Followers

Saturday, April 25, 2015

തിരുമലയിലെ പാമ്പുകള്‍

പൂജിക്കാനിരിക്കുകയായിരുന്നു അമ്മിണിഅമ്മ. ശിവന്റെ മങ്ങിയ ചിത്രത്തിനു മുന്നില്‍ പൂജാജലം വീണ് നനഞ്ഞ മണ്ണില്‍, തുളസിയും കൂവളവും വീണ് കുതിര്‍ന്ന് പാകമായ മണ്ണില്‍, ശിവന്റെ മുടിക്കെട്ടുപോലെ പുറ്റുകള്‍ വളര്‍ന്നതു മുതല്‍ ഇന്നല്ലെങ്കില്‍ നാളെ എന്ന് അമ്മിണിഅമ്മ പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട്, കൈയിലെടുത്ത വെള്ളം വിധിയാംവണ്ണം തര്‍പ്പിച്ച് പുറ്റില്‍നിന്നും തന്റെ മുടിയിലേക്കിഴഞ്ഞു കയറിയ സ്വര്‍ണ്ണക്കമ്പിപോലുള്ള സര്‍പ്പത്തെ പതുക്കെ തലോടി അമ്മിണിഅമ്മ വാത്സല്യത്തോടെ ചിരിച്ചു:
'നിന്റെ ഒരു കളി. ഞാനെന്നും നിന്നോടൊന്നേചോദിച്ചിട്ടുള്ളു. അടുത്തൊരു ജന്മം എനിക്കു തരരുത്. എന്റെ കുട്ട്യോളെ കഷ്ടപ്പെടുത്തുകയുമരുത്. ആ, ഈ പാലു കുടിക്ക്. ഈറനുടുത്ത്, ഇക്കണ്ട കാലമൊക്കെ നിന്നെ പൂജിക്കുകയും മനയ്ക്കലെ അടിച്ചുതളി നടത്തുകയും കാരണമാവണം എനിക്ക് ഇടുപ്പുവേദന മാറിയ സമയമില്ല. മുറ്റത്തുണങ്ങാനിട്ടത് ആയോ എന്നു നോക്കട്ടെ. നീ പാലു കുടിക്ക്.'
ചായ്പില്‍ച്ചെന്ന് ഉടുത്തിരുന്ന ഒറ്റത്തോര്‍ത്ത് മാറ്റി തിരിച്ചു വന്നപ്പോഴേക്കും പാമ്പ് പോയിക്കഴിഞ്ഞിരുന്നു. കമിഴ്ന്നുകിടന്ന കിണ്ണം നിവര്‍ത്തി മാറ്റിവെച്ച് അയയില്‍നിന്നൊരു തോര്‍ത്തെടുത്തു തോളത്തിട്ട് അമ്മിണിഅമ്മ പതിവുപോലെ പുറത്തേക്കിറങ്ങി.
പീടികയുടെ കോലായില്‍ രാവിലത്തെ തണുപ്പില്‍ ഉറക്കച്ചടവോടെ ഇരിക്കുകയായിരുന്നു രാമന്നായര്‍.
'അമ്പലത്തില്‍നിന്നു വരണ വഴ്യാവും.' രാമന്നായര് ബീഡിക്കു തീ കൊളുത്തിക്കൊണ്ടു ചിരിച്ചു: 'ഞങ്ങളുടെയൊക്കെ ദിവസം തുടങ്ങുന്നേയുള്ളു.'
'അല്ല.' അമ്മിണിഅമ്മ പറഞ്ഞു: 'പോണവഴ്യാണ്. ന്നിത്തിരി വൈകി. മനയ്ക്കലെ ആത്തേമ്മാര്‍ക്ക് ശുണ്ഠി വരും. പരമശിവന് പാമ്പായി വരണ കാര്യം പറഞ്ഞാ അവര്‍ക്കൂല്ല്യ വിശ്വാസം. ഒരു നാഴി അരീം കുറച്ചു കര്‍പ്പൂരോം മൂന്നു ചന്ദനിത്തിരീം വേണം. കടായിട്ടന്നെ മതി.'
'തങ്കമണി വീട്ടിലിരിപ്പുതന്നെ?'
'അവളെ എന്നോ ഞാന്‍ ഉഴിഞ്ഞിട്ടതാണ് ശിവന്. മനയ്ക്കലെ പണി അവള്‍ക്കാവൂല്യ. എട്ടുംപൊട്ടും തിരിയുന്നതിനുമുമ്പേ ഒന്നിനെയോ ഞാന് ആട്ടിയോടിച്ചു.'
'നേരം അധികം വൈകണ്ട.'
അരിയുടെ കടലാസുപൊതി അമ്മിണിഅമ്മയെ ഏല്‍പിച്ച് രാമന്‍ നായര്‍ അകത്തേക്കു നടന്നു. ഉണ്ണിക്കുട്ടന്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ച വിവരം രാമന്നായര്‍ക്കായിരുന്നു ആദ്യം കിട്ടിയത്. പഴനിക്കുപോയ കാവടിയാട്ടക്കാരാണ് ആ വിവരം രാമന്നായരോടു പറഞ്ഞത്. വിശന്നിട്ടു വയ്യ എന്നു പറഞ്ഞ് നിര്‍ത്താതെ കരഞ്ഞ ഉണ്ണിക്കുട്ടനെ, 'കാശ് നിന്റെ തന്തയോടു പോയി ചോയ്‌ക്കെടാ, എന്നു പറഞ്ഞാണ് അമ്മിണിഅമ്മ തല്ലയത്രേ. അവന്റെ അച്ഛന് മരിച്ചിട്ട് അന്നേക്കു കൊല്ലം പതിനൊന്നു കഴിഞ്ഞിരുന്നതിനാല് അന്നുരാത്രി ഉണ്ണിക്കുട്ടന് നാടുവിട്ടു. മൂന്നു മാസം കഴിഞ്ഞ് കത്തും പണവും അമ്മിണിഅമ്മയ്ക്ക് കിട്ടിയത് ഒരുമിച്ചാണ്. ആദ്യം ശിവനുവേണ്ടി ഒരു കെടാവിളക്കു വാങ്ങി. പിന്നെ പുരമേയുകയും മനയ്ക്കലെ കുട്ടികളോടൊപ്പം ഉണ്ണിക്കുട്ടന് നില്ക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നത് ചില്ലിടീക്കുകയും ചെയ്തു. ഇടവഴിയിലെ പെണ്ണുങ്ങള് അമ്മിണിഅമ്മയെ കണ്ടാല്‍ വേലിക്കലേക്കൊതുങ്ങിനിന്ന് ഉണ്ണിക്കുട്ടന്റെ വിവരം ചോദിച്ചു. ആശാരി നാണിയാണ് ആദ്യമായി അമ്മിണി അമ്മയുടെ വീട്ടിലെ പുറ്റിനുമുന്നില് നാലണ വഴിപാടിട്ടത്.
അപ്പോഴാണ് ഉണ്ണിക്കുട്ടന്റെ കത്തും പണവും ഇല്ലാതായത്.
'അവന്റെ നല്ല സ്വഭാവം കണ്ട് വല്ല പെണ്കുട്ടികളുടെ തള്ളമാരും മരുന്നുകൊടുത്ത് തിരിച്ചതാവും എന്നാണ് അമ്മിണിഅമ്മ ആദ്യം പറഞ്ഞത്. തങ്കമണിയുടെ ഇടതൂര്ന്ന മുടിയിലും വാഴന്കൂമ്പാള പോലെയുള്ള വയറിലും നോക്കി ഉണ്ണിക്കുട്ടനെപ്പറ്റി അന്വേഷിക്കാമെന്ന് രാമന്നായര്‍ അമ്മിണിഅമ്മയ്ക്കു വാക്കു കൊടുത്തു.
ഉണ്ണിക്കുട്ടന്റെകൂടെ കന്നുമേയ്ക്കാന് നടന്ന കൃഷ്ണന്‍കുട്ടി മാത്രം അമ്മിണിഅമ്മയെ പോത്തിന്പുറത്തുനിന്നും ചാടിയിറങ്ങി പിടിച്ചുനിര്ത്തി.
'രാവും പകലും നിങ്ങള്‍ മുടങ്ങാതെ കഞ്ഞീം പിണ്ണാക്കും കൊടുക്കുന്ന ആ ശിവനോടു പറയിന് ഹേ, ഉണ്ണിക്കുട്ടനെക്കൊണ്ട് ഒരു കത്തെങ്കിലും എഴുതിക്കാന്.'
'അതെ, എന്റേം നിന്റേം വാല്യക്കാരനാ ശിവന്‍. പറയേണ്ട താമസേയുള്ളു...' മുടിവാരിക്കെട്ടി ചൂട്ടുകൊണ്ടു പുകഞ്ഞ നെഞ്ഞും കഴുത്തും അമര്ത്തിത്തുടയ്‌ക്കേ അമ്മിണിഅമ്മ ചിരിച്ചു.
ത്രിസന്ധ്യയുടെ മങ്ങലില്‍, കെടാവിളക്കിന്റെ നാളം പാളി. തര്പ്പിച്ച പൂക്കള്ക്കിടയിലൂടെ, ചന്ദനത്തിരിയുടെയും കര്പ്പൂരത്തിന്റെയും നിറഞ്ഞ പുകയിലൂടെ പുറ്റിന്റെ മുകളിലേക്ക് അമ്മിണിഅമ്മ നോക്കിയിരുന്നു. ഉണ്ണിക്കുട്ടന് പോകുമ്പോള്‍ പുറ്റ് ഇത്തിരിയേ ഉണ്ടായിരുന്നുള്ളു. 'പരീക്ഷിച്ച്വോളാ...' അമ്മിണിഅമ്മ പറഞ്ഞു: 'മുക്തി അത്രവേഗം ആരും പൊന്നിന്തളികയില്‍കൊണ്ടുവന്നു തരില്ല എന്നമ്മിണിക്കറിയാം. അമ്മിണി അത്രവേഗം തോല്ക്കണ കൂട്ടത്തിലല്ല. ഉണ്ണിക്കുട്ടന്‍ പോയിട്ടു പക്ഷേ, മാസം പതിനാലു കഴിഞ്ഞു. എനിക്ക് ചെറുപ്പാവല്ല. അവനുണ്ടെങ്കില്‍ അതൊരു തുണയായിരുന്നു. ഇന്നലെ കുളിച്ചു കയറിപ്പോരുമ്പോള്‍ മാതുവേടത്തി വഴി തടഞ്ഞുനിര്‍ത്തിയതാണ് എന്നെ. 'ഭക്തിയൊക്കെ നന്ന്.' മാതുവേടത്തി പറഞ്ഞു: 'പക്ഷേ, പെണ്‍കുട്ട്യോള് എന്നും വല്ലോന്റെ വീട്ടിലെ അടിച്ചുതളിയും പാത്രംമോറലും ആയി നടന്നാപ്പോരല്ലോ. തങ്കമണി മുലകുടിക്കണ കുട്ട്യൊന്ന്വല്ല.' താന്‍ ഒന്നും പറഞ്ഞില്ല. ഒന്നമര്‍ത്തി മൂളി.
'നിയ്യെവിടെക്കാ ഓടണേ?' ഈറന്മുടി മുന്നിലേക്കിട്ടു വെട്ടി വെള്ളം കളയുമ്പോള്‍ മാതുവേടത്തി പിന്നെയും പിടിച്ചുനിര്‍ത്തി: 'അവള്‍ക്ക് പ്രായായി എന്ന് നിനക്കേ തോന്നാത്തതുള്ളൂ. നാട്ടുകാര്‍ക്കൊക്കെ അവള്‍ മുതിര്‍ന്നിരിക്കുന്നു.'
'നാട്ടുകാര്‍ അവളെത്തന്നെ നോക്കിയിരിക്കുന്നതെന്തിനാ...!'താന്‍ ചീറി:'ഈ നാട്ടില്‍ പെങ്കുട്ട്യോളക്ക്  അത്ര ക്ഷാമം ഉണ്ടോ?'
'അവരുടെ ഒന്നും അച്ഛന്റെ  പെങ്ങളല്ല ഞാന്‍. തങ്കമണി എന്റെ അപ്പൂന്റെ കുട്ട്യാണ്.'
'ഹോ...! എന്റെ അപ്പു' ചത്തുപോയിട്ടു പത്തിരുപതു കൊല്ലം കഴിഞ്ഞപ്പഴേ ആങ്ങളയുടെ മകളെപ്പറ്റി ഓര്‍മ്മ വന്നത്? മാതുവേടത്തീ, നിങ്ങളുടെ പണിക്കു ഞാന് അവളെത്തരില്ല. ശിവന്‍ എന്നേ ഞാന്‍ അവളെ ഉഴിഞ്ഞിട്ടിരിക്കുന്നു.'
'ഫ! നിന്റെ ഒരീശ്വരന്‍!' മാതുവമ്മ വെള്ളം ഇറ്റുവീഴുന്ന മുണ്ടോടെ കടവിലേക്കോടിക്കയറി: നിന്റെ ആ കിളുന്ത് ചെക്കന്‍ ലോറീടെ അടീല്‍പ്പെട്ടരയുമ്പോ എവിടായിരുന്നെടീ നിന്റെ ഈ ദൈവങ്ങള്‍?'
അമ്മിണിഅമ്മ പുകയുന്ന ധൂപക്കുറ്റിയിലേക്കുതന്നെ നോക്കി. നാലുപുറത്തുമുള്ള പെണ്ണുങ്ങള്‍ പിന്നെ മാതുവമ്മയെ പിടിച്ചുവലിച്ച് പുറത്തേക്കു കൊണ്ടുപോയി. കാവടിയാട്ടക്കാര്‍ രാമന്നായരോടു പറഞ്ഞ അക്കാര്യം ആരും അമ്മിണിഅമ്മയെ അതുവരെ അറിയിച്ചിരുന്നില്ല.  അമ്മിണിഅമ്മയുടെ വീട്ടില്‍ വളര്‍ന്നുവരുന്ന ശിവന്റെ മുടിക്കെട്ടുപോലെയുള്ള പുറ്റിലെ പാമ്പുകളെ, അവയുടെ ശക്തിയെ, അവര്‍ വല്ലാതെ പേടിച്ചിരുന്നു. മാതുവമ്മയുടെ പറച്ചില്‍ കേട്ട് അന്തം വിട്ടുനിന്ന അവര്‍ തെരുതെരെ മനസ്സില്‍ വഴിപാടുകള്‍ നേര്‍ന്നു: ഉണ്ണിക്കുട്ടന്റെ മരണവാര്‍ത്ത കേട്ടതുമുതല്‍ രാമന്നായര്‍ വഴിപാടിനു വാങ്ങുന്ന പൂജാദ്രവ്യങ്ങളുടെ കണക്ക് കണിശമായി പറയാതായിത്തുടങ്ങിയതും അയല്‍വക്കത്തെ സ്ത്രീകള്‍ പുറ്റിനുമുന്നില്‍ വഴിപാടര്‍പ്പിക്കാന്‍ തുടങ്ങിയതും മനയ്ക്കലെ പണിത്തിരക്കില്‍ അമ്മിണിഅമ്മ ശ്രദ്ധിച്ചിരുന്നില്ല. പണ്ട് കല്യാണം കഴിഞ്ഞ് രണ്ടുകൊല്ലത്തിനുള്ളില് രണ്ടു കുട്ടികളെയും തന്ന് മരിച്ചുപോയ ഭര്‍ത്താവിനെ ഓര്‍ത്ത് അമ്മിണി അമ്മ പതിന്നാലു ദിവസം കരഞ്ഞിരുന്നപ്പോഴും അതാണു സംഭവിച്ചത്. പതിന്നാലു ദിവസമായി അടിയും തളിയും ഇല്ലാതെ മുറ്റവും കോലായും പൊടി മൂടിക്കിടക്കുന്ന വിവരം മൂത്ത അന്തര്ജനം കാര്യസ്ഥനെ വിട്ടു പറയിച്ചപ്പോഴാണ് അമ്മിണിഅമ്മ അന്ന് കരച്ചില് നിര്‍ത്തി പിടഞ്ഞെണീറ്റത്. അമ്മിണിഅമ്മ അതിനെത്രയോ മുമ്പ്, മുജ്ജന്മം മുതല്‍തന്നെ ശിവനെ പൂജിക്കാന്‍ തുടങ്ങിയിരുന്നതാണ്. പക്ഷേ, ദേഷ്യംവന്ന് ഭര്‍ത്താവ് ശിവനെ അകത്തെ ഇരുട്ടിലേക്ക് എടുത്തെറിഞ്ഞതു മുതല്‍ ശിവന്‍ അവിടെത്തന്നെ കിടപ്പായിരുന്നു. അതിനാല്‍ കാര്യസ്ഥന്‍ വന്നപ്പോള്‍ ഒറ്റയാണല്ലോ വീണുകിടന്ന ശിവവിഗ്രഹം എടുത്തുനേരെവച്ചു. തങ്കമണിഅമ്മയെ അതിനു മുന്നില്‍ കീറിയ തടുക്കുപായയില്‍ കിടത്തി.
'ഇതാ എന്റെ മകള്‍.' അമ്മിണിഅമ്മ പറഞ്ഞു: 'നിനക്കിഷ്ടം പോലേ, ഇനി തള്ളേം കൊള്ളേം എന്തുവേണമെങ്കിലും ചെയ്യാം.'
പിന്നെ അമ്മിണിഅമ്മ വാതിലടച്ചു പുറത്തുകടന്നു. ഉണ്ണിക്കുട്ടനെ ആശാരി രാമന്റെ അമ്മയുടെ അടുത്താക്കി. അവന്റെ നിലവിളി പതുക്കെപ്പതുക്കെ അകലെയായി. അന്നാണ് ഇതേപോലെ തങ്കമണിക്കു ചുറ്റും പിന്നെ കവചംപോലെ വളര്ന്നു വന്ന പുറ്റുകള്‍ക്കു മുന്നില്‍ വെറുതെ കുറെനേരം ഇരുന്നത്. ഒന്നും പറയാനില്ലാതെ, ഒന്നും അപേക്ഷിക്കാനില്ലാതെ.
'വെറുതെയാണ്' പിന്നെ അമ്മിണിഅമ്മ, പുറ്റുകളുടെ നിരവധി മുഖപ്പുകളില്‌നിന്നുയരുന്ന ധൂപത്തിലേക്കും ആകെ മൂടുന്ന അതിന്റെ മങ്ങിലിലേക്കും നോക്കി പറഞ്ഞു: 'എന്റെ കണ്ണിനുമുന്നില്‍ പ്രത്യക്ഷപ്പെടാതെ പോകാന്‍ നിനക്കാവില്ല. ഉണ്ണിക്കുട്ടനെ നീ ഏറ്റുവാങ്ങിയെങ്കില്‍ എനിക്കു സന്തോഷമേയുള്ളു. അവന് അല്ലെങ്കിലും ഒരെറുമ്പിനെപ്പോലും ദ്രോഹിക്കാത്ത നല്ല കുട്ടിയായിരുന്നു. അവനെ നീ കൊണ്ടുപോയില്ലെങ്കില് ഇനി ആരെയാണ് നീ കൈയേല്ക്കുക... തങ്കമണിയെ എന്നോ ഞാന് നിനക്കുഴിഞ്ഞുവെച്ചതാണ്. അതിനാല് ഇനി ഞാന് മാത്രമാണു ബാക്കി.'
അമ്മിണിഅമ്മ വഴിയില്‍ ഒരു ഞെട്ടലോടെ പെട്ടെന്നുനിന്നു.
'നിനക്കെന്നെ മനസ്സിലായില്ലേ? '
'ഓ, ധാരാളം.'
നിറുകയിലെ പീലിയില്‍ കണ്ണുംനട്ട് അമ്മിണിഅമ്മ ധൃതിയില് സ്വന്തം ചുമലില്‌നിന്നു തോര്ത്തു വലിച്ചെടുത്തു.
'എന്നിട്ട്?'
'ഞാന് ശിവപ്രജയാണ്. അതുമല്ല, ഓരോന്നാലോചിക്കുകയായിരുന്നു.'
'അതുകൊണ്ടെന്താ? '
'കൂറുമാറ്റമാവില്ലേ? ശിവനു ദേഷ്യം വന്നാല്‍...'
'ഞാന് തരാം മോക്ഷമെങ്കിലോ?'
'അപ്പോള് ആ പഴയ കൊസ്രാക്കൊള്ളിത്തരം പോയിട്ടില്ല.'
അമ്മിണിഅമ്മ ഒരുപിടി കുന്നിക്കുരു വേലിയില്‍നിന്നും വലിച്ചൂരി കൃഷ്ണനു കൊടുക്കുന്ന തിനിടയില്‍ ചിരിച്ചു:'വെറുതെ വന്ദിക്കുന്നതല്ല, നല്ല കാര്യങ്ങള്‍ ചെയ്യുന്നതാണ് നിനക്കിഷ്ടം എന്ന് എത്രതവണ നീ ലോകരോടു പറഞ്ഞിരിക്കുന്നു? '
'എന്നാലും നീ എന്നെ തൊട്ടുമുമ്പില് കണ്ടിട്ട്... അതുമല്ല നീ ചെയ്ത ഒരു നല്ല കാര്യം പറ.'
അമ്മിണിഅമ്മ പെട്ടെന്നന്തിച്ചുപോയി. താന് ചെയ്ത നല്ലകാര്യങ്ങള് ഒരൊറ്റ ഒന്നുപോലും അമ്മിണിഅമ്മയ്‌ക്കോര്‍മ വന്നില്ല. അതിനാല് പരിഭ്രമത്തോടെ ധൃതിയില്‍ പെട്ടെന്നെന്തോ കണ്ടുപിടിച്ച പോലെ അവര്‍ പറഞ്ഞു:
'മനയ്ക്കലെ അടിച്ചുതളി.'
'ശരിയാണ് അതൊന്നുണ്ട്.' കൃഷ്ണന്‍ തന്റെ കൗസ്തുഭത്തില് തിരുപ്പിടിക്കെ പതുക്കെ പറഞ്ഞു: 'പക്ഷേ, കണക്ക് നിനക്കുമറിയാം. ഏഴു കടല്‍, ഏഴുകര, ഏഴുമല... അതൊക്കെക്കടന്ന് അക്കരെയാണ്... അതത്രയും നീന്തിക്കടക്കാന്‍ മനയ്ക്കലെ അടിച്ചുതളിമാത്രം പോരാ.'
'ശരി.' കൃഷ്ണനെ മുഴുവനാക്കാനനുവദിക്കാതെ, അവര് നിവേദ്യത്തിനുള്ള അരിയില്‍നിന്നും കുറച്ചെടുത്ത് കൃഷ്ണന്‍ നിന്നിരുന്ന പുഴവെള്ളത്തില് അര്‍പ്പിച്ചു താണുതൊഴുതു. 'ശരി,' അവര്‍ പറഞ്ഞു: 'എനിക്ക് മോക്ഷം വേണ്ട. ഒന്നും വേണ്ട. പകരം ഉണ്ണിക്കുട്ടന്റെ വിവരം മതി. അവനെവിടെയുണ്ട്? '
'ആഗ്രഹിക്കാവുന്നതെന്താണെന്ന് ആദ്യമേ അറിയലാണ് ഒരുവന്റെ ശക്തി' എന്ന അശരീരിയാണ് ഉടന്‍ മേഘഗര്‍ജനംപോലെ ഉണ്ടായത്. 'കാത്തിരിക്കുക.'
കൃഷ്ണന്‍ പ്രതീക്ഷിച്ചപോലെ അപ്രത്യക്ഷനായിരുന്നു. അകലെ പുഴയുടെ ഓളങ്ങളില്‍ ഒരാലിലമാത്രം വെട്ടിത്തിളങ്ങി. കണ്ണീരിന്റെ തെളിമയുള്ള പുഴവെള്ളം കൈക്കുടന്നയിലെടുത്ത് വാത്സല്യം നിറഞ്ഞ ഒരു ചിരിയോടെ കൃഷ്ണനെ ധ്യാനിച്ച് അതു പുഴയിലേക്കുതന്നെ അമ്മിണിഅമ്മ ഒഴിച്ചു. സാക്ഷാല്‍ ശിവന് പാമ്പിന്റെ രൂപത്തില് പ്രത്യക്ഷപ്പെടുമ്പോള്‍ ചോദിക്കാമെന്നു കരുതിയിരുന്നതാണ്. പക്ഷേ, ഈ മായ, പ്രപഞ്ചമായ സമ്മതിച്ചില്ല. ഒട്ടിയ വയറിലൂടെ കൈതടവി കുറ്റബോധത്തോടെ അമ്മിണിഅമ്മ മുന്നോട്ടു നടന്നു. ഒരു കടലിന്റെ ഒരു മൂലപോലും താന്‍ കടിച്ചിട്ടില്ല. മുന്നില്‍ ഒന്നല്ല ഏഴു കടലാണ്. പിന്നെ ഏഴു കര... ഏഴുമല പ്രായശ്ചിത്തത്തിനുള്ള ഉപവാസവ്രതങ്ങള് അന്നുതന്നെ തുടങ്ങണമെന്നു തീരുമാനിച്ച അമ്മിണിഅമ്മ, ശ്രീകൃഷ്ണനെ പുഴവക്കത്തുവെച്ചു കണ്ടകാര്യം പതിവുപോലെ ആരോടും പറഞ്ഞില്ല. വീട്ടിലെ മണ്ണു മെഴുകിയ തറയില് ശിവന്റെ കാലടിപ്പാടു കണ്ടതും പൂജാമുറിയില് തീര്‍ത്ഥം വീണു നനഞ്ഞ മണ്ണില്‍നിന്ന് ശിവന്റെ മുടിക്കെട്ടുപോലെ പുറ്റുയര്ന്നതും സര്‍പ്പങ്ങള്‍ ശിവന്റെ കഴുത്തിലെന്നപോലെ മടിയും പേടിയുമില്ലാതെ തന്റെ മടിയിലൂടെ ഇഴയുന്നതുമൊക്കെ പറഞ്ഞപ്പോള് എല്ലാവരും ചിരിക്കുകയാണുചെയ്തത്. കാണാന് കഴിവുള്ള കണ്ണുകള്‍ എല്ലാവര്‍ക്കും നല്‍കണേ മഹേശ്വരാ എന്നുമാത്രം താന്‍ ഉള്ളില്‍ പറഞ്ഞു പ്രാര്ത്ഥിച്ചു. എന്തിന്, തങ്കമണിക്കുപോലും വിശ്വാസം തോന്നിയത്, നിറഞ്ഞ നിലാവില്‍ പാലപ്പൂവിന്റെ മണത്തോടൊപ്പം ശിവന്‍ അവളെ വിളിച്ചുണര്‍ത്തി പുറത്തേക്കാനയിച്ചപ്പോഴാണ്.
'അതത്ര ശരിയായില്ല.' തങ്കമണിയുടെ മടിത്തുമ്പിലേക്ക് അരിയും കര്‍പ്പൂരവും ഔദാര്യത്തോടെ ചൊരിയവെ രാമന്നായര്‍ പരിഭവിച്ചു. 'ഞങ്ങളാല്‍ച്ചിലവരെ വിട്ട് അന്യജാതിക്കാരന്‍ ആശാരിയെ പിടികൂടിത്.'
തങ്കമണി, കുടില്‍ സമയത്ത് പണ്ടാരങ്ങളുടെ കൈയില്‍ നിന്നു വാങ്ങി ചുറ്റാന്‍ തുടങ്ങിയിരുന്ന മരവുരി ഒന്നുകൂടി ഒതുക്കിപ്പിടിച്ച് തലതാഴ്ത്തി. പിന്നില് പുറംനിറഞ്ഞ് നിലത്തറ്റംമുട്ടുന്ന മുടിയില്‍ ആര്‍ത്തിയോടെ നോക്കിയ രാമന്നായരുടെ കണ്ണില്‍ ഒരു ചാട്ടുളിപോലെ തട്ടിയത് പാമ്പിന്‍പത്തിയിലെ വൈഡൂര്യംപോലെ തിളങ്ങുന്ന മുടിപ്പൂവിന്റെ പ്രഭയാണ്. ഒരു നിലവിളിയോടെ രാമന്നായര്‍ തന്റെ ആകെ മഞ്ഞളിച്ച കണ്ണുപൊത്തി. അതോടെ രാമന്നായരുടെ കാഴ്ചശക്തികുറഞ്ഞ കഥ, ഒരനാഥഗര്‍ഭത്തിന്റെ ചൂടോടെ ഗ്രാമത്തിലാകമാനം പടര്‍ന്നു. തങ്കമണിയുടെ പാതിവ്രത്യത്തിന്റെ ശുദ്ധിയില്‍ സ്ത്രീകള്‍ ഒന്നടങ്കം ഭയന്നു. അവര്‍ തങ്കമണിയുടെ വഴിവിട്ട് ഊടുവഴികളിലൂടെ നടന്നു. വേശ്യകള്‍ മാത്രം തങ്കമണിയുടെ മരവുരിയും കാലുംതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി.
തങ്കമണി പെറ്റ കുട്ടി മുക്കണ്ണനായതില്‍ ആര്‍ക്കും അത്ഭുതം തോന്നിയില്ല. പ്രസവവേദനകൊണ്ട് പുളയുന്ന തങ്കമണിയെ മറ്റെല്ലാ ആപത്ക്കാലത്തിലും എന്നപോലെ ആശാരിരാമന്‍ ആശുപത്രി യിലെത്തിച്ചു. ത്രിമൂര്‍ത്തികളിലൊന്നായ മഹേശ്വരന്റെ പുത്രനു ജന്മം കൊടുക്കാന്‍ ആശുപത്രിയിലെ ഡോക്ടറെ ആശ്രയിക്കുന്നതോര്‍ത്ത് അമ്മിണിഅമ്മ മാത്രം മൂക്കത്തു വിരല്‍വെച്ചു. ശിവന്‍, തങ്കമണിയോട് യാത്രപറഞ്ഞ് ഇരുട്ടിലേക്ക് മറഞ്ഞ ദിവസം പാമ്പിന്‍കാവിലെ ഇലഞ്ഞിച്ചുവട്ടിലിരുന്ന് മണ്ണിലെ നിരവധി പുറ്റുകളിലേക്കു നോക്കി, അഴിഞ്ഞ മുടിയൊന്നുകെട്ടാതെ മുളപൊട്ടുംപോലെ തങ്കമണി കരഞ്ഞപ്പോഴും ആശാരിരാമന്‍ എല്ലാം അറിഞ്ഞും ഉള്‍ക്കൊണ്ടും ആ ഇലഞ്ഞിയില്‍ ചാരിനിന്നിരുന്നു. അതുകണ്ട് അന്തംവിട്ട ആശാരിരാമന്റെ തള്ള തലയിലെ വിറകുകെട്ട് തന്നെയിട്ട് അവനെ പുരയ്ക്കുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി. തൊടിയില്‍ പത്തു ദിവസത്തിനകം നടക്കാനിരുന്ന രാമന്റെ വിവാഹം ശിവ കോപത്താന്‍ മുടങ്ങുമോ എന്നായിരുന്നു അവര്‍ക്കുപേടി. നിറവയറില്‍ അമര്‍ത്തിപ്പിടിച്ച് കെന്തിക്കെന്തി കരയുന്ന തങ്കമണിയുടെ തലയ്ക്കല്‍ പശ്ചാത്താപത്തോടെ നടന്നുപോകുന്ന ആശാരിരാമനെ അതിനൊന്നും പോകേണ്ടെന്ന് ഭാര്യ പലതവണ നിര്‍ബന്ധിച്ചതും അതാണ്. പക്ഷേ, ഭാര്യ ഒരു തീക്കട്ടപോലെ, മരയഴികള്‍ ചാരിനിന്നിട്ടും രാമന്‍ തങ്കമണിയെ അനുഗമിക്കാന്‍ ശ്രദ്ധിച്ചത് പാമ്പിന്‍കാവില്‍വെച്ച് നിലാവില്‍ അര്‍ദ്ധരാത്രിയില്‍ ശിവന്‍ തന്നെ ഏല്‍പിച്ച ചുമതല ഓര്‍ത്തിട്ടാണെന്ന് രാമന്റെ ഭാര്യ അറിഞ്ഞില്ല. പീടികക്കാരന്‍ രാമന്നായരുടെ കണ്ണിന്റെ കാഴ്ച കുറച്ച വൈഡൂര്യത്തെപ്പറ്റി ഓര്‍ത്ത് മഞ്ചലില്‍നിന്നും കീഴോട്ടിഴയുന്ന തങ്കമണിയുടെ നീണ്ടമുടി മണ്ണില്‍ തട്ടാതെ രാമന്‍ ഉയര്‍ത്തിപ്പിടിച്ചു. ഇറയത്ത് തോരാനിട്ടിരുന്ന മുണ്ട് കക്കാന്‍ വന്ന ദിവസമാണ്, ജനാലയിലൂടെ നിലവിളക്കിന്റെ വെളിച്ചത്തില്‍ പാമ്പ് തങ്കമണിയുടെ മേല്‍ചുറ്റിവരിഞ്ഞു കിടക്കുന്നത് രാമന്‍ ആദ്യമായി കണ്ടിരുന്നത്. ആ കാഴ്ചയുടെ ഭീതിയില്‍, ലഹരിയില്‍, രാമന്‍ ഒരു സ്വപ്നത്തിലെന്നപോലെ മഞ്ചലിനു തലയ്ക്കല്‍ നടന്നു.
പക്ഷേ, മുക്കണ്ണനെ, നാട്ടുകച്ചവടക്കാരുടെ കൈയില്‍ നിന്നു വാങ്ങിയ പുലിത്തോലില്‍ പൊതിഞ്ഞ്, തങ്കമണിയുടെയോ ശിവന്റെയോ സഹായംകൂടാതെ താരാട്ടുപാടി തട്ടിയുറക്കി വളര്‍ത്തിയത് അമ്മിണിഅമ്മയാണ്. തങ്കമണി ആ വഴിക്കേ നോക്കിയില്ല. പെറ്റെഴുന്നേറ്റതും ജനലിന്റെ മരക്കഴികളില്‍ പ്പിടിച്ച് തങ്കമണി പുറത്തേക്കു നോക്കിനിന്നു. അവിടെ ആശാരിരാമന്റെ ചെറുപ്പക്കാരി ഭാര്യ ഈറന്മുടി തുമ്പില്‍ക്കെട്ടി കുങ്കുമംതൊട്ട് ചുറുചുറുക്കോടെ മുറ്റമടിക്കുന്നുണ്ടായിരുന്നു. മണ്തിണ്ണയില്‍ ഭാര്യയെ നോക്കിയിരുന്നു പല്ലുതേക്കുന്ന ആശാരിരാമനെ തങ്കമണി നോക്കിയില്ല. അവള്‍ അതിനുമപ്പുറത്തേക്ക് അകലേക്കു നോക്കി. തങ്കമണിയുടെ പെറ്റവയര്‍ കായാതിരിക്കാന്‍ ജനല്‍ത്തിണ്ണയില്‍ അമ്മിണിഅമ്മ കൊണ്ടുവന്നുവച്ച കഞ്ഞിവെള്ളം, അതേപോലെ ഇരുന്നു. മുക്കണ്ണന്റെ വായ മുലപ്പാലിന്റെ നനവുതട്ടാതെ ഉണങ്ങി.
'ഇന്നലെയും മേലേടത്തെ അന്തര്ജ്ജനം നിന്നെപ്പറ്റി അന്വേഷിച്ചു.' അമ്മിണിഅമ്മ സ്വന്തം മടിയില്ക്കിടത്തി മുക്കണ്ണനെ ഉറക്കുന്നതിനിടയ്ക്ക് തങ്കമണിയോടു പറഞ്ഞു: ഈ വയസ്സുകാലത്ത് ഞാന് ചെയ്യണത് ഒന്നും നേരെയാവ്ണുണ്ടാവില്ല. അടിച്ചുതളി തങ്കമണിക്കായിക്കൂടെ എന്ന് മൂത്ത അന്തര്ജ്ജനം ചോദിച്ചു. മുക്കണ്ണന്‍ മൂന്നുനേരം എന്തെങ്കിലും ത്തിരികൊടുക്കേണ്ടെ. നെന്റെ ഈ ജനാലയ്ക്കലെ നില്‍പ് മോളിലിരിക്കുമ്പോ പരമശിവനും കാണ്ന്ന്ണ്ടാവില്ലേ?
'തൊണ്ട മൂന്നുനേരം നനയ്ക്കാന്‍ അതിന്റെ തന്തടെ അട്ത്ത് കൊണ്ടാക്കിന് തള്ളേ...' തങ്കമണി ചീറി. 'നിങ്ങളെ ജടാധാരി എവളുടെ അടുത്തേക്കെ ഓടിപ്പോയത് എന്നും ചോദിച്ചുവരിന്.'
എന്നിട്ട് നോമ്പുദിവസം കത്തിക്കാനായി എടുത്തുവച്ച പൂജാദ്രവ്യങ്ങള് തങ്കമണി അടുപ്പിലേ ക്കെടുത്തെറിഞ്ഞു. അതു തടയാന്‍ അമ്മിണിഅമ്മ ആവുന്നതും നോക്കിയതാണ്. പക്ഷേ, അടുപ്പില് തീ ആളിക്കത്തി. കരിയുന്ന ചന്ദനത്തിരികള്‍ അടുപ്പില്‍നിന്നൂരിയെടുത്ത് ഒരുതുള്ളി വെള്ളം തളിച്ച് തീകെടുത്താന് പിന്നെ അമ്മിണിഅമ്മ മുക്കണ്ണനെ മടിയില്‍നിന്നിറക്കിക്കിടത്തി.
'എത്രാമത്തെ കടലിലാണ് നമ്മിളിപ്പോള്‍?'
തൊട്ടടുത്ത് അമ്മിണിഅമ്മയുടെ വയറില്‍ കൈവച്ചു കിടക്കുമ്പോള്‍ മുക്കണ്ണന്‍ ചോദിക്കും: 'ഏഴുകടലും കടന്നാല്‍ അമ്മമ്മക്ക് ഉണ്ണിമാമയെ കാണാന്‍ പറ്റ്വോ?'
'ഇല്ല.' അമ്മിണിഅമ്മ പറയും: പിന്നെ ഏഴുമല. പിന്നെ ഏഴുകര.
അപ്പോഴേക്കും അമ്മമ്മക്ക് കുറെ വയസ്സാവും.'
'ഉം. ചിലപ്പോള്‍ അക്കരെയെത്തി എന്നു വരില്ല.'
'അപ്പോഴോ?'
'അറിയില്ല.' അമ്മിണിഅമ്മ പറയും: 'പരമശിവന്‍ പക്ഷേ, അതു ചെയ്യില്ല. പരീക്ഷിക്കണേനും ഒരതിരുണ്ടാവില്ലേ?'
'പ്രദോഷങ്ങളും ഉപവാസങ്ങളും ഞാനൊന്നും തെറ്റിച്ചിട്ടില്ല. ഒരബദ്ധത്തില്‍ ഉണ്ണിക്കുട്ടനെപ്പറ്റി ശ്രീകൃഷ്ണനോട് ചോദിച്ചതല്ലാതെ ഞാനീ പാമ്പുമാരുടെ വഴിതെറ്റി നടന്നിട്ടുമില്ല.' ഉറങ്ങിത്തുടങ്ങുന്ന മുക്കണ്ണനെ പിന്നെ അമ്മിണിഅമ്മ മാറോട് ചേര്‍ത്തുകിടത്തും. തങ്കമണി അവന്‍ പച്ചവെള്ളംപോലും എടുത്തുകൊടുക്കാതായിട്ട് മാസങ്ങളായിരുന്നു. ജനാലയ്ക്കല്‍നിന്ന് എഴുന്നേല്ക്കാതെ രാവും പകലും ആശാരിരാമന്റെ ഭാര്യയെ നോക്കി നില്‍ക്കുന്ന തങ്കമണി തുരുമ്പിച്ച മരക്കഴിപോലെ മെലിഞ്ഞു കറുത്തു. ആശാരിരാമന്റെ ഭാര്യ പ്രസവിക്കാന്‍ പോയ രണ്ടു മാസങ്ങളില്‍പ്പോലും തങ്കമണി ആ നില്‍പൊന്നു മാറ്റിയതുമില്ല.
അതറിഞ്ഞ ദിവസമാണ് ആശാരിരാമന്‍ നാടുവിടാന്‍ തീര്‍ച്ചയാക്കിയത്. അതിനു മൂന്നുദിവസം മുന്നേ മുക്കണ്ണനെക്കൂട്ടി ആശുപത്രിയില്‍ നിന്നും മടങ്ങുന്ന വഴിക്ക് ആശാരിരാമനെക്കണ്ട തങ്കമണി  പൊട്ടിത്തെറിച്ചു: 'തെറിച്ച വിത്തിന്റെ തലകണ്ടതും ഓടിപ്പോയതാണ് തന്ത. ചോദിക്കെടാ പോയി അടുത്ത വെത എവിടെയാണെന്ന്.' അമ്മിണിഅമ്മയുടെ കൈപിടിച്ചു നടന്നിരുന്ന മുക്കണ്ണനെ തങ്കമണി ആഞ്ഞു തള്ളിയത്രെ. തങ്കമണിയുടെ മുടിപ്പൂവിന്റെ തിളക്കത്തില് കണ്ണ് മഞ്ഞളിക്കും മുന്‌പേ ആശാരിരാമന് പിന്തിരിഞ്ഞു നോക്കാതെ ഓടി. വീട്ടില്‌ച്ചെന്ന് കയറുമ്പോള് രാമന്റെ മേല് പനിപൊള്ളി. അങ്ങനെയാണ് നാടുവിടാന് തീര്ച്ചയാക്കിയ ദിവസം പുലര്‍ച്ചെ സന്നിയുടെ മൂര്‍ച്ഛയില്‍ രാമന്‍ മരിച്ചത്. നെഞ്ചത്തടിച്ച് അലമുറയിടുന്ന രാമന്റെ ഭാര്യയെ നോക്കി തങ്കമണി സ്വന്തം മുടി ഒന്നഴിച്ചുകെട്ടി മുണ്ട് കുടഞ്ഞുടുത്ത് മുഖം കഴുകി വെടിപ്പാക്കി കണ്ണാടിക്കു മുമ്പില് നിന്നു.
'നെറ്റിയില് ഒരു പൊട്ടുംകൂടി തൊട്ടാല്‍ അതൊരു ശ്രീയാണ്.' വിരുന്നുവന്നിരുന്ന മാതുവേടത്തി വെറ്റിലച്ചാര്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി തങ്കമണിയെ ഊന്നിനോക്കി: 'സത്യം പറഞ്ഞാല്‍ ആയ പ്രായമൊന്നും തങ്കമണിക്ക് തോന്നുണൂല്ല്യ.'
കണ്ണാടിയില് നിന്നും മുഖം തിരിക്കാതെ തങ്കമണി മാതുവേടത്തിയെ നോക്കി. എന്നിട്ട് പൂജയ്ക്കുവച്ച കളഭത്തില് വിരല് മുക്കി പൊട്ടുതൊട്ടു.
'വെറ്റിലമുറുക്കി ആ ചുണ്ടുംകൂട്യൊന്നു ചോപ്പിച്ച്വേളാ...'
മാതുവേടത്തി, അമ്മിണിഅമ്മയെ നോക്കാതെ, ചെല്ലം തങ്കമണിക്കരികിലേക്കു നീക്കിവച്ചു.
അതും കഴിഞ്ഞ്, ആശാരിരാമന്റെ പുലയും പുലയടിയന്തിരവും കഴിഞ്ഞ് തിളങ്ങുന്ന വേലയും താലപ്പൊലിയും കഴിഞ്ഞ്, ഊഷരമായ ഭൂമിയാകെ മഴനനഞ്ഞ് ആര്ദ്രയായ ഒരു പ്രഭാതത്തിലാണ് തങ്കമണിക്കു മനംമാറ്റം സംഭവിച്ചത്. കേട്ടവര്‍ കേട്ടവര്‍ അന്തംവിട്ടുനിന്നു. തന്റെ കവചങ്ങളായിരുന്ന പുറ്റുകളെയും പാമ്പുകളെയും മുക്കണ്ണനെയും വിട്ട് കണ്ണെഴുതി കളഭക്കുറിതൊട്ട്, തങ്കമണി കൃഷ്ണയ്യരുടെ പീടികയില്‍ച്ചെന്നാണ് കസവുകരയുള്ള മുണ്ടും വേഷ്ടിയും ആവശ്യപ്പെട്ടത്. ശ്രീകൃഷ്ണനുമായുള്ള തന്റെ വിവാഹക്കാര്യം കൃഷ്ണയ്യരോടു പറഞ്ഞതും തങ്കമണിതന്നെയാണ്.
'എന്നാല്‍, ശ്രീകൃഷ്ണന്‍ തരട്ടെ പുടവ.' കൃഷ്ണയ്യര്‍ പറഞ്ഞു: 'കൃഷ്ണയ്യരെ എന്തിനാ വലയ്ക്കണ്?'
പൊടുന്നനെ ഒരു ഭൂമികുലുക്കത്തിലെന്നപോലെ കൃഷ്ണയ്യരുടെ ജൗളിക്കട വിറയ്ക്കാന് തുടങ്ങുന്നതുകണ്ടു ജനം അന്തിച്ചുനിന്നു. കൃഷ്ണയ്യര്‍ ക്ഷമാപണത്തോടെ നല്‍കിയ പുടവധരിച്ച് തന്നെ കാണേണ്ടവര്‍ ഇനി ഗുരുവായൂര്‍ നടയ്ക്കല്‍ ചെന്നാല്‍ മതിയെന്ന് കൃഷ്ണയ്യരോടു പറഞ്ഞേല്‍പിച്ചിട്ടാണ് തങ്കമണി ഒരു മിന്നല്‍ക്കൊടിപോലെ ആകാശത്തില്‍ അപ്രത്യക്ഷയായത്.
പതിവുപോലെ മനയ്ക്കലെ ജോലി കഴിഞ്ഞുമടങ്ങുമ്പോള്‍ രാമന്നായരില്‍നിന്നുതന്നെയാണ് തങ്കമണി ആകാശത്തില്‍ അപ്രത്യക്ഷയായ വിവരവും അമ്മിണിഅമ്മ അറിഞ്ഞത്.
'ഒക്കെ ഒരു മായയാണ് രാമന്നായരെ.' പീടികത്തിണ്ണയില്‍ച്ചാരി രാമന്നായര്‍ കൊടുത്ത വെള്ളം കൈയില്‍വെച്ച് അമ്മിണിഅമ്മ പറഞ്ഞു: 'എന്റെ കുട്ടിയുടെ മനസ്സു കലക്കിയവര്‍ക്കും ഒരു ദിവസം ചിത്രഗുപ്തന്റെ മുന്പില്‍ നില്‍ക്കേണ്ടവരും.ഇന്നലെ ത്രിസന്ധ്യയ്ക്കു വിളക്കു കൊളുത്താത്തതെന്തെന്നു ചോദിച്ചതിന് അവള്‍ എന്നെ തല്ലാന്‍ വന്നു. അപ്പോഴേ എന്റെ മനസ്സുപിടച്ചതാണ്. പക്ഷേ, ഞാനോ എന്റെ മകളോ ഈ നാട്ടാരോട് ഒന്നും ചെയ്തില്ലല്ലോ. ആവോ, എനിക്കിനിയും അനുഭവിക്കാനുണ്ടേരിക്കും. മുജ്ജന്മത്തിലെ ദുരിതം ഇനിയും ശ്ശി ബാക്കിണ്ടേരിക്കും....'
രാമന്നായര് തലയുയര്ത്തിയില്ല. കുറച്ചരിയും പഞ്ചസാരയും മുക്കണ്ണന്റെ കൈയില്‍ കൊടുത്തിട്ടുണ്ടെന്നു മാത്രം അയാള്‍ പറഞ്ഞു.
അന്ന് മുക്കണ്ണനെ ചേര്ത്തിപിടിച്ച് പതിവുപോലെ പുറ്റിലേക്കുതന്നെ നോക്കിയിരിക്കുമ്പോഴാണ് അമ്മിണിഅമ്മ അതുകണ്ടത്. പുറ്റിനകത്തെ നിറഞ്ഞ ഇരുട്ടില് സ്വര്‍ണ്ണനൂല്‍പോലെ. പ്രതീക്ഷിച്ച അതേ പോലെ. അമ്മിണിഅമ്മ പെട്ടെന്നു പ്രാര്‍ത്ഥന നിര്‍ത്തി. പള്ളിക്കുറുപ്പുണര്‍ത്താതെ ഇരുന്ന പലകയൊന്നനക്കാതെ പതുക്കെ അമ്മിണി അമ്മ മുക്കണ്ണന്റെ ചുമലില്‍പ്പിടിച്ചെഴുന്നേറ്റു.
'മാമക്കുള്ള പ്രാര്‍ത്തന ചൊല്ലീല്ല്യ.' മുക്കണ്ണന്‍ പറഞ്ഞു. 'ഉം.' സ്വര്‍ണനൂലില്‍നിന്നു കണ്ണെടുക്കാതെ അമ്മിണിഅമ്മ മൂളി. ഉണ്ണിക്കുട്ടന്റെ വിവരം തിരുമേനിയോടു ചോദിക്കേണ്ടിയിരുന്നില്ല. ഒരുപക്ഷേ, ഇഷ്ടപ്പെട്ടിരിക്കില്ല. പടംതാഴ്ത്തി അനങ്ങാതെയുള്ള കിടപ്പ് സൗമ്യതയുടെ ലക്ഷണമല്ല. തുച്ഛമായ അറിവാണ് എല്ലാ ദുഃഖത്തിനും കാരണം. ഭീതിയോടെ, പശ്ചാത്താപത്തോടെ നിന്നിടത്തുനിന്നു കൈ കൂപ്പി അമ്മിണിഅമ്മ ഓര്ത്തു. അജ്ഞത പാപത്തിന്റെ ഫലമാണെന്ന് അറിയായ്കയല്ല. പക്ഷേ, കവിടികള്‍ മിന്നുന്ന നിലത്തുനിരത്തി തിരുമേനി ഇരിക്കുന്നതു കണ്ടപ്പോള്‍ ഉണ്ണിക്കുട്ടനെവിടെയുണ്ടെന്ന് അറിയാതെ ചോദിച്ചുപോയി. മൂന്നുദിവസമായി ഒന്നുംകഴിക്കാതിരുന്നതു കാരണംവല്ലാതെ വിശന്നിരുന്നു. മനസ്സും വിചാരിച്ചപടിനിന്നില്ല. ഉണ്ണിക്കുട്ടനെ ഒരു തവണ കാണാന് യോഗം ഉണ്ടാവ്വ്വോ എന്നു ചോദിച്ചതുകൊണ്ടാണ്: 'ഒരു ജന്മം കൂടിയെടുത്തോളാം. താന് തിരുമേനിയോടു പറഞ്ഞു: പരമശിവനെ നിത്യ ഉപവാസംകൊണ്ടു പൂജിച്ചോളാം.'
നീ മായയില്‌നിന്നും രക്ഷപ്പെട്ടിട്ടില്ലല്ലോ അമ്മിണീ എന്നാണ് ഉത്തരമായി തിരുമേനി പറഞ്ഞത്.
സ്വര്ണനൂല് ഒരു ഞെട്ടലോടെ പുളഞ്ഞു. നിവര്‍ത്തിയ പടത്തില്‍ നിന്നു തിളങ്ങുന്ന കണ്ണുകള്‍ അമ്മിണിഅമ്മയെ ഒന്നുകൂടി ചേര്‍ത്തിപിടിച്ചു.
അമ്മിണിഅമ്മ മുക്കണ്ണനെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.
'നിന്റെ മകനാണ്.' അമ്മിണിഅമ്മ പടത്തില്‍നിന്ന് കണ്ണെടുക്കാതെ സര്‍പ്പത്തോടു പറഞ്ഞു: 'അവന്‍ വല്ലതും കഴിച്ചിട്ട് ഇന്നേക്കു മൂന്നു ദിവസമായി.'
പുറ്റിന്റെ ദ്വാരത്തില്‌നിന്ന് ഉയര്ന്നുപാറുന്ന ഒരു തൂവല്‍പോലെയാണ് സ്വര്‍ണനൂല്‍ ഉയര്‍ന്നതും പുറ്റുകളെ പൊട്ടിച്ചിതറിച്ചുകൊണ്ട് അമ്മിണിഅമ്മയ്ക്കു നേരെ പറന്നതും. ഒരു സാന്ത്വനംപോലെ തന്റെ മായാബദ്ധമായ പുറം ചക്ഷുസ്സുകള്‍ക്കു മീതെ തണുപ്പുപടരുന്നത് പിന്നെ അമ്മിണിഅമ്മ അറിഞ്ഞു. അതോടെ അമ്മിണിഅമ്മയ്ക്ക് എല്ലാം കാണാമെന്നായി. സാഫല്യത്തിന്റെ മുഗ്ദ്ധതയില്‌നിന്നു മുക്കണ്ണന്റെ ഭീതിയാര്‍ന്ന പൊട്ടിക്കരച്ചില്‍ അമ്മിണിഅമ്മ നിറഞ്ഞ വാത്സല്യത്തോടെ കണ്ടു. പക്ഷേ, കുളത്തിനടിയില്‍ നിധി കുഴിച്ചിട്ട ചെമ്പുകുടങ്ങളും ആലിന്റെ തുമ്പത്ത് ഇളകിപ്പറക്കുന്ന മഞ്ഞപ്പട്ടുമൊക്കെ കൃത്യമായി അമ്മിണിഅമ്മയ്ക്കു കാണാമെന്നായതോടെ കാര്യങ്ങള്‍ കുഴയാന്‍ തുടങ്ങി. ഭാര്യാഭര്‍ത്താക്കന്മാര്‍പോലും പരസ്യമായ നഗ്‌നരാക്കപ്പെട്ടവര്‍ കണക്കെ ചൂളിയതുകൊണ്ട് അമ്മിണിഅമ്മയുടെ വഴിവിട്ടു നടന്നു. ഏറ്റവും ബുദ്ധിമുട്ടിലായവര്‍ സ്‌നേഹബദ്ധരായ യുവമിഥുനങ്ങളും ജാരന്മാരും കള്ളന്മാരുമായിരുന്നു. ഭൂരിപക്ഷവും ഇവരില്‍ ആരെങ്കിലുമൊക്കെ ആയതിനാല്‍ അമ്മിണിഅമ്മയുടെ കാഴ്ചയില്‍നിന്നു രക്ഷപ്പെടാന്‍ ജനം വെമ്പല്‍കൊണ്ടു. അങ്ങനെ തീരെ പ്രതീക്ഷിക്കാതെയാണ് അമ്മിണിഅമ്മ നാടിന്റെ ശത്രുപക്ഷത്തായത്. സുകുമാരി അന്തര്‍ജ്ജനത്തിന്റെ അവിഹിതഗര്‍ഭം അലസിപ്പിച്ച ഡോ.കൃഷ്ണകുമാര്‍ ആശുപത്രിയില്‍ മരുന്നു സ്‌റ്റോക്കില്ലെന്നു പറഞ്ഞ് അമ്മിണിഅമ്മയെ തിരിച്ചയച്ചത് അതുകൊണ്ടാണ്. ആശുപത്രിക്കോലായില്‍ മുക്കണ്ണന്റെ കൈ പിടിച്ചിരുന്ന് വയറുവേദനകൊണ്ടു പുളയുന്ന അമ്മിണിഅമ്മയെ ജനം ഒരു മന്ത്രവാദത്തിന്റെ ലഹരിയോടു കണ്ടിരുന്നു:
'സുകുമാരിക്കു സുഖായ്യോ കുട്ടീ.' കൃഷ്ണകുമാര്‍ അടുത്തുവന്നപ്പോള്‍ അമ്മിണിഅമ്മ ചോദിച്ചത്രെ. 'മനയ്ക്കലെ അടിച്ചുതളിക്ക് പൂവ്വാണ്ടായിട്ട് കുറച്ചുദിവസായി. എന്നോട് പാമ്പുമ്മാര് പറയേ്... '
യുക്തിയിലും ശാസ്ത്രത്തിലും മനുഷ്യരിലും മാത്രം വിശ്വസിച്ചിരുന്ന കൃഷ്ണകുമാര് അമ്മിണിഅമ്മയുടെ കണ്ണുകളിലേക്കുനോക്കി.
'അഞ്ചാറുമണിക്കൂറേ ഉള്ളു, കുട്ട്യേ. ഇത്രത്തോളം ഞാന് എത്തിച്ചു. ഇനി വന്ന ജീവന് വന്നവഴിക്കു പോട്ടെ. ദുര്മരണത്തിനു മോക്ഷല്യ. ഉണ്ണിക്കുട്ടനെ അവിടേം കാണാന് തരാവില്ല്യ അപ്പോ. വല്ല വഴീം ഉണ്ടോ ഈ വേദനൊന്നു കുറച്ചുതരാന്‍. അനുഭവിക്കേണ്ടത് അനുഭവിച്ചു തീരണം എന്നറിയാഞ്ഞിട്ടല്ല... മായ...'
നഴ്‌സിങ് ഹോമിന്റെ അതിരുകള്‍ക്കു തൊട്ടുപുറത്ത് അമ്മിണിഅമ്മയെ ആ അര്ദ്ധരാത്രിയിലും കിടത്താന് കൃഷ്ണകുമാര്‍ തീരുമാനിച്ചത് ആ വാക്കുകളുടെ ബലത്തിന്മേലായിരുന്നു. പാമ്പുകള്ക്കും മയില്പ്പീലികള്‍ക്കുമൊക്കെ അവകാശമുള്ള ഒരു ജീവിതം ദേശത്തിന്റെ മുഴുവന്‍ സ്വത്താവാതെ വയ്യ. അതുമല്ല. പോലീസുകാര്‍ക്കും തന്നെപ്പോലെ പാമ്പുകളുടെ ഭാഷ മനസ്സിലായെന്നു വരില്ല. അവര്‍ ഒളിച്ചിരിക്കുന്ന പാമ്പുകളെ പിടിക്കാനുള്ള ശ്രമത്തില്‍ നഴ്‌സിങ് ഹോം മുഴുവന്‍ താറുമാറാക്കി യെന്നുപോലും വരും. ശാന്തിപൂര്‍ണമായ ഒരു മരണം അമ്മിണിഅമ്മയുടെ അവകാശമാക്കാനുള്ള പ്രയത്‌നത്തില്‍ അങ്ങനെയാണ് കൃഷ്ണകുമാര്‍ അവരെ മുക്കണ്ണനോടൊപ്പം നഴ്‌സിങ് ഹോമിന്റെ അതിരുകള്‍ക്കു പുറത്തെത്തിച്ചത്.
പിറ്റേന്ന് പൊതുനിരത്തിന്റെ ഓരത്ത് ഒതുങ്ങി, ഒരു സാധനയോടെ, ശുദ്ധിയോടെ അമ്മിണിഅമ്മ കിടന്നു. നേര്‍ത്ത കാറ്റ് ഊതിപ്പറത്തിയ പൊടിമണ്ണ് വെളുത്ത മുടിയിഴകള്‍ക്കു മീതെയും മുഖത്തും മഞ്ഞള്‍പ്പൊടിപോലെ മിന്നി. കൊറായ്ക്കല്‌നിന്നും തുടങ്ങിയ എറുമ്പുകളുടെ വരി മണ്ണിലേക്കിറങ്ങി ക്കഴിഞ്ഞിരുന്നു. ആലിനുമുകളില്‍ കാക്കകള്‍ നിശ്ശബ്ദരായി കാത്തിരുന്നു.
'തങ്കമണിയെ വിവരം അറിയിക്കേണ്ടേ?' ട്രൗസറിന്റെ വള്ളി ചുമലില്‍നിന്നു തെറ്റി കോറായക്കലൂടെ തുപ്പലൊലിപ്പിച്ച് കൈയിലെ പൊട്ടിയ ഗോട്ടി പാതി കാണിച്ച് ഉറങ്ങിക്കിടന്നിരുന്ന മുക്കണ്ണനെ അമ്മിണിഅമ്മയും അടുത്തുനിന്ന് എടുത്തുമാറ്റുമ്പോള്‍ രാമന്നായര്‍ ചോദിച്ചു.
എല്ലാവരും കാത്തുനിന്നതു പാമ്പുകളെ ആയിരുന്നതിനാല്‍ ആരും ഒന്നും മിണ്ടിയില്ല.
വെയില്‍ മൂക്കെയാണ് പോലീസും പരിവാരവും എത്തിയത്. അളക്കലും ചൊരിയലും കഴിഞ്ഞ് അവര്‍ പിന്മാറുന്നതുവരെ ജനം വിളിപ്പാടകലെ മാറിനിന്നു.
പാമ്പുകള്ക്ക് എന്തിനാ ഇത്രനേരം? ആശാരിരാമന്റെ അമ്മ പതുക്കെ പിറുപിറുത്തു: 'ജീവന് പോയിട്ട് മൂന്നാല് മണിക്കൂറായില്ലേ? '
'കൈലാസത്ത്ന്ന് വരണ്ടേ നാരായണീ.' മാതുവേടത്തി പറഞ്ഞു:
'മാനത്തുകൂടി വരുമ്പോ എത്ര ദൂരംണ്ട്ന്നാ വിചാരം? '
പോലീസ് ശവം വണ്ടിയിലേക്കെടുത്തുവച്ചു. ജനം ഒന്നടങ്കം വീര്പ്പടക്കി മാനത്തേക്കുനോക്കി. കൈലാസത്തിലെ നാഗങ്ങള്ക്ക് അതു കണ്ടിരിക്കാന് കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.
പെട്ടെന്ന് സ്വര്ണനൂല്‍കൊണ്ട് നെയ്ത വൈഡൂര്യങ്ങള്‍ പതിച്ച ഒരു പരവതാനികണക്കെ കൂട്ടമായ നാഗങ്ങള് ആകാശത്തില് പ്രത്യക്ഷപ്പെട്ടു. അവയുടെ വാലുകളുടെ അറ്റങ്ങള് അലുക്കുകള്‍പോലെ വെയിലില് വെട്ടിത്തിളങ്ങി. ആ പ്രഭാപൂരത്തില് കണ്ണഞ്ചിയ ജനത്തിന് അനാഥപ്രേതങ്ങളെ കൊണ്ടുപോകുന്ന ശവവണ്ടിയില്‍നിന്ന് നാഗങ്ങള്‍ നെയ്ത പരവതാനിയിലേക്ക് അമ്മിണിഅമ്മ കയറിയിരുന്നത് ഒരു മങ്ങിയ ചിത്രത്തിലെന്നപോലെയേ കാണാനായുള്ളു.മുക്കണ്ണനെ കൈകളിലുയര്ത്തി അവര് ആവേശത്തോടെ ആര്ത്തിവിളിച്ചു. പക്ഷേ, മുക്കണ്ണന്‍ മാത്രം കരച്ചില്‍ നിര്‍ത്തിയതേയില്ല.
'അമ്മമ്മ എവിടേക്കേ പോയത്?' ആകാശത്തിന്റെ അതിരിലേക്കു വായുവേഗത്തില്‍ പറന്ന പരവതാനിയെ കണ്ണുകൂര്‍പ്പിച്ചു കണ്ടുനിന്ന രാമന്നായരോട് മുക്കണ്ണന്‍ ചോദിച്ചു: 'അമ്മ എവിടേക്കേ പോയത്? '
'സ്വര്‍ഗത്തിലേക്കാവും' പാതി സ്വപ്നത്തിലെന്നപോലെ രാമന്‍ നായര്‍ പറഞ്ഞു: 'അല്ലെങ്കില്‍ കൈലാസത്തിലേക്ക്.'
'അവിടുന്നും പോണോ സ്വര്‍ഗത്തിലേക്ക്.
'അറിയില്ല.' അകലെ മാഞ്ഞുതുടങ്ങുന്ന സ്വര്ണനൂലുകളുടെ അറ്റങ്ങളില്‌നിന്ന് കണ്ണെടുക്കാതെ മുക്കണ്ണന്റെ പുറത്തേക്കൊലിച്ച മൂക്കുനീര് സ്വന്തം മുണ്ടിന്‍കോന്തലയില്‍ തുടച്ചെടുത്ത് രാമന്നായര്‍ അവനെ തന്നോടു ചേര്‍ത്തുപിടിച്ചു: 'പോയി നോക്ക്യാല്‍ത്തന്നേ ഇതൊക്കെ അറിയൂ. മോന്‍ വാ. മായ മൂടിയ കണ്ണുകൊണ്ട് നോക്കീട്ട് ഒരു വസ്തൂം പിടികിട്ടണില്ല.'


No comments:

Post a Comment