Followers

Sunday, February 7, 2016

ദേവീമാഹാത്മ്യം

ആര്‍ഷഭാരതത്തിലെ മാന്യനായ ഒരു വലിയ ഓഫീസറുടെ ഭാര്യയായിരുന്നു ഞാന്‍. ഒരു വലിയ വീടും കാറും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്ന ഭാഗ്യവതിയായ ഞാന്‍, ചിലപ്പോള്‍ എന്നേക്കുറിച്ചോര്‍ത്തിരുന്നു പോകാറുണ്ട്. വീട്ടികൊണ്ടുള്ള വലിയ ഊണ്‍മേശപ്പുറത്ത് പ്രതിബിംബിക്കുന്ന എന്റെ പ്രതിച്ഛായ നോക്കി ഞാനേറെ നേരം ഇരുന്നുപോകും. ആ കസേരയില്‍ അങ്ങനെ ഇരുന്നു പുറത്തേക്കു നോക്കുമ്പോള്‍ കുട്ടികളെ മുതുകത്തു ഭാണ്ഡം കെട്ടി, പൊരിവെയിലില്‍ കുന്നിന്റെ മുകളിലൂടെ ഞളുങ്ങിയ അലൂമിനിയപ്പാത്രങ്ങളില്‍ വെള്ളം കൊണ്ടുവരുന്ന പാവപ്പെട്ട സ്ത്രീകളെ എനിക്ക് കാണാന്‍പറ്റും. അവരുടെ മുഖത്തെ എത്ര കഴുകിയാലും മാറ്റമില്ലാത്ത ആ പ്രത്യേകഭാവം കറകെട്ടിയ വിലയില്ലാത്ത നാണയത്തുട്ടുകളെപ്പോലെയാണെന്നാണ് എനിക്ക് തോന്നാറ്. അവകൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ, വലിച്ചെറിയുമ്പോള്‍ എന്തായാലും കാശല്ലേ എന്ന് ആലോചിക്കും. അങ്ങനെതന്നെ മടക്കി വീണ്ടും മനസ്സിലേക്കിടും.
ആര്‍ഷഭാരതത്തില്‍ സ്ത്രീകള്‍ ബഹുമാന്യരാണ്. അമ്മ പറയും, സ്ത്രീ ലക്ഷ്മിയും സരസ്വതിയും ഒക്കെയാണ്. അതുകൊണ്ട് പുരുഷന്മാര്‍ നമ്മെ ദേവീ എന്നുവിളിച്ച് ആരാധിക്കുന്നു. എന്നിട്ട് മനുഷ്യരെപ്പോലെ നമുക്ക് വിശപ്പും ദാഹവും ഉണ്ടെന്നത് മറക്കുന്നു. കഷ്ടം നമുക്കൊക്കെ ദേവികളാകാമായിരുന്നു. നമ്മളെ ദേവികളാക്കാന്‍ തയ്യാറുള്ളവരുടെ ഇടയില്‍ മനുഷ്യന്മാരായിതന്നെ നാം തുടരുന്നതാണ് തെറ്റ്.
ഭര്‍ത്താവിന്റെ നേര്‍ത്ത ശ്വാസോച്ഛ്വാസം കേട്ടുകൊണ്ട് കിടക്കുമ്പോഴൊക്കെ അമ്മ പറയാറുള്ളത് ഞാനോര്‍ക്കും. എനിക്കത്ഭുതം തോന്നാറുണ്ട്. ധാരാളം പണവും ഒരു നല്ലഭാവിയും ഒക്കെ കാല്‍ക്കല്‍ കിടക്കുമ്പോള്‍ എന്തിനാണ് തന്നെ തന്റെ ഭര്‍ത്താവ് കല്യാണം കഴിച്ചത്? അദ്ദേഹം പറയാറുള്ളതുപോലെ, പെണ്ണ് ഭാരമാണ് എന്ന് തനിക്കും അറിയാം. കല്യാണം ആലോചിച്ചുവന്ന ആള്‍ക്കാര്‍ ഓരോരുത്തനും തന്നെ വിളിച്ചുനിര്‍ത്തി മുഖത്തും മാറിലും അരയിലും ഒക്കെ നോക്കി വിലയിരുത്തുമ്പോള്‍ തൊട്ടടുത്ത് പാടുപെട്ട് വരുത്തുന്ന ചിരിയുമായി ഉല്‍ക്കണ്ഠയോടെ നിന്നിരുന്ന അച്ഛന്റെ മുഖത്തുനിന്നും അത് മനസ്സിലായിട്ടുണ്ട്. കുട്ടിയൊക്കെ നന്ന്, പക്ഷെ കറുത്തുപോയി എന്നുപറഞ്ഞു ഇറങ്ങിപ്പോയ ഒരു കൂട്ടരുടെ പിന്നില്‍ മേശപ്പുറത്തുനിന്ന് തീറ്റസാധനങ്ങള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് മുകളിലേക്ക് കനത്ത അടികളോടെ നടന്നുപോയ അച്ഛന്റെ മുഖം ചിലപ്പോഴോക്കെ എന്റെ എല്ലാ മോഹങ്ങളേയും കനലാക്കിക്കൊണ്ട് മനസ്സില്‍ വളര്‍ന്ന് വരും. അപ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തു നോക്കി കുറ്റബോധത്തോടെ ചിരിക്കാറുണ്ട്. ഒരൊറ്റ പൈസയും ഇന്നുവരെ സമ്പാദിക്കാത്ത എനിക്ക് പൈസയുടെ വില കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. അവനവന്റെ ചിറകുകളും മനസ്സും ആണ് അത്. കത്രിച്ചെടുത്ത ചിറകുകളും നിറം മങ്ങി മുഷിഞ്ഞ മനസ്സുകളും പകരം വാങ്ങി ഞങ്ങളെ ഊട്ടുകയും ഉടുപ്പിക്കുകയും ചെയ്യുന്ന പുരുഷന്‍ന്മാരോട് എനിക്കെപ്പോഴും നന്ദി തോന്നിയിട്ടുണ്ട്. ചന്തമുള്ള ആടയാഭരണങ്ങളില്‍ പൊതിഞ്ഞ് രക്തംപോലെ ചുകന്ന കുങ്കുമം നെറ്റിയിലും തൊടുവിച്ച് ബഹുമാന്യകളാക്കി കൈയില്‍ മുറുക്കിപിടിച്ച് ഞങ്ങളെ കൊണ്ടുനടക്കുന്നവരാണവര്‍ അപ്പോഴൊക്കെ ചിരിക്കാന്‍ ബാദ്ധ്യത ഞങ്ങള്‍ക്കുമുണ്ട്. കത്രിച്ചുകളഞ്ഞ ചിറകുകള്‍ ഞങ്ങളുടെ ആഡംബരമായിരുന്നു എന്ന് എനിക്കപ്പോള്‍ സമ്മതിക്കാം. നന്ദി സ്ത്രികള്‍ക്കായാലും വേണമല്ലോ.
വാസ്തവത്തില്‍, വിടര്‍ന്ന കണ്ണുകളും ഭംഗിയേറിയ മൂക്കും മാറ് നിറഞ്ഞ മുലകളും ഉള്ള ദേവിമാരായി വീട്ടില്‍ വെച്ച് ഞങ്ങള്‍ ആരാധിക്കപ്പെടുമ്പോള്‍ എല്ലാ പരാതികളും അപേക്ഷകള്‍പോലും അധികപ്പറ്റാണ്. എന്തൊക്കെയാണ് പുരുഷന്മാരില്‍ നിന്ന് പ്രതീക്ഷിക്കുക? ആണ്‍കുട്ടിയെ പ്രസവിപ്പിക്കാന്‍വേണ്ടി രണ്ടാമതും മൂന്നാമതും കല്യാണം കഴിച്ച സ്വര്‍ണ്ണക്കച്ചവടക്കാരനായ എന്റെ സുഹൃത്ത് ലാലാജിയുടെ ദുഃഖം എനിക്കും മനസ്സിലാവുന്നത് അതുകൊണ്ടാണ്. ലാലാജിയുടെ മൂന്നാമത്തെ കല്യാണത്തിന് ഞാനും പോയിരുന്നു. എന്റെ ഭര്‍ത്താവിന്റെ കൈ സന്തോഷത്തോടെ, അഭിമാനത്തോടെ പിടിച്ചു കുലുക്കി ലാലാജി. പിന്നെ വൈരക്കല്‍ മോതിരമിട്ട കൈ നരച്ച തലമുടിയിഴകളിലൂടെ തടവി അദ്ദേഹം ദുഃഖാകുലനായി: “നോക്കൂ” അദ്ദേഹം പറഞ്ഞു: “ഞാനെന്റെ ഭാഗ്യം മൂന്നാമതും പരീക്ഷിക്കയാണ്. ഇത്തവണയെങ്കിലും ദൈവം എന്നോട് കനിയണേ എന്നേയുള്ളൂ പ്രാര്‍ഥന. എനിക്ക് വയസ്സാവുകയാണ് മിസ്റ്റര്‍ നായര്‍. കുടുംബത്തില്‍ പെണ്‍വാഴ്ച്ച അശുഭമാണ്”.
ലാലാജിയുടെ പിന്നില്‍നിന്ന്, അന്ന്, മുതിര്‍ന്ന മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ ആദ്യഭാര്യ നവവധുവിനെ കൈപിടിച്ച് ആനയിച്ചു. മനോഹരമായി തുന്നല്‍പ്പണി ചെയ്ത ചുകന്ന വസ്ത്രങ്ങളുടെ നേര്‍ത്ത മറയിലൂടെ അവരുടെ കണ്ണുകള്‍ ഏറ്റുമുട്ടി. ഏട്ടത്തിയുടെ മുഖത്ത്, കരിപിടിച്ച റാന്തലിലെ താഴ്ത്തിയ തിരിയുടെ വെളിച്ചംപോലെ തെളിഞ്ഞ ചിരിയില്‍ വധു തുറിച്ചുനോക്കിനിന്നു. തന്റെമേല്‍ അര്‍പ്പിക്കപ്പെട്ട ചുമതലയുടെയും ഭാരത്തിന്റെയും ഘനം അവള്‍ക്ക് പെട്ടെന്ന് പിടികിട്ടി എന്നു തോന്നി. പിന്നെ അവള്‍ ചിരിച്ചതേയില്ല. വലിയ പലഹാരപാത്രങ്ങളുടെ നടുവില്‍ വീട്ടിലെ എല്ലാറ്റിന്റെയും താക്കോല്‍ക്കൂട്ടം അരയില്‍ ബന്ധിച്ചുകൊണ്ട് രണ്ടാമത്തെ ഭാര്യ അനങ്ങാതെ നിന്നു. ലാലാജിയുടെ പിന്നില്‍, ആണ്‍കുട്ടിയെ പ്രസവിക്കാനായിക്കൊണ്ടു വന്ന അനിയത്തിയും വിരുന്നുകാരും മണിയറയിലേക്കു നടന്നപ്പോള്‍, അടുക്കളയിലെ ഒരിക്കലും തെളിയാത്ത ഇരുട്ടില്‍ ഏട്ടത്തിമാരുടെ കണ്ണുകള്‍ കരിങ്കല്‍ച്ചീളുകള്‍ പോലെ തിളങ്ങി. അവ എവിടെയെങ്കിലും ഒന്നുരസിയാല്‍, വെറുതെ ഒന്നുകൂട്ടിമുട്ടിയാല്‍, തീആളും, പടരും എന്ന് ഞാനോര്‍ത്തു. പേപ്പര്‍കിണ്ണങ്ങളും നാപ്കിന്‍സും അവരുടെ അടുത്തിരുന്ന് ഞാന്‍ അടുക്കിക്കൊണ്ടിരുന്നു. ദേഷ്യത്തോടെ പാത്രങ്ങള്‍ വലിച്ചെറിയുകയും              മേശവലിപ്പുകള്‍ ശബ്ദത്തില്‍ വലിച്ചുതുറക്കുകയും ചെയ്തുകൊണ്ട് ചുവന്നമുഖവുമായി നിന്ന ലുലു എന്ന രണ്ടാമത്തെ ഭാര്യ മുഖം മുഴുവന്‍ ഈറനാക്കിക്കൊണ്ട് പൊടുന്നനെ കരയാന്‍ തുടങ്ങി. ഇളകുന്ന അവരുടെ ചുമലുകളില്‍ തടവിത്തടവി ഞാനന്ന് മിണ്ടാതിരുന്നു.
“അമ്മ വന്നു കാണും”. മൂത്ത ഭാര്യ ധൃതിയില്‍ എഴുന്നേറ്റ് വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ദേഷ്യപ്പെട്ടു: “ഭര്‍ത്താവിന്റെ കല്യാണദിവസം കണ്ണുനിറക്ക്യേ? എന്താ നിനക്ക്?” അവര്‍ പിന്നെയും എന്തോ പറയാനോങ്ങി. പക്ഷേ, അതവിടത്തന്നെ നിര്‍ത്തി അവര്‍ തിരിഞ്ഞുനിന്നു. പുകഞ്ഞുനീറുന്ന തീക്കൊള്ളികളില്‍ നിന്ന് പെട്ടെന്നാളുന്ന ചെറിയ തീനാളം പോലെ അവരുടെ ചുണ്ടുകള്‍ വിറച്ചു. പിന്നെ, അതൊരു ചിരിയുടെ ഭാഗമാണെന്നപോലെ, തുടങ്ങിയ ചിരി മുഴുമിപ്പിച്ചേക്കാമെന്നു കരുതിയിട്ടെന്നപോലെ, അവര്‍ എന്റെ നേരെ നോക്കി. പക്ഷേ, ആ ചിരിയും അവര്‍ അന്ന് മുഴുമിപ്പിക്കയുണ്ടായില്ല.
അന്ന് ലാലാജിയുടെ വീട്ടില്‍നിന്ന് ഭര്‍ത്താവിന്റെ കൈപിടിച്ച് പുറത്തിറങ്ങിയതു മുതല്‍ പിന്‍തിരിഞ്ഞു നില്‍ക്കെ ആരോ പൊള്ളിച്ചുവിട്ട, ഒരിക്കലും മായാത്ത വടുപോലെ, എന്നെ പിന്‍തുടര്‍ന്നിരുന്ന അവരുടെ എല്ലാം മുഖത്തിനു നേരെ തിരിഞ്ഞുനിന്ന് ഞാനോര്‍ത്തു. ലാലാജി പറഞ്ഞപോലെ തലമുറകള്‍തോറും എല്ലാ പ്രഭാവങ്ങളോടുംകൂടെ ആണുങ്ങള്‍ വളര്‍ന്നുവന്നില്ലെങ്കില്‍ ശരിക്കും ഞങ്ങള്‍ക്കാരാണ് തുണ? മുതുകത്ത് പതിനഞ്ചു ദിവസമുള്ള കുട്ടിയേയും കെട്ടിവച്ച് എന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന വീണ എന്ന പെണ്‍കുട്ടിക്കും അത് എളുപ്പത്തില്‍ മനസ്സിലാവും. ചൂടുവെച്ചുവരുന്ന വെയിലില്‍ മുറ്റത്തേയ്ക്ക് കയറ്റുകട്ടില്‍ വലിച്ചിട്ട് പകല്‍ മുഴുവന്‍ ഹുക്ക വലിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ആരോഗ്യവും സന്തോഷവും തനിക്ക് രക്ഷാബോധത്തോടെ അടച്ചു കിടക്കാവുന്ന കൂരയുടെയും തന്റെ  ശരീരത്തിന്റെയും കാവലിന് താന്‍ കൊടുക്കേണ്ട വിലയാണ്. സദാ പേടിച്ചും കുറ്റബോധത്തോടും കഴിയേണ്ട ചുറ്റുപാടില്‍ ഞങ്ങളുടെ കാവല്‍ക്കാര്‍ ഞങ്ങള്‍ക്ക് പരമ പ്രധാനങ്ങളാവാതെ വയ്യാല്ലോ.
~ഒരു ദിവസം ജോലിക്ക് വരുമ്പോള്‍ വീണയുടെ പുറത്ത് കുട്ടിയുണ്ടായിരുന്നില്ല.
“എവിടെ മകന്‍”? ഞാന്‍ ചോദിച്ചു. വിടര്‍ന്നു വരണ്ട കണ്ണുകള്‍ തുറിച്ച് വീണ എന്നെ തുറിച്ചു നോക്കിനിന്നു. അവളുടെ പാല്‍വന്നുകെട്ടിയ വലിയ മുലകള്‍ പെട്ടെന്നു ചുരന്നതും മുഷിഞ്ഞ ജാക്കറ്റിലൂടെ പാല്‍ കിനിഞ്ഞതും ഞാന്‍ കണ്ടു.
“ഭര്‍ത്താവെടുത്തുകൊണ്ടുപോയി”, വീണ പറഞ്ഞു. “അദ്ദേഹത്തിന്റെയാണല്ലോ അവന്‍! നമുക്ക്, പെണ്ണുങ്ങള്‍ക്ക് മക്കളുപോലുമില്ല, നമ്മുടേതായിട്ട്”. “പക്ഷേ, മേംസാബ്....” അവള്‍ തുടര്‍ന്നു: “പനിച്ചുപൊള്ളുകയാണവന്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഞാന്‍ രാത്രി മുഴുവന്‍ പുറത്തിരുന്നു. പിന്നെ, രാവിലെ അദ്ദേഹം എഴുന്നേറ്റു മുഖം കഴുകുമ്പോള്‍ തെറ്റു പറഞ്ഞു അകത്തുകടക്കാം എന്നു കരുതി. അദ്ദേഹത്തിനുമില്യേ മനസ്സ്? കുട്ടിക്ക് ദാഹിക്കും എന്നറിയില്ലേ അദ്ദേഹത്തിന്. ഒന്നുമുണ്ടായില്ല. അവസാനം കുട്ടിയേയും കൊണ്ട് അദ്ദേഹം പുറത്തുകടന്നപ്പോള്‍ തലതല്ലിക്കരഞ്ഞുകൊണ്ടു ഞാന്‍ പിന്നാലെ ചെന്നു. കണ്ണടച്ച്, കരയാന്‍പോലുമാവാതെ, കിടക്കുകയാണ് അവന്‍. അവനു തൊണ്ട വരളുന്നുണ്ടാവും. എനിക്കതറിയാം. എന്റെ നിര്‍ത്താത്ത കരച്ചില്‍ കേട്ടായിരിക്കണം അദ്ദേഹത്തിന് വല്ലാതെ ദേഷ്യം വന്നു. ഞാനിനിയും പിന്നാലെ ചെന്നാല്‍ കുട്ടിയെ ചാലിലേക്കു വലിച്ചെറിയുമെന്ന് അവന്റച്ഛന്‍ പറഞ്ഞു. പിന്നെ ഞാനൊരടി മുന്നോട്ട് വച്ചില്ല. അദ്ദേഹം അതു ചെയ്‌തേക്കും മൂക്കത്താണ് ശുണ്ഠി. “എന്തെങ്കിലും വേഗം അവനു മേടിച്ചുകൊടുക്കൂ...” ഞാന്‍ വിളിച്ചു പറഞ്ഞു. “അവനു ദാഹിക്കുകയാണ്”. എന്നിട്ട് ഞാന്‍ നിന്നിടത്തു നിന്ന് ചാളകളുടെയും വേലിയുടെയും ഒക്കെ അപ്പുറത്തേക്ക് അവര്‍ മറയുന്നതുവരെ. പിന്നെയും ഇതാ ഇത്രനേരവും ഞാനവിടെ തന്നെ നിന്നു. മേംസാബ്, “ദൈവം എന്തിനേ പെണ്ണുങ്ങളെ ഉണ്ടക്കിയത്? എല്ലാവരേയും അദ്ദേഹത്തിന് ആണുങ്ങളാക്കാമായിരുന്നു.
കഥ പറയുന്നതുപോലെയായിരുന്നു വീണ പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന്, ദൈവത്തിന്റെ മുഖം തൊട്ടുമുന്നില്‍ കണ്ടിട്ടെന്നപോലെ അവള്‍ നിര്‍ത്തി. അല്പനേരത്തിനുശേഷം, എന്റെ വലിയ മുറിയുടെ മൂലയ്ക്കല്‍ കുന്തിച്ചിരുന്ന് കരയാന്‍ തുടങ്ങി. ചുരന്നുപോയ മുലപ്പാല്‍ വടുകെട്ടിയ അവളുടെ ജാക്കറ്റും കണ്ണീരില്‍ നനഞ്ഞ മുഖവും ഞാന്‍ എന്റെ കസേരയില്‍ ചരിഞ്ഞിരുന്ന് കണ്ടു. ചെറിയ ഓളങ്ങള്‍പോലെ, പിന്നെ ശ്വാസം മുട്ടിക്കുന്ന തിരകളെപ്പോലെ അവയൊക്കെ എന്നെ വന്നുമൂടി.
“വീണ ഞാന്‍ കുറച്ചു ചായ തരട്ടെ?” അവസാനം മറ്റൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞാന്‍ ചോദിച്ചു.
കടയുന്ന, കല്ലിച്ച മുലളില്‍ നിന്നും ഒരു ഗ്ലാസ്സിലേയ്ക്ക് മുലപ്പാല്‍ പീച്ചിയെടുത്ത് അവള്‍ വേണ്ടെന്നു തലയാട്ടി.
അതുനോക്കി, ദൈവമേ എന്ന് ഏതു ദൈവത്തിനെയാണെന്ന് ഒരു പിടിയുമില്ലാതെ നിരാലംബയായി ഞാന്‍ വിളിച്ചു. “ഞങ്ങളുടെല്ലാം എത്ര ചിറകുകള്‍ വേണമെങ്കിലും ഞങ്ങള്‍ നിനക്കു തരാം. വീണയ്ക്ക് അവളുടെ കുഞ്ഞിനെ കൊടുക്കുക”. ദൈവം ഇന്നെന്നപോലെ എന്നും അപരിചിതനായിരുന്നു എനിക്ക്. പക്ഷേ, എന്റെ മുന്നില്‍കണ്ട ആരേയും വിളിച്ചു കരയാന്‍ വിശ്വാസമില്ലാതിരുന്നതിനാല്‍ ഞാന്‍ കാണാത്ത ദൈവത്തിനെ വെറുതെ വിളിച്ചുകൊണ്ടിരുന്നു. പിന്നെ, പതുക്കെപ്പതുക്കെ വീണയുടെ മുലപ്പാലും കണ്ണീരും ഇരുമ്പ് കുടിച്ച വെള്ളത്തെപ്പോലെ ഉള്ളിലേക്കു വലിഞ്ഞു. കെട്ടിനിന്നു വറ്റിയ മുലപ്പാലിന്റെയും ഉറഞ്ഞ കണ്ണീരിന്റെയും ഭാരം പേറി അവള്‍ ഭൂമിദേവിയെപ്പോലെ സര്‍വംസഹയായി.
“ക്ഷമയാ ധരിത്രി എന്നാണ് വേദവാക്യം”. ഒരു ദിവസം ഞാനവളോട് പറഞ്ഞു.
“എന്തേ പറഞ്ഞത്, മേംസാബ്?” വീണ ചിരിച്ചുകൊണ്ട് ചോദിച്ചു.
“സ്ത്രീ ഭൂമിദേവിയെപ്പോലെ ക്ഷമയുള്ളവളാവണം”. ഞാന്‍ പറഞ്ഞു: “മനുഷ്യരായ പുരുഷന്മാര്‍ക്കാണ് ശുണ്ഠിയും കാമവും മോഹവും ഒക്കെ. നാം ദേവികളാവേണ്ടവരാണ്. വീണ, പുരുന്മാര്‍ മനുഷ്യരായി ജനിച്ച് മനുഷ്യരായി മരിക്കുന്നു. നമ്മള്‍ മനുഷ്യരായി ജനിച്ച് ദേവികളാവേണ്ടവരാണ്. ”
ചൂലിന്റെ ചെറിയ കമ്പുകൊണ്ട് കാലിന്റെ തള്ളിവിരലിലെ നഖം വൃത്തിയാക്കുകയായിരുന്ന വീണ മൂളി.
“അവനെ ഒന്നു കണ്ടാല്‍ മതിയായിരുന്നു” അവള്‍ പറഞ്ഞു: “അവന്‍ നടക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ഇപ്പോള്‍ എന്നെ കണ്ടാല്‍ അവന്‍ തിരിച്ചറിയില്ല. ഞാനെടുക്കുമ്പോള്‍ അവന്‍ ഉറക്കെ കരയും”.
എന്റെ മിന്നുന്ന മേശയില്‍ സ്വന്തം പ്രതിബംബം നോക്കിയിരിക്കെ എനിക്കെല്ലാം സത്യമായി തോന്നി. മുത്തശ്ശി പറയാറുള്ളതുപോലെ നാമൊക്കെ ശീലാവതികളാവണം. ഭര്‍ത്താവിന്റെ ഇഷ്ടമാവണം നമ്മുടെ ഇഷ്ടവും. അല്ലെങ്കില്‍ ഒരു രാവിലെ നമ്മളെ അദ്ദേഹം വാതിലിനു പറത്തു നിര്‍ത്തിയാല്‍ എന്താണുണ്ടാവുക? ഉടുത്ത വസ്ത്രവും മായാന്‍ തുടങ്ങുന്ന ഒരു കുങ്കുമപ്പൊട്ടുമായി പാതയിലിറങ്ങി നിന്നാല്‍ എല്ലാവരും ആര്‍ത്തുചിരിക്കും. ചിതപോലെ കത്തുന്ന സൂര്യനു കീഴില്‍, ഈ തിരക്കില്‍ ആരോടാണ് ഞാന്‍ ചോറിനിരക്കുക? എന്റെ പാതിവ്രത്യം കണ്ട് മനസ്സലിഞ്ഞ് ഏതെങ്കിലും ഒരു ദൈവം ഒരക്ഷയപാത്രമോ, എല്ലാം സാധിപ്പിക്കുന്ന ഒരു വരമോ തന്നില്ലെങ്കില്‍ എന്റെ സ്ഥിതി ദയനീയമാവും. അതൊന്നുമല്ലെങ്കിലും ഇരക്കുവാന്‍ സ്ഥിരമായി ഒരു സ്ഥലമുണ്ടാവുന്നതാണ് നല്ലത്. എനിക്ക് വീണ്ടും എന്റെ ഭര്‍ത്താവിനോട് എന്തെന്നില്ലാത്ത ആദരവും ഭക്തിയും തോന്നി. തലയ്ക്കു മീതെ തണലും ഈകണ്ട ആഡംബരങ്ങളും ഒക്കെ ഞാന്‍ കൈനീട്ടി വാങ്ങുമ്പോള്‍ എന്റെ കൈയിലൊന്നുമില്ല തിരിച്ചുകൊടുക്കാന്‍. കണ്ണീരുപോലെ തെളിഞ്ഞ കുറച്ചു സ്‌നേഹമില്ലാതെ. പക്ഷേ, അത് ഞാനൊന്നിനും പകരം കൊടുക്കുന്നതല്ല. ആകെയുള്ള അതും എന്തിനെങ്കിലും വേണ്ടി കൈമാറിത്തുടങ്ങിയാല്‍ ഞാന്‍ ശരിക്കും തകര്‍ന്നുപോകും. ജനലിലൂടെ കാണുന്ന ഈ ലോകത്തെ എല്ലാം മറന്ന് ഞാന്‍ നോക്കിയിരിക്കുമ്പോള്‍ എനിക്ക് എന്റേതായി ഒന്നുമുണ്ടാവില്ല. അതുമല്ല എന്റെ ഭര്‍ത്താവ് ഒരിക്കല്‍ പറഞ്ഞതുപോലെ സ്‌നേഹിക്കുന്നതും സ്വാര്‍ഥതകൊണ്ടാണ്. ഞാന്‍ സ്‌നേഹിക്കുന്നത് എന്റെ സന്തോഷത്തിനാണ്. പിന്നെ ഞാനെന്താണ് വില്‍ക്കുക? ആകെ മൂടിവരുന്ന ഒരു തിരമാലപോലെ എന്റെ കടബാദ്ധ്യത എന്നെ ശ്വാസംമുട്ടിച്ചു. ഈ കടങ്ങള്‍ ഇനി മൂന്നു ജന്മം ജനിച്ചാലും തീരാത്തതാണ്. എന്റെ ഭര്‍ത്താവിന് ഇത്ര പണമില്ലായിരുന്നെങ്കില്‍, എന്റെ സാരികള്‍ക്കും വീടിനുമൊന്നും ഇത്ര വിലയില്ലാതിരുന്നെങ്കില്‍ എന്റെ കടമെങ്കിലും കുറെ കുറയുമായിരുന്നു. ആലോചിച്ചിരിക്കെ എന്റെ കടത്തിന്റെ വ്യാപ്തിക്ക് ഒരതിരുകളും ഇല്ലാതാവുന്നതു ഞാനറിഞ്ഞു. സ്ത്രീയ്ക്കു ക്ഷമയുണ്ടാവേണ്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു വെളിപാടുപോലെ പെട്ടെന്നു മനസ്സിലായി. ചുറ്റുപാടിനോടും മക്കളോടുപോലും അവള്‍ക്കു നന്ദി തോന്നേണ്ടതുണ്ട്. ഇത്രയും ലളിതമായ സംഗതികള്‍ മനസ്സിലാക്കാന്‍ എനിക്കിത്രയും ജീവിക്കേണ്ടിവന്നു എന്നതില്‍ എനിക്കുതന്നെ വല്ലാത്ത നാണം തോന്നി. വൈകിയ അവസരത്തിലാണെങ്കിലും അങ്ങനെയാണ് ഒരിക്കലും ഇമയാട്ടാനാവാത്ത കണ്‍പീലികളും ഒരിക്കലും വിറയ്ക്കാത്ത ചുണ്ടുകളുമായി, ജനിക്കുമ്പോള്‍ മനുഷ്യചിഹ്നമായി എനിക്കുണ്ടായിരുന്ന മനസ്സും ചിറകുകളും കൊടുത്ത്, പകരം പ്രസാദം കൊടുക്കാനുള്ള മഞ്ഞളും കുങ്കുമവും വാങ്ങി ആര്‍ഷഭാരത്തിലെ എല്ലാ മാന്യസ്ത്രീകളെയും പോലെ ഞാനും ദേവിയായത്.
***


No comments:

Post a Comment