Followers

Sunday, February 7, 2016

രാജകുമാരിയുടെ വാള്‍

ഒരു മൊട്ടുപോലെ തീപ്പെട്ടിക്കൊള്ളിയിലെ തീനാളം തൊടാവുന്നത്ര അടുത്തുനില്‌ക്കെ ഞാനൊന്നേ ആലോചിച്ചുള്ളൂ. ഇത് എന്റെ ഉടുതുണിയുടെ തലപ്പത്ത് കത്തിച്ചാലെന്താണ്? എന്റെ വസ്ത്രം ഒരു മൊട്ടുവിടര്‍ന്ന ഭംഗിയോടെ പതുക്കെ കത്താന്‍ തുടങ്ങും. ഭംഗിയാര്‍ന്ന തീനാളങ്ങള്‍ക്കുള്ളില്‍ എന്റെ വീട്ടിലെ മച്ചകത്തെ കലണ്ടറിലെ താമരയിതളുകള്‍ക്കു നടുവിലെ സരസ്വതിയെപ്പോലെ ഞാന്‍ ഭംഗിയോലും. മിന്നുന്ന തീനാളങ്ങളുടെ പ്രഭയിലും ചൂടിലും ഞാന്‍ ബോധരഹിതപോലും ആവും. പിന്നെ തീനാളങ്ങള്‍ കത്തുക ഒരു താളത്തോടെയാണ്. ഏറെക്കുറെ ശാന്തമായിട്ടുതന്നെ. ഒരു പക്ഷേ, പ്രൗഢിയോടെ കരകള്‍ ഒപ്പിച്ച് ഒഴുകുന്ന പുഴയെയായിരിക്കും ഞാനപ്പോള്‍ ഓര്‍മിപ്പിക്കുക. തീനാളങ്ങളുടെ ഭംഗിയും ഒഴുക്കും എന്നെ ഓര്‍മിപ്പിക്കുക എപ്പോഴും ഓളങ്ങളെയാണ്.
പക്ഷേ, ഇതെല്ലാം സംഭവിക്കുക, എന്നെ ചുറ്റി ആളുന്ന തീയിന്റെ അതേ പ്രൗഢിയും ശാന്തതയും എനിക്ക് കൈവരിക്കാന്‍ കഴിഞ്ഞാലാണ്. ഒരു മനുഷ്യന് പക്ഷേ, അതസാധ്യമാവും. അതുകൊണ്ട് എന്റെ ആഗ്രഹങ്ങള്‍ക്കൊക്കെ വിപരീതമായി ഞാന്‍ ഉറക്കെ കരഞ്ഞേയ്ക്കും. എന്റെ ഭര്‍ത്താവ് ഉണര്‍ന്നുവരുമ്പോള്‍ തീനാളങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന എന്നെക്കണ്ട് തറച്ചുനില്‍ക്കും. എന്റെ അശ്രദ്ധയെ അനവരതം മനസ്സില്‍ ശപിച്ചുകൊണ്ട് അദ്ദേഹം കുറെ വെള്ളത്തിനും ഒരു വലിയ കമ്പിളിക്കും വേണ്ടി പരതിയെന്നുവരും. ആ പരിഭ്രമങ്ങള്‍ കണ്ടുകൊണ്ട് തികച്ചും സന്തോഷവതിയായിത്തന്നെ ആയിരിക്കും ഞാന്‍ നില്‍ക്കുക എന്നെനിക്കു തോന്നുന്നു. ജയിക്കുക എനിക്കൊരാവശ്യമായി തീര്‍ന്നിട്ടുണ്ട്. തോറ്റുകൊടുത്തു കൊടുത്ത് എനിക്കേതാണ്ട് മടുത്തുകഴിഞ്ഞു. തുടര്‍ച്ചയായി എത്രയോ കാലമായി രാത്രികളില്‍ എന്നെ നിരന്തരം പേടിപ്പിക്കുകയും അമ്പരപ്പിക്കുകയും നിസ്സഹായയാക്കുകയും ചെയ്യുന്ന സ്വപ്നങ്ങളേയും എല്ലാറ്റിനും, ഉണ്ണുന്നതിനും സ്‌നേഹിക്കുന്നതിനും ഞാന്‍ ഞാനായതിനും ഒക്കെ കവിഞ്ഞ ധിക്കാരത്തോടെ കാരണം അന്വേഷിക്കുന്ന അഹംഭാവിയായ എന്റെ ബുദ്ധിയേയും എനിക്കു ജയിക്കേണ്ടിയിരിക്കുന്നു. തീനാളങ്ങള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ എനിക്കെങ്ങനെയോ അതു സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്റെ ബുദ്ധിക്കും എന്റെ സ്വപ്നങ്ങള്‍ക്കുമെതിരെ തൊടാനാവാത്ത അകലത്തില്‍ നില്‍ക്കെ അവയുടെ ഒക്കെ മുഖത്തു എന്റെ ഭര്‍ത്താവിന്റെ മുഖത്തെപ്പോലെത്തന്നെ ചതിക്കപ്പെട്ട ഭാവമുണ്ടാവും. ഇര വായില്‍ നിന്നോടിപ്പോയ ദുഃഖം, അങ്ങനെയാണ് എനിക്ക് അതിരുകവിഞ്ഞ സന്തോഷമുണ്ടാവുക. ഈ മിന്നുന്ന ചൂടിലേക്കു സ്വന്തം കൈകളോടെ വിരലുകള്‍ കത്തുമെന്ന ഭയം കാരണം ഇവരൊന്നും അടുത്തു വരില്ല. അങ്ങനെ ഇവര്‍ക്കൊക്കെ അപ്രാപ്യയായി, സന്തോഷവതിയായി നില്‌ക്കെ ഞാനുറക്കെ, കാതുള്ളവര്‍ക്കൊക്കെ കേള്‍ക്കാവുന്നത്ര ഉറക്കെ പറഞ്ഞെന്നിരിക്കും. “തീയിനേയും അതിന്റെ ചൂടിനേയും സ്‌നേഹിക്കുന്നവര്‍ക്ക് മനുഷ്യരെ സ്‌നേഹിക്കാതെ വയ്യ. കാര്യകാരണബന്ധങ്ങളുടെ ശുഷ്‌കമായ അപര്യാപ്തമായ വരകള്‍ക്കു പുറത്തുനിന്ന് ഞാന്‍ പറയാന്‍ എപ്പോഴും ആഗ്രഹിച്ചതാണിത്”.
തീപ്പെട്ടിക്കൊള്ളി കെട്ടിരുന്നു. അടുപ്പിനു മുകളിലെ തണുത്ത വെള്ളവും എന്റെ ഉലഞ്ഞ സാരിയും എല്ലാം അതേപടി ഉണ്ടായിരുന്നു. കൈയിലെ തീപ്പെട്ടിക്കൊള്ളി മാത്രം ചെറിയ ചെറിയ പൊട്ടുകളായി വീതനയുടെ മുകളില്‍ കിടന്നു. പിന്നെ, പതുക്കെപ്പതുക്കെ വെള്ളം തിളയ്ക്കാന്‍ വെയ്ക്കവെ, എനിക്കെല്ലാം അവിശ്വസനീയവും അപരിചിതവും ആയിത്തോന്നി. ഇന്നലെ രാത്രിയില്‍, ഒരു നീണ്ട ഇടനാഴിയുടെ ഒരറ്റത്ത് ഇരുട്ടില്‍ ഒറ്റയ്ക്ക് കിടക്കുകയായിരുന്ന ഞാന്‍. കനത്ത കന്മതിലുകള്‍ ചുറ്റും നിന്ന ആ ഇടനാഴിക്ക് പുറത്തേക്ക് വാതിലുകളേ ഉണ്ടായിരുന്നില്ല. ചെത്തി മിനുക്കിയ ആ ചുമരുകളുടെ ഒരു കഷ്ണംപോലെ ഉണ്ടായിരുന്ന എന്റെ മനസ്സ് തെളിഞ്ഞ വെള്ളത്തിനടിയിലെ കരിങ്കല്‍ച്ചീളുപോലെ എന്റെ തൊലിക്കടിയില്‍ കാണാം. എന്റെ ആ മനസ്സ് ഓളങ്ങളേ ഉണ്ടാവുകയില്ലാത്ത, വെള്ളം കട്ടപിടിച്ച ഒരു കുളത്തെപോലെ അതീവ ശാന്തമായി കിടന്നു. ഇടനാഴിയുടെ മിന്നുന്ന നിലത്ത് ആ മനസ്സും ഉള്ളിലിട്ട് ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ പലതവണ ഞാന്‍ ഉരുണ്ടു. എത്രയോ തവണ. അവസാനം ഞാന്‍ ഉറക്കെ ഉറക്കെ കരയാന്‍ തുടങ്ങി, പക്ഷേ, എന്റെ ശബ്ദം ഒരു മനുഷ്യന്റേതേ ആയിരുന്നില്ല. എന്റെ തൊണ്ടയില്‍നിന്നും വരാന്‍ സാധിക്കാത്തത്ര ഭീകരവും തുളയ്ക്കുന്നതുമായ ആ ഒച്ച ഉടനെ ഞാന്‍ നിര്‍ത്തി. എനിക്ക് കരയണമെന്ന് വല്ലാതെ മോഹമുണ്ടായിരുന്നിട്ടും എന്റെ ശബ്ദത്തെ പേടിച്ച് വായ തുറക്കാതെ ഞാന്‍ മിണ്ടാതിരുന്നു. വീണ്ടും വീണ്ടും ഞാന്‍ ഉരുളാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. എത്രയോ തവണ തലങ്ങും വിലങ്ങും ഉരുണ്ടുകഴിഞ്ഞ ആ നിലത്തു കിടന്ന ഒരു ചെറിയ ഇരുമ്പുകഷണം ഞാന്‍ അപ്പോഴാണ് കണ്ടത്. പിന്നെ, എനിക്കും ചുറ്റും തണുത്ത മുഖത്തോടെ നിന്ന ചുമരുകള്‍ ഞാനതുകൊണ്ട് മുറിക്കാനാഞ്ഞു. ആ ചുമരുകള്‍ക്ക് തൊട്ടപ്പുറത്ത് എന്റെ കുട്ടിയും ലോകവും ഒക്കെ ഉണ്ടെന്നും ധാരാളം എരിവും ഉപ്പും ചേര്‍ത്തുണ്ടാക്കിയ കറികളുണ്ടെന്നും എനിക്ക് മനസ്സിലായി. ഞാനാ ചെറിയ തുരുമ്പുമൂടിയ ഇരുമ്പുകഷണം കല്‍ച്ചുമരില്‍ നിര്‍ത്താതെ വെച്ചുരച്ചു. ശാന്തമായ, അല്ലലുകളില്ലാത്ത മരണത്തിന്റെ ആ കൊട്ടാരത്തില്‍ തുളകള്‍ വീഴ്ത്തി, പിന്നിട്ടുവന്ന ജീവിതത്തിലേക്കും എന്റെ കൂട്ടുകാരുടെ ഇടയിലേക്കും ചാടിവീണ് മനുഷ്യനെപ്പോലെ ഒന്ന് കരയാന്‍ ഞാന്‍ പിടഞ്ഞു. ഇരുമ്പുകഷണം തേഞ്ഞ് പകുതിയായി. ഞാനാ കല്ലില്‍ തലയിട്ടടിക്കാന്‍ തുടങ്ങി, അത്ഭുതകരംതന്നെ, എനിക്കൊട്ടും വേദനിച്ചിരുന്നില്ല. പക്ഷേ, ഞാനുണര്‍ന്നത് അവിടെയെവിടെയോ വെച്ചാണ്. നേരം പതിവിലേറെ വൈകിയിരുന്നു. എന്തെന്നില്ലാത്ത ക്ഷീണവും ഉന്മേഷക്കുറവും തോന്നി എനിക്ക്. പതുക്കെ എഴുന്നേറ്റ് മുടിപോലും ഒന്നും ചീകാതെ പുറത്തെ പ്രഭാതത്തിന്റെ തണുപ്പിലേക്ക് ഇറങ്ങിനടക്കാനാണ് എനിക്കാകെ തോന്നിയത്. വീട്ടില്‍ ഒരു നൂറുകൂട്ടം ചെയ്യാനുള്ളപ്പോള്‍ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് എനിക്കറിയാം. ഞാന്‍ ഒന്നിനും കൂട്ടാക്കാതെ അങ്ങനെത്തന്നെ കിടന്നു.
“എഴുന്നേല്ക്കിണില്ല്യേ ഇന്ന്? ” ഭര്‍ത്താവ് ചോദിച്ചു.
”തോന്നണേല്ല്യേ എണീക്കാന്‍? എന്തൊരു ക്ഷീണം.”
“ക്ഷീണിക്കാന്‍ എന്തേണ്ടായത്?” ഭര്‍ത്താവ് ചോദിച്ചു: “രാത്രി മുഴുവനും കൂര്‍ക്കം വലിച്ചുറങ്ങിയാലും ക്ഷീണം? ”
“ഞാനെണീക്ക്ണു.” ധൃതിയില്‍ എഴുന്നേറ്റിരിക്കെ ഞാന്‍ പറഞ്ഞു. “ഞാനിന്നലെ ഒരു വല്ലാത്ത സ്വപ്നം കണ്ടു.”
“ഓ...?” “സ്വപ്നം നീയ് മാത്രമല്ല, ബാക്കിള്ളോരും കാണാറുണ്ട്. അതോണ്ട്?”
ഞാന്‍ പിടഞ്ഞെണീറ്റു. ഉലഞ്ഞഴിഞ്ഞ സാരി അതേപടി ഇട്ട് മുഖം കഴുകി എന്നുവരുത്തി അടുക്കളയിലേക്കു നടക്കുമ്പോഴും ശരീരത്തിന്റെ ഓരോ അണുവിലും ക്ഷീണം തളം കെട്ടി നിന്നു. നീണ്ട ഇടനാഴിയിലൂടെ നിര്‍ത്താതെ ശരിക്കും ഇന്നലെ ഞാന്‍ ഉരുണ്ടിരിക്കണം. വാതിലുകളില്ലാത്ത ആ ഇടനാഴിയുടെ ഓര്‍മ മിന്നിയതും ഞാന്‍ പെട്ടെന്നുനിന്നു. ഇരുണ്ട രാത്രികളില്‍ വീട്ടില്‍ തനിയെ എത്തുമ്പോള്‍ വാതില്‍ തുറന്ന് പിന്നില്‍ കള്ളന്‍ പതുങ്ങിനില്‍പ്പുണ്ടോ എന്ന് ആകാംക്ഷയോടെ പരിശോധിക്കാറുള്ളതു പോലെ, കൈവിരലുകള്‍ ഞാന്‍ പതുക്കെ നിവര്‍ത്തിനോക്കി, വിഡ്ഢിത്തമാണെന്നറിഞ്ഞിട്ടുതന്നെ. എന്റെ ഭംഗിയുള്ള വിരലുകള്‍ നീണ്ടുചെമന്ന് വൃത്തിയോടെ ഇരുന്നിരുന്നു.
അടുക്കളയിലെത്തിയതും ആരോടോ പക വീട്ടുന്നതുപോലെ അടച്ച ജനലുകള്‍ ഉറക്കെ ശബ്ദത്തോടെ ഞാന്‍ തുറന്നിട്ടു. കാറ്റ് ഒരു ശത്രുവിനെപ്പോലെ പൊടുന്നനെ ഉള്ളിലേക്ക് തള്ളിക്കയറി. ശത്രുവിന്റെ സാന്നിധ്യംപോലും നാം ഒറ്റയ്ക്കാവുന്നതിലും എത്രയോ ഭേദമാണ്. കൈയിലെടുത്ത തീപ്പെട്ടിക്കൊള്ളി അവിടെതന്നെ പൊട്ടിച്ചിട്ട് കഠിനമായ ക്ഷീണത്തോടെ, ആലസ്യത്തോടെ ഞാന്‍ അടുത്തു കിടന്ന സ്റ്റൂളില്‍ കയറി ഇരുന്നു. അവിടെ അങ്ങനെയിരുന്നാണ് ഞാന്‍ വീണ്ടും ഉറങ്ങിപ്പോയത് എന്നു തോന്നുന്നു.
ഭര്‍ത്താവ് പല്ലുതേയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. ഭര്‍ത്താവിന്റെ മുഖം ദ്വേഷ്യംകൊണ്ട് വീര്‍ത്തുകെട്ടിയിരുന്നു. ഞാനതു തീരെ കണ്ടില്ലെന്നു നടിച്ചു, എന്തിനൊക്കെ നേരെ ഞാന്‍ കണ്ടെല്ലെന്നഭിനയിക്കണം. എന്റെ സ്വപ്നങ്ങളുടെ നേരെ, ഭര്‍ത്താവിന്റെ ദ്വേഷ്യം പിടിച്ച മുഖത്തിനു നേരെ, ബാല്‍ക്കണിയില്‍നിന്നു ഞാന്‍ എറിഞ്ഞുകൊടുക്കുന്ന പഴയ ചപ്പാത്തിക്കുവേണ്ടി കൈ നീട്ടിനില്‍ക്കുന്ന പിച്ചക്കാരന്‍ കുട്ടിയുടെ മുഖം പതുക്കെ മാഞ്ഞുമാഞ്ഞ് എന്റെ കുട്ടന്റേതാവുന്നതിനുനേരെ, കഴുകാനിട്ട കിണ്ണങ്ങളില്‍ നിന്നും പെറുക്കിക്കൂട്ടിയ ഉച്ഛിഷ്ടങ്ങള്‍ വൃത്തികെട്ട അലൂമിനിയപാത്രത്തില്‍ നിറച്ച് മക്കളെ തീറ്റാന്‍ കൊണ്ടുപോകുന്ന തീരെ ദരിദ്രയായ എന്റെ വേലക്കാരിയുടെ തലയ്ക്കും ദേഹത്തിനും ചുറ്റും പറന്നുനടക്കുന്ന വൃത്തികെട്ട ഈച്ചകളുടെ നേരെ.
ഭര്‍ത്താവ് ചായ ഉണ്ടാക്കിയിരുന്നു. ചായച്ചണ്ടിയും ഞാന്‍ പൊട്ടിച്ചിട്ട തീപ്പെട്ടിക്കഷണങ്ങളും വീതനയില്‍ അതേപോലെ കിടന്നു. പാല് അടുപ്പത്തുവെച്ച്, മുഖം ധാരാളം തണുത്ത വെള്ളമൊഴിച്ച് കഴുകിക്കൊണ്ടു നില്‍ക്കെ കാരണമോന്നുമില്ലാതെ തന്നെ ഞാന്‍ വീണ്ടും എന്റെ കുട്ടനെപ്പോലെയുള്ള പിച്ചക്കാരന്‍ കുട്ടിയെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങി. ഒരു ദിവസം, ആരുമില്ലാതെ ഞാന്‍ തനിച്ചാകുന്ന ഒരുച്ചയ്ക്ക് അവനോട് വരാന്‍ പറയണം. എന്നിട്ട് കുളിമുറിയില്‍ കൊണ്ടുപോയി നല്ലപോലെ സോപ്പുതേപ്പിച്ച് കുളിപ്പിച്ച്, പുതിയ വസ്ത്രങ്ങള്‍ ഇടുവിച്ച്, ധാരാളം ഭക്ഷണം കൊടുത്ത് മടിയില്‍ കിടത്തി ഉറക്കണം. എന്നിട്ട്? അതവിടെ നില്‍ക്കെട്ടെ, ഞാന്‍ മനസ്സില്‍ പറഞ്ഞു. പടിക്കല്‍ കാവല്‍ നില്‍ക്കുന്ന ഗൂര്‍ഖയോട് എന്തു നുണപറഞ്ഞാണ് കുട്ടിയെ അകത്തു കയറ്റാന്‍ പറയുക? ഗൂര്‍ഖ അവജ്ഞയോടെ തുറിച്ചു നോക്കും. അതൊക്കെ കണ്ടില്ലെന്നു നടിച്ച്, ഗൗരവത്തോടെ, ഞാന്‍ ദേഹം മുഴുവന്‍ വാരി അണിയാറുള്ള സ്വര്‍ണാഭരണങ്ങളും വിലകൂടിയ സാരിയും എനിക്ക് തരുന്ന ഗൗരവത്തോടെ ഞാന്‍ കുട്ടിയെ എന്റെ വീട്ടിലേയ്ക്കയയ്ക്കാന്‍ പറഞ്ഞാല്‍ അവന്‍ അതു ചെയ്യുമെങ്കിലും നാട് മുഴുവന്‍ അതു പാട്ടാക്കും. പിന്നെ ഞാന്‍ താമസിക്കുന്ന കെട്ടിടത്തിലെ മാന്യന്മാരായ അന്തേവാസികള്‍ എന്റെ താന്തോന്നിത്തത്തേയും ഞാന്‍ കാണിക്കുന്ന വൃത്തികേടുകളേയും പറ്റി വിലപിക്കാന്‍ തുടങ്ങും. അവനവന്റെ മാന്യത അളക്കാനുള്ള അളവുകോലുകള്‍ മറ്റുള്ളവരുടെ കയ്യിലാവുമ്പോള്‍ എല്ലായ്‌പ്പോഴും അങ്ങനെയാണല്ലോ സംഭവിക്കുക. പക്ഷേ കാര്യം പതുക്കെപ്പതുക്കെയാണെങ്കിലും ഭര്‍ത്താവറിയും. മുഖം കഴുകിക്കൊണ്ട് ഞാന്‍ ഇതെല്ലാം ആലോച്ചു നില്‍ക്കെ അടുപ്പത്തുവെച്ച പാല് തിളച്ച് മുഴുവന്‍ പുറത്തുപോയി. അല്പനേരം നോക്കിനിന്ന് ഞാന്‍ പതുക്കെ സ്റ്റൗ കെടുത്തി. അതിരുകടന്ന എന്റെ സാവധാനം ഭര്‍ത്താവിനെ അരിശം പിടിപ്പിച്ചിരിക്കണമെന്നു തോന്നുന്നു. തേക്കാന്‍ കയ്യിലെടുത്ത എണ്ണ അതേപടിവെച്ചുകൊണ്ട് എന്നെ തുറിച്ചുനോക്കിനിന്നു ഭര്‍ത്താവ്.
വിരലുകള്‍ക്കിടയിലൂടെ ഉറ്റിവീഴുന്ന എണ്ണത്തുള്ളികളെ നോക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു: “ഞാനൊന്ന് പുറത്തുപോട്ടെ. എനിക്കൊട്ടും വയ്യ എന്നു തോന്നുന്നു.”
ഭര്‍ത്താവ് അതേപടി കൈ ഒന്നനക്കുക പോലും ചെയ്യാതെ നില്‍ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മുന്‍പിലൂടെ നടന്നുപോരുമ്പോള്‍ പക്ഷേ, അദ്ദേഹം എന്നെ ബലമായി പിടിച്ചുനിര്‍ത്തി.
“വിട്ടേയ്ക്കൂ. ” ഞാന്‍ പറഞ്ഞു. “ഞാന്‍ വേഗം മടങ്ങി വരാം.”
പക്ഷേ, ഭര്‍ത്താവിന്റെ പിടി എന്നെ വേദനിപ്പിക്കുംവിധം മുറുകി. മുഖം മുഴുവന്‍ കരിവാരിത്തേച്ചതുപോലെ ദ്വേഷ്യം. ഞാന്‍ പൊടുന്നനെ, ഒരു കാരണവുമില്ലാതെ, എത്രയോ തവണ ഞാന്‍ നിര്‍ത്താതെ ഉരുണ്ട വാതിലുകളില്ലാത്ത ആ ഇടനാഴിയെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങി. എനിക്ക് ദ്വേഷ്യം  വരാന്‍ തുടങ്ങിയത് ആ നിമിഷത്തിലായിരിക്കണമെന്ന്, ഞാന്‍ പിന്നീടതിനെപ്പറ്റി ആലോചിക്കുമ്പാള്‍ തോന്നിയിട്ടുണ്ട്. എന്റെ ചുമലിലെ നേരിയ ഒരു ചലനംകൊണ്ടുതന്നെ ഭര്‍ത്താവിന്റെ കൈയുടെ പിടിവിടുവിക്കാമെന്നും അയാള്‍ ഒരു ചെറിയ കുട്ടിയെപ്പോലെ നിസ്സാരനാണെന്നും എനിക്ക് തോന്നി. പുകയുന്ന ഒരു തീക്കുണ്ഡത്തില്‍നിന്നും പൊട്ടിപ്പാറുന്ന തീപ്പൊരികളെപ്പോലെ പുച്ഛവും ദേഷ്യവും കടുത്ത അവജ്ഞയും അന്ധമായ ശക്തിയുമൊക്കെ എന്റെ മനസ്സില്‍ നിന്നു ചിതറി.
“വിടൂ.” ഞാന്‍ പറഞ്ഞു. “ഞാനുടനെ മടങ്ങിവരാം.” തുടുത്ത പ്രഭാതം ജനലിനപ്പുറം നിന്നിരുന്നത് ഞാന്‍ കണ്ടു. കാറ്റിന്റെ മൂളക്കം പതുക്കെ എന്റെ തലയില്‍ ലഹരിപോലെ പടര്‍ന്നു. ഇരുണ്ട ഇടനാഴി നാലുഭാഗത്തിനുന്നും ചുരുങ്ങിവരുന്നതും അവസാനം കൃത്യമായി എന്റെ അളവുകളുള്ള ഒരു ശവപ്പെട്ടിയുടെ ആകൃതിയില്‍ എനിക്കു ചുറ്റും പെട്ടെന്നു നിന്നതും ഞാന്‍ അറിഞ്ഞു.
“വിടൂ.” ഞാനിത്തിരി ഉറക്കെപ്പറഞ്ഞു. “ഞാനിപ്പോള്‍ത്തന്നെ വരാം. എന്ന തടയണ്ട.”
അപ്പോഴാണ് എന്റെ ഭര്‍ത്താവ് എന്നെ ഊക്കില്‍ തള്ളിയത്. എന്റെ മനസ്സില്‍ ഒരുമിച്ചു പൊട്ടിയ ഏതൊക്കെയോ ചരടുകളുടെ അറ്റം ധൃതിയില്‍ തിരഞ്ഞുപിടിക്കെ ഭര്‍ത്താവ് വീണ്ടും പിന്നില്‍നിന്നും എന്നെ തള്ളി. കിടക്കറയുടെ വാതില്‍ പിടിച്ചാണ് ഞാന്‍ പിന്നെ നിന്നത്. പടുതിരി കത്തുന്ന ഒരു തിരിയുടെ അറ്റംപോലെ ഭര്‍ത്താവിന്റെ മുഖം ഒരിക്കല്‍ ഞാന്‍ കണ്ടു. കറുത്ത തീ എന്നൊക്കെ ഞാന്‍ വിളിക്കുക ഒരു പക്ഷേ, അന്ന് ഭര്‍ത്താവിന്റെ മുഖത്തു കണ്ട ഭാവത്തെയാവും. എണ്ണമിഴുക്കുള്ള കൈ സ്വന്തം മാറത്തും വയറിലും തുടച്ച് എന്നെ അദ്ദേഹം വീണ്ടും കട്ടിലിലേയ്ക്കു തള്ളിയിട്ടു. കട്ടിലില്‍ പുളിച്ചുനുരഞ്ഞ അഭിമാനവുമായി മൂക്കുകത്തി വീഴുമ്പോള്‍ എനിക്കു മനസ്സിലായി. ഇന്നലെ, ഇതേപോലൊരു നിമിഷത്തിലാണ് ഞാന്‍ അമാനുഷികമായി കരഞ്ഞത്. എനിക്ക് കഠിനമായ പേടിതോന്നി. ഒരുതരി വെളിച്ചംപോലും കടക്കാത്തവിധം കിടപ്പുമുറിയുടെ ജനലുകള്‍ കുറ്റിയിട്ട് പുറത്തേയ്ക്കുള്ള വാതില്‍ അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു ഭര്‍ത്താവ്. ഒരു പക്ഷേ, ഇനി അയാള്‍ തല്ലിയേയ്ക്കും. അതു കഴിഞ്ഞാലെങ്കിലും പുറത്തിറങ്ങി കടുത്ത വെയിലില്‍ കുറേ നടക്കണം. വീണ്ടും തീ, ആളുന്ന തീ, മോഹിപ്പിക്കുന്ന വസ്തുവിനെപ്പോലെ മനസ്സിലെത്തി. പൂവുപോലെ വിടര്‍ന്നു കത്തുന്ന തീ. വാതിലിന്റെ താഴില്‍ പിടിച്ചു ഭര്‍ത്താവ് എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. മിനുത്ത കഴുത്തില്‍ തുപ്പലിറക്കുമ്പോള്‍ ഉരുളുന്ന വലിയ ഉണ്ട. ഇരുണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്ക് ഞാന്‍ ഉരുളുമ്പോഴും അദ്ദേഹം ഇതേപോലെ നോക്കിനില്‍ക്കുകയാവും ചെയ്യുക, ഞാന്‍ ഓര്‍ത്തു. അതോടെ എനിക്കെല്ലാം സത്യമായിത്തോന്നി. അടഞ്ഞ വാതിലുകളും അടഞ്ഞ ജനാലകളും. ഞാന്‍ കട്ടിലില്‍ നിന്നും ഒരീറ്റുപാമ്പിനെപ്പോലെ ചീറി; “എന്നെ പുറത്തു വിടൂ. എനിക്ക് ശ്വാസം മുട്ടുന്നു. എനിക്കു വയ്യ.”
എനിക്ക് യാഥാര്‍ഥത്തിലും ശ്വാസം മുട്ടിയിരുന്നു എന്നു തോന്നുന്നു. അസഹ്യമായ അസ്വാസ്ഥ്യവും വെറുപ്പും ദ്വേഷ്യവും ക്ഷീണവും ഒക്കെ എനിക്ക് തോന്നി. എന്റെ കിടപ്പറയുടെ ചുമരുകള്‍ പതുക്കെ പതുക്കെ കരിങ്കല്ലാവുന്നതും പൈപ്പിലൂടെ കിനിച്ചു വരുന്ന വെള്ളത്തെപ്പോലെ എന്റെ ചുറ്റും നിറഞ്ഞ ഇരുട്ടില്‍ ഭര്‍ത്താവ് അലിഞ്ഞില്ലാതാവുന്നതും ഒക്കെ ഞാന്‍ നിന്നനില്പില്‍ നിന്നു കണ്ടു. കരയിക്കുന്ന ആ ഏകാന്തതയില്‍, മുങ്ങിപ്പോകുന്ന ഒരു തോണിയില്‍ നിന്നും വെള്ളത്തിലേക്ക് രണ്ടും കല്പിച്ചു ചാടുന്ന യാത്രക്കാരനെപ്പോലെ ഞാന്‍ വാതില്‍ക്കലേക്ക് പാഞ്ഞു. ദ്വേഷ്യവും നിരാശയും കഠിനമായ ഭയവും ആയിരുന്നു എന്റെ മനസ്സുമുഴുവന്‍. “എന്നെ പുറത്തുവിടൂ.” ഞാനലറി. “വാതില്‍ ഞാന്‍ ചവിട്ടിപ്പൊളിക്കും”.
നിറഞ്ഞ നിശ്ശബ്ദതയില്‍ എന്റെ ശബ്ദം ഒരശിരീരിപോലെ കനംപൂണ്ടു. ഇരുട്ടില്‍ ഭീകരമായ ഒരു സത്വത്തെപ്പോലെ എന്റെ മുന്നില്‍ വിലങ്ങടിച്ചുനിന്ന വാതിലിനപ്പുറത്ത് നിറഞ്ഞ നിശ്ശബ്ദമായ ഇരുട്ടില്‍ ഞാന്‍ തനിച്ച്. ഭയംകൊണ്ട് ഞാന്‍ പെട്ടെന്നു നിശ്ശബ്ദയായി. തുറിച്ച കണ്ണുകളുമായി ഞാനാ വാതിലിനെ, യാതൊരര്‍ഥവുമില്ലാതെ നോക്കിക്കൊണ്ടേ ഇരുന്നു. ഞാനാ പറയുന്നത്. തെറ്റാണെന്നു തോന്നുന്നു. അവിടെ വാതിലേ ഉണ്ടായിരുന്നില്ല. ഞാന്‍ ആകാംക്ഷയോടെ നോക്കിയിരുന്നത് ഇരുട്ടിനെയായിരുന്നു. എനിക്ക് ഭര്‍ത്താവിന്റെ കാല്‍ക്കല്‍വീണ്, വാതില്‍ കാണിച്ചുതരാനും അത് തുറന്നുതരാനും യാചിക്കണമെന്നു തോന്നി. അഭിമാനം ആപേക്ഷികമായ ഒന്നാണ്. ക്ഷീണം കാരണം ബലഹീനമായിത്തീര്‍ന്ന മനസ്സുകൊണ്ട് അല്ലെങ്കിലും ഞാനൊരു വാതിലും  തുറക്കുകയില്ല. വരണ്ട, ഒഴിഞ്ഞ പറമ്പിലൂടെ പാഞ്ഞുപോകുന്ന കാറ്റിന്റെ മൂളക്കംപോലെ സ്വന്തം ശ്വാസത്തിന്റെ വേഗം എന്നെ അരിശം പിടിപ്പിച്ചു. മനസ്സിന്റെ പിന്നില്‍, ഒരു ഉണക്ക മരംപോലെനിന്ന ഭര്‍ത്താവിന്റെ കഴുത്തില്‍, സ്വപ്നത്തില്‍കണ്ടപോലത്തെ ഒരിരുമ്പുകഷ്ണം വളരെ വേഗം താഴ്ന്നുപോകുമെന്ന് ഞാന്‍ ഓര്‍ത്തു.
കൂട്ടില്‍ അപ്പോള്‍ പിടിച്ചിട്ട ഒരു വന്യമൃഗത്തെപ്പോലെ എന്റെ നാലുപാടുമുള്ള ചുമരുകള്‍ മണപ്പിച്ചുകൊണ്ടും മുരണ്ടുകൊണ്ടും ഞാന്‍ പലതവണ മുറിയില്‍ വട്ടംചുറ്റി. സ്വന്തം ശ്വാസത്തിന്റെയും കാലടിയുടെയും ശബ്ദം കാതില്‍, എല്ലാം മൂടുന്ന ഒരു മുഴക്കമായി നില്‍ക്കെ എന്റെ ആ ചെറിയമുറി ഒരു ഇടനാഴിയെപ്പോലെ നീളം വെയ്ക്കാന്‍ തുടങ്ങി. വളവും തിരിവുമുള്ള ഇടുങ്ങിയ ആ ഇടനാഴിയുടെ അറ്റം കാണാന്‍ ഞാന്‍ ഓടിത്തുടങ്ങിയതപ്പോഴാണ്. ആ കൂരിരുട്ടില്‍, അതിവേഗം ഓടിക്കൊണ്ടിരിക്കെ, നിലത്ത് എറുമ്പുകള്‍ തുളയ്ക്കുന്ന അതിസൂക്ഷ്മമായ തുളപോലെ വെളിച്ചത്തിന്റെ ഒരു തരി ഞാന്‍ കണ്ടു. ഓടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്തിനാലാവാം ഞാന്‍ അതിന്റെ മുകളില്‍നിന്ന് ചുരമാന്താന്‍ പുറപ്പെട്ടത്. പെട്ടെന്ന് വെളിച്ചത്തിന്റെ തരികള്‍ പൂഴിപോലെ എന്റെ മേല്‍ വന്നുവീണു. അങ്ങനെയാണ് ഞാന്‍ രാജകുമാരനെ കണ്ടെത്തിയത്. മുകളില്‍ ചിറകുകള്‍ വിടര്‍ത്തിനിന്ന കുതിരക്കുമേല്‍ സര്‍വാലംകൃതനായി വാളേന്തി രാജകുമാരന്‍ ഇരുന്നു. അദ്ദേഹത്തിന്റെ ചിരിയില്‍നിന്നാണ് എന്റെ മേല്‍ വെളിച്ചത്തിന്റെ തരികള്‍ വന്നു വീണിരുന്നത്.
തിളങ്ങുന്ന ജീനിപ്പുറത്ത് ഇരുന്ന് രാജകുമാരന്‍ ചുവട്ടില്‍ നില്‍ക്കുന്ന എന്റെ നേരെ കൈനീട്ടി. ആ കൈകളില്‍ പിടിച്ചുകേറി കുതിരപ്പുറത്തിരിക്കെ എന്റെ തലയില്‍ തലോടി രാജകുമാരന്‍ ചോദിച്ചു. “എന്താണ് നിനക്ക് വേണ്ടത്? ”
“പറക്കണം” ഞാന്‍ പറഞ്ഞു.
“എവിടേക്ക്? ” രാജകുമാരന്‍ ആരാഞ്ഞു.
ഞാനൊരുപാടാലോചിച്ചു. എവിടേക്കാണ് പറക്കുക? അവസാനം ഞാന്‍ പറഞ്ഞു. “എനിക്കറിയില്ല. അത് അങ്ങുതന്നെ തീര്‍ച്ചയാക്കൂ.”
രാജകുമാരന്‍ വെളിച്ചത്തിന്റെ തരികള്‍ ഉതിര്‍ത്തുകൊണ്ട് ചിരിച്ചു. എന്നിട്ട് കഴുത്തില്‍ക്കിടന്ന വലിയ മാലയിലെ രത്‌നം പതിച്ച ലോക്കറ്റില്‍ നോക്കി പറഞ്ഞു. “ഇവളെ രാജകുമാരിയാക്കുക.”
പൊടുന്നനെ അതിസുന്ദരിയും സര്‍വാഭരണ വിഭൂഷിതയുമായ ഒരു രാജകുമാരിയായി ഞാന്‍. ഞാനുടുത്ത വസ്ത്രത്തിന്റെ ഞൊറികളായിരുന്നു സമുദ്രത്തിന്റെ തിരമാലകള്‍. എന്റെ മുടിയില്‍ ചൂടിയ രത്‌നങ്ങള്‍ നക്ഷത്രങ്ങളായി.
“ഇനി രാജകുമാരിക്കൊരു വാള് ഞാന്‍ തരാം.” രാജകുമാരന്‍ പറഞ്ഞു. “നീ ഓങ്ങിയ വാള്‍ പക്ഷേ, നിനക്കു ഫലപ്രാപ്തിയില്ലാതെ തിരിച്ചെടുക്കാനാവില്ല.”
അതിശക്തമായ ആ വാളും കിരീടവും എന്തെന്നില്ലാത്ത ആത്മവിശ്വാസവുമായി ഞാന്‍ രാജകുമാരനൊത്ത് ആകാശത്തിലൂടെ ഒരുപാടുദൂരം പോയി. അങ്ങനെ പറക്കുമ്പോഴാണ് എന്റെ ഭര്‍ത്താവിനെ താഴെ, വളരെ താഴെ, തഴുതിട്ട വാതില്ക്കല്‍ കാവല്‍ക്കാരനെപോലെ ഞാന്‍ കണ്ടത്.
“എന്നെ ഒന്നു താഴത്തേക്കാക്കൂ” ഞാന്‍ രാജകുമാരനോട് പറഞ്ഞു: “ഞാനുടനെ മടങ്ങിയെത്താം.”
ഒരു പക്ഷിയുടെ തൂവല്‍ താഴത്തേക്ക് ഒഴുകി വീഴും പോലെ ഞാന്‍ അതിവേഗം ഭൂമിയിലെത്തി. അവിടെ, വാളും കിരീടവും  സര്‍വാലങ്കാരങ്ങളും ഏറെ അഹംഭാവവുമായി ഞാന്‍ ഭര്‍ത്താവിനു നേരെ മുന്നിലെത്തി. അതീവസുന്ദരിയും രാജകുമാരിയുമായിത്തീര്‍ന്നിരുന്ന എന്നെ അദ്ദേഹം നിമിഷങ്ങളോളം നോക്കിനിന്നു. അദ്ദേഹത്തിന്റെ മുഖത്തുകണ്ട അവിശ്വാസത്തിന്റെയും അതൃപ്തിയുടെയും നേരെ എന്റെ ചുണ്ടില്‍ വിരിഞ്ഞ പുച്ഛം നിറഞ്ഞ ചിരി കാരണമാകാം പൊടുന്നനെ ഒരു വേട്ടനായയുടെ കഴിവോടും വേഗതയോടും കൂടി അദ്ദേഹം എന്റെ മേല്‍ ചാടി വീണത്. നിമിഷത്തിന്റെ ഒരു ചെറിയ അംശംകൊണ്ട് അദ്ദേഹം എന്റെ സ്വര്‍ണക്കിരീടം തട്ടിത്തെറിപ്പിച്ചു. അതു ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയാതെ വയ്യ. ഞങ്ങള്‍ രണ്ടുപേരും നിലത്തേക്ക് കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ ഒരുമിച്ച് മറിഞ്ഞു. അതോടെ കെട്ടിയ എല്ലാ ചരടുകളും തകര്‍ന്ന ഒരു കമാനം പോലെയായി എന്റെ മനസ്സ്. വെള്ളപ്പൊക്കത്തിലായ നദിയെപ്പോലെ ഇരുട്ട് അതില്‍ കുലംകുത്തി പതഞ്ഞു. ആ ഇരുട്ടില്‍ ചിതറിക്കിടന്ന ആയിരം സാധനങ്ങള്‍ക്കിടയ്ക്ക് എന്റെ കൈയില്‍ നിന്ന് തെറിച്ച സുവര്‍ണവാള്‍ അനാഥമായി കിടക്കുന്നതുകണ്ട്, ശത്രുഭടന്റെ കൈയില്‍ നിന്ന് പ്രഹരമേറ്റ രാജ്ഞിയെപ്പോലെ ഞാന്‍ അപമാനിതമായി. എന്റെ ഈ തോല്‌വിയും അപമാനവും മുകളിലിരുന്ന് രാജകുമാരന്‍ കാണുകയാവും. തൊട്ടു മുന്നില്‍ക്കണ്ട മെലിഞ്ഞ, പൗരുഷമില്ലാത്ത കഴുത്തില്‍ കണ്ണ് ഒരു നിമിഷം തറഞ്ഞു. രാജകുമാരന്റെ അരികിലേക്ക് അതിവേഗം മടങ്ങേണ്ടതുണ്ടെന്ന കാര്യം എനിക്കപ്പോഴാണ് ഓര്‍മവന്നത്.  ഒരു ര്ജ്ഞിയെപ്പോലെ ഞാന്‍ വാള്‍ വലിച്ചെടുത്തു. വിഷപ്പാമ്പിന്റെ മിന്നുന്ന പുറം പോലെയുള്ള ആ മിനുത്ത കഴുത്താണോ ഉറയൂരിയ എന്റെ വാളാണോ ഭര്‍ത്താവിനെ കൊല്ലാന്‍ എന്നെ പ്രേരിപ്പിച്ചതെന്നറിഞ്ഞുകൂടാ. അതൊക്കെ പക്ഷേ, അപ്രസക്തങ്ങളാണ്. സ്തംഭിച്ചുനിന്നിടത്തു നിന്നും കൈകള്‍ അയഞ്ഞ് ഒരു ഭാഗത്തേക്ക് മറിഞ്ഞു വീഴുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖം ഞാന്‍ പ്രതീക്ഷിച്ചപോലെയേ അല്ലായിരുന്നു. മരണം നമ്മളെയൊക്കെ വല്ലാതെ വിലകെട്ടവരും വിഡ്ഢികളും ആക്കുന്നു. എന്റെ കാല്‍ക്കല്‍ വീണുകിടക്കുന്ന ഈ മനുഷ്യന്റെ മുഖം അവിശ്വസനീയമാം വിധം ഒരു തികഞ്ഞ വിദൂഷകന്റേതുപോലെയായിരുന്നു. അഴയില്‍ ഉണങ്ങാനിട്ട ഒരു വെളുത്ത മുണ്ടെടുത്ത് ഞാന്‍ എന്റെ ഭര്‍ത്താവിന്റെ തല മൂടിപ്പുതപ്പിച്ചു. ഒട്ടും ക്ഷീണം തോന്നാഞ്ഞതുകൊണ്ട് ചുളിഞ്ഞു കിടന്ന ഞങ്ങളുടെ കട്ടിലിലെ വിരി വൃത്തിയായി വിരിക്കുകയും അലങ്കോലപ്പെട്ടു കിടന്ന സാധനങ്ങള്‍ വെടിപ്പായിവെക്കുകയും ചെയ്തു. എന്തൊക്കെയായാലും നാം മരണത്തോട് കാട്ടേണ്ട ചില മര്യാദകളുണ്ട്. മരണം രാജകുമാരനും രാജകുമാരിക്കും വേണമല്ലോ. പക്ഷേ എത്ര ധൃതിയില്‍ ചെയ്തിട്ടും ഞാന്‍ വൈകിയെന്ന് തോന്നുന്നു. പുറത്ത് ആകാശത്തില്‍ പറക്കും കുതിരയും രാജകുമാരനും എന്നെ കാത്തുനിന്നില്ല. കുറ്റം എന്റേതുതന്നെയാണ്. വാളിന്റെ ഊക്കുമായി ഞാന്‍ വെറുതെ ഭൂമിയിലേക്ക് വരേണ്ടിയിരുന്നില്ല. എല്ലാം എനിക്ക് രാജകുമാരനോടു പറയണം. ഒറ്റയ്ക്കാവുക എനിക്ക് വലിയ പേടിയാണെന്നും വാള്‍ ഞാന്‍ വലിച്ചെറിയുകയാണെന്നും. പക്ഷേ, എനിക്ക് കാത്തിരിക്കേണ്ടിയിരിക്കുന്നു. ഈ ഉമ്മറപ്പടിയില്‍ ഞാനിരിക്കാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. കുറ്റം എന്റേതുതന്നെയാണല്ലോ.
***

No comments:

Post a Comment