Followers

Tuesday, June 23, 2015

­വെള്ളിപ്പാത്രങ്ങള്‍

എന്റെ ഭര്‍ത്താവ് ഒരു വലിയ ഓഫീസറാണ്.  ഞാന്‍, പിന്നെ പറയേല്ലോ, അദ്ദേഹത്തിന്റെ ഭാര്യയും.  ഇതു പറയുന്നതിന് പ്രത്യേക കാരണമുണ്ട്.  എന്റെ ചുമതലകള്‍ നിരവധിയായിരുന്നു.  ഒരു വലിയ വീടും അതിലെ വേലക്കാരെയും ഭരിക്കുന്നതിനു പുറമേ, വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുകയും വേലക്കാരി കൂട്ടി ട്രേയിലാക്കിത്തരുന്ന ചായ പലതവണ വിളമ്പുകയും അപ്പോഴൊക്കെ ചിരിക്കുകയും എനിക്ക് ചെയ്യണം. പിന്നെ, ഭര്‍ത്താവിന്റെ ബോസ്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കൊടുക്കുവാന്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങണം. രാത്രിയുടെ അവസാനത്തിലേക്ക് നീളുന്ന പാര്‍ട്ടികളും കളികളും അതിനു പുറമെയാണ.് മിനിഞ്ഞാന്ന് എന്റെ ഭര്‍ത്താവിന്റെ ഏറ്റവും വലിയ ബോസ് പങ്കെടുത്ത വിരുന്നില്‍, മേശപ്പുറത്ത് വയ്ക്കാനുള്ള പൂക്കള്‍ തിരഞ്ഞെടുക്കാന്‍ തന്നെ എനിക്ക് മൂന്നു മണിക്കൂറിലധികം വേണ്ടിവന്നു.  തുടച്ചു മിനുക്കിയ വെള്ളിപ്പാത്രങ്ങള്‍ തൊട്ടും തലോടിയും ചീത്തയാക്കാന്‍ എന്റെ മകന് അധിക നേരമൊന്നും വേണ്ട.  അവന്റെ ആയ എവിടെയെങ്കിലും കിടന്നുറങ്ങുകയാകും. എയര്‍കണ്ടീഷന്‍ ചെയ്ത റൂമിലിരുന്ന് ഞങ്ങള്‍ പലപ്പോഴും രാത്രി വളരെ വൈകുന്നതുവരെ സംസാരിച്ചിരിക്കുക വേലക്കാരെക്കുറിച്ചായിരുന്നു. സത്യത്തില്‍, വിശ്വസ്തരായ വേലക്കാര്‍ ഞങ്ങള്‍ക്കൊക്കെ ഒരു പ്രശ്‌നമായിരുന്നു. മിസ്സിസ് പാട്ടീല്‍, തന്റെ വേലക്കാരിയെ സ്വന്തം ഭര്‍ത്താവിന്റെ കിടക്കയില്‍ നിന്ന് പിടിച്ചുവലിച്ചാണ് പുറത്താക്കിയത്. ശമ്പളം കൂട്ടികൊടുക്കാമെന്നു പറഞ്ഞപ്പോഴാണത്രെ അവള്‍ പുറത്തുപോകാന്‍ സമ്മതിച്ചത്.
“ഇവറ്റയെ നോക്കാനാണ് അധികം സമയം,” മിസ്സിസ് ബാനര്‍ജി പറയുകയായിരുന്നു. “ഞാന്‍ രാത്രി പന്ത്രണ്ടുമണിക്ക് ക്ഷീണിച്ചു കേറി വരുമ്പോള്‍ സന്ധ്യ ഞങ്ങളുടെ കുശിനിക്കാരന്റെ കൂടെ ചെസ്സ് കളിക്കുകയായിരുന്നു. അപ്പോള്‍തന്നെ ഞാനവനെ ആട്ടിപ്പുറത്താക്കി. പോളിയോ വന്ന് സ്വാധീനമില്ലാതായ സ്വന്തം കാലുകളില്‍ അമര്‍ത്തിത്തല്ലി സന്ധ്യ പൊട്ടിക്കരഞ്ഞത്രേ.  പക്ഷേ, മിസ്സിസ് ബാനര്‍ജി ചോദിക്കുന്നതുപോലെ എന്നും സന്ധ്യയ്ക്ക് കൂട്ടിരിക്കാന്‍ അവര്‍ക്കാവുമോ?  “നമ്മള്‍ക്കൊക്കെ ഒരോരോ ജീവിതമേയുള്ളൂ.” അവര്‍ പറയ്യും:  “സന്ധ്യയുടെ ജീവിതം സന്ധ്യ ജീവിക്കാതെ വയ്യ.”
അവര്‍ പറയുന്നത് വളരെയേറെ ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്. പാര്‍ട്ടിയില്‍ നിന്നോ ക്ലബ്ബില്‍ നിന്നോ രാത്രി വളരെയേറെ വൈകി ഞാന്‍ എത്തുമ്പോള്‍ എന്റെ പന്ത്രണ്ടു വയസ്സുള്ള മകന്‍ ഉണര്‍ന്നിരിക്കുന്നതു കാല്‍ എനിക്ക് വളരെ ശുണ്ഠി വരും. വേലക്കാര്‍ മുഴുവന്‍ ഉറക്കമായിരിക്കും. ഈ പാതിരാത്രിക്ക് കണ്ണും തുറിച്ച് ഉണര്‍ന്നിരിക്കാന്‍ അപ്പുവിനു മാത്രം എന്തുണ്ടായി? കുട്ടികള്‍ ധാരാളം ഉറങ്ങേണ്ടതാണെന്ന് ഞാനവന് പല തവണ പറഞ്ഞുകൊടുത്തിട്ടുണ്ട്.  പഠിപ്പു കഴിഞ്ഞാല്‍ നേരത്തെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങണമെന്നും. കുട്ടികളുടെ അച്ചടക്കം എനിക്ക് വളരെ നിര്‍ബന്ധമുള്ള ഒന്നാണ്. കുട്ടികള്‍ ചീത്തയാവാന്‍ ഒരു നിമിഷം മതി. വൃത്തികെട്ട ഈ വേലക്കാര്‍ തന്നെയാവണം അതിനു കാരണം. അവരുടെ കൂടെ കളിക്കരുതെന്നും ആവശ്യത്തിനു മാത്രമേ അവരോട് സംസാരിക്കാവൂ എന്നും ഞാനെത്രതവണയാണ് അപ്പുവിനോട് പറയാറ്! അപ്പു, സത്യത്തില്‍, ശാന്തനായ ഒരു കുട്ടിയായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്‍ അവന്റെ മാനേഴ്‌സ് എന്നും പ്രശംസിക്കപ്പെട്ടിട്ടേയുള്ളൂ.  പക്ഷേ, ഇന്ന് അവന്റെ ആയയ്ക്കുപോലും അവനെക്കുറിച്ച് പരാതികളാണ്.  അതാണ് ഈയിടെ ഞങ്ങള്‍ അപ്പുവിന് ഒരു ആംഗ്ലോ ഇന്ത്യന്‍ ഗവര്‍ണസ്സിനെ വയ്ക്കാന്‍ കാരണം.  മിസ് ഫെര്‍ണാസ് നന്നായി ഇംഗ്ലീഷ് സംസാരിക്കും. അവരുടെ അച്ചടക്കബോധത്തെക്കുറിച്ച് മിസ്സിസ്സ് ബാനര്‍ജിക്കും റീത്താതോമസിനുമൊക്കെ വളരെ നല്ല അഭിപ്രായമാണുതാനും. ആയ വന്നതിനുശേഷം അപ്പു വേലക്കാരുടെ കൂടെ കളിക്കാതായി, രാത്രി പാതിരവരെ അവന്‍ ഉണര്‍ന്നിരിക്കാറുമില്ല.  പക്ഷേ, അപ്പു വല്ലാത്ത വാശിക്കാരനാകുന്നുണ്ട് ഈയിടെ. കുളിച്ച് വൃത്തിയായി, രാവിലെ ഞങ്ങളുടെ കൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ ആവുന്നതും അവന്‍ ആരുടെ മുഖത്തുംനോക്കാറില്ല.  മിസ് ഫെര്‍ണാണ്ടസ്സിന്റെ തലയിണയില്‍ മൊട്ടുസൂചികള്‍ തറച്ചുവെച്ചതിന് അരദിവസത്തെ പട്ടിണി ശിക്ഷ അവന് അവര്‍ വിധിച്ചത് ഈയിടെയാണ്.
നമ്മുടെ കണ്‍മുന്നിലിരിക്കെത്തന്നെ എത്ര പെട്ടെന്നാണ് കുട്ടികള്‍ മാറുന്നത്,  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണെങ്കില്‍, അപ്പുവിനെക്കുറിച്ചുള്ള ഇത്തരം പരാതികള്‍ ഞാന്‍ വിശ്വസിക്കുകപോലും ചെയ്യില്ല.  വിരുന്നുകാരും മറ്റു തിരക്കുകളും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഞാനെന്റെ അപ്പുവിനെ അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കാറുണ്ട്.  എല്ലാം നിശ്ശബ്ദം കേട്ട് അവന്‍ അവസാനം പറയുക കളിക്കാന്‍ നേരമായി അമ്മേ! സമയം തെറ്റിക്കുന്നത് മിസ് ഫെര്‍ണാണ്ടസ്സിനിഷ്ടമല്ല എന്നാണ്. അവന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ ചുറ്റും ചിതറിക്കിടക്കുക കുറെ കടലാസ് കഷണങ്ങളായിരിക്കും. ഈയിടെ കിട്ടിയതാണ് അപ്പുവിന് മിണ്ടാതിരിക്കുമ്പോഴെല്ലാം കടലാസ് കീറിക്കൊണ്ടിരിക്കുന്ന സ്വഭാവം.  ചീത്ത സ്വഭാവമാണെതെന്ന് ഞാനെത്ര തവണ പറഞ്ഞുകഴിഞ്ഞിട്ടും അപ്പു കൂട്ടാക്കാത്തത് എനിക്കദ്ഭുതമായിരിക്കുന്നു. എന്താണീ കുട്ടികള്‍ ഇങ്ങനെ?
ഒരു രാത്രിയില്‍ ഞങ്ങള്‍ കാറിറങ്ങിവരുമ്പോള്‍ അപ്പുവിന്റെ മുറിയില്‍ ആകെ ബഹളമായിരുന്നു.  അപ്പുവിനോട്, അത്ര വൈകി ഉണര്‍ന്നിരിക്കരുതെന്നും ലൈറ്റ് കെടുത്തണമെന്നും പറയുകയായിരുന്നു മിസ് ഫെര്‍ണാണ്ടസ്.  അപ്പു അനുസരിച്ചില്ല. പേടിതോന്നുന്നു എന്നും വിളക്ക് കെടുത്തരുതെന്നും അപ്പു വാശി പിടിച്ചു.  ഞങ്ങളെക്കണ്ടതും അവന്‍ പെട്ടെന്ന് നിശ്ശബ്ദനായി.  ഫെര്‍ണാണ്ടസ് ലൈറ്റ് കെടുത്തി.  സാരി മാറിയിട്ട് ഞാന്‍ അപ്പുവിന്റെ മുറിയില്‍ ചെന്നപ്പോള്‍  അപ്പു ഒരു ചെറിയ മെഴുകുതിരിക്കഷണം കട്ടിലിനടിയില്‍ കത്തിച്ചുവെച്ച് അതിനടുത്ത് നിലത്ത് ചാരിയിരിക്കുന്നു.  തൊലിയുരിച്ച ഒരു മുറിപ്പാടുപോലെ കിടന്ന ആ വെളിച്ചത്തിന്റെ ചെറിയ വട്ടത്തില്‍ അപ്പുവിന്റെ മുഖം ഒരു തിളങ്ങുന്ന കല്ലുപോലെ തോന്നി എനിക്ക്. അപ്പുവിന്റെ അനുസരണക്കേട് എനിക്ക് വല്ലാതെ മനസ്സില്‍ത്തട്ടി. എന്തിനാണിക്കുട്ടി എല്ലാവരേയും ഇങ്ങനെ ഒരുപോലെ ധിക്കരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. അപ്പോള്‍ത്തന്നെ ഞാനാ മെഴുകുതിരി ഊതിക്കെടുത്തിയാല്‍, ഒന്നും മിണ്ടാതെ കട്ടിലില്‍ കേറിക്കിടന്ന് “ഗുഡ് നൈറ്റ് മമ്മി!” എന്നു പറയും. ഒരു പക്ഷേ, അല്ല, തീര്‍ച്ചയായും, അവന്‍ വീണ്ടും മെഴുകുതിരി കൊളുത്തുമായിരിക്കണം.
ഏതായാലും ഞങ്ങള്‍ അവനെ ഒരു സുഖവാസസ്ഥലത്തെ ബോര്‍ഡിങ്ങില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത് ഇതുകൊണ്ടൊക്കെയായിരുന്നു.  സിറ്റിയിലെ വൃത്തികെട്ട കാലാവസ്ഥയും അന്തരീക്ഷമാലിന്യവും കഴിയുന്നതും ഒഴിവാക്കാം.  ആരോഗ്യം വളരെ പ്രധാനമാണെന്ന് ഞാനെന്നും ശഠിക്കാറുള്ളതാണ്. കൂടാതെ ബാനര്‍ജിയുടെ തെമ്മാടിയായിരുന്ന മകന്‍ ബോര്‍ഡിങ്ങില്‍ച്ചെന്നതു മുതല്‍ എത്ര ശാന്തനും മിടുക്കനുമായിരിക്കുന്നു എന്ന് ഞാന്‍ നേരില്‍ കണ്ടതുമാണ്. മേശപ്പുറം മുഴുവന്‍ ഭക്ഷണസാധനങ്ങള്‍ ചിതറിയിടുകയും പത്തു വയസ്സായിട്ടുപോലും വിരല് കുടിക്കുകയും ആനന്ദ് പതിവായിരുന്നു.  ഇപ്പോള്‍, പക്ഷേ, ആനന്ദിന്റെ ടേബിള്‍ മാനേഴ്‌സ് ആരേയും കൊതിപ്പിക്കും.  ബോര്‍ഡിങ്ങിലേക്കയയ്ക്കുന്നത് അപ്പുവിന്, പക്ഷേ, ഒട്ടും പിടിച്ചില്ല.  ഒരു ദിവസം പൊടുന്നനെ, ഉച്ചയ്ക്ക് ഒന്നു മയങ്ങുകയായിരുന്ന എന്നെ കെട്ടിപ്പിടിച്ച് അവന്‍ കരയാന്‍ തുടങ്ങി.  ഒടുവില്‍, അവന്റെ അച്ഛനില്‍ നിന്ന് തല്ലു കിട്ടുമെന്നു വന്നപ്പോളാണ് അവന്‍ ശാന്തനായത്.
അപ്പു അവന്റെ അച്ഛനോടൊപ്പം യാത്രയായിട്ട് ഇതാ നിമിഷങ്ങള്‍ കഴിഞ്ഞതേയുള്ളു.  അവന്‍ എന്റെ കവിളത്ത് ഉമ്മവെച്ച് യാത്ര പറഞ്ഞു എന്നത് ശരിതന്നെ.  പക്ഷേ, അവന്റെ കണ്ണുകളിലെ ഭാവം എന്നെ കോപാകുലയാക്കുംവിധം അസ്വാസ്ഥ്യപ്പെടുത്തി എന്ന് പറയാതെ വയ്യ. യാത്ര പറയുമ്പോള്‍ ചിരിക്കണമെന്ന്, മുഖം കല്ലുപോലെ കടുപ്പിക്കരുതെന്ന്, ഇനിയും അപ്പുവിന് ഒരാള്‍ പറഞ്ഞു കൊടുക്കണോ? ഒരുപക്ഷേ, ആനന്ദിനെപ്പോലെ, അപ്പുവും ക്രമേണ മിടുക്കനായേക്കും.
അപ്പു വളരെ കുട്ടിയായിരുന്നപ്പോള്‍ അവന്റെ ആയ അവനെ കുളിപ്പിച്ച് പൗഡറിട്ട് എന്റെ മടിയില്‍ അവനെ വെച്ചുതരുമ്പോള്‍ അവന്റെ ചെവിയില്‍ ഞാന്‍ പറയാറുണ്ട്: “അപ്പൂ, നീയൊരുവലിയ ആളാവണം.”  എനിക്കൊരുപാട് പ്രതീക്ഷകളുണ്ട് അപ്പുവിനെക്കുറിച്ച്.  എന്റെ സുഹൃത്ത് ദേശ്മുഖിനെപ്പോലെ ഒരു പ്രതാപവാനായ ഡോക്ടറാക്കണം അവനെ എന്നാണ് എന്റെ മോഹം.  പക്ഷേ, അപ്പുവിന് ഒന്നിലും തീരെ കമ്പമില്ല.  ഭംഗിയാര്‍ന്ന വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് മുറിയിലടച്ചിരുന്ന് ഗോട്ടികളിക്കാറുള്ള അപ്പുവിനെക്കുറിച്ച് ഞാന്‍ എന്ത് പ്രതീക്ഷിക്കാനാണ്? ഒരുപക്ഷേ, ബോര്‍ഡിങ്ങിലെ അച്ചടക്കത്തിന്‍കീഴില്‍ അവന്‍ ഭേദപ്പെട്ടു എന്നുവരാം. ചെറുപ്പത്തിന്റെ വികൃതിയാവാം, കുട്ടികള്‍ക്കൊരിക്കലും അവരുടെ അമ്മമാരുടെ സ്‌നേഹത്തെക്കുറിച്ചൊന്നുമറിയില്ല.  സന്ധ്യമാരും അപ്പുമാരും അതിന്റെ ഉദാഹരണങ്ങളാണ്. അല്ലെങ്കില്‍ അവന്റെ മേശപ്പുറത്ത് വെക്കാനായി ഞാന്‍ കൊടുത്ത എന്റെ ഫോട്ടോ, കൂടെ കൊണ്ടുപോകാതെ അവന്‍ മറന്ന് വയ്ക്കുമായിരുന്നില്ല.

No comments:

Post a Comment