Followers

Sunday, February 7, 2016

ഇരുട്ടിന്റെ ജാലകം

 ഈ രാത്രിയില്‍ എന്റെ ജനാല വിരിയുടെ അപ്പുറത്ത് തുറിച്ചുനോക്കിനില്‍ക്കുന്ന ആകാശം പോലെയാകാറുണ്ട് ചിലപ്പോള്‍ എന്റെ മനസ്സ്. പുറം പൊറ്റന്‍ മൂടിയ ഒരു വലിയ  കുരുവാണ് ഈ ലോകമെന്ന് എനിക്കപ്പോഴൊക്കെ തോന്നും. ചുറ്റും പൂക്കള്‍ വിരിയുന്നുണ്ടെന്നറിയാതെ, തലയ്ക്കു മുകളില്‍ തണുത്ത കാറ്റ് വീശുന്നുണ്ടെന്നോര്‍മിക്കാതെ ഞാനെന്റെ കാലടികളില്‍ത്തന്നെ നോക്കിയിരിക്കും. ചവിട്ടിത്തള്ളിയ വഴിയില്‍ എന്റെ കാലടിപ്പാടുകളേയില്ല. പരിഭ്രാന്തിയോടെ. തേഞ്ഞുകൊണ്ടിരിക്കുന്ന എന്റെ കാലടികളിലും ഒന്നും അറിഞ്ഞിട്ടി ല്ലാത്തതുപോലെ ഉറങ്ങിക്കിടക്കുന്ന എന്റെ വഴിയിലും ഞാന്‍ കണ്ണുകള്‍കൊണ്ടു പരതും. പലരും നടന്നുപോയ ആ വഴിയുടെ മനസ്സില്‍ ഒരോളമുണ്ടാക്കാന്‍ എനിക്കായില്ലല്ലോ. പലരും പറഞ്ഞതുകേട്ട് കൈയും കാലും മനസ്സും കെട്ടി ഒതുങ്ങി നടന്നിട്ടും കാലടികള്‍ തേഞ്ഞു. വഴി ചിരിച്ചില്ല, ഒരിക്കലെങ്കിലും. ഞാനുമതെ. ഇതിനൊക്കെ പകരം ആദ്യം മുതലേ ധൈര്യത്തോടെ, കൈ വീശിവീശി കാലടികള്‍ അമര്‍ത്തിവെച്ച് എനിക്ക് നടക്കാമായിരുന്നു. എന്റെ കോലാഹലങ്ങള്‍ കേട്ട് വഴി കണ്‍പോളകള്‍ ഒന്നടര്‍ത്തി നോക്കിയെങ്കില്‍ എനിക്കിപ്പോള്‍ തേഞ്ഞ കാലടികളില്‍ നോക്കി, തുറിച്ചുനോക്കിനില്‍ക്കുന്ന മനസ്സിനു മുന്നില്‍ വെറുതെ ഇരിക്കേണ്ടിവരില്ല. എനിക്ക് ചിരിക്കാമായിരുന്നു. ഇപ്പോള്‍ എവിടെയാണതിനുള്ള ധൈര്യം? അല്ലെങ്കില്‍തന്നെ മനസ്സില്‍നിന്നും എന്തെടുത്താണ് ഞാന്‍ ചിരിയുണ്ടാക്കുക?
വെളുത്ത വിരിയില്‍ കിടന്നുറങ്ങുന്ന എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുഖത്തായിരുന്നു. ഇതൊക്കെ ഓര്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍. എന്റെ തേഞ്ഞ കാലടികള്‍ അവര്‍ തന്നെയാണ് എന്ന് എനിക്കുതോന്നിയിരിക്കണം. എനിക്ക് തലതിരിച്ചിലോളം എത്തുന്ന ഒരുതരം പേടി തോന്നി. പുറത്ത് കനത്ത് കറുപ്പിച്ചുനില്‍ക്കുന്ന ഇരുട്ട്. അകത്ത് വെളുത്ത വിരിയില്‍ ശാന്തരായുറങ്ങുന്ന എന്റെ കുട്ടികള്‍, ഭര്‍ത്താവ്. ഇവര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ എനിക്കെപ്പോഴും പേടിതന്നെയാണ് തോന്നാറ്. ഇവരിലാരെയാണ് എനിക്ക് തിരിഞ്ഞെടുക്കേണ്ടിവരിക? ഞാനോര്‍ക്കും. എന്റെ ഉള്ളിന്റെ ഉള്ള് ശുദ്ധമാക്കിക്കൊണ്ടു വരുന്ന ഒരു തുള്ളി കണ്ണീരിനു വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങും. ഈ കാത്തിരിപ്പ് തുടങ്ങിയിട്ടും ഒരുപാടു നാളായി. എന്നോടടുത്തവരോടൊക്കെ ഞാനിതു ചോദിച്ചിട്ടുണ്ട്. എവിടെ എന്റെ ആ കണ്ണുനീര്‍ത്തുള്ളി എന്ന്. പക്ഷേ എല്ലാവരും അവരവരുടെ കണ്ണുനീര്‍ത്തുള്ളിയുടെ തിരച്ചിലിലാണ്. ഒരെത്തും പിടിയുമില്ലാതെ നില്‍ക്കുന്നിടത്തുനിന്ന്, എന്റെ ജീവനെപ്പോലെ എന്നെ പിന്തുടര്‍ന്ന ആ പേടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഞാനെന്റെ ഏറ്റവും ഇഷ്ടപ്പെട്ട കവിയുടെ കവിത വായിക്കാനിരിക്കും. ഒരിക്കലും അതൊന്നും നേരെയാവാറില്ല. ഞാന്‍ നോക്കിനോക്കിയിരിക്കെ. പിന്നില്‍നിന്ന് ഇരുട്ട് കവിതയെ അപ്പാടെ മൂടും. തൊട്ടടുത്ത് ഇരുട്ട് വിടാതെ കുടിപാര്‍ക്കുമ്പോള്‍ നമുക്കാര്‍ക്കും കവിതയും കുട്ടികളും ഒന്നും ഒരു രക്ഷയല്ല.
പതിവുപോലെ ഞാന്‍ കവിതാപുസ്തകം മടക്കിവച്ചു. ഒന്നിനുമില്ല ഒരു തുടക്കവും അന്ത്യവും. എവിടെയാണ് ഞാന്‍? ഒരു ഇടുങ്ങിയ മുറിക്കകത്ത് നാലുപാടും ഇരുട്ട് കാവല്‍നില്‍ക്കുന്ന ഒരു തുണ്ട് മങ്ങിയ വെളിച്ചത്തില്‍ ഈ വാചകം ഒരു മന്ത്രമെന്നപോലെ ഞാന്‍ പലതവണ പറഞ്ഞുനോക്കി. വാക്കുകളോരോന്നിനും അക്ഷരമില്ലാതായി. ശബ്ദത്തിനുമാത്രം അര്‍ഥമുണ്ടാവുന്ന നിമിഷംവരെ ഞാനതു പറഞ്ഞുകൊണ്ടേയിരുന്നു. കുട്ടികളുടെ താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസം അതുതന്നെയാണ് പറയുന്നത്. ഞാന്‍ ചെവിടോര്‍ത്തു. നമുക്കൊക്കെ കരയാന്‍ തോന്നുന്ന അത്തരം നിമിഷങ്ങളില്‍, ജനല്‍ക്കമ്പികളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് ഞാന്‍ വെറുതെ നില്‍ക്കുകയാണ് പതിവ്. ആളുന്ന തീയുടെ ചൂടോടെ എനിക്കപ്പോള്‍ ഓര്‍മവരും, ആര്‍ക്കുവേണ്ടിയാണ് ഞാന്‍ കരയുക?
മടക്കിവച്ചിരുന്ന കവിത ഞാന്‍ വീണ്ടും കൈയിലെടുത്തു.
കാവടിയെടുത്ത നേര്‍ച്ചക്കാര്‍ വീട്ടുമുറ്റങ്ങളില്‍ തുള്ളുന്നതുപോലെ ഞാനുറക്കെ കവിത വായിച്ചു. ഇരുട്ടത്ത് വഴിനടക്കുമ്പോള്‍ കൈകൊട്ടി പാമ്പുകളെ അകറ്റാമെന്നു വ്യാമോഹിക്കുന്നതുപോലെയായി അത്. എന്റെ പിന്നില്‍നിന്നും ജനാലയ്ക്ക് പുറത്തുനിന്നും ഒക്കെ മനസ്സിലുണ്ടായിരുന്ന ഒരുപാട് തുളകളിലൂടെ ഇരുട്ട് എന്റെ അകത്തേക്കുതന്നെ വന്നു. കവിത വായിക്കുന്നതിന്റെ ശബ്ദം ഉറക്കെയാക്കി നോക്കി ഞാന്‍. പക്ഷേ, അകത്ത് ശാന്തമായ ഒരിരമ്പത്തോടെ നിറയുന്ന ഇരുട്ടിനെതിരെ എനിക്കൊന്നും ചെയ്യാനുമായില്ല. ഒരു നിയതമായ താളത്തോടെ, നിയതമായ ഈണത്തോടെ അത് നിറഞ്ഞു കൊണ്ടേയിരുന്നു. എന്റെ തറയും ചുമരുമൊക്കെ അതില്‍ ഒരു മയക്കത്തോടെ അലിയുന്നത് ഞാനറിഞ്ഞു. കവിതാപാരായണത്തിന്റെ ശബ്ദം ഞാന്‍ വീണ്ടും ഉച്ചത്തിലുച്ചത്തിലാക്കി. അപ്പോഴാണ് ഭര്‍ത്താവ് ഉണര്‍ന്നത്.
“എന്നെ എന്നെ കൂട്ടിപ്പിടിക്കൂ”, ഞാന്‍ പറഞ്ഞു. “ഞാനിപ്പോള്‍ കുതിര്‍ന്ന് കുതിര്‍ന്ന് തീരും”.
പാതിയുറക്കത്തില്‍ ഭര്‍ത്താവ് എന്നെ അടുത്ത് ചേര്‍ത്തുകിടത്തി അദ്ദേഹത്തിന്റെ മാറില്‍ മുഖം ചേര്‍ത്ത്, ഒരു ചെറിയ കുട്ടിയെപ്പോലെ കിടന്നുനോക്കി ഞാന്‍. പക്ഷേ, മനസ്സിലെ നിരന്ന തുളകളിലൂടെ നിറയുന്ന ഇരുട്ട്, എന്നില്‍ നിറഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ അതേ താളത്തിലായിരുന്നു. വല്ലാത്ത അമ്പരപ്പോടെ ഞാന്‍ പിടഞ്ഞെഴുന്നേറ്റു. മുന്‍പത്തെപ്പോലെതന്നെ, ആകാശം കണ്ണുകളെടുക്കാതെ എന്നെ തുറിച്ചുനോക്കി നില്‍ക്കുകയാണ്. എന്റെ മേല്‍ച്ചുണ്ടിലും നെറ്റിയിലുമൊക്കെ വിയര്‍പ്പു പൊടിഞ്ഞു. മേശപ്പുറത്തിട്ട കവിതാ പുസ്തകത്തിലും കുട്ടികളുടെ മുഖത്തും ഭര്‍ത്താവിന്റെ മുഖത്തും ഞാന്‍ മാറി മാറി നോക്കി. അവര്‍ക്കിടയിലൂടെ ഒരു വഴി പുറത്തേക്കുണ്ടോ എന്നാണ് ഞാന്‍ നോക്കിയിരുന്നത്. എല്ലാ വഴികളും എന്റെ കിടപ്പുമുറിയില്‍നിന്നുള്ള ബാല്‍ക്കണിയിലേക്കായിരുന്നു. അവിടെ അപ്പോഴും ഇരുട്ടാണ്. അതൊട്ടും എനിക്ക് വഴിമാറിത്തന്നില്ല. എനിക്ക് വാശിയും ദ്വേഷ്യവും പേടിയും ഒക്കെ തോന്നി. ഇതെല്ലാം പേറി എങ്ങോട്ടാണ് ഞാന്‍ നടക്കുക? എന്റെ തേഞ്ഞ കാലടികള്‍ കാണുമ്പോള്‍, പിന്നില്‍ അലകളും രോമാഞ്ചങ്ങളും ഇല്ലാതെ വിളര്‍ത്തുകിടക്കുന്ന എന്റെ വഴി കാണുമ്പോള്‍ അല്ലെങ്കിലേ എനിക്ക് ക്ഷീണം തോന്നുന്നുണ്ട്. മനസ്സില്‍നിന്ന് ഒരു ചെടി പറിച്ചുനട്ട് ഒരു പൂവെങ്കിലും വിടര്‍ത്താന്‍ എനിക്ക് പറ്റിയില്ല. ഇനി ഉണങ്ങിയ  വേരുകളും കൊമ്പുകളും പേറി എവിടേക്കാണ് നടക്കുക? ബാല്‍ക്കണി മുഴുവനും അതിനു പുറത്തും അങ്ങേയറ്റംവരെയും ഇരുട്ടാണ്. ഇവര്‍ക്കിടയില്‍, പക്ഷേ, ഞാനിതും പേറി ഇരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കും അതിന്റെ ഭാരം തോന്നിത്തുടങ്ങും.
ഈ ചിന്ത എന്നെ എന്തെന്നില്ലാതെ അരിശം പിടിപ്പിച്ചു. പകയും വീറും ദേഷ്യവും ഒക്കെ എന്റെ ഉള്ളില്‍ പതഞ്ഞുവന്നത് അങ്ങനെയാണ്. “നോക്കൂ. എന്നെ മുഴുവനായും ഞാന്‍ നിനക്ക് ഹോമിക്കാം”. ഞാന്‍ പറഞ്ഞു. “പക്ഷേ, ഇവരുടെ അടുത്തുകൂടി പോകാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയില്ല”.
പൊടുന്നനെ, എന്റെ ഈ മുറി ലോകത്തിലേക്ക് വച്ചേറ്റവും ചെറുതാണെന്ന് എനിക്കുതോന്നി. ഞാന്‍ കൈയൊന്നനക്കിയാല്‍ എന്റെ മനസ്സിലെ ഇരുട്ടും കറുപ്പും മുഴുവന്‍ ഞാനെന്റെ കുട്ടികളുടെമേല്‍ തട്ടിത്തൂവും. ശബ്ദമുണ്ടാക്കാതെ, ശ്രദ്ധയോടെ, വളരെ സാവധാനത്തില്‍ പുറത്തേക്ക് കടന്നുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചത് അതുകൊണ്ടാണ്. പുറത്ത് പക്ഷേ, എന്റെ ചെറിയ മകളുടെ പാവക്കുട്ടി ഇരുട്ടിലും തണുപ്പിലും ഒറ്റയ്ക്ക്, ആരും തുണയ്ക്കില്ലാതെ, കിടന്നിരുന്നു. മുറിയില്‍നിന്ന് പുറത്തേക്ക് എന്റെയൊപ്പം വരാന്‍ ശ്രമിച്ച ഒരു കീറ് വെളിച്ചത്തില്‍ ഞാനതിന്റെ അടഞ്ഞ കണ്ണുകള്‍ കണ്ടു. നേര്‍ത്ത കണ്‍പീലികള്‍ക്കു താഴെ, ചായം പൊളിഞ്ഞുപോയതുകാരണം ഒരു പ്രത്യേക മട്ടിലായിരുന്നു അതിന്റെ ചുണ്ടുകള്‍. പൊട്ടിവന്ന കരച്ചില്‍ എന്തിനെയോ കണ്ട് പേടിച്ച് അമര്‍ത്തിവെച്ചപോലെയായിരുന്നു അത്. ഞാന്‍ വേഗം, ഏറ്റെടുക്കുന്ന മട്ടില്‍, പാവക്കുട്ടിയെ കയ്യിലെടുത്തു. ചെറിയ കണ്ണുകള്‍ അത് പൊടുന്നനെ തുറന്നു. ഞാന്‍ പതുക്കെ ചിരിച്ചുനോക്കി. പാവക്കുട്ടിയുടെ ചുണ്ടുകള്‍ പക്ഷേ, പഴയമട്ടില്‍ത്തന്നെ ഇരുന്നു. മുന്നിലെ ആകാശം പോലെത്തന്നെ, കണ്ണുകള്‍ തുറന്നുവെച്ച് എന്റെ മുഖത്തേക്കു തന്നെ നോക്കുകയാണ് പാവക്കുട്ടിയും എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. അതിന്റെ കണ്ണുകള്‍ക്ക് ചൂടുണ്ടെന്നും എന്നെ അന്വേഷിച്ചെത്തിയ രണ്ട് തീക്കട്ടകളാണവയെന്നും ഒക്കെ എനിക്കു തോന്നി. അവയ്ക്കു മുന്നില്‍ അധികം നേരമിരിക്കാന്‍ എനിക്കാവില്ല. പാവക്കുട്ടിയെ വേഗം മേശപ്പുറത്തുവെച്ച് ഞാന്‍ വീണ്ടും കവിതാപുസ്തകം കയ്യിലെടുത്തു. നേര്‍ത്ത ഇരുണ്ട നിറമുള്ള ആ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനെന്നപോലെ ഞാന്‍ ജനാലയുടെ അറ്റംവരെ ചെന്നു. ജനാലയുടെ പുറത്ത് ആകാശം മുന്‍പിലത്തെ അതേപോലെ വിലങ്ങടിച്ച് നില്‍പ്പാണ്. വേഗം ജനല്‍പ്പാളികള്‍ അമര്‍ത്തിയടച്ച് ഞാനെന്റെ കാല്‍ക്കല്‍ കിടന്നിരുന്ന ചെറിയ സ്റ്റൂളിലിരുന്നു. പിന്നില്‍ ഇറക്കി വെയ്ക്കാനൊരിക്കലും എനിക്കാവാത്ത കണ്ണുകള്‍. മുന്നില്‍ വളരെ അടുത്ത് എനിക്കെപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന വാതില്‍. അല്പം മുന്‍പ് പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്ന ഇരുട്ട് ഒരു വല്ലാത്ത ശബ്ദത്തോടെ എന്റെ ഉള്ളില്‍ ഉറഞ്ഞു. കട്ടപിടിച്ച ഇരുട്ടിനറ്റത്ത് വാതിലിന്റെ വൃത്തിയുള്ള വെളുപ്പില്‍ നോക്കിയിരിക്കെ എനിക്കെഴുന്നേല്ക്കാനാവത്ത ക്ഷീണം തോന്നി. എന്തെന്നില്ലാത്ത പേടിയും. സര്‍വശക്തിയുമെടുത്ത് എന്റെ കയ്യിലെ പുസ്തകം ഞാന്‍ പാവക്കുട്ടിയെ ലക്ഷ്യമാക്കി എറിഞ്ഞതങ്ങനെയാണ്. പാവക്കുട്ടി ഒരു ശബ്ദത്തോടെ നിലത്തുവീണു. പെട്ടെന്ന് അടഞ്ഞുപോയ ചെറിയ കണ്ണുകളിലും, ഒടിഞ്ഞതുപോലെ മടങ്ങിക്കിടന്ന കാലിലും ഞാന്‍ ഒരുപാട് നേരം നോക്കിനിന്നിരിക്കണം. അണപൊട്ടിയപോലുള്ള എന്റെ ശ്വാസത്തിന്റെ ശബ്ദം, മഴച്ചാറലേറ്റ് അണയുന്ന ഒരു ചാരക്കൂമ്പാരം പോലെ പതുക്കെപ്പതുക്കെ താഴ്ന്നുവന്നു. നനഞ്ഞ ഒരുപിടി വെണ്ണീറുപോലെ ഞാന്‍ എന്റെ മുറിയില്‍ പിന്നെയും ബാക്കിയായി.
***

No comments:

Post a Comment