Followers

Sunday, February 7, 2016

ചതുരങ്ങള്‍

സരസ്വതിക്ക് ഒരു കാമുകനുണ്ടായത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. തുടക്കവും അവസാനവും തിരിച്ചറിയാത്ത ഒരു വൃത്തംപോലെ അവള്‍ക്കുചുറ്റും ആ യാഥാര്‍ഥ്യം നിലനിന്നു. ആദ്യമാദ്യം കുറച്ചേറെ ശ്വാസം മുട്ടല്‍ തോന്നി സരസ്വതിക്ക്. ഭര്‍ത്താവിനോട് എന്തു കറിയാണ് ഊണിനുണ്ടാക്കേണ്ടതെന്നു ചോദിക്കുമ്പോള്‍, ചെറിയ കുട്ടിയെ മടിയില്‍കിടത്തി കളിപ്പിക്കുമ്പോള്‍, കുളിമുറിയില്‍ തുറന്നിട്ട ഷവറിന്നു ചുവട്ടില്‍ ഭംഗിയാര്‍ന്ന വെള്ളതുള്ളികളുടെ ആര്‍ഭാടതയ്ക്കുള്ളില്‍ ഒന്നിനുമല്ലാതെ കരയാന്‍ തോന്നുമ്പോള്‍ എല്ലാം കാമുകന്റെ മുഖം ഒരു മിന്നല്‍പോലെ മനസ്സിലേക്ക് കടന്നുവരും. മുന്‍പ് മനസ്സ് പഠിച്ചുറച്ച പല ധാരണകള്‍ക്കും പൊടുന്നനെ യാതൊരര്‍ഥങ്ങളുമില്ലാതാവുന്നത് സരസ്വതി അപ്പോഴറിയും. മനസ്സ് വിരല്‍ത്തുമ്പത്തെന്നപോലെ വിറയ്ക്കും.
“അസംഗമായ അനുരാഗം”. ഭര്‍ത്താവ് വാങ്ങിത്തന്ന ഭംഗിയുള്ള സ്വര്‍ണവളകളില്‍ നോക്കിയിരിക്കെ സരസ്വതി സ്വയം പറയും. “എന്താണ് മനസ്സുകള്‍ ഇങ്ങനെ”?
“പിന്നെ എങ്ങനെയിരിക്കണം മനസ്സുകള്‍!” സീത ചോദിക്കുകയുണ്ടായി. “ഈച്ച വീഴാതിരിക്കാന്‍ അടച്ചുവെച്ച കാപ്പിപോലെ, മുകളില്‍ നനുത്ത പാട വീണു ആറിത്തണുത്തിട്ടോ”?
അന്നുമുതല്‍ ഈ ചോദ്യം മനസ്സിലേറ്റി നടക്കുകയായിരുന്നു സരസ്വതി. ആ ചോദ്യം ചോദിക്കുമ്പോള്‍ ചുവന്നുപോയ സീതയുടെ മുഖം ചിലപ്പൊഴൊക്കെ ഒരുത്തരത്തിന്നു പകരം നില്‍ക്കും. പ്രഭാതത്തിന്റെ ചുവപ്പു പോലെയായിരുന്നു സീതയുടെ മുഖം. അതിന്റെ സത്യവും ന്യായവും ഒക്കെ ആ ചുവപ്പുതന്നെയാണ്. സരസ്വതി പിന്നെയും സ്വയം പറയും.
പിന്നെപ്പിന്നെ താന്‍ വളരെ പ്രാവശ്യം കണ്ട ഒരു സ്വപ്നംപോലെ, വഴിയിലൂടെ നടക്കുമ്പോള്‍ പലപ്പോഴും കാണാറുള്ള ഒരു മുഖംപോലെ പരിചിതനായി കാമുകന്‍.
സരസ്വതി, ഭര്‍ത്താവിന്റെ കുപ്പായത്തിന് കുടുക്കുകള്‍ തുന്നുകയും കുട്ടിയുടെ  പാല്‍ക്കുപ്പി ശ്രദ്ധാപൂര്‍വ്വം കഴുകിവെയ്ക്കുകയും ചെയ്തു. മനസ്സിന്റെ ഒരു മൂലയ്ക്ക് പൊട്ടിവിരിഞ്ഞ ചെമ്പകക്കാടിന്റെ വാസന അവളിലും അവളുടെ വീട്ടിലും നിറഞ്ഞുനിന്നു. ദേഹത്തും മനസ്സിലും നിറയെ ആ വാസനയുമായി അവള്‍ ഭര്‍ത്താവിനുള്ള ഭക്ഷണമുണ്ടാക്കി. വീടു വൃത്തിയാക്കി. കുട്ടിക്ക് ഭക്ഷണം കൊടുത്തു. ഭര്‍ത്താവിനെ ചിരിപ്പിച്ചു.
കാമുക സന്ദര്‍ശനത്തിനുശേഷം ഭര്‍ത്താവിന്റെ കൈകളില്‍ തെളിഞ്ഞ പുഞ്ചിരിയുമായി കിടക്കുമ്പോള്‍ ഒരു തവണ സരസ്വതി ചോദിച്ചു: “നോക്കൂ, എന്താണ് സദാചാരം?”
ഭര്‍ത്താവ് കൈകള്‍ മുറുക്കിച്ചേര്‍ത്തുപിടിക്കെ പറഞ്ഞു: 'ഇതാ, ഇതു തന്നെ'
'എനിക്കൊരു കാമുകനുണ്ടെന്നുവെയ്ക്കൂ.' സരസ്വതി പറഞ്ഞു.
'എന്നാല്‍ അവനെ ഞാനിന്നു കൊല്ലും.' ഭര്‍ത്താവു ചിരിച്ചു.
'എന്നിട്ടോ?' സരസ്വതി ചോദിച്ചു: 'ഞാനെന്തായാലും അയാളെ പ്രേമിക്കും. ഒരു പക്ഷേ കൂടുതല്‍'.
'എന്നിട്ട ്'. ഭര്‍ത്താവ് പറഞ്ഞു: 'ഞാന്‍ നിന്നേയും കൊല്ലും.'
'എന്നിട്ടോ?' സരസ്വതി ചോദിച്ചു.
പിന്നെ നിശ്ശബ്ദത തളംകെട്ടാന്‍ തുടങ്ങിയപ്പോള്‍ സരസ്വതി പറഞ്ഞു: 'ഉറങ്ങിക്കോളൂ. ഞാന്‍ വെറുതെ പറഞ്ഞതാണ്.'
ചതുരങ്ങള്‍ക്കുള്ളില്‍ ഒതുക്കാന്‍ എന്തിനാണ്  ധൃതി? സരസ്വതി ഓര്‍ത്തു. ചതുരങ്ങള്‍ക്കുള്ളില്‍ എല്ലാം ഒതുക്കി വൃത്തിയാക്കാന്‍, ഭംഗിയാക്കാന്‍ ആര്‍ക്കും പറ്റാറില്ല. കാരണം ചതുരങ്ങള്‍ പലപ്പോഴും വേര്‍പെട്ടല്ല  കിടപ്പ്.
പുളയ്ക്കുന്ന കടലിന്റെ തീരത്തുവെച്ച്. അങ്ങനെയാണ് സരസ്വതി സന്തോഷത്തിന്റെ നിറമെന്താണെന്നു കാമുകനോട് ചോദിച്ചത്.
'നിന്റെ മുഖത്തിന്റെ നിറം' രഘു പറഞ്ഞു.
എങ്കില്‍ അതൊരു പക്ഷേ, ഈ കടലിന്റെ നിറമായിരിക്കണം. ഒരുപക്ഷേ, 'ഈ ആകാശത്തിന്റെ, സ്വപ്നങ്ങളുടേയും പൂക്കളുടേയും എല്ലാ മനുഷ്യരുടേയും നിറമായിരിക്കണം.' സരസ്വതി പറഞ്ഞു.
'നോക്കൂ രഘു, എനിക്കീലോകത്തെ ഉള്ളംകൈയിലെടുക്കാമെന്നു തോന്നുന്നു ഇപ്പോള്‍. '
'അതെപ്പോഴാണ് ആകാത്തത്?' രഘു ചോദിക്കും.
ഓരോരുത്തരും ചതുരങ്ങളില്‍ ഒതുങ്ങാത്തവരാണ്. പക്ഷേ ഓരോരുത്തരും ചതുരങ്ങളിലാണ് നില്പ്. ധൈര്യപൂര്‍വ്വം ഒന്നു പുറത്തുവന്നു നോക്കൂ. പിന്നിലുള്ളവരെക്കുറിച്ചു നമുക്കു ചിരിക്കാന്‍ തോന്നും. കരയാന്‍ തോന്നും. അവരെയൊക്കെ ഓന്നോടെ മാറോടോടക്കിപ്പിടിച്ചു സ്‌നേഹിക്കാന്‍ തോന്നും. പിന്നെ നമുക്ക് കടലുകളാവാം. ആകാശങ്ങളാവാം നമുക്കെല്ലാവര്‍ക്കും എല്ലാവരുമാകാം.
ഈ ആകാശത്തിന്നു കീഴില്‍നിന്നു ഒരു മുത്തുച്ചിപ്പിയിലേക്ക് പോരും പോലെയാണ് ഭര്‍ത്താവിലേക്കുള്ള മടക്കയാത്ര. കുളിച്ചു വിടര്‍ത്തിയിട്ട ഈറന്‍ മുടിയിലൂടെ വിരലോടിട്ടു ഭര്‍ത്താവിന്റെ അരികെ കിടക്കുമ്പോള്‍ മണല്‍ത്തിട്ടകളിലൂടെ ഒഴുകുന്ന കൊച്ചോളങ്ങളെ ഓര്‍മവരും. അവയുടെ ഈണത്തില്‍ കുഞ്ഞി അലകളുടെ കുളിരും ഓമനത്തവും കവിളുകളില്‍ നുണഞ്ഞുകൊണ്ട് ഉറങ്ങാന്‍ കൊതിക്കും നേര്‍ത്ത കാറ്റിന്നു കീഴില്‍ പുഞ്ചിരിച്ച് അനങ്ങാതെ കിടക്കുന്ന പുല്‍ത്തകിടിയാണെന്നു തോന്നും പിന്നെ.
സ്വപ്നങ്ങള്‍ പോലും വേണ്ടാത്ത സമൃദ്ധി.
'എന്താണ് മനസ്സുകള്‍ ഇങ്ങനെ?' പക്ഷേ, ഇതൊക്കെ ശരിയാകാന്‍ വയ്യ. അതിര്‍വരമ്പുകള്‍ എവിടെയൊക്കെയോ ഒന്നിക്കുന്നുണ്ടാവണം. അല്ലെങ്കില്‍ നല്ല മണമുള്ള ഒരു പൂ ചൂടി തണുത്ത കാറ്റില്‍ ഇരിക്കുന്നപോലെ തനിക്ക് ഇപ്പോഴും തോന്നാന്‍ വയ്യ. ഈ സന്തോഷം ഒരിക്കലും ഒരു അഭംഗിയാവുക വയ്യ.
എന്നിട്ട് സരസ്വതി കാമുകനെ പതുക്കെ തട്ടിയുണര്‍ത്തും. 'എഴുന്നേല്‍ക്കൂ'. സരസ്വതി പറഞ്ഞു: 'എനിക്കു പോകണം. സന്ധ്യയ്ക്ക് എനിക്ക് ചുടാനുള്ള മുല്ലപ്പൂക്കളുമായി വരുന്ന ഭര്‍ത്താവിനെ എനിക്കെതിരേല്ക്കണം. പിന്നെ ചിരാതുകള്‍ കൊളുത്തിവെച്ച എന്റെ വീട്ടില്‍ ആ വെളിച്ചത്തിന് നടുവിലിരുന്ന് അദ്ദേഹത്തിന്റെ കുപ്പായത്തിന് കുടുക്കുകള്‍ പിടിപ്പിക്കും ഞാന്‍'.
'ഒരു പക്ഷേ, ഏറ്റവും ഭംഗിയുള്ളതൊക്കെ ഏറ്റവും ദുഃഖം കലര്‍ന്നതുമാണ്. അച്ഛന്‍ പറയാറുണ്ട്. 'ബന്ധങ്ങള്‍ക്കൊന്നിനും കൃത്യമായ ചതുരങ്ങളില്ല. എവിടേയും വിരിയുന്ന ഏതൊരു പൂവും പോലെയാണത്. അവയുടെ സൗന്ദര്യം അവ തന്നെയാണ്. നമുക്കൊക്കെ ആകെ നേടാനാവുന്നതും ആ പൂക്കളാണ്'. അച്ഛന്‍ വെറ്റില മുറുക്കിയിരുന്ന ആ തണുത്ത സന്ധ്യയും സരസ്വതി മനസ്സിന്റെ ചന്തമുള്ള മൂലയില്‍ സൂക്ഷിച്ചുവെച്ചു.
അമ്മാവന്റെ നിലത്തിറക്കി കിടത്തിയ ശവശരീരത്തിനകലെ, ഒന്നും ചെയ്യാനില്ലാതെ, കരയാന്‍പോലുമില്ലാതെ നിന്ന കുഞ്ഞിലക്ഷ്മിയമ്മ, ചിതപോലെ ചുട്ടുകിടന്ന പറമ്പിലൂടെ ഒറ്റക്കു നടന്നകലുന്നതു സരസ്വതി മൂന്നാം നിലയില്‍നിന്നു കണ്ടിട്ടുണ്ട്. അറ്റങ്ങള്‍ കാണാത്ത ശൂന്യമായ ആ പറമ്പില്‍ ഒറ്റയ്ക്കു നിന്നിരുന്ന അവരുടെ കൈയില്‍ തൊട്ട് ഒന്ന് പുഞ്ചിരിക്കാമായിരുന്നു. സരസ്വതി ഓര്‍ത്തു.
ഭര്‍ത്താവു മരിച്ച അമ്മിണിച്ചെറിയമ്മ അച്ഛന്റെ കാല്‍ മടിയില്‍വെച്ചു നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്നതുകണ്ട  സന്ധ്യക്കാണ് ചതുരങ്ങളെപ്പറ്റി സരസ്വതി വ്യക്തമായി മനസ്സിലാക്കാന്‍ തുടങ്ങിയത്. സരസ്വതിയെ കണ്ടപ്പോള്‍ ചെറിയമ്മ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. നിശ്ശബ്ദമായി തിരിഞ്ഞുനടന്നു. തൊടിയിലൂടെ വളരെ നേരം നടന്നു അന്ന് സരസ്വതി. അച്ചിങ്ങകളിലെ ഉണങ്ങിയ തൊണ്ടുകള്‍ അടര്‍ത്തിക്കളഞ്ഞു. മരത്തിലെ ചില്ലകള്‍ ശബ്ദത്തോടെ പൊട്ടിച്ചു. വീണുകിടന്ന മാങ്ങയണ്ടികളും തെങ്ങോലകളും അകലേക്കു തട്ടിത്തെറിപ്പിച്ചു. അമ്മിണിച്ചെറിയമ്മയുടെ കണ്ണീരിന്റെ തിളക്കം അവസാനം പിന്നെയും ബാക്കിയായി.
രാത്രി മച്ചകത്തെ ഇരുട്ടില്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ഒറ്റയ്ക്കു കിടക്കുമ്പോള്‍ അമ്മിണിച്ചെറിയമ്മയോട് സരസ്വതി പറഞ്ഞു;
'ഇതാ കൈതപ്പൂവാണ്. മേലേടത്തെ തൊടിയില്‍ നിന്നും വൈകുന്നേരം വരുമ്പോള്‍ ഞാന്‍ പൊട്ടിച്ചതാണ്'.
'സരസ്വതീ' ചെറിയമ്മ വിളിച്ചു: 'സരസ്വതീ'.
ഇരുട്ടില്‍ പരസ്പരം മുഖം കാണാതെ കുറെ നേരം ഇരുന്നു ചെറിയമ്മയും സരസ്വതിയും.
ആ രാത്രിയുടെ ഭാരം മനസ്സിതേവരെ ഇറക്കിവെച്ചിട്ടില്ല.
തൂങ്ങിമരിച്ച സ്വന്തം മകന്റെ മുഖത്തുനോക്കി അന്തിച്ചുനിന്ന ഏട്ത്തിയുടെ നില്പിനും താന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു തീറ്റുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ മുഖത്ത് വിടരുന്ന പുഞ്ചിരിക്കും എവിടെയോ സാമ്യമുണ്ട്. സരസ്വതി ഓര്‍ത്തു. ഒരു പൂവിന്റെ വലുപ്പച്ചെറുപ്പമുള്ള ഇതളുകള്‍പോലെ. എവിടെയൊക്കെയോ ചതുരങ്ങള്‍ക്കു യാതൊരതിരുകളും ഇല്ലാതാവുന്നുണ്ട്.
ഉണര്‍ന്നു കരയുന്ന മകന്റെ കരച്ചില്‍ മടിയിലെടുത്തുവെച്ച് താരാട്ടി മാറ്റവേ, തൊട്ടടുത്ത് ഉറങ്ങുന്ന ഭര്‍ത്താവിനെ സരസ്വതി തൊട്ടുണര്‍ത്തി.
പതയുന്ന നിലാവിനെപ്പോലെയുള്ള സരസ്വതിയുടെ മുഖം കണ്ട് ഭര്‍ത്താവ് പകച്ചിരിക്കെ, അയാളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് സരസ്വതി പിന്നെ പറഞ്ഞു, 'ഉറങ്ങിക്കോളൂ'. സരസ്വതി വീണ്ടും പറഞ്ഞു;
'വെറുതെ ഉണര്‍ത്തിയതാണ്'. ഉറങ്ങിക്കോളൂ.

No comments:

Post a Comment