Followers

Sunday, February 7, 2016

മഴ

ചനു പിനെ, ഏകതാനതയോടെ ചാറുന്ന മഴ, നേര്‍ത്ത ദുകൂലംപോലെ ഇരുട്ട്. നിറം മങ്ങി, മനം മടുപ്പിക്കും വിധം മുനിഞ്ഞുകത്തുന്ന സൂര്യനെതിരെ ജനാലയ്ക്കല്‍ ഉണ്ണി വെറുതെയിരുന്നു. കത്തുന്നതെന്താണെന്ന് തിരിച്ചറിയാത്ത, ആളുന്ന ഒരു തീക്കുണ്ഡംപോലെയുണ്ട് മനസ്സ്. മഴയുടെ നിലയ്ക്കാത്ത ഒരേ സ്ഥായിയിലുള്ള ആക്രോശം ഏതോ ജന്തുവിന്റെ അറപ്പിക്കുന്ന സീല്‍ക്കാരം പോലെ ചുറ്റും നില്‍ക്കുന്നു.
മഴ, ഒരു ശത്രുവിന്റെ രൂപം പൂണ്ടതെന്നാണെന്ന് ഒട്ടും ഓര്‍മയില്ല. ഇതുപോലുള്ള ഏതെങ്കിലും വൈകുന്നേരങ്ങളിലായിരിക്കണം, മരയഴികള്‍ക്കു പിന്നില്‍, പുറത്തെ ശത്രുവിനെ ഭയന്ന് കൂനിക്കൂടിയ ദിവസങ്ങള്‍ ഏറെയാണ്. പിന്നെ രാത്രി ഇരുട്ടില്‍ ഒറ്റയ്ക്ക്, കണ്ണു തുറന്നുകിടക്കുമ്പോള്‍ ബാക്കിയാവുന്നത് അവജ്ഞയും കഠിനമായ ദ്വേഷ്യവുമായിരിക്കും. തലയിണ കടിച്ചുകീറിയത് അങ്ങനെയൊരു ദിവസമാണ്. നടുമുറ്റത്ത് കൊണ്ടുനിറുത്തി അന്ന് അമ്മാവന്‍ പൊതിരെ തല്ലി. മഴ തിമിരെ പെയ്തിരുന്നു, പുറത്ത്. നാലകം മുഴുവന്‍ ഇരുട്ടും. പതിമ്മൂന്നുവയസ്സായിട്ടും ഉടുവസ്ത്രത്തിലൂടെ അന്നു താന്‍ മൂത്രമൊഴിച്ചു. അതിന് വീണ്ടും കിട്ടി തല്ല്.
“ഇതു നല്ല കൂത്ത്! ” അമ്മ പറയും. “ഇങ്ങനേം ഒരു പേട്യോ! ഉറങ്ങിക്കോളൂ കുട്ടന്‍. ഞാനിരിക്കാം അടുത്ത്.”
സൂചിമുനകള്‍ പോലെ ഉതിരുന്ന മഴയെ ഉണ്ണി കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. കഥകളിലെ ദേവകുമാരന്മാരെപ്പോലെ തപസനുഷ്ഠിച്ച് വരം വാങ്ങി ഈ ഭീമാകായനെ ഒരു ദിവസം തുണ്ടംതുണ്ടമായി അരിയണം. ഉണ്ണി ഓര്‍ത്തു. ചുറ്റുമുള്ള എല്ലാറ്റിനേയും. ചിറക് നനഞ്ഞൊട്ടിയ പക്ഷികളെപ്പോലെയാക്കുന്നത് ഈ മഴയാണ്. എന്തെന്നില്ലാത്ത മടുപ്പും ഭീതിയും മനസ്സില്‍ കൂമ്പാരം പോലെ  കുമിയും. പേടികൊണ്ട് കരിച്ചിലിന്റെ വക്കത്തെത്തവേ ഉണ്ണി മരയഴികളില്‍ അമര്‍ത്തിപ്പിടിച്ചു. അമ്മാവന്റെ കാറിത്തുപ്പലിന്റെ ശബ്ദം പൂമുഖത്തുനിന്ന് ഉയര്‍ന്നു. മഴച്ചാറ്റല്‍ നനച്ച ജനല്‍പ്പടിയില്‍ ഉണ്ണി കല്യാണിക്കുട്ടിയുടേയും അമ്മയുടേയും പേര് മാറ്റി മാറ്റി എഴുതിനോക്കി. നേര്‍ത്ത ഇരുട്ടില്‍ മുറിയിലെ സാധനങ്ങള്‍ക്ക് എന്തിന്റെയൊക്കെയോ രൂപമാണ്. മരുന്നുകുപ്പിയുടെ വലിയ നിഴലിന് അമ്മ പറഞ്ഞതന്ന കഥയിലെ രാക്ഷസന്റെ രൂപമാണ്. ചുമരില്‍ വിലങ്ങനെ കിടന്ന അതില്‍ ഉണ്ണി ഏറെനേരം നോക്കി നിന്നു. അങ്ങനെയാണ് അതിന് രണ്ടു കണ്ണുകളുണ്ടെന്ന് ഉണ്ണിക്കു മനസ്സിലായത്.
നിഴല്‍ കൂടെവരുമോ എന്ന് പേടിച്ച് ഉണ്ണി വാതില്‍ ശബ്ദമില്ലാതെ തുറക്കാനാഞ്ഞു. വാതില്‍ പുറത്തുനിന്ന് അടച്ചിരുന്നത് ഉണ്ണി അറിഞ്ഞത് അപ്പോഴാണ്. ജനാലയുടെ അപ്പുറത്ത് മഴ തകര്‍ത്തു പെയ്യുന്നു. കനവും വേഗവും വെച്ച വെള്ളച്ചാലുകള്‍ കലങ്ങി മറിഞ്ഞൊഴുകി. പേനാക്കത്തിയുടെ മുന കൊണ്ട് നഖത്തിലെ ചളി തോണ്ടിയെടുത്ത് കത്തി ചുമരില്‍ ആഞ്ഞുതറച്ചു ഉണ്ണി. അടര്‍ന്നുവീണ കുമ്മായത്തിനും മണ്ണിനും മുകളില്‍ ചുമരിലെ തുള വലുതായി വലുതായി വന്നു.
വാതില്‍ തുറന്ന് കടന്നുവരുമ്പോള്‍ ഓപ്പോള്‍ കിതച്ചിരുന്നു.
“പേട്യായോ ഉണ്ണിക്ക്? മഴയുള്ളപ്പോള്‍ ഈ ജനാല്ക്കല്‍ ഇങ്ങനെ നില്‍ക്കരുതെന്ന് എത്ര തവണ പറഞ്ഞുതന്നിട്ടുണ്ട് ഞാന്‍.” ഓപ്പോള്‍ പറഞ്ഞു: “ആ കത്തി ഇങ്ങോട്ടുതരൂ. എന്തിനാ അത് കയ്യില്? ”
മരുന്നുകുപ്പി തുറന്ന് മറന്നുവെച്ച പേനക്കത്തി ധൃതിയില്‍ കയ്യിലെടുത്ത് ചായക്കോപ്പ സ്റ്റൂളില്‍ വച്ച് ഓപ്പോള്‍ തിരിഞ്ഞു. നേര്‍ത്ത ബ്ലൗസിന്റെ അടിയില്‍ ബ്രേസിയറിന്റെ വടിവൊത്ത വര. കൈയില്‍ നീല ഞരമ്പുകള്‍. മുടിയില്‍ ഓപ്പോള്‍ കൈതപ്പൂ ചൂടിയിരുന്നു.
ഉണ്ണിയെ ഓപ്പോള്‍ കട്ടിലില്‍ പിടിച്ചിരുത്തി.
“തണുപ്പത്തു നില്‍ക്കരുതെന്ന് എത്ര തവണ പറയണം. ഉണ്ണീ. ഇനി ഇതുമതി ഒരാഴ്ച കിടപ്പാവാന്‍.”
ഓപ്പോളുടെ നിഴല്‍ ചുമരില്‍ വ്യക്തമാണ്. നിറഞ്ഞ മാറില്‍ ഉണ്ണിയുടെ കണ്ണുതറഞ്ഞു. പെരുമഴയത്ത് ഈറന്‍ തോര്‍ത്തു പുതച്ച് കല്യാണിക്കുട്ടി കുളിച്ചുകയറിപ്പോകുന്നത് ഒരിക്കല്‍ കണ്ടിട്ടുണ്ട്. ഉടുത്തിരുന്ന തുണിയില്‍ നിന്നും വെള്ളം കാല്‍വണ്ണകളിലൂടെ ഒഴുകിയിരുന്നു. നഗ്നമായ മുതുകില്‍ മുടിയിഴകള്‍ വെള്ളത്തില്‍ ഒട്ടിപ്പിടിച്ചുകിടന്നിരുന്നു.
“ഉം? ” ഓപ്പോള്‍ ചോദിച്ചു: “എന്തേ ഉണ്ണീ?”
ചീറ്റുന്ന മഴ. ഉണ്ണി ഓപ്പോളുടെ മുഖത്തുതന്നെ നോക്കിയിരുന്നു. ഓപ്പോളുടെ താടിയിലെ ചെറിയ അരിമ്പാറ അല്പം വലുതായിട്ടുണ്ട്. കഴുത്തിലെ കുഴിയില്‍ ചന്ദനത്തിന്റെ തരികള്‍ പിന്നെ... അതിനു ചുവട്ടില്‍...
“ഞാനിപ്പൊ വരാം.” ഉണ്ണിയുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ ഓപ്പോള്‍ പെട്ടെന്ന് പറഞ്ഞു: “വെളക്ക് കാണിച്ചിട്ട് വേഗം വരാം.”
ഓപ്പോളുടെ മുഖത്തെ പരിഭ്രമം ഉണ്ണിക്കിഷ്ടമായി. ഇരമ്പിപ്പെയ്യുന്ന മഴയുടെ തുടര്‍ച്ചപോലെ അമ്മാവന്റെ രാമായണം വായന. നെടുനാക്കിലയില്‍ കിടത്തിയ അമ്മയുടെ കാല്ക്കല്‍ നമസ്‌കരിക്കുമ്പോള്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അമ്മാവന്റെ തല നരച്ചിരുന്നില്ല ഒട്ടും. എറായില്‍ നിന്ന് വെള്ളം വീണുണ്ടായ കുഴികള്‍ വലുതായി വരുന്നത് ഉണ്ണി കണ്ടു. വെള്ളത്തിനു മീതെ നിറയെ പൊള്ളങ്ങള്‍. അവയിലോരോന്നിലും നാക്കിലയില്‍ കിടത്തിയ അമ്മയുടെ രൂപം. ചുമരില്‍നിന്ന് അടര്‍ന്നു വീണ മണ്‍കട്ടകള്‍ പെറുക്കി ഉണ്ണി പൊള്ളങ്ങള്‍ക്കു നേരെ ആഞ്ഞെറിഞ്ഞു.
ഓപ്പോള്‍ക്കു പിന്നില്‍ മുറ്റത്തേക്കിറങ്ങിയതും, മഴ കാത്തുനിന്ന ഒരു ശത്രുവിനെപ്പോലെ മേലില്‍ ചാടി വീണു. ഉണ്ണി, അടിക്കുകീഴെ ചൂളുന്ന പട്ടിക്കുട്ടിയെപ്പോലെ ചൂളി. കൂലംകുത്തിമറിഞ്ഞൊഴുകുന്ന പുഴയിലെ ചത്തുവീര്‍ത്ത പെരുമ്പാമ്പുപോലെയായി അമ്മാവന്റെ രാമായണം വായന.
പൊടുന്നനെ മുകളില്‍ ഉതിര്‍ന്നുവീഴുന്ന പ്രകാശത്തരികള്‍ക്കിടയില്‍ ഉണ്ണി അമ്മയുടെ മുഖം കണ്ടു.
“ഉണ്ണീ.” അമ്മ പറഞ്ഞു: “ഇതാ കാറ്റാടി”
പനയോല കൊണ്ടുണ്ടാക്കിയ കാറ്റാടി കാറ്റിനെതിരെ പിടിച്ച് ഊക്കില്‍ ഉണ്ണി ഓടി. കാറ്റാടിയുടെ തലപ്പുകൊണ്ടിടത്തൊക്കെ മഴ മുറിഞ്ഞു മുറിഞ്ഞു പോയി. പിന്നെ മഴ ഉണ്ണിയുടെ വഴിയില്‍നിന്നു മാറി ഉണ്ണിക്ക് വഴിയൊരുക്കി.
“ഇതാ കാറ്റാടി, കലാണിക്കുട്ടി,” ഉണ്ണി പറഞ്ഞു: “അമ്മ തന്നതാ...”
“എനിക്കെന്തിനാ? ” കല്യാണിക്കുട്ടി പറഞ്ഞു, “ഞാന്‍ വലുതായില്ലേ?”
അപ്പോഴാണ് ഉണ്ണി നോക്കിയത്. കല്യാണിക്കുട്ടി ഓപ്പോളോളം പോന്നിരുന്നു. തലമുടിയില്‍ മുഴുവന്‍ പൂക്കളായിരുന്നു. നക്ഷത്രങ്ങള്‍പോലെ. ഈറന്‍ തോര്‍ത്തു പുതച്ച കല്യാണിക്കുട്ടിയേക്കാള്‍ സുന്ദരിയായിട്ടുണ്ട് ഇപ്പോള്‍. കൈത്തണ്ടയിലെ രോമങ്ങള്‍ മഴവെള്ളം തട്ടി പതിഞ്ഞു കിടന്നിരുന്നു.
“ഇങ്ങോട്ടുപോരൂ,” ഉണ്ണി പറഞ്ഞു: “ഈ കാറ്റാടിക്കടുത്ത് മഴ വരില്ല. ഇത് കല്യാണിക്കുട്ടി എടുത്തോളൂ. അമ്മ തന്നതാണ്.”
“എനിക്ക് വേണ്ട,” കല്യാണിക്കുട്ടി പറഞ്ഞു: “ഉണ്ണി പൂവ്വൂ”. കല്യാണിക്കുട്ടി ഓടിത്തുടങ്ങിയിരുന്നു. കല്യാണിക്കുട്ടിയുടെ മുഖത്ത് ഭയം തളംകെട്ടി. ഉണ്ണിക്ക് തമാശ തോന്നി. മഴയും കല്യാണിക്കുട്ടിയുടെ പിന്നില്‍ ഉണ്ണിയും ഓടിത്തുടങ്ങി. നേര്‍ത്ത വഴിയുടെ ഇരുപുറത്തും മഴയും പൂക്കളും തോരണം ചാര്‍ത്തിനിന്നു. പൊടുന്നനെ കല്യാണിക്കുട്ടി കരയാന്‍ തുടങ്ങി. “ഉണ്ണീ, വിടൂ,” കല്യാണിക്കുട്ടി പറഞ്ഞു; “വിടൂ ഉണ്ണീ.”
കാറ്റാടിയുടെ വഴിയില്‍ നില്‍ക്കാത്ത കാരണം ആകെ നനഞ്ഞിരുന്നു കല്യാണിക്കുട്ടി. നനഞ്ഞ സാരിക്കടിയില്‍ തുടകളുടെ ഭംഗി വ്യക്തമായി കാണാം. തോളെല്ലുകളില്‍ മഴത്തുള്ളികള്‍ക്കൊപ്പം കണ്ണുനീരും വീണു. ഉണ്ണിക്ക് അത് തീരെ പിടിച്ചില്ല. ഉണ്ണി കാറ്റാടി കല്യാണിക്കുട്ടിയുടെ തലയ്ക്കുമുകളില്‍ പിടിക്കാനാഞ്ഞു.
കല്യാണിക്കുട്ടി കാറ്റാടിയില്‍ ഊക്കില്‍ തട്ടിയത് അപ്പോഴാണ്. കാറ്റാടി പൊടുന്നനെ കൈയില്‍നിന്നും ആകാശത്തിലേക്കുയര്‍ന്നു. മുകളില്‍ പിന്നെ ഭ്രാന്തമായി ആക്രോശിക്കുന്ന മഴയല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. മഴത്തുള്ളികള്‍ പകയോടെ ഉണ്ണിയുടെ മേല്‍ വന്നുവീണു. ആ നിമിഷത്തിലായിരിക്കണം കല്യാണിക്കുട്ടിയെ അടിച്ചുവീഴ്ത്തിയതെന്ന് ഉണ്ണിക്കുതോന്നി. വീണുകിടക്കുന്ന കല്യാണിക്കുട്ടിയുടെ കാല്‍വണ്ണകളിലും കണ്ണുനീര്‍ത്തുള്ളിപോലെ മഴവെള്ളം കെട്ടിനിന്ന പൊക്കിളിലും നോക്കി ഉണ്ണി ആഗ്രഹം പൂണ്ടു. നേര്‍ത്ത പട്ടുരോമങ്ങള്‍ അലങ്കരിക്കുന്ന കൂമ്പാളപോലുള്ള വയറില്‍ ഉണ്ണി പതുക്കെ തലോടി. വെറളി പിടിച്ച ആകാശത്തിനു കീഴില്‍  ഭൂമി പതിവുപോലെ വിറങ്ങലിച്ചുനിന്നു. ക്ഷീണം ഒരു ലഹരിപോലെ തന്നെ കീഴ്‌പ്പെടുത്താനെത്തുന്നത് ഉണ്ണി അറിഞ്ഞു. മഴയുടെ ഭീകരമായ സീല്‍ക്കാരത്തിനടിയില്‍ കല്യാണിക്കുട്ടിയെ ഉണ്ണി അഭയംപോലെ, തെളിവുപോലെ, ആയുധംപോലെ ചേര്‍ത്തുപിടിച്ചു. ആളുന്ന ജ്വരത്തിന്റെ തീക്ഷ്ണതയില്‍ കണ്ണുകളടയവേ, ഓപ്പോളുടെ അരിമ്പാറ കല്യാണിക്കുട്ടിക്ക് എങ്ങനെ കിട്ടിയെന്ന് പക്ഷേ, ഉണ്ണിക്ക് മനസ്സിലായില്ല.
***

No comments:

Post a Comment