു തെളിനീരുറവപോലെ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നത് കാണാം. ഈ അവസരത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. നാം മതതത്വസംഹിതകള്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഏതു പ്രായത്തിലാണ്? റിട്ടയര്‍മെന്റിനു ശേഷം പ്രത്യേകിച്ച് തിരക്കുകളില്ലാത്തപ്പോള്‍ ഒരു ''ടൈം-പാസ്'' പോലെ മനസ്സിലാക്കേണ്ടതാണോ ഈ തത്വ ചിന്തകള്‍? എല്ലാമറിയുന്ന ദൈവങ്ങള്‍ മള്‍ട്ടി-ലിഗ്വല്‍ ആകാതെ വയ്യ. സ്പാനിഷ് കാരനും റഷ്യക്കാരനും മലയാളിയും മേഘാലയക്കാരനും പലഭാഷകളിലാവുമല്ലൊ ഈശോമിശിഹായോട് സംസാരിക്കുന്നത്. എന്തിനാണ് നമുക്കും നമ്മുടെ ദൈവത്തിനുമിടയില്‍ ഒരു ദല്ലാള്‍? നമ്മള്‍ പൂജിച്ചാല്‍ പറ്റില്ലെന്നൊ നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ ഏല്‍ക്കില്ലെന്നോ ദൈവം നമ്മോട് പറഞ്ഞിട്ടുണ്ടൊ? ഇതറിയണമെങ്കില്‍ മതഗ്രന്ഥങ്ങളില്‍ എന്തെഴുതിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടേ? അതിനാല്‍ തന്നെ ഇവ കുട്ടിക്കാലം മുതലേ സ്‌കൂളുകളില്‍ പാഠ്യവിഷയമാകേണ്ടേ? ദുര്‍വ്യാഖ്യാനങ്ങളില്‍ നിന്നും സ്ഥാപിത താല്‍പര്യങ്ങളുടെ കെട്ടുകഥകളില്‍ നിന്നും ദൈവത്തെ മോചിപ്പിക്കാന്‍ നമ്മുടെ മതഗ്രന്ഥങ്ങള്‍ അതീവ സമര്‍ത്ഥമാണ്. മതഗ്രന്ഥങ്ങള്‍ വായിക്കുന്നതും പഠിക്കുന്നതും കൊണ്ടല്ല, മറിച്ച് അവ യാഥാര്‍ത്ഥത്തിലുള്ള ഒരു ഗുരുവിന്റെ സഹായത്തോടെ വായിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ ഇത്രയധികം സ്പര്‍ദ്ധയും മതവിരോധങ്ങളും അനാചാരങ്ങളും ഭക്തിക്കച്ചവടവും ഉടലെടുക്കുന്നത്. വേദസംഹിതകള്‍ സ്വാംശീകരിച്ച ഒരാള്‍ പാമ്പിന്‍ കാവിലെ പ്രതിഷ്ഠാ പീഠത്തിന് ഗ്രാനൈറ്റ് കല്ല് വേണമെന്ന് ശഠിക്കില്ല. പുനരോദ്ധാരണപ്പിരിവ്‌മേളയില്‍ പങ്കെടുക്കില്ല. 12 ഇളനീരിനുവേണ്ടി, 'തിരുമേനി' കല്പന അനുസരിക്കാന്‍ നെട്ടോട്ടമോടില്ല. അമ്പലങ്ങളേയും പള്ളികളേയും സ്വര്‍ണ്ണം പൂശില്ല. ദൈവത്തിന് ചെകിടുകേള്‍ക്കാത്ത പോലെ, മനുഷ്യരെ മുഴുവന്‍ ഉപദ്രവിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കര്‍ വയ്ക്കില്ല. ഈ കാട്ടി കൂട്ടലുകളെല്ലാം തികഞ്ഞ അജ്ഞതയില്‍ നിന്നോ, അടക്കാനാവാത്ത പാപബോധത്തില്‍ നിന്നൊ ഉടലെടുക്കുന്നവയാണ്. കാറ്റിനേയും പര്‍വ്വതങ്ങളേയും നദികളേയും സസ്യങ്ങളേയും മൃഗങ്ങളേയും അതായത് പ്രകൃതിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു മഹത് തത്വചിന്ത പിന്‍പറ്റുന്നവര്‍ ചെയ്യേണ്ടത് ഒരു തിരിച്ചു നടക്കലാണ്. ദൈവം ഉള്ളില്‍ ഇല്ലാത്തവരാണ് പുറമേ ദൈവത്തെ അന്വേഷിച്ചു നടക്കുന്നത്. മര്യാദയ്ക്ക് ജീവിക്കുന്നവന് ധാരയും വിളക്കും മാലയും പൂജയും വേണ്ട. അത്ഭുതം അതല്ല ഭക്തരായ നിങ്ങള്‍ തന്നെയല്ലെ പറഞ്ഞത് ദൈവത്തിന് നിങ്ങളുടെ മനസ്സ്, പ്രവൃത്തി എല്ലാം കാണാമെന്ന്? അദ്ദേഹത്തോട് എന്ത് വേണമെന്ന് അപേക്ഷിച്ചാണ് നിങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത്? ആനയുടെ നെറ്റിപ്പടത്തിന് സ്വര്‍ണ്ണം പൂശി, എന്ത് തെളിയിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നത്? ദൈവത്തെ തീരെ പേടിയില്ലാത്തതുകൊണ്ടാണ് ഞാന്‍ ഇത്രയും എഴുതിയത്? ദൈവത്തിനു നിരക്കാത്തത് ചെയ്യുന്നവര്‍ക്കാണ് പശ്ചാത്താപരൂപത്തിലൊ മുന്‍കൂര്‍ ജാമ്യമായോ വഴിപാടുകളുടെ രൂപത്തിലുള്ള പണം ദുര്‍വ്യയം ചെയ്യുന്ന കാട്ടിക്കൂട്ടലുകള്‍ നടത്തേണ്ടിവരുന്നത്. സ്വന്തം പ്രവൃത്തികളെ പൊതുവായ നന്മ-തിന്മാ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് സ്വയം പരിശോധിക്കാന്‍ തെര്യപ്പെടുത്തുന്ന ഉദാത്തമായ പ്രയോജനപ്രദമായ തത്വചിന്താപരമായ ഒരു സങ്കല്പമാണ് എന്നെ സംബന്ധിച്ചിടത്തോളം ദൈവം.

ദൈവത്തെ പണത്തിലൂടെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ വിരോധാഭാസം മതി ദൈവ ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. അവനവനുവേണ്ടി മറ്റൊരാള്‍ പൂജിക്കുന്നതിലെ പ്രാര്‍ത്ഥിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവയാണ് നമ്മുടെ മതഗ്രന്ഥങ്ങളെല്ലാം. എന്നിട്ടും ആരാധിക്കുന്ന ദൈവത്തെ തീണ്ടാപ്പാടകലെ നിന്ന് മാത്രമേ ദര്‍ശിക്കാവൂ എന്ന് ആചാരം വരെ നമ്മളുണ്ടാക്കി!
ദൈവം ഒരു ദിവസം മുന്നില്‍ വന്നുനിന്ന് ''ഞാന്‍ പറഞ്ഞപോലെയാണോ നിങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും'' എന്നു ചോദിച്ചാല്‍ നമ്മുടെയിടയില്‍ എത്ര പേര്‍ക്ക് ദൈവത്തിനു നേര്‍ക്ക് പേടിയില്ലാതെ നോക്കാന്‍ കഴിയും? പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തുടങ്ങിയവയ്ക്കായി ചെലവിടുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും അതാതു സ്ഥലത്തെ ദുരിത നിവാരണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ ദൈവം നമ്മോട് ക്ഷമിച്ചേനെ. അല്ലെങ്കില്‍ അടുത്തുതന്നെ ധൂര്‍ത്തെന്ന അശ്ലീലത്തിനെതിരെ അദ്ദേഹം മൂന്നാം കണ്ണ് തുറക്കാനിട.
. . . .ധര്‍മ്മ സംസ്ഥാപനര്‍ത്ഥായ . . . സംഭവാമിയുഗേയുഗേ എന്നല്ലേ പറഞ്ഞിരിക്കുന്നത്.

Monday, May 21, 2012

ഋതുക്കള്‍

ഭര്‍ത്താവിന്റെ കാല്‍ മേലില്‍ നിന്നെടുത്തുവെച്ച് അവള്‍ എഴുനേറ്റിരുന്നു. ചുറ്റും നല്ല ഇരുട്ടുണ്ട്. പാതവക്കത്തെ ശക്തികുറഞ്ഞവഴിവെളിച്ചം അകത്തു കടന്നു വരച്ച ഒരു ചെറിയ ചതുരം മാത്രമുണ്ടു മുന്നില്‍.
നീണ്ട നിശ്വാസങ്ങളുടെ താളനിബദ്ധത. ഉറക്കം. ഇരുട്ടില്‍ മുഖം വ്യക്തമല്ല. പേക്ഷെ, ഏറ്റവും വ്യക്തതയോടെ മൂക്കിന്റെ വടിവുപോലും ഹൃദയത്തിലുണ്ട്. കൂടിപ്പിണഞ്ഞ കൈകള്‍ ഇളക്കാതെ, ഇടതുകൈകൊണ്ടു ഭര്‍ത്താവിന്റെമുടിയില്‍ തടവി അവളോര്‍ത്തു. എന്താണിങ്ങനെ ? ഇതു മോശമാണ്. ഈ സ്വഭാവം. പാതിരായ്ക്ക് ഉണര്‍ന്നിരുന്ന് അതുമിതും ആലോചിക്കുക. എവിടേയുമെത്താതെ, കൂടുതല്‍ കെട്ടുപിണഞ്ഞനൂലുമായി അവസാനിപ്പിക്കുക. അവസാനം കട്ടിലിന്റെ ഉയര്‍ന്ന തലപ്പില്‍ തലചായ്ച്ച് ഉറങ്ങിപ്പോകുമ്പോള്‍, രാവിലെ വൈകിയുണരുമ്പോള്‍ ദേഷ്യവും ക്ഷീണവുംബാക്കി.
പാതി തുറന്ന ചുണ്ടുകളിലൂടെ. വടിവൊത്ത വയറിലൂടെ വിരലോടിച്ചു വെറുതെ ഇരുന്നു. പണ്ട് അമ്മായി പറഞ്ഞപോലെ ഇതു ശുദ്ധ തെമ്മാടിത്തമാകാം. എല്ലാം തെകഞ്ഞാല്‍ ഇതാ കേട്. അമ്മായി പറഞ്ഞിരുന്നു. കണ്ടില്ലേനടത്തം. എന്തിന്റെകുറവാ അവള്‍ക്ക്?

നീണ്ടമുടി തുമ്പുകെട്ടി; കണ്ണെഴുത്തും പൊട്ടു കുത്തും ഇല്ലാതെ നടക്കുമ്പോഴൊക്കെപിടിച്ചിരുത്തി കണ്ണെഴുതിച്ചുതരുന്ന സ്‌നേഹത്തിനു മുന്നില്‍ ചെറുതാവുകയും ചൂളുകയും ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കണക്കുകൂട്ടുന്നു. എവിടെയാണുതെറ്റിയത് ? അമ്പലത്തിന്റെ വിശുദ്ധിയും ഭക്തന്റെ ആത്മാര്‍ത്ഥതയും. ഒരിക്കല്‍ അയാള്‍ പറഞ്ഞു; നമുക്കിഷ്ടപ്പെട്ടതിനെ സ്‌നേഹിക്കാന്‍ കിട്ടാനാണു മാന്തൂ ഭാഗ്യം വേണ്ടത്. അപ്പോള്‍ തലഭര്‍ത്താവിന്റെ മാറില്‍ ചേര്‍ത്തുവെച്ചു കിടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നേര്‍ത്തു മിനുത്ത വിരലുകള്‍ ശരീരത്തിലെമ്പാടും തലോടിയിരുന്നു. ഒരു പൂവിനെ തഴുകുന്നതിനേക്കാളേറെ ശ്രദ്ധയോടെ. കണ്ണിനകത്തെവിടെയോ കണ്ണുനീര്‍ കുത്തിമറിഞ്ഞൊഴുകി. പുറത്തുവരാതെ അവിടെ നിന്നു തിളച്ചു. വിളഞ്ഞകുറ്റിരോമങ്ങളില്‍ ചൂണ്ടു വിരല്‍ നടത്തി അന്നു താന്‍ പറഞ്ഞു: ഇപ്പോള്‍ സന്തോഷമെന്താണെന്ന് സൗന്ദര്യമെന്താണെന്ന് എനിക്കറിയാം. തലമുടി വകഞ്ഞിട്ട് വരയില്‍ ഉമ്മവെച്ച് അയാള്‍ കൈപ്പടത്തില്‍ അമര്‍ത്തിപ്പിടിച്ചു. തണുത്ത ശരീരത്തതിന്റെ അന്നത്തെയും നിസ്സംഗതഭീതിയോടെ ഓര്‍മ്മയിലെത്തിയപ്പോള്‍ അവള്‍ സ്വയം തിരുത്തി, അല്ല,
അന്നു താന്‍ പറഞ്ഞതു നുണയായിരുന്നില്ല, പക്ഷേ---അവസാനിപ്പിക്കാനാവാത്ത ആ വാചകത്തിന്റെ മുന്നില്‍ നിസ്സഹായയായി നില്ക്കവെ അവള്‍ ഭര്‍ത്താവിന്റെ ഹൃദയത്തിന്റെ അത്രമേല്‍ വ്യക്തതയാര്‍ന്നശബ്ദം കേട്ടു തന്റേത് എന്നും അവ്യക്തമായിരുന്നു. പിന്നിയിട്ട മുടിയുടെ കീഴറ്റം കവിളില്‍ഉരസി അയാള്‍ചിരിച്ചു:
''തണുപ്പത്തിക്കുട്ടി.''
അതിന്റെഅര്‍ത്ഥം വേഗം പിടികിട്ടി. അതെപ്പോഴും അങ്ങനെയായിരുന്നു. നിരാശപ്പെടാതെ കോപിക്കാതെ അയാള്‍ അതിനു കീഴടങ്ങി, കുററബോധത്തിനും നിസ്സഹായതയ്ക്കും ഇടയ്ക്ക നില്‍ക്കുമ്പോഴൊക്കെ ഭര്‍ത്താവിന്റെ ശബ്ദം അപഹാസ്യമായി തോന്നുന്നു. സ്‌നേഹത്തിന്റെ ഉറപ്പുവരുത്തലുകളില്‍, അവളോര്‍ത്തു, ഉള്ളതുകൂടി നഷ്ടപ്പെടുന്നു. ആരുടെയും അല്ല കുറ്റം. തൊഴുത്തിനു പിന്നിലുള്ള ഇടുങ്ങിയ വഴിയില്‍ വയലിലേക്ക് നിത്യം പണിയെടുപ്പിക്കാന്‍ പോകുന്ന ആളിനെ നോക്കിനില്‍ക്കേ സ്വന്തം ഹൃദയത്തിന്റെ മിടിപ്പ് കാതില്‍
അലയ്ക്കുകയായിരുന്നു. അകലെനിന്നു കാണുന്ന വെള്ളഷര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ശരീരം പൊട്ടിത്തരിച്ചു.

കണ്ണുകളിടഞ്ഞാല്‍തളര്‍ന്നുപോകുന്നകാലുകളില്‍ ഉറച്ചുനില്‍ക്കാന്‍ പാടുപെടുമ്പോഴുണ്ടായിരുന്ന
ഉള്‍ക്കിടിലം നഷ്ടപ്പെട്ടത് പിന്നിട്ട ഏതോ ഇടവഴിയിലായിരിക്കണം അതൊരിക്കലും പിന്നെതിരിച്ചുകിട്ടിയില്ല.

വേലിച്ചുവട്ടിലേക്ക് ആരും കാണാതെ എറിഞ്ഞിരുന്ന കൈതപ്പുങ്കലയുടെ ഭംഗി ഈ നാലുകൊല്ലത്തിനകത്ത് ആകെക്കിട്ടിയ സമ്മാനങ്ങള്‍ക്കില്ല. ഇമവെട്ടാതെ പാടത്തിന്റെ അപ്പുറത്ത് മറയുന്നതുവരെ നോക്കിനിന്നപ്പോള്‍ ഒന്നും ആലോചിച്ചിരുന്നില്ല. നിറഞ്ഞവെയിലിന്റെ പാളിയ്‌ക്കെതിരെ നീല ശംഖുപുഷ്പം ചിരിവിടര്‍ത്തുന്നതുകാണാന്‍ നല്ല ഭംഗിയുണ്ടെന്നു മാത്രം തോന്നി. ഇടുങ്ങിയ ഇല്ലിപ്പടിക്കല്‍വെച്ച് മുണ്ടുകള്‍ കൂട്ടിയുരഞ്ഞപ്പോള്‍ തുടുത്തുപോയ കവിളുകള്‍
കണ്ണാടിയില്‍ നോക്കിയിരുന്ന സന്ധ്യകള്‍. വെള്ളം കോരുമ്പോള്‍ കിണറ്റിലെ കുഞ്ഞിക്കൂട്ടില്‍ കുറുകുന്ന പ്രാവുകളെ നോക്കിച്ചിരിച്ച പ്രഭാതങ്ങള്‍.
''ഉം?''
ബെഡ് റൂംലാംബ് പെട്ടന്നു തെളിഞ്ഞു.
'ഉം?''ഉറക്കച്ചടവിനേക്കാള്‍ ഉല്‍ക്കണ്ഠ.
പുതപ്പെവിടെ? തണുക്കുന്നു എനിക്ക്.
കൂട്ടിയടുപ്പിച്ച് അയാള്‍ചെവിയില്‍ പറഞ്ഞു:..അതിനു പുതപ്പെന്തിനാ..
ശരീരത്തിലെ ഒരു രോമം പോലും അനങ്ങാത്തതില്‍ അവള്‍ക്കെന്തെന്നില്ലാത്ത ദേഷ്യം തോന്നി.
''എനിക്കുറക്കം വരുന്നു''അവള്‍ ധൃതിയില്‍ പറഞ്ഞു
ഒരു നിമിഷം. ദീര്‍ഘനിശ്വാസത്തിന്റെ അവസാനം കൂട്ടിപ്പിടിച്ച കൈകള്‍ കൂടുതല്‍ മുറുകി
കണ്‍പോളകളില്‍ തടവി അയാള്‍.
''ഉറങ്ങിക്കോളൂ''
വരാത്ത ഉറക്കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു കണ്ണുകളടയ്ക്കവെ പുരുഷന്റെ ഹൃദയ മിടിപ്പ് സ്വാസ്ഥ്യം നശിപ്പിച്ചു. സ്വന്തം ഹൃദയത്തിന്റെ അതിസാധാരണമായ വേഗത. അവള്‍ക്കറപ്പു തോന്നി. കണ്‍പോളകള്‍ക്കകത്ത് സ്വപ്നങ്ങളില്ലാത്ത ശൂന്യത. ഭീതിയോടെ, വെറുപ്പോടെ കണ്ണുതുറന്നു രോമം നിറഞ്ഞ മാറിന്റെ ഒരു ഭാഗം മുന്നില്‍ ഉറക്കത്തിലെന്ന പോലെ തിരിഞ്ഞു കിടക്കുമ്പോള്‍ ശ്രദ്ധിച്ചു. ചുറ്റിയ കൈ അയഞ്ഞി.ില്ല. ഇപ്പോള്‍ മുന്നില്‍ ഇരുട്ടു ഒട്ടിച്ചുവെച്ച ചുമരാണ്. എന്തിനാണ് തന്റെ ഹൃദയം ഇത്ര ഉറക്കെ മിടിക്കുമന്നത്. അവളോര്‍ത്തു. അടുത്തവീട്ടിലെ കുട്ടികളെന്താണു കരയാത്തത്. അക്കരപ്പച്ചകള്‍.എവിടേക്കു രക്ഷപ്പെടാന്‍ ? ഈ നാലു ചുമരിനകം പോലെത്തന്നെയാണ് മറ്റൊരു നാലു ചുമരിനകവും. എന്നാലും പാല്‍ക്കാരിത്തള്ള വേഗം വന്നെങ്കില്‍. ബെഡ്‌റൂം ലൈറ്റിന്റെ ചെറിയ വെളിച്ചത്തില്‍ മേശപ്പുറത്തെ പൂക്കള്‍ക്ക് ഒട്ടകത്തിന്റെ ആകൃതിയാണ്. വാര്‍ഡ്‌റോബില്‍ ഒഴിഞ്ഞ ഹാങ്ങറുകള്‍. നിലവിളക്കിനു മുന്നിലെ എന്നും ചിരിക്കുന്ന ശ്രീകൃഷ്ണന്‍. കണ്ണുകള്‍ വെറുതെ അലയവെ വീണ്ടും അവള്‍ആശിച്ചു. പാല്‍ക്കാരിത്തള്ളവേഗം വന്നെങ്കില്‍ അടുക്കളയില്‍ പാത്രങ്ങളുണരും. പ്രഭാതത്തിന്റെ നേര്‍ത്ത സുഖപ്രദമായ വെളിച്ചത്തില്‍ ഇതു തീരും. ഈശ്വാസംമുട്ടല്‍.

ക്ലോക്കിന്റെ അവസാനിക്കാത്തശബ്ദം. അസഹനീയമായ വെറുപ്പോടെ ലൈറ്റു കെടുത്തി. രണ്ടാണു സമയം. മണിക്കൂറുകള്‍. പ്രഭാത്തിനുമുന്‍പ് എത്ര മണിക്കൂറുകള്‍. തലയണയിലെ സാറ്റിനില്‍ അടര്‍ന്നുവീണ കണ്ണീരിനെതിരെ തിരിഞ്ഞ് അവള്‍ ഭര്‍ത്താവിന്റെ കവിളില്‍ കൈയമര്‍ത്തി. 'വരൂ... കണ്ണീരിന്റെ നനവ് തുടച്ചു കളഞ്ഞ് അവള്‍ പറഞ്ഞു.എനിക്ക് തീരെഉറക്കം വരുന്നില്ല.

Saturday, April 7, 2012

പായലുകളുടെ നിഴല്‍

എന്റെ വീട്ടിലെ വലിയ ഡൈനിങ്ങ് ഹാളില്‍ ഒരുച്ചയ്ക്ക് ഞാനും കമലും ഇരിക്കുകയായിരുന്നു. നാലുമണിക്ക് ചായകുടിക്കാന്‍ ഭര്‍ത്താവു വരുമെന്നു പറഞ്ഞിരുന്നതിനാല്‍ ഞാന്‍ കേക്കുണ്ടാക്കുവാനുള്ള കോഴിമുട്ടബീറ്ററില്‍ഇട്ട് ശരിയാക്കിക്കൊണ്ടിരുന്നു. കമല്‍ എന്റെകണ്ണുകളില്‍ നോക്കാറില്ല. ഞാനുംഅങ്ങനെ തന്നെ. പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഈ ഒളിച്ചുകളി ഞങ്ങള്‍ക്കിഷ്ടമായിരുന്നു. കണ്ണടച്ച്പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ഞങ്ങള്‍ സന്തോഷിച്ചു.

കമലിന് ഒരിക്കലും വെറുതെ കുറെ നേരം ഇരിക്കാന്‍ കഴിയുകയില്ല. കൈവിരല്‍ ഞൊടിച്ചോ തീപ്പെട്ടിക്കോല്‍ ചെറുതായി പൊട്ടിച്ചോ എന്തെങ്കിലും ചെറിയ ശബ്ദം അയാള്‍ എപ്പോഴും ഉണ്ടാക്കും. മുന്‍പിലിരുന്ന അയാളുടെ കണ്ണുകളില്‍ നോക്കാനാവാത്തപ്പോള്‍ ഈ ശബ്ദങ്ങളൊക്കെ വളരെ നല്ലതായി എനിക്കുതോന്നും. എന്നിട്ട് ഞാന്‍ ആശബ്ദങ്ങളിലേക്ക് നോക്കിയിരിക്കും.

കമല്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടരുന്നു. വരൂ, നമുക്കു പുറത്തപോയി എന്തെങ്കിലും ചെയ്യാം. പരസ്പരം വെളളം തെറിപ്പിക്കുകയോ, ബ്ലൂബേഡ് റെസ്‌റ്റോറന്റില്‍ കയറി ചായകുടിക്കുകയോ, എന്തെങ്കിലും. വരൂ.''
''രവി വരാറായില്ലേ കമല്‍?''ഞാന്‍പറഞ്ഞു.

കമലിന്റെ തീരെ ശുഷ്‌കിച്ച ശബ്ദം എനിക്കിഷ്ടമല്ലെങ്കിലും അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്കിഷ്ടമായിരുന്നു. പലര്‍ക്കും ചെയ്യാനാവാത്തത് ചെയ്‌തെന്നു വരുത്താന്‍ കമലിനിഷ്ടമായിരുന്നു. എന്നുവച്ചാല്‍, വളരെ ഉയരമുള്ളഒരു മതിലിന് മുകളില്‍ നിന്നു ചാടാന്‍, തീരെ ഭംഗിയില്ലാത്ത വേശ്യകളെ കൂട്ടി എല്ലാവരും കാണ്‍കെ തന്റെ മുറിയിലേക്ക് കൊണ്ടുവരാന്‍, വളരെ ചെറിയ കുട്ടികളുടെകൂടെ നൊണ്ടിക്കളിക്കാന്‍, പിന്നെ ചീറുന്ന കാറ്റില്‍ മലയുടെ തുഞ്ചത്ത് ഒരു ക്യാമറയുമായി കേറാന്‍.

കമല്‍ വീട്ടില്‍ വരുമ്പോഴൊക്കെ എനിക്ക് സന്തോഷം തോന്നും. അതുകൊണ്ട് ചൂടുള്ള കാപ്പിയും ചെറിയ പ്ലേറ്റ് നിറയെ മസാല ചേര്‍ത്തകടലയും കൊടുത്ത് ഞാന്‍ പറയും, ''കമല്‍, ഇരിക്കൂ. എന്താണ് അമ്മയെകൊണ്ടുവരാഞ്ഞത് ?

ഇനി ഒരിക്കലാവട്ടെ, ഞാനങ്ങോട്ട്‌വന്ന് അമ്മയെവിളിച്ചുകൊണ്ടുവരാം.''
അമ്മയുടെ കാര്യം വെറുതെ പറയുന്നതാണെന്ന് കമലിനും എനിക്കുമറിയാം. അതുകൊണ്ട് കമല്‍ പറയും, ഇനിയൊരു ദിവസം തീര്‍ച്ചയായും കൊണ്ടുവരാം. ഞാനിപ്പോള്‍ സ്റ്റുഡിയോയില്‍ നിന്നാണു വരുന്നത്. പക്ഷേ, നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അമ്മയെ കൂട്ടിക്കൊണ്ടു വരൂ. അതുതന്നെയാണ് അതിന്റെവഴി.
എനിക്ക് കുട്ടികളുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ കാറിന്റെ ഹോണ്‍ കേള്‍ക്കുന്നതും കാത്ത് ഇരിക്കുകയാണ് ഞാന്‍ വൈകുന്നേരങ്ങളില്‍ പതിവ്. വാഴയിലയില്‍ പൊതിഞ്ഞമുല്ലപ്പവ് കൈയില്‍ തന്ന് കവിളില്‍ സ്‌നേഹത്തോടെ തട്ടുമ്പോള്‍ ഭര്‍ത്താവ് പറയും: ''നേരം കുറെയായി അല്ലേ? ജീവിതം നമ്മളറിയാതെ കൈവിരലുകള്‍ക്കുള്ളിലൂടെ ചോരുന്നു.''

മുല്ലപ്പൂവ് ഭംഗിയില്‍ ചൂടി ഞാന്‍ ഭര്‍ത്താവിന് ഭക്ഷണം വിളമ്പും. പിന്നെഭക്ഷണം കഴിയുന്നതുവരെ, ഭര്‍ത്താവിന്റെ വൃത്തിയുള്ള നഖങ്ങളിലും ഇടതുടര്‍ന്നു നരയ്ക്കാന്‍ തുടങ്ങുന്ന തലമുടിയിലും ഒക്കെഞാന്‍ നോക്കിയിരിക്കും. അപ്പോഴൊക്കെ എനിക്ക്, എന്റെ തറവാട്ടുവീട്ടിലെ വലിയ കുളത്തിന്റെ വക്കത്ത് തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കൈതയെ ഓര്‍മ്മവരും. പിന്നെ അതിന്റെ നിഴലുകള്‍ പതിയുന്ന പച്ചനിറമുള്ള വെള്ളത്തിനെ, കുളത്തിന്റെ കോണില്‍ പടരാന്‍ തുടങ്ങിയിരുന്ന പായലിനെ.

അങ്ങനെ ഒരു ദിവസം, ഭര്‍ത്താവിന്റെ കാറിന്റെ ശബ്ദവും പ്രതീക്ഷിച്ചിരിക്കെ കമല്‍ വന്നു കയറി. ടെന്നീസ് കോര്‍ട്ടില്‍ നിന്നും വരികയായിരുന്നു കമല്‍ എന്നു തോന്നുന്നു. വന്നപാടെ കമല്‍ കിതച്ചു കൊണ്ടാണെന്ന ഭാവത്തില്‍പറഞ്ഞു
“കുറച്ചുവെള്ളം തരൂ. എവിടെ രവി?''
''വന്നില്ല.'' ഞാന്‍പറഞ്ഞു.
കമല്‍ വെള്ളം കുടിച്ചില്ല. കൈകള്‍ക്കുള്ളില്‍ മുഖം വച്ച് വെറുതെ ഇരിക്കുകയായിരുന്നു കമല്‍. വെള്ളം, വേണ്ടിയിട്ടല്ല കമല്‍ ചോദിച്ചതെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. അതുകൊണ്ട് വെളളം നീക്കിവച്ച് ഞാന്‍ കമലിനെതിരെ വെറുതെ ഇരുന്നു. ഫാനിന്റെ ചെറിയ ശബ്ദം ഞങ്ങള്‍ക്കുമുകളില്‍ത്തന്നെ നിന്നു. അപ്പോഴാണ് കമല്‍ എന്റെ കണ്ണുകളില്‍ നോക്കിയത്. ഞാന്‍ വളരെ വേഗം ഓടി രക്ഷപ്പെടുന്ന ഭാവത്തില്‍ കമലിന്റെ പുറം കൈയിലെ കട്ടികൂടിയ രോമപാളിയില്‍ നോക്കി. എന്റെ കണ്ണുകളെ എവിടെ വയ്ക്കണമെന്ന് എനിക്കു മനസ്സിലായില്ല. സത്യം. എന്റെ കണ്ണുകള്‍ ഇങ്ങനെ ആര്‍ക്കും കാണാവുന്ന വിധത്തില്‍ പുറത്തായിപ്പോളയതില്‍ എനിക്ക് വല്ലാത്തവിഷമം തോന്നി.

''കമല്‍വെള്ളംകുടിച്ചോളൂ,''ഞാന്‍പറഞ്ഞു. എന്നിട്ട.് വെള്ളം കമലിന്റെ അടുത്തക്ക് നീക്കിവച്ചു.
വെള്ളം, സിനിമയിലെ നായകന്മാരെപ്പോലെ, കമല്‍ ഒറ്റത്തട്ട.് തട്ടി. വെള്ളവും കുപ്പിച്ചിലും നിലത്തും ചിതറിയപ്പോള്‍, എന്തെങ്കിലും ഒരു ജോലി കിട്ടിയ സന്തോഷത്തില്‍ ഞാനതെല്ലാം തുടച്ചു വൃത്തിയാക്കാന്‍ ഒരുമ്പെട്ടു. അപ്പോഴാണ് ഭര്‍ത്താവ് കടന്നുവന്നത്. ഭര്‍ത്താവിന്റെ ടൈയും കോട്ടും കൊണ്ടുവയ്ക്കാന്‍ അകത്തുപോകുമ്പോഴും ഞാനാഗ്രഹിച്ചു. എന്റെ കണ്ണുകള്‍ എന്റെ മുഖത്തുവേണ്ടിയിരുന്നില്ലെന്ന്.
അതിനൊരു നിവൃത്തിയുമില്ലാതായപ്പൊള്‍ ഞാന്‍ ഇനിപിന്നെ കമലിനെ കാണുമ്പോള്‍ പറയണമെന്നു വച്ചു. പക്ഷേ, കമല്‍തട്ടിയത് ഒരു ഗ്ലാസ് വെള്ളമല്ലെന്ന് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും അറിയാം. ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്ന മറയാണ് കമല്‍തട്ടിയത്. അതു തീരെ കീറിപ്പോയസ്ഥിതിക്ക് ഇനി പറയാനും ഉണ്ടായിരുന്നില്ല ഒന്നും. ഏതായാലും അതൊന്നും വേണ്ടിവന്നില്ല. പരസ്പരം നോക്കാതെഞങ്ങള്‍ കാപ്പി കുടിക്കുകയും മസാല ചെര്‍ത്ത കടല തിന്നുകയും ചെയ്തു. പകരം നഖത്തുമ്പുകളിലും തീപ്പെട്ടിക്കോലുകളിലും ഒക്കെ നോക്കാന്‍ തുടങ്ങി. കത്തിച്ചു ബാക്കിയിട്ട സിഗററ്റുകുറ്റിയിലെ പുകയില മേശപ്പുറത്ത് ഉതിര്‍ത്തിട്ടുകൊണ്ട് കമല്‍ പുറത്ത് എന്നെ ചായ കുടിക്കാന്‍ വിളിക്കും. ഭര്‍ത്താവിനു കേക്കുണ്ടാക്കാനുള്ള കോഴിമുട്ട ബീറ്ററിലിട്ടു കറക്കികൊണ്ട്, ഞാന്‍ വരാം എന്നുപറയും.

വിജനമായ വഴിയിലൂടെ, എതിരെ വരുന്നകാറ് ശ്വാസംമുട്ടിക്കുന്നത്ര വേഗത്തില്‍ കാറോടിക്കുമ്പോള്‍, രോമം നിറഞ്ഞ കൈത്തണ്ടയിലെ ഞരമ്പുകള്‍ നല്ലപോലെ തെളിയുമ്പോള്‍, നനവുള്ളകമലിന്റെ കണ്ണുകള്‍ കാണുമ്പോള്‍ എനിക്കു തോന്നും, ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരിക്കലും ജനനത്തിലും മരണത്തിലുമല്ലെന്ന്. പലര്‍ക്കും അതു പലയിടത്തുവച്ചു തുടങ്ങുന്നു. പ്രതീക്ഷിച്ചിരിക്കാതെ അത് എവിടെയൊക്കെയോ അവസാനിക്കുന്നു. പക്ഷേ, ഞാന്‍ ഒന്നും പറയില്ല. കമലിന് അത്ര വേഗത്തില്‍ കാറോടിക്കുമ്പോള്‍ ഒന്നും പറയുന്നത് ഇഷ്ടമാവാറില്ല.

''അതിവേഗം നമുക്കെതിരെ വലുതാവുന്ന പാത കാറിനടിയിലൂടെ നമ്മുടെ പിന്നിലേക്ക് ഓടുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും.'' കമല്‍ പറയാറുണ്ട്: ''ഈ വേഗം എതിരാളിയുടെ ഹൃദയത്തിലേക്കാഴ്ത്തുന്ന കത്തിയുടെ മൂര്‍ച്ചയെയാണ് എന്നെ ഓര്‍മിപ്പിക്കാറ്. പിന്നെ, ഞാന്‍ ജയിക്കുകയാണെന്നു തോന്നും.എന്ത് അര്‍ത്ഥശൂന്യത. ഈ പാത പിന്നെയും നീളുക തന്നെയാണ്. എത്രകാലം ഇങ്ങനെ കത്തി ആഴ്ത്തി നടക്കാന്‍ പറ്റും?''
പക്ഷേ, കമല്‍ ഇതൊക്കെ വെറുതെ പറയുകയാണ്, എനിക്കറിയാം. മലയുടെ തുമ്പത്തുനിന്നും താഴോട്ടു ചാടുന്നതും, ആപത്തു വരുത്തുന്ന വേഗത്തില്‍ കാറോടിക്കുന്നതും, വൃത്തികെട്ട വേശ്യകളെ കൂടെ കൊണ്ടു നടക്കുന്നതും ഒക്കെ എന്തിനാണെന്ന് എനിക്കറിയാം. എവിടെയാണ് കമലിനെ ഒളിപ്പിക്കുക? ഞാന്‍ ആലോചിക്കാറുണ്ട്. നിര്‍ത്താതെ പിന്‍തുടരുന്ന സ്വന്തം സംശയങ്ങളില്‍നിന്നും എവിടെയാണ് ഒളിപ്പിക്കുക ? വേശ്യകളുടെ മടിയില്‍, എന്റെ ഹൃദയത്തില്‍, ശ്വാസംമുട്ടുന്ന വേഗത്തില്‍ ? ചിലപ്പോള്‍ കമലിന്റെ മുഖത്തെ ദയനീയമായ അസഹ്യത കാണുമ്പോള്‍, ബുദ്ധിമതിയായ ഒരു ഭാര്യയാണെന്നു നടിച്ച് ഞാന്‍ പറയും ''പറ്റില്ല കമല്‍, അവനവനിലേക്കുതന്നെയുള്ള മടക്കയാത്രയാണ് നാമൊക്കെതുടങ്ങുന്നത്.'' ഒരു വലിയ വിഡ്ഢിത്തം കേട്ട ഭാവത്തില്‍ കമല്‍ വെറുപ്പൊടെ എന്റെ നേരെ കണ്ണയയ്ക്കും. എന്നിട്ട.് കമല്‍ പറയും: ''നോക്കൂ, നിങ്ങളുടെ ഫിലോസഫിയൊന്നും എന്നോടിളക്കണ്ട. മടക്കയാത്രയാണത്രെ ! നാം എല്ലാവരും നമ്മില്‍ നിന്നുമാണ് ഓടുന്നത്. മടക്കമില്ലാത്തതുമാണ് ആയാത്ര.''

ഒരുപക്ഷേ, നിങ്ങള്‍ പറയുന്നതും ശരിയാവും. “കമല്‍ കാപ്പിക്കോപ്പ വട്ടത്തില്‍ തിരിച്ചുകൊണ്ട് പറയും പിന്നെ.
ഞാന്‍ ഒന്നും പറയില്ല. ഞങ്ങള്‍ ഒരുമിച്ചു വീണ്ടും ചൂടുള്ള കാപ്പി പതുക്കെകുടിച്ചുകൊണ്ടിരിക്കും. ഒരുപക്ഷേ, ഭര്‍ത്താവ് വരുന്നതുവരെ, അല്ലെങ്കില്‍ഇരുട്ടില്‍ ഒന്നും കാണാതാവുന്നതുവരെ, ഞങ്ങള്‍ ഇരിക്കും. അങ്ങനെ ഇരിക്കുമ്പോള്‍ എനിക്കു തോന്നാറുണ്ട് കമലിനെ എന്റെ ഉള്ളില്‍ ഒളിപ്പിക്കാന്‍. ഹൃദയത്തില്‍ കമലിനേയും ഒളിപ്പിച്ചുകൊണ്ടുനടക്കുക, എന്റെ ഉള്ളില്‍മാത്രമാണ് കമലെന്ന് അറിയുക .ഒരുപക്ഷേ, കമലിന് എന്റെ ഹൃദയത്തിന്റെ താളത്തില്‍ തിരുത്തലുകളുണ്ടാക്കാന്‍ പറ്റിയേക്കും, ഞാനോര്‍ക്കും. “ഇത്തരം ആലോചനകള്‍ വളരെ അധികമായാല്‍ ഞാന്‍ പറയും, കമല്‍ കാപ്പിയില്‍ മധുരമില്ല തീരെ, അല്ലേ ? കുറച്ചുകൂടിഇട.െപഞ്ചസാര? ഒരു ചെറിയ മൂളലോടെ കമല്‍ കപ്പ് നീട്ടിത്തരും. കമലിന്റെ കൈവിരലുകളില്‍ തൊടാതിരിക്കാന്‍ ആവുന്നത്ര ശ്രദ്ധിച്ച് ഞാന്‍ പഞ്ചസാര കാപ്പിയിലിടും. കമല്‍ അപ്പോള്‍ എന്റെ മുഖത്തേക്ക് നോക്കുമെന്നറിയാവുന്നതു കൊണ്ട് ഞാന്‍ വളരെ പ്രധാനമാണെന്ന മട്ടില്‍ മറ്റെവിടെയെങ്കിലും നോക്കും.

അവസാനം മേശപ്പുറത്ത് കൊളുത്തിവച്ച മെഴുകുതിരിവെളിച്ചത്തില്‍ കാണാവുന്ന കമലിന്റെ പാതിമുഖം ഒരു സ്വപ്നമാണെന്ന് എനിക്കു തോന്നിത്തുടങ്ങും.
''അമ്മകാത്തിരിക്കും കമല്‍.'' അപ്പോള്‍ ഞാന്‍ പറയും ''നേരംകുറേയായി.''
പിന്നെരാത്രി, കട്ടിലില്‍ ഭര്‍ത്താവിന്റെ അടുത്ത് കണ്ണുതുറന്നു കിടക്കെ ഞാന്‍പറയും ''നോക്കൂ, ഇന്നു കമല്‍വന്നിരുന്നു.''

''കമല്‍ നശിക്കുകയാണ്.'' ഭര്‍ത്താവുപറയും: “നിനക്കൊന്നു പറഞ്ഞു നോക്കികൂടെ കുട്ടീ?'' എന്റെ വയറില്‍ വച്ചിരുന്ന ഭര്‍ത്താവിന്റെ കൈക്കുമീതെ തലോടിക്കൊണ്ട്, ഉറക്കത്തിലെ അദ്ദേഹത്തിന്റെ നേര്‍ത്ത ശ്വാസോച്ഛ്വാസം കേട്ടുകൊണ്ട് ഞാന്‍ അതിനെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങും.
വാഴയിലയിലെ കുറച്ചു മുല്ലപ്പൂവും മുറ്റിത്തഴച്ച കൈതയും പിന്നെ ഇരുട്ടില്‍ കത്തിച്ചുവച്ച മെഴുകുതിരിയുടെ മനോഹരമായ ഒരു തുണ്ടു വെളിച്ചവും എല്ലാംകൂടി കുഴഞ്ഞുമറിയും. പച്ചനിറമുള്ള വെള്ളത്തില്‍ നിറച്ചോളങ്ങളുണ്ടാവും. വേഗമുറങ്ങാന്‍ വളരെയധികം ആഗ്രഹിക്കും ഞാന്‍.

പക്ഷേ, കമലിനെ കണ്ടുമുട്ടിയ ദിവസം മുതല്‍ ഇതെല്ലാം ഇങ്ങനെ തന്നെയേ ആവൂ എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ട് ഈ ഉച്ചയ്ക്ക് പരസ്പരം കണ്ണുകളില്‍ നോക്കാതെ ഞങ്ങള്‍ നേര്‍ക്കുനേരെ ഇരിക്കുമ്പോഴും കമല്‍ പുറത്തുപോയി ബ്ലബേഡ് റസ്‌റ്റോറന്റില്‍ കയറി ചായകുടിക്കാന്‍ എന്നെ ക്ഷണിക്കുമ്പോഴും അതെല്ലാം വളരെ സ്വാഭാവികമായിത്തോന്നി എനിക്ക്. കമല്‍ ശാഠ്യം പിടിക്കുന്ന ഒരു കുട്ടിയെപ്പോലെ വെറുതെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

''ഇന്ന് നാലുമണിക്ക് ചായകുടിക്കാന്‍ രവി വരും.''ഞാന്‍പറഞ്ഞു''ഞാനതിന് കേക്കുണ്ടാക്കുന്നതു കണ്ടില്ലേ കമല്‍? എങ്ങനെയാണ് ഞാനിപ്പോള്‍ പുറത്തു വരിക?''
കമല്‍ ഒരു മുന്നറിവും തരാതെ പെട്ടെന്ന് എന്റെ കണ്ണുകളില്‍ത്തന്നെ നോക്കി. കമലിന്റെ കണ്ണുകള്‍ ഒരു തെറ്റും കൂടാതെ ഇത്ര പെട്ടെന്ന് എന്റെ കണ്ണുകളില്‍ത്തന്നെ നോക്കിയപ്പൊള്‍ എനിക്കതിശയം തോന്നി.
എങ്ങനെയാണ് എന്റെ കണ്ണുകള്‍ എവിടെയാണെന്നു കമലിനിത്രവേഗം മനസ്സിലായത് ?
എഗ്ബീറ്റര്‍മാറ്റിവച്ച് ഞാനെഴുന്നെറ്റതപ്പോഴാണ്. ''സാരി മാറ്റട്ടെ ഞാന്‍.''ഞാന്‍ പറഞ്ഞു: ''മുഖം കഴുകി തയ്യാറായിക്കോളൂ.''

കണ്ണാടിയില്‍ എന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഓര്‍ത്തു. അവ പുറത്താവേണ്ടായിരുന്നു. ഉള്ളില്‍ എനിക്കു മാത്രം കാണാവുന്ന എവിടെയെങ്കിലും മതിയായിരുന്നുഅത്. പിന്നെ, കമലിനു പുറംതിരിഞ്ഞു നിന്നുകൊണ്ട്, ഞാനെന്റെ ഭര്‍ത്താവിന്, അത്യാവശ്യമായി പുറത്തുപൊവുകയാണെന്ന്, ഫോണ്‍ചെയ്തു.
''ഉം. അമ്മ കാത്തരിക്കും.'' ഞാന്‍ കമലിനു നേരെ തിരിയുമ്പോള്‍ കമല്‍ പെട്ടെന്നു പറഞ്ഞു:
'ഇന്നെനിക്ക ്അമ്മയെ അമ്പലത്തില്‍കൊണ്ടു പോണം.'' ഞാന്‍ നീക്കിവച്ചിരുന്ന എഗ്ബീറ്റര്‍ കമല്‍ എന്റെ കൈയില്‍എടുത്തു തന്നു.

ഒരുതുണ്ട് മെഴുകുതിരി വെളിച്ചമല്ലാതെ എന്നോടൊന്നും ആവശ്യപ്പെടരുതെന്ന് കമലിനോട് പറയാന്‍ ഞാന്‍ പുറപ്പെട്ടതാണ്. പക്ഷേ, എന്റെ ഭര്‍ത്താവ് കമലിനെപ്പറ്റി പറയാറുള്ളത് ഞാന്‍ പൊടുന്നനെ ഓര്‍ത്തു. പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല, അമ്മയെക്കൊണ്ടു പോകുന്ന കാര്യം മറക്കാന്‍പാടില്ല കമല്‍ എന്ന തൊഴിച്ച്. ഇരുട്ടില്‍ ഞങ്ങള്‍ക്കിടയില്‍ കൊളുത്തിവയ്ക്കാറുള്ള മെഴുകുതിരികയുടെ ഭംഗിയുള്ള സ്റ്റാന്‍ഡില്‍ തീപ്പെട്ടിക്കോലുകള്‍ പൊട്ടിച്ചു നിറച്ചുകൊണ്ട് എഴുന്നേല്‍ക്കാതെ ഇരിക്കുന്ന കമലിനെ കണ്ടപ്പോള്‍, വളരെ പെട്ടെന്ന് വര്‍ഷകാലത്ത് എന്റെ വീട്ടിന്റെ മുന്നിലൂടെ കലങ്ങി കുതിച്ചൊഴുന്ന തോടിന്റെ വേഗത്തില്‍, പച്ചനിറമുള്ള കുറെ വെള്ളവും കൈതയുടെ നിഴലുകളും മലയുടെ മുകളില്‍ ചീറിയടിക്കുന്ന കാറ്റും പൊട്ടിച്ചിട്ട കുറെതീപ്പെട്ടിക്കോലുകളും ഞാനെന്നഭാവത്തിന്റെ മിന്നുന്ന തരികളും എല്ലാകൂടി എന്റെ മുന്നില്‍ അടിഞ്ഞുകൂടി. അതിനൊക്കെ അടിയില്‍ ഒന്നും വ്യക്തമല്ലാത്ത തണുത്ത ആഴം. അതിലേക്കുനോക്കി നില്ക്കാന്‍ എനിക്ക് രസം തോന്നി. രവി പറയാറുള്ളതു പോലെ, നമുക്ക് നമ്മെ ഏറ്റുവാങ്ങാന്‍നമ്മുടെ മനസ്സുകളേ ഉള്ളൂ എന്നുവരാം.

Saturday, March 17, 2012

നെറുകയിലെ കുങ്കുമം മായ്ച്ചുകളയുക

ഒരു ദിവസം എന്നോട് കുങ്കുമപ്പൊട്ട് തൊടാതെ പുറത്തിറങ്ങരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാനെങ്ങനെ പ്രതികരിക്കും? സുമംഗലിമാരുടെ കഴുത്തില്‍ താലി കണ്ടില്ലെങ്കില്‍ തലയറുക്കും എന്നു പറഞ്ഞാലോ ? ബുര്‍ഖ ധരിക്കാത്തതിന് മൂന്നു പെണ്‍കുട്ടികളുടെ തലവെട്ടികളഞ്ഞ താലീബന്‍ വിശ്വാസം നമ്മുടെ ചിന്തയുടെയും ചുറ്റുപാടിന്റേയും തൊട്ടടുത്തതാണ്. ഞാന് പഠിക്കരുതെന്നും ഉദ്യോഗം ഭരിക്കരുതെന്നും മരിക്കാന്‍ പോവുകയാണെങ്കിലും ഒരു പുരുഷഡോക്ടര്‍ എന്നെ ചികിത്സിക്കരുതെന്നും പറഞ്ഞാല്‍ ? പറയുന്നവര്‍ എന്റെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍തന്നെയെങ്കില്‍? കാന്തപുരം മുസലിയാര്‍, ഇസ്ലാമിന്റെ കാഴ്ചപ്പാടാണെന്നവകാശപ്പെട്ടുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഫെബ്രുവരി 23 മാര്‍ച്ച് 1) എഴുതിയ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു കിലുക്കാംപെട്ടിയിലെന്നപോലെ നിരവധി ചോദ്യങ്ങള്‍ ഒന്നിച്ചുകിലുങ്ങി. കറുപ്പ് കട്ടപിടിച്ചപോലെ ഒരു ഭീതിയാണ് എനിക്കപ്പോള്‍ തോന്നിയത്. 'മാതൃത്വത്തിന്റെ മഹത്വവും സ്ത്രീത്വത്തിന്റെ പദവിയും' ഉളളതിനാല്‍ ഒന്ന് ഊന്നി പ്രാര്‍ത്ഥിച്ചാല്‍ മുസലിയാരെ കുറച്ചു മാസത്തേക്കെങ്കിലും ഒരു സ്ത്രീയാക്കി മാറ്റാമോ എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. അങ്ങനെയൊന്നും ഒരു സ്ത്രീ ചിന്തിക്കരുതെന്നറിഞ്ഞിട്ടും.

സ്ത്രീയുടെ സ്വത്വം നിലനിര്‍ത്തി ചൂഷണത്തില്‍ നിന്നവളെ രക്ഷിക്കുന്നു ഇസ്ലാമിക നിയമങ്ങള്‍ എന്നു പറയുന്ന ലേഖകന്‍, മതാദ്ധ്യാപനത്തെ തിരസ്‌കരിച്ച് ഭരണവും തൊഴിലും തേടി സ്ത്രീ പുറത്തിറങ്ങിയതോടെ കുടുംബന്ധങ്ങള്‍ തകരുകയും ശിഥിലമാവുകയും ചെയ്യുന്നു എന്ന് വിലയിരുത്തുന്നു. 'സ്ത്രീയെ അവരുടെ പൊതുകഴിവുകള്‍ക്കപ്പുറം പൊതുരംഗത്ത് കൊണ്ടുവന്നപ്പോളുണ്ടായ ദുരന്തഫലങ്ങള്‍ ലോകമിന്നനുഭവിക്കുന്നു എന്നും 'വീടിനുപുറത്തുള്ള ഒരു ഉത്തരവാദിത്വവും സ്ത്രീ ഏറ്റെടുക്കരുത്' എന്നും   'കൈകാര്യകര്‍തൃത്വം സ്ത്രീയെ ഏല്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല' എന്നും 'നേതൃത്വവും ഭരണനിര്‍വ്വഹണവും സ്ത്രീക്ക് ഒരിക്കലും വിധിച്ചതല്ല ' എന്നും 'സ്ത്രീക്ക് സ്വന്തം നിലയ്ക്ക് വിവാഹിതയാകാന് അനുവാദമില്ല 'എന്നും 'മതശാസാനയ്ക്ക് അന്ധന് അവകാശമുണ്ടെങ്കിലും സ്ത്രീയ്ക്ക് അതിനവാകാശമില്ല' എന്നും തുടങ്ങി നിരവധി മതാനുശാസനങ്ങള്‍ അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്.

ഇത്തരം വാദമുഖങ്ങള്‍ക്ക് യുക്തിയുടെയോ നീതിയുടെയോ വസ്തുനിഷ്ഠതയുടെയോ അടിത്തറ നല്‍കാത്തതിനാല്‍ അവയെ ബുദ്ധികൊണ്ട് നേരിടുക വൃഥാവ്യായാമമാണ്. എന്നാല്‍ മതങ്ങള്‍ എന്നും സ്വന്തം വ്യക്തിത്വം കൊട്ടിഘോഷിക്കാന്‍ ആദ്യം ഇരയാക്കുന്നത് സ്ത്രീകളെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എല്ലാ മതങ്ങളും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ അധികവും കര്‍ശ്ശനമായി പാലിക്കുന്നത് സ്ത്രീകളിലൂടെയാണ്. എന്തുകൊണ്ട് സ്ത്രീകള്‍ എന്ന ചോദ്യത്തിന് സാമ്പത്തികവും സാമൂഹ്യവുമായ അടിയൊഴുക്കുകള്‍ എന്നുതന്നെയാണുത്തരം. വിളനിലമായും ഉഴുതുമറിക്കാനുളള കന്നിഭൂമിയായും ഒക്കെ വിവരിക്കപ്പെടുന്ന സ്ത്രീയുടെ വേഷഭൂഷാദികള് മുതല്‍ നടപ്പും ഇരിപ്പും കിടപ്പും വരെ എങ്ങനെ വേണമെന്ന് മതങ്ങള്‍ ശഠിച്ചിട്ടുണ്ട്. നെറുകയിലെ സിന്ദൂരവും ബുര്‍ഖയും ളോഹയും ഒക്കെ പ്രതീകങ്ങളില്‍നിന്ന് മാറി നിര്‍ബന്ധങ്ങളാകുന്നത് അതുകൊണ്ടാണ്. ഈ നിര്‍ബന്ധങ്ങള്‍ കാലം കഴിയെ ആചാരങ്ങളാകുന്നു എന്നുമാത്രമല്ല, പതുക്കെ പതുക്കെ നന്മയുടെ മുഖമുദ്രകളായും മാറുന്നു. സമൂഹം അനുശാസിക്കുന്ന ചട്ടവട്ടങ്ങള്‍ അനുസരിക്കുക എന്നതായി മാറുന്നു നന്മയുടെ നിര്‍വ്വചനം. അതായത്, ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാത്ത അനുസരണം. അത് ചെയ്യുന്നവര്‍ ദേവികളാകുന്നു. ചെയ്യാത്തവര്‍ മറിച്ചും. 

മതയാഥാസ്ഥിതികത്വം വ്യക്തിയുടെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടുന്നത്, ജീവിതത്തെ അതിന്റെ അടിവേരു തൊട്ട് ബാധിക്കന്‍ ഇടനല്കുന്നത് നന്മയുടെ ഈ നിര്‍വ്വചനത്തിലൂടെയാണ്. 
ആരാണ് നല്ല സ്ത്രീ?
നല്ല അമ്മ?
നല്ല ഭാര്യ?
നമ്മുടെ മനസ്സിലൊക്കെ, അബോധപൂര്‍വ്വമായിട്ടെങ്കിലും, ഇതിനെക്കുറിച്ചുളള ധാരണകള്‍ ഉണ്ടെന്നതാണ് സത്യം. ഈ ധാരണകള്‍ സമൂഹം, കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ മതം, ഊട്ടിയുറപ്പിച്ചവയാണെന്നു കാണാം. അതുകൊണ്ട്തന്നെ ഈ ധാരണകള്‍ക്കെതിരെ നില്ക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവത്തിനെതിരെ നില്ക്കുന്നു എന്നാവും നിങ്ങളുടെ വിശ്വാസം. മതം വൈകാരിക സമ്മര്‍ദ്ദം ചെലുത്തുന്നത്, ദൈനംദിനചിന്തകളെ സ്വാധീനിക്കുന്നത് ഇവിടെവച്ചാണ്. ഇത്തരത്തിലാണ്.
കാന്തപുരത്തിന്റെ ലേഖനത്തിലേക്കുതന്നെ മടങ്ങുക. സ്ത്രീകള്‍ പഠിക്കുന്നതും ജോലി തേടുന്നതും  വീടുവിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതും മതവിശ്വാസമനുസരിച്ച് കുടുംബഛിദ്രത്തിന് വഴിവെക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ സൂചന. ആണെന്നു തന്നെ വയ്ക്കുക. എന്നാല് എങ്ങെനെയെന്ന് അദ്ദേഹം പറയുന്നില്ല. കുടുംബം നന്നായി നടന്നുപേകുന്നതിന്റെ മുഴുവന് ഉത്തരവാദിത്വവും ഇവിടെ മതം സ്ത്രീയുടെ തലയില്‍ കെട്ടിവയ്ക്കുന്നു. ഇരുപത്തിനാലുമണിക്കൂറും കുടുംബാംഗങ്ങള്‍ക്ക്  സാന്നിദ്ധ്യവും സേവനവും നല്‍കാന്‍ വിധിക്കപ്പെട്ട സ്ത്രീ സ്വന്തം വ്യക്തിവികാസത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യമായിതീരാതെ വയ്യ എന്നത് സ്വാഭാവിക നിയമമാണ്. ഇതോടെ,  കുടുംബത്തിലെ സമവാക്യങ്ങള്‍ മാറുന്നു എന്നതാണ് സത്യം. 

ഭരിക്കുന്നവനും ഭരിക്കപ്പെടുമന്നവരുമാണ് ഇന്നും കുടുംബവ്യവസ്ഥയിലെ മുഖ്യഘടകങ്ങള്‍. പണവും അധികാരവും കയ്യാളുന്ന, കാര്യവിവരമുള്ള, ലോകം കണ്ടിട്ടുള്ള പുരുഷന്‍ ഒരുവശത്ത്. ഇതൊന്നും ഇല്ലാത്ത, ആശ്രിതയായ സ്ത്രീ മറുപുറത്ത്. വിദ്യാഭ്യാസവും ജോലിയും തന്മൂലം അറിവും സമ്പാദ്യവും നിഷേധിക്കപ്പെടുന്ന സ്ത്രീക്ക് സ്വന്തം വീട്ടിലെ ഭരണാധികാരിയെ വെല്ലാനോ മറികടക്കാനോ ഈ സാഹചര്യത്തില്‍ ഒരിക്കലും സാധിക്കുകയില്ല.  അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സാമ്പത്തിക വൈകാരിക ബന്ധങ്ങള്‍ ഒരു പരിധിവരെ യജമാന-ഭൃത്യ ബന്ധങ്ങള്‍ തന്നെയാകുന്നു. ഇതൊരു അതിശയോക്തിയല്ലെന്നു തെളിയാന്‍, അവരുടെ ബന്ധങ്ങളിലേക്കൊന്നു സൂക്ഷിച്ചു നോക്കിയാല്‍ മതി. 
സമൂഹം അല്ലെങ്കില്‍ മതം ആണിനും പെണ്ണിനും കുടുംബത്തിനകത്ത് വിഭജിച്ചു നല്‍കിയ റോളുകള്‍ അതേപടി തുടരുന്നിടത്തോളം കാലം ഈ യജമാന-ഭൃത്യ സ്വഭാവം അത്രയധികം പുറത്തുവന്നു എന്നുവരില്ല.  എന്നാല്‍ കുടുംബത്തിലെ വ്യവസ്ഥ സാഹചര്യങ്ങള്‍ മാറ്റം വന്നാല്‍, ഭൃത്യ ഒന്നിടഞ്ഞാല്‍, അനുസരണക്കേട് കാണിച്ചാല്‍, അവര്‍ വീടിനും സ്വത്തിനും സംരക്ഷണത്തിനും പുറത്തേക്ക് തെറിക്കുന്നതു കാണാം.  വിവാഹബന്ധങ്ങള്‍ തകരുമ്പോള്‍ സ്ത്രീകള്‍ ആലംബമില്ലാതെ അമ്പരന്നു നില്‌ക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.  

ദേവിയായും അമ്മയായും സ്ത്രീയെ കാണുന്ന സമൂഹം അവര്‍ക്ക് ഉറപ്പുനല്കുന്ന സംരക്ഷണം നിലനില്ക്കുന്ന ആചാരങ്ങള്‍ക്കുള്ളിലും വ്യവസ്ഥാപിത കുടുംബത്തിലും മാത്രമേ ലഭിക്കൂ എന്ന് അവര്‍ തിരിച്ചറിയുന്നത് അപ്പോഴായിരിക്കും ഇന്ന് കുടുംബത്തില്‍ നിന്ന് യജമാനന് ഭൃത്യനെ പുറത്താക്കുന്നപോലെതന്നെയാണ് പ്രായോഗികമായി സ്ത്രീയെ പുറത്താക്കാനുള്ള കാര്യങ്ങളും.  നിയമത്തിന്റെ സഹായം തേടാനുള്ള കരുത്തോ പണമോ അറിവോ അവള്‍ക്കില്ല. ആശ്രിതരെ മാത്രമേ യജമാനന് എന്നും തല്ലാറുള്ളൂ.  എല്ലാ നിലയിലുമുള്ള ഈ ആശ്രിതത്വമാണ് സ്ത്രീയെ വീട്ടിനുള്ളില് തളച്ചിടുന്നത് ഈ അവസ്ഥ  സ്ത്രീയുടെ ഈ നിസഹായാവസ്ഥ ശാശ്വതീകരിക്കുകയാണ് കാന്തപുരത്തിന്റെ ലേഖനത്തിലെ കാഴ്ചപ്പാട്.  ഈ കാഴ്ചപ്പാടാകട്ടെ ഒരു വലിയ പേടിയുടെ പ്രതിഫലനമാണെന്നു പറയാതെ വയ്യ. 

പരംമ്പരയായി സ്വന്തം അധികാരം മാത്രം നടത്തി ശീലമുള്ള പുരുഷന്‍, തന്റെമേല്‍ ആശ്രിതത്വമില്ലാത്ത, സമ്പാദ്യവും സ്വാതന്ത്ര്യവുമുള്ള, തന്റെടിയായ സ്വാഭിമാനിയായ സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരുപിടിയുമില്ല എന്നതാണ് സത്യം.  തന്നെപ്പോലെതന്നെ അറിവും പരിചയവും സംമ്പാദ്യവും സ്വാതന്ത്ര്യവുമുള്ള ഒരു സ്ത്രീയാണ് അയാള്‍ക്കു മുന്നില്‍ നില്‍ക്കുന്നതെങ്കില്‍, എത്രയോ കാലമായി കണ്ടും അനുഭവിച്ചും ശീലിച്ച സ്ത്രീ സങ്കല്‍പമാണ് അയാളുടെ മനസ്സിലാണ് തകര്‍ന്നുവീഴുക.
മാറ്റം. ഒരു ശരാശരി മനുഷ്യന് ഏറ്റവും പേടിയുള്ള ഒന്നാണത്.  ജോലിയെടുക്കുന്ന സ്വന്തം കാലില്‍ നില്ക്കുന്ന, ആശ്രിതയല്ലാത്ത സ്ത്രീ പുരുഷനില്‍ ഇന്ന് ഭീതിയണര്‍ത്തുന്നു. അധികാരത്തിന്റെ, യജമാനത്വത്തിന്റെ കടിഞ്ഞാണ് സ്വന്തം കയ്യില്‍നിന്നും വഴുതുമോ എന്ന എല്ലുതൊടുന്ന പേടിയാണ്, സ്ത്രീക്ക് വിദ്യാഭ്യാസവും ഉദ്യോഗവും നിഷേധിക്കുന്നത്.  രാഷ്ടീയനേതാക്കള്‍ അധികാരം നിലനിര്‍ത്താന്‍ കടലാസില്‍ സാധാരണക്കാരന്റെ സേവകരാകുന്നതുപോലെ, മതത്തിന്റെയും ദൈവത്തിന്റെയും മറപിടിച്ചുള്ള ഈ കടിഞ്ഞാണ്‍ വലികളെല്ലാം അബലയായ സ്ത്രീക്ക് സംരക്ഷണവും നല്‍കുന്നു എന്ന ജാഡയിലാണുതാനും, ചുരുക്കത്തില്‍, ദൈവത്തിന്റെ പേരില് ഒരു മുന്‍കൂര്‍ജാമ്യം.
പെണ്ണ് ജോലിക്കുപോയാന്‍ കുടുംബം തകരുമെങ്കില്‍ കുടുംബസംവിധാനത്തിന്റെ ചട്ടക്കൂടിനോ സ്ത്രീക്കോ തകരാറ് എന്ന അടിസ്ഥാന ചോദ്യം ഉടലെടുക്കുന്നു. കുടുംബത്തിന്റെ ചട്ടക്കൂട് ഇങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളത് സ്ത്രീക്കോ പുരുഷനോ? 

സ്ത്രീക്ക് സംരക്ഷണവും മാന്യതയും (ദേവി, അമ്മ എന്ന പദവികള്‍) ഇങ്ങനെ കോരി ചൊരിഞ്ഞിട്ടും ഇന്നത്തെ കുടുംബസംവിധാനത്തെ അവള്‍ എതിര്‍ക്കുന്നതെന്തുകൊണ്ടാണ്?  സംരക്ഷണവും മാന്യതയും കിനിയുന്ന ദേവിമാരുടെ പീഠങ്ങളിലേക്ക്, കുടുംബത്തിന്റെ ആണിവേരും ആത്മാവുമായി പുരുഷന് കയറിവരാന്‍ തയ്യാറാകാത്തതെന്തുകൊണ്ടാണ്?  കുടുംബത്തിന്റെ സംവിധാനം ഒന്നു തിരിച്ചിടാന്‍, വെറുതെ ഒരു പരീക്ഷണമെന്ന നിലയ്‌ക്കെങ്കിലും റോളുകള്‍ ഒന്നു മാറ്റിയിടാന്‍, മാനസികമായെങ്കിലും തയ്യാറാകാത്തതെന്തുകൊണ്ടാണ് ? കുടുംബത്തിന്റെ സംവിധാനം ഒന്നുതിരിച്ചിടാന്‍, മാനസികമായെങ്കിലും തയ്യാറാകാത്തതെന്തുകൊണ്ടാണ്? വെറുതെ, വെറുതെ; വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവുമില്ലാതെ, വീടിനുള്ളില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അന്തരീക്ഷം പരത്തി, കുടുംബത്തെ പരിപാലിച്ച്, മറ്റൊരാളുടെ ആശ്രിതനായി ഒരു സുന്ദരന്‍ വിശ്രമജീവിതം നയിക്കാന്‍ തയ്യാറാകാത്തതെന്താണ്? സ്‌നേഹംകൊണ്ടായിരിക്കണം.  അല്ലെങ്കില്‍, ആ പാതയില്‍ നിറഞ്ഞുനില്‍ക്കുന്ന മനസ്സുകള്‍ കരിഞ്ഞ മണം സഹിക്കാനാകാത്തതുകൊണ്ടാകണം. അതുമല്ലെങ്കില് കാന്തപുരം മുസലിയാരെപ്പോലുള്ള മതവിശ്വാസികള്‍ സ്ത്രീസ്വത്വത്തെ ചൂഷണങ്ങള്‍ക്കടിമപ്പെടാതെ കാത്തു സൂക്ഷിക്കുമെന്ന അഗാധവിശ്വാസം കൊണ്ടായിരിക്കണം. അവരവരുടെ സ്ത്രീകളുടെ സിംഹാസനങ്ങളില് കയറിയിരിക്കാന് നാണക്കേടു തോന്നുന്നതുകൊണ്ടാകണം. അച്ഛന്റെയോ ഭര്‍ത്താവിന്റെയോ മകന്റെയോ കൈ പിടിച്ച്, മുന്നേ പറഞ്ഞുവച്ച ഒറ്റയടിപ്പാതയിലൂടെ മുഖവും മനസ്സും ശരീരവും ഒരു ശവപ്പെട്ടിപോലെ പൊതിഞ്ഞുകെട്ടി നടക്കുമ്പോള്‍ കാലൊന്നു തെറ്റിയാല്‍ മേലേക്കുതിരുന്ന കല്ലേറുകള്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ടാവണം. ആ വേദനയും ശ്വാസംമുട്ടലും സഹിക്കാന്‍ അവര്‍ പെണ്ണുങ്ങളല്ലല്ലോ. ദേവിമാരുമല്ലല്ലോ.  
കാന്തപുരം മുസലിയാര്‍ അവതരിപ്പിക്കുന്ന അനുശാസനങ്ങള്‍ എല്ലാം സ്ത്രീയുടെ സ്വത്തിനും വളര്‍ച്ചക്കും വ്യക്തിവികാസത്തിനും എതിരാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒരടിമയെ സൃഷ്ടിക്കലാണ് ആ അനുശാസനങ്ങളുടെ പൊരുള്‍. അതുകൊണ്ടുതന്നെ ഇരട്ടത്താപ്പു നയങ്ങള്‍ നിറഞ്ഞ അവയെ പ്രധിരോധിക്കേണ്ടതുണ്ട്.  അവിശ്വസിക്കേണ്ടതുണ്ട്.  നെറുകയിലെ സിന്ദൂരം (മംഗല്യം) നിലനിര്‍ത്താന് എന്തു വിലയും നല്കണമെന്ന അനുശാസനത്തിന്റെ മുഖച്ഛായയും ഇതുതന്നെയാണ്. 

സ്ത്രീ വ്യക്തിയല്ല. പുരുഷനായ ഒരു വ്യക്തിയുടെ തുടര്‍ച്ച മാത്രമാണ്. സ്ത്രീയുടെ സംരക്ഷണം എന്നൊന്നില്ല. വ്യക്തിയുടെ സംരക്ഷണം മാത്രമേയുള്ളൂ. അത് ഉറപ്പാക്കേണ്ടത് സമൂഹമാണ്. ചുമതലകള്‍ പുരുഷനെപ്പോലെ തന്നെ ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായി സ്ത്രീക്ക് വരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക മാത്രമാണ് സമൂഹം ചെയ്യേണ്ടത്. അതിന്, വിദ്യാഭ്യാസവും അറിവും നേടാനുള്ള അവസരങ്ങള്‍ വേണം. വീടിനു പുറത്തുപോയി ഉദ്യോഗം ഭരിക്കണം. പുരുഷന്‍ ഉദ്യോഗം ഭരിച്ചാല്‍ കുടുംബം തകരുന്നില്ല എങ്കില് സ്ത്രീ ഉദ്യോഗം ഭരിച്ചാലും തകരാന്‍ ന്യായങ്ങളൊന്നുമില്ല. 

സ്വന്തം അധികാരനഷ്ടത്തെ വൈകാരികമാക്കിതീര്‍ക്കാന്‍ പുരുഷന്‍ (പുരുഷന് എന്നത്, സ്ത്രീ എന്നപോലെതന്നെ, ചില പ്രത്യേക ആനുകൂല്യങ്ങളും അവസ്ഥകളും അനുഭവിക്കുന്നവരുടെ പ്രതിനിധി എന്ന നിലക്കാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് പ്രത്യേകം പറയട്ടെ) ഉപയോഗിക്കുന്ന ഒരു ചെറിയ പൊടിക്കൈയാണ് കുടുംബത്തിന്റെ തകര്‍ച്ച. സത്യത്തിലുള്ള പേടി അതല്ല.  സ്ത്രീ സ്വാശ്രയശീലയായാല്‍ ഇന്നുവരെ സമൂഹം അനുവര്‍ത്തിച്ചുവന്ന ശീലങ്ങളില്‍ ഒരുപാടു മാറ്റങ്ങള്‍ വേണ്ടിവരും വൈകാരികമായും സാമ്പത്തികമായും സാമൂഹ്യപരമായും. ആ പേടിയെ മറികയക്കാന്‍ മതത്തിന്റെ സഹായം തേടുന്ന ചിന്താഗതി പുതിയതല്ലെന്ന് കാന്തപുരം മുസലിയാരുടെ ലേഖനം നമ്മെ വീണ്ടും ഒരിക്കല്‍കൂടി ഓറ്മ്മപ്പെടുത്തുന്നു.  ചിന്തിക്കുന്നവര്‍ ജാഗ്രത! നെറുകയിലെ കുങ്കുമം മായ്ച്ചു കളയുക.