Followers

Saturday, April 25, 2015

പ്രിയപ്പെട്ട ജിനൂ

''നിന്റെ ജീവിതത്തിന്റെ രാഗമേതാ''ണെന്ന് നീയൊരിക്കല്‍ എന്നോട് ചോദിച്ചിരുന്നു. വേണ്ടത് വേണ്ടിടത്ത് ഇന്നുവരെ തോന്നാത്ത ഞാന്‍ അന്നു നിന്റെ കുറ്റിരോമം നിറഞ്ഞതാടിക്കു താഴെ വെറുതെ നിന്നതേയുള്ളു. വളരെ വളരെ കുട്ടിക്കാലം മുതല്‍ ഞാന്‍ തിരഞ്ഞ ഉത്തരം, കണ്ടുപിടിക്കാത്ത ഉത്തരം. ഏത് മൂലയില്‍ അതുവരേയും ഒളിച്ചിരുന്നോ അവിടെത്തന്നെ അന്നും ഇരുന്നു. തിരക്കു പിടിച്ച റെയില്‍വേ സേറ്റഷന്റെ കല്‍പ്പടവുകളില്‍ നാം ഏകരായിരിക്കെ ഞാനോര്‍ത്തത് ഈ ഉത്തരം തന്നെയായിരുന്നു.
ജിനൂ. എന്നിലുള്ളതൊന്നും, എനിക്കു ലഭിച്ചതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടില്ല. ന്യായീകരണംപോലും അല്ല. പാര്‍ക്കുകളിലെ തണലും, രാത്രിയിലെ ഇരുട്ടും പകലത്തെ തണുപ്പും ഹോട്ടലുകളിലെ ഭക്ഷണവും ഒക്കെ ആയിരങ്ങളില്‍ ഒന്നുമാത്രമായി നമ്മെ താഴ്ത്തുമെന്ന് ഭയന്നു, ഞാന്‍ അപ്പോള്‍ നീ ഉച്ചരിച്ച ശാപവാക്കുകളെ, ഞാന്‍ വരാതിരിക്കുമ്പോള്‍ ദേഷ്യംകൊണ്ട് വിളര്‍ത്ത നിന്റെ മുഖത്തെ എല്ലാം വെറുത്തു. അവഗണനയുടെ അലസതയോടെ ഞാനതൊക്കെ മറന്നു. നയാഗ്രയുടെ മുകളിലൂടെ കയറില്‍ നടക്കുമ്പോഴത്തെ വികാരം എനിക്ക് സ്വന്തമാക്കണം.
ഏറ്റവും സാധാരണമായ വാക്കുകളില്‍ എന്നെനീ ക്ഷണിച്ച ഓരോ നിമിഷവും ഞാന്‍കരഞ്ഞു. നിന്റെ സമ്മാനങ്ങളൊക്കെ ഞാന്‍ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന അലമാരിയില്‍ കൊണ്ടിട്ടു. സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിനക്കറിയില്ല. നിനക്ക് നമ്മുടെ സ്‌നേഹത്തിന്റെ വിലയറഞ്ഞു കൂടാ. എന്റെ ജീവിതത്തിന്, ഒരു പക്ഷേ, രാഗമേ ഇല്ല. താളം തെറ്റലുകള്‍ സൃഷ്ടിക്കുന്ന വിചിത്രമായ താളത്തിലും നിന്നിലും പക്ഷേ ഞാന്‍ കാലൂന്നി നിന്നു. ഞാന്‍ സ്വീകരിച്ചഏറ്റവും നല്ല അപസ്വരം നീയായിരുന്നു. കേട്ടു മടുത്ത സ്വരങ്ങളുടെ ഇടയില്‍ നീയെന്ന അപസ്വരത്തിനു പുതമയുണ്ടായിരുന്നു. പുതുമ, കുഞ്ഞേ, ഞാനെപ്പോഴും ഇഷ്ടപ്പെട്ടു.
എന്റെ ശരീരത്തില്‍ നിന്നും വിളിപ്പാടകലെ ഞാന്‍ നിന്നെ തളച്ചിട്ടു. ഞാനെന്നും അങ്ങിനെയാണ്, വികാരത്തിന്റെ മൂര്‍ച്ചയില്‍ ഞാനൊരു തിളങ്ങുന്ന കത്തിയാകുമ്പോള്‍ പോലും ഉറയില്‍ വിറങ്ങലിച്ചു
കിടക്കാന്‍ എനിക്കറിയാം. നിന്റെ പിടച്ചിലുകള്‍ നോക്കി നോക്കി ഞാന്‍ ചിരിച്ചു. എന്റെ കടിഞ്ഞാണുകള്‍ എന്റെ കൈയിലുണ്ട്. ഇന്നു വിമാനത്തിന്റെ ഇരമ്പലിനു പിന്നില്‍ നിന്നെ യാത്രയാക്കാന്‍ ഞാന്‍ മാത്രം കാത്തു നില്‍ക്കെ, കുഞ്ഞേ, എന്റെ പുറംകൈയില്‍ ചുംബിച്ചു വിട്ട നിന്റെ മുഖം ഞാന്‍ മറക്കില്ല. ആ ചുളിവുകള്‍ എന്റെ മനസ്സ്, ദേഹം, കീറിമുറിച്ചു. ചൂടിയന്ന എന്റെ കൈകള്‍ പിടിച്ചു നീ അത്ഭൂതത്തോടെ എന്റെ കണ്ണുകളില്‍ നോക്കിയപ്പോള്‍ സത്യം. ജിനൂ, എനിക്കീ ജീവിതത്തില്‍ ആദ്യമായി കരയാന്‍ തോന്നി, നിനക്കറിയില്ലായിരിക്കും, ഞാനിന്നുവരെ കരഞ്ഞിട്ടില്ല, കരയിക്കാന്‍ കഴിഞ്ഞിട്ടില്ല. നിന്റെ കൈയിലെ ഗിത്താറിലെ ഒരു ചെറിയ ശബ്ദമായി കൂടെ വരാന്‍ തോന്നി. നിന്റെ മാറത്തെ ഒരു രോമമാകാന്‍, നിന്റെ ദേഹത്തിലെ ഒരു കലയാകാന്‍, കളങ്കമാകാന്‍. കുറ്റിത്താടി തലോടി വിളറിയ ചിരിയുമായി നീ യാത്രയാകെ അതിന്റെ പിന്നില്‍ വിറയ്ക്കുന്ന ദേഹവുമായി നിന്ന ഞാന്‍ ആ നടത്തം. ആ ചലനം ഒരിക്കലും തീരരുതെ എന്നു മാത്രം പ്രാര്‍ത്ഥിച്ചു. വിമാനം വായുവിലെ മരീചികയാവണമെന്നും. നീതന്ന നീലമോതിരത്തില്‍ നോക്കി. നീയൊരിക്കലും അനുഭവിക്കാത്ത എന്റെ ശരീരം നുറുങ്ങി പൊടിയാവണമെന്നും ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചു നില്‍ക്കെ നിന്റെ വിമാനം പതുക്കെ നീങ്ങി. ഈശ്വരനില്ലെന്ന് നീയാണ്പറഞ്ഞത്. ഇന്ന്എനിക്കും അതുതോന്നി.
എന്റെ ജിനൂ, നിന്റെ വിമാനത്തിന്റെ ഇരമ്പം കേള്‍ക്കാതായിട്ട.് നിമിഷങ്ങളായി. ഈ ചരല്‍പ്പുറത്ത് ആലംബമറ്റിരിക്കുന്ന ഞാന്‍, നഷ്ടപ്പെട്ട, നീകൂടെയിരുന്ന നിമിഷങ്ങളെക്കുറിച്ചോര്‍ക്കകുകയാണ്. നിനക്കുമ്മ തരാതെ, നിന്നെതലോടാതെ മരിക്കുന്ന എന്റെ ചുണ്ടുകള്‍, കൈകള്‍ എന്തിനാണ് എനിക്കിനി. ഞാനെന്റെ മുറിവുകള്‍ നക്കിയുണക്കട്ടെ. സ്വയമുണ്ടാക്കിയ അവയുടെ വേദന ഞാനറിയുന്നത് ആദ്യമാണ്. നിന്റെകൂടെ ഇരുന്നപ്പോഴൊക്കെ ഞാനവയിലെ രക്തമേ കണ്ടുള്ളു. എന്റെ കടിഞ്ഞാണുകള്‍ എന്നെ വല്ലാതെ മുറിപ്പെടുത്തിയിരിക്കുന്നു.
എന്റെ പാവം കുഞ്ഞേ, നിന്റെ ആരോഗ്യം നിറഞ്ഞ ശരീരം ഒരിക്കലെങ്കിലും രോഗഗ്രസ്തമാവാന്‍ ഞാനെത്ര കൊതിച്ചു ! എന്നിട്ടു വേണം എനിക്കു നിന്റെ തലയില്‍ തലോടാന്‍; ആശ്വസിപ്പിക്കാന്‍, എന്റെ
ബലഹീനതകള്‍ക്ക് ഞാനെന്നും ന്യായീകരണങ്ങള്‍ തേടിയിട്ടുണ്ട്. ആ വലിയ ഹോട്ടലിലെ ഇരുണ്ടമുറിയില്‍ പരസ്പരം നാം നോക്കിയിരുന്ന പൂര്‍ണ്ണ രാത്രികളുടെ അത്ര മനോഹരമായ രാത്രികള്‍ ഇനി വരില്ല. ആര്‍ക്കും അങ്ങനെ രാത്രികള്‍ മനോഹരങ്ങളാക്കാന്‍ അറിഞ്ഞുകൂടാ. കൈവിരലില്‍ തലോടി ഇരുന്ന്, ചെസ്സ് കളിച്ച് നീണ്ട ചര്‍ച്ചകള്‍ നടത്തി നാം ക്ഷീണിച്ച മുഖങ്ങളുമായി രാവിലെ പിരിയുമ്പോള്‍ സൂര്യന് ആയിരം മടങ്ങ് പ്രകാശം കൂടുന്നു. ഒരു സ്റ്റൂളിന്റെ അകലം തന്നമധുരം. ജിജ്ഞാസയുടെ മധുരം. ആ രാത്രികളില്‍ ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നു. ഞാനനുഭവിച്ച ഏറ്റവും വലിയ സുഖം അതായിരുന്നു. നിയന്ത്രണത്തിന്റെ കാഠിന്യം കണ്ണുകളില്‍ ചുവന്ന രേഖകള്‍ തീര്‍ത്തിട്ടും നാം ചിരിച്ചു.പക്ഷേ, ജിനൂ, ആവേദന ഞാനിന്നറിയുന്നു.
എന്തു ചെയ്യുകയാണ് നീ? എന്നെക്കുറിച്ചോര്‍ക്കുകയല്ലെന്ന് എനിക്കുറപ്പുണ്ട്. ഓര്‍മ്മിക്കാന്‍ തക്കവിധം എന്തുണ്ടെനിക്ക് ? നിന്റെ മുതുകിലെ ചെറിയ ഉണല്‍ കരിഞ്ഞോ എന്നുചോദിക്കാന്‍ ഞാന്‍ മറന്നു.
എന്റെ വലിയ നഖങ്ങള്‍, വെട്ടിക്കളയാത്തതിന് കാണുമ്പോഴൊക്കെ അറപ്പും കോപവും നീ പ്രകടിപ്പിക്കാറുള്ളത് ഞാനോര്‍മിക്കുന്നു എന്റെ നഖങ്ങള്‍ വിമാനത്താവളത്തിലെ ലൌഞ്ചില്‍ വെച്ചുതന്നെ ഇന്ന് ഞാന്‍ വെട്ടിക്കളഞ്ഞു. ഇന്നു നിന്റെ ദിവസമാണ്. എന്നെ നീ എന്നെന്നേയ്ക്കമായി കീഴടക്കിയ ദിനം. നീ നാദവും ഞാന്‍ ലയവും ആണെന്ന് മനസ്സിലാക്കിയ ദിവസം. ഞാനാരാധിച്ചിരുന്ന എന്റെ അഹന്തയെ കശക്കിയെറിഞ്ഞ ഇന്നീ ശൂന്യമായ വഴിയില്‍ നിന്റെ പാദ വടിവുകള്‍ തിരഞ്ഞു നില്‍ക്കെ, നീ തിരിച്ചു വരില്ലെന്ന ബോധത്തില്‍ ഞാന്‍ കരിയവെ എന്റെ, എന്റെ മാത്രം ജിനൂ, ഞാനെന്റെ ഉത്തരം കണ്ടെത്തി.
ഇന്ന്, ജിനൂ, അങ്ങ് ദയാപൂര്‍വ്വം വലിച്ചെറിഞ്ഞ ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ ചേര്‍ത്തു വെച്ചു ഞാനൊരമ്പലംപണിയട്ടെ. അവിടെ ഞാനങ്ങയെ കിടത്തി ഉറക്കട്ടെ. മരണം വരെ കാവലിരിക്കട്ടെ.

No comments:

Post a Comment