Followers

Sunday, February 7, 2016

ചില നക്ഷത്രങ്ങള്‍ മാത്രം

ആറാതെ, ഒരു തീക്കനല്‍പോലെ നില്‍ക്കുന്ന സൂര്യന്‍. മുറ്റമടിച്ചുതീര്‍ന്ന ചൂല്‍ കോലായുടെ മുക്കില്‍ ചാരിവെയ്ക്കുമ്പോള്‍ സുമിത്ര വിചാരിച്ചു... ലക്ഷ്മി ചുറ്റുവിളക്കിനുപോയിക്കഴിഞ്ഞിരിക്കും. അതുകൊണ്ട് ഇന്ന് ദിനേട്ടനു കുളിക്കാനുള്ള വെള്ളവും  കോരിവെയ്ക്കണം. കുളിമുറിയില്‍ രാവിലെ നിറച്ച വെള്ളം ദിനേട്ടനിഷ്ടമല്ല. അല്ലെങ്കില്‍ ലക്ഷ്മി രാവിലെ പുറമുറ്റമടിക്കാന്‍ വന്നപ്പോള്‍ അവളോട് പറയാമായിരുന്നു. പക്ഷേ, നാലണ ജാസ്തി കൊടുക്കേണ്ടിവരും.
ദിനേട്ടന്‍ വരാറായതുകൊണ്ട് ഇനി ഇപ്പോള്‍ മേല്‍ കഴുകാന്‍ പോയാല്‍ ശരിയാവില്ല. കാല്‍ കഴുകുന്നതിനു മുമ്പെ തന്നെ കാപ്പി അടുത്തെത്തിയില്ലെങ്കില്‍ ദിനേട്ടനു ദേഷ്യം വരും. പിന്നെ എല്ലാം തകരാറിലാവും. ഭര്‍ത്താവിന് കുളിക്കാനുള്ള വെള്ളം കോരിക്കഴിഞ്ഞില്ലെന്നത് സുമിത്രയ്ക്ക് പെട്ടെന്നാണോര്‍മവന്നത്. ദിനേട്ടന്‍ കുറച്ചു വൈകിവന്നാല്‍ മതിയായിരുന്നു... കിണറിന്റെ വക്കത്തേക്ക് ധൃതിയില്‍ ഓടുമ്പോള്‍ സുമിത്ര വിചാരിച്ചു.
മണ്‍തൊട്ടിയുടെ വക്ക് കവിഞ്ഞൊഴുകുന്നതുവരെ വെള്ളം കോരി. മുതുക് വല്ലാതെ വേദനിക്കുന്നു. പറയുമ്പോഴൊക്കെ ദിനേട്ടന്‍ ചിരിക്കും. എന്നിട്ടു പറയും, “വെറുതെ ഇരുന്നാല്‍ എല്ലാവര്‍ക്കും തോന്നും ഇങ്ങനെ ഒരോ വേദന”. കറുത്ത വരകള്‍ നിറഞ്ഞ മൊരച്ച കൈപ്പടങ്ങള്‍ വിടര്‍ത്തി സ്വയം നോക്കി നില്‍ക്കെ അവള്‍ ഓര്‍ത്തു. ഈ കറുത്ത വരകള്‍ ദിനേട്ടന്‍ ഇതുവരെ കണ്ടിട്ടില്ല. ദിവസങ്ങളില്‍ വീണുകൊണ്ടിരിക്കുന്ന കറുത്ത വരകള്‍ പോലെ തന്നെ.
നീരുവലിയാനിട്ട ഉപ്പേരി കരിഞ്ഞേക്കുമോ എന്ന പേടിയോടെ വേഗം സുമിത്ര അടുക്കളയിലേയ്ക്കു നടന്നു. പിന്നെ മുടി വേറെടുത്തുകെട്ടാന്‍ കോലായിലേക്കു തന്നെ വന്നു. ദിനേട്ടന്‍ വരുന്നില്ല. പറഞ്ഞ സമയം കഴിയാറാവുന്നു.
പുറത്തു വഴിയിലൂടെ കടുംനിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആളുകള്‍ കൂട്ടംകൂട്ടമായി ചിറ്റുവിളക്കിന് പോകുകയാണ്. കുട്ടിക്കാലത്ത്, നുണപറഞ്ഞാല്‍ സ്വപ്നത്തിലൂടെ വന്ന് ഭയപ്പെടുത്തുന്ന രൂപമായിരുന്നു ഭഗവതിക്ക്. ജനങ്ങള്‍ ഭയപ്പെടുന്ന, സന്ധ്യപോലെ മനോഹരിയായ ഈ ഭഗവതി തന്നെപ്പോലത്തെ ഒരു സ്ത്രീയാണെന്ന് പക്ഷേ ഇന്നുവരെ വിശ്വസിക്കാനായിട്ടില്ല. ചുകന്ന ബ്ലൗസും മഞ്ഞ സാരിയും ധരിച്ച്. സുമിത്ര ഓര്‍ത്തു. ഈ നടക്കുന്നവരില്‍ ഒരാളെപ്പോലെ ഒന്നുറക്കെ കൈവീശി പാതയിലൂടെ ഇറങ്ങി നടക്കാന്‍ കൊതി തോന്നും. പക്ഷേ ദിനേട്ടനിഷ്ടമല്ല. “ആ നേരം മാറാല തട്ടേം, അലമാറ തുടയ്‌ക്കേം ഒക്കെ ചെയ്താല്‍ അതുണ്ട്... ” ദിനേട്ടന്‍ പറയും. “പെണ്ണുങ്ങള്‍ക്ക് വീട്ടിനകത്താണ് സ്ഥലം. ചെണ്ടപ്പുറത്ത് കോലുവച്ചിടത്തൊക്കെ എത്തിക്കുഴഞ്ഞാടണംന്ന് വെച്ചാല്‍ നിന്റെ വീട്ടില്‍ പോയിട്ട് മതി”. കഴിഞ്ഞകൊല്ലം ഗ്രാമത്തിലെ അമ്പലത്തിലെ ചിറ്റുവിളക്കിനു പോയ്‌ക്കോട്ടെ എന്നു ചോദിച്ചപ്പോള്‍ ദിനേട്ടന്‍ പറഞ്ഞു. കുഴഞ്ഞാടുക എന്ന വാക്ക് വളരെക്കാലം മനസ്സില്‍നിന്നു, എത്ര കഴുകിയിട്ടും പോകാത്ത ഒരു കറപോലെ. പിന്ന അതു മറന്നതായിരുന്നു, ഇപ്പോള്‍ എന്തേ അത് ഓര്‍മവരാന്‍... ആവോ.
ദിനേട്ടന്‍ ഇനിയും വന്നിട്ടില്ല. ഇനി വന്ന് കാപ്പി കുടിച്ച് പുറപ്പെടുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങും. പിന്നെ പോകേണ്ടെന്ന് പറഞ്ഞാല്‍...? സുമിത്രയ്ക്ക് പെട്ടെന്ന് വല്ലാത്ത ക്ഷീണം തോന്നി. പറഞ്ഞാല്‍...? ആവോ!  പിന്നെ തനിക്കറിഞ്ഞുകൂടാ. കാലിലൂടെ അരിച്ചുകയറുന്ന തണുപ്പ് പക്ഷേ, ഈ അറിഞ്ഞുകൂടായ്മയാണ്. ചുമരില്‍ പിടിച്ചുകൊണ്ട് ഉമ്മറക്കല്ലിലേക്ക് ഏന്തിനിന്ന ചെമ്പരത്തിയുടെ നിഴലിനോട് അവള്‍ പെട്ടെന്നു പറഞ്ഞു: “നോക്കൂ, ദിനേട്ടന്‍ ഇനിയും വന്നില്ല”.
കണ്ണാടിയുടെ മുന്നില്‍ നിന്ന് മുടി ചീകുമ്പോഴും സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തുമ്പോഴും തലേദിവസം ചെട്ടിച്ചിയുടെ കൈയില്‍ നിന്നു മേടിച്ച കുപ്പിവളകള്‍ പതുക്കെപ്പതുക്കെ കൈയിലിടുമ്പോഴും സുമിത്ര പറഞ്ഞു: നോക്കൂ, “ദിനേട്ടന്‍ ഇനിയും വന്നില്ല”, വെയില്‍, വാടാന്‍ തുടങ്ങുന്ന ജമന്തിയുടെ മങ്ങിയ വാസനപോലെ പിന്‍ മുറ്റത്തെ വെണ്ടച്ചെടികള്‍ക്കുമീതെ നില്‍ക്കുന്നു. മുറ്റത്തെ റോസിലെ പൂചൂടി, ദിനേട്ടന്‍ കല്യാണം കഴിഞ്ഞ ഉടനെ തന്ന ഭംഗിയുള്ള ചെറിയ മോതിരം ഇട്ട് വീണ്ടും കണ്ണാടിക്കുമുന്നില്‍ വന്നു, സുമിത്ര.
വയറ് വലുതാവാന്‍ തുടങ്ങിയിരിക്കുന്നു. ദിനേട്ടനോട് നുണ പറയരുതായിരുന്നു. ചിറ്റു വിളക്കിനു പോകാന്‍ പക്ഷേ മറ്റ് യാതൊരു വഴിയും കണ്ടില്ല. സന്തതിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണതെന്നു പറഞ്ഞപ്പോള്‍ ദിനേട്ടന്‍ ഒരു നിമിഷം തുറിച്ചുനോക്കി, പിന്നെ മൂളി. വാസ്തവത്തില്‍ ഓടുകൊണ്ടുള്ള ചെറിയ നിലവിളക്ക് ഭഗവതിക്ക് അപ്പോഴാണ് പ്രാര്‍ഥിച്ചത്. പെട്ടിക്കടിയില്‍ നിന്നു ചെറിയ നിലവിളക്കെടുത്ത് സാരിയുടെ ഞൊറിയുടെ ഉള്ളിലേക്കു തിരുകുമ്പോള്‍ സുമിത്ര വീണ്ടും പറഞ്ഞു. “നോക്കൂ, ദിനേട്ടന്‍ ഇനിയും വന്നില്ല”.
കോലായില്‍ വീണ്ടും വന്നുനിന്നു. റോഡിലെ ബഹളം കൂടിയിട്ടുണ്ട്. കൈയിലെ ബലൂണ്‍ പൊട്ടിപ്പോയതിന് ഉറക്കെക്കരയുന്ന കുട്ടിയെ തല്ലി ശാസിക്കുന്ന അമ്മ. നെറ്റിയില്‍ ചന്ദനക്കുറിയും തലയില്‍ നിറയെ ജമന്തിപ്പൂക്കളും മുഖം നിറയെ സന്തോഷവുമായി തിരക്കിട്ടു വരുന്ന പെണ്‍കുട്ടികള്‍. അവര്‍ക്കു പിന്നില്‍ കുറെ ചെറുപ്പക്കാര്‍. അതില്‍ ഒരാള്‍ കൈകാട്ടി അവളെ വിളിച്ചു. അവള്‍ വേഗം കോലായില്‍ നിന്നു മാറി അകത്തേക്കുനിന്നു. ആള്‍ക്കാര്‍ കൂട്ടത്തോടെ പിന്നെയും വന്നുകൊണ്ടിരുന്നു. കഴുത്തില്‍ കുടമണി കെട്ടിയ ചെറിയ ആനക്കുട്ടി, ബലുണ്‍കാരന്‍, വളക്കാര്‍, പിന്നെയും ആള്‍ക്കാര്‍, ചിരി. കുട്ടിയായിരിക്കുമ്പോള്‍ അമ്മയുടെ കൈപിടിച്ച് വേലയ്ക്കു പോകുമ്പോള്‍ അമ്മ ചോദിക്കും: “സുമിക്ക് പീപ്പീം ബലൂണും പിന്നെ എന്തൊക്ക്യാ വേണ്ടത്”? ഒരിക്കല്‍ നീലനിറത്തിലുള്ള ബലൂണ്‍ കിട്ടാത്തതിന് ഒരു രാത്രി മുഴുവന്‍ കരഞ്ഞിട്ടുണ്ട്.
പിന്നെയും കുറച്ചു കഴിഞ്ഞാണ് സുമിത്രയ്ക്ക് മനസ്സിലായത്. മുന്നില്‍ തിരക്കു കുറഞ്ഞ നീണ്ട പാതയാണുള്ളതെന്ന്. അതിനു മുകളില്‍ നേര്‍ത്തചാരനിറത്തിലായി ഇരുട്ട്. കണ്ണുകള്‍ തന്നിലേക്കു തിരിച്ചു വരുന്ന വഴിക്കെല്ലാം ഇരുട്ടുണ്ടായിരുന്നു. കല്പടവില്‍, ഉമ്മറക്കോലായില്‍, നേരെ തന്റെ കാല്‍ക്കീഴില്‍.
കുറച്ചുനേരം കൂടി അവിടെ നിന്ന് പിന്നെ ഉമ്മറവാതില്‍ ചാരി ഇടനാഴിയിലേക്കു നടന്നു, സുമിത്ര. നിലവിളക്കു കൊളുത്തി ഉമ്മറത്തുവെയ്ക്കുമ്പോള്‍ തൊട്ടുമുന്നിലെ ഇരുട്ടിനോട് അവള്‍ ചോദിച്ചു: ദിനേട്ടന്‍ എന്താണ് വരാത്തത്?
നമശ്ശിവായ ചൊല്ലാന്‍ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല. ദിനേട്ടന്‍ വൈകാനുള്ള കാരണങ്ങളെക്കുറിച്ചാണ് മനസ്സ് പിടഞ്ഞത്. കാവിലെ പറമ്പില്‍നിന്നു വെടിമരുന്നുകള്‍ പൊട്ടുന്ന ശബ്ദം. ആനകള്‍ വിറളിയെടുത്തോടാം. എന്തൊക്കെ സംഭവിക്കാം! കല്യാണിയുടെ ഭര്‍ത്താവിന് ആര്‍ക്കും വരാവുന്ന ഒരു പനിയേ ഉണ്ടായിരുന്നുള്ളൂ.  നാലാംദിവസം, എന്നിട്ടും അയാള്‍ മരിച്ചു. ദിനേട്ടന്‍ മരിച്ചാല്‍ എന്താണുണ്ടാവുക? സുമിത്ര ഒരു തുടര്‍ച്ചയെന്നപോലെ ഓര്‍ത്തു. എല്ലാവരും വരും, എന്നിട്ടു പറയും: “ഭാഗ്യദോഷി”. പിന്നെ, ദിനേട്ടന്റെ ഈ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടു പോയി പുറത്തുനിര്‍ത്തും. സൂര്യന്‍ ഒരു തീക്കട്ടപോലെ തലയ്ക്കു മുളിലുണ്ടാവും. കുങ്കുമച്ചുകപ്പ് തീരെയില്ലാത്ത, വെള്ളവസ്ത്രം പോലെത്തെ വെയില്‍ ചുറ്റും. വെളുത്ത നാളങ്ങള്‍ ആളുന്ന ഒരു ചിത പിന്നെ അവകാശമായിട്ടുണ്ടാവും. കഴിഞ്ഞകൊല്ലം, വേലയ്ക്കു വിളിച്ചിട്ട് താന്‍ പോകാതിരുന്നപ്പോള്‍ കല്യാണി പറഞ്ഞു: “കാവിലെ ഭഗവതിയെക്കാളും ചന്തം അപ്പൊ ദിനേട്ടനുതന്നെയാണല്ലേ, സുമിത്രക്കുട്ട്യേ...”
'അതിനെന്താ സംശയം'? മറുപടി പറഞ്ഞു. എന്നിട്ട് കോലായുടെ തലയ്ക്കല്‍ ഇരുന്ന്, ലക്ഷ്മി ബാക്കിയിട്ട, ചൂലിനുള്ള ഈര്‍ക്കില്‍ ചീന്താന്‍ തുടങ്ങി. അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ സ്വയം പറഞ്ഞുനോക്കി: അതിനെന്താ സംശയം?
കല്യാണദിവസം അമ്മ പറഞ്ഞിരുന്നു.
'അതാ, ആ ആളാണ് ഇനി നിന്റെ എല്ലാം. ഇന്നുമുതല്‍ ഇതല്ല നിന്റെ വീട്'.
കല്യാണം, വീട് നഷ്ടപ്പെടല്‍ കൂടിയാണ്.
താന്‍ കഴിഞ്ഞകൊല്ലം ചൂലുണ്ടാക്കാന്‍ ചീന്തിയിട്ട ഈര്‍ക്കില്‍പോലെ ചിതറി വീണ കുറെ കറുത്ത വരകള്‍. കൈയിലും ദിവസങ്ങളിലും പടര്‍ന്ന കറുത്ത വരകള്‍. അതും ദിനേട്ടന്റെ വീട്ടിലാണ്. പിന്നെയുള്ളത് ഇരുട്ടത്ത് തനിച്ചിരിക്കുന്ന ഈ സുമിത്രയാണ്. വേണമെങ്കില്‍ ഇവിടെ നിന്ന് തനിച്ചെഴുന്നേറ്റുപോകാം. എവിടേക്ക്? മുന്നില്‍ ഒരു വലിയ പാതയുണ്ട്. അവിടംവരെ തനിക്കു വഴിയറിയാം. പിന്നെ... ദ്വേഷ്യം വന്നാല്‍ ദിനേട്ടന്‍ പറയാറുണ്ട്: “പാതയ്ക്ക് ഒരുപാടുണ്ട് നീളം, അളന്നുനോക്കണോ”?
സുമിത്രയ്ക്ക് പെട്ടെന്ന് ഇടയ്ക്കിടക്ക് വരാറുള്ള ആ വല്ലാത്ത ക്ഷീണം വീണ്ടും അനുഭവപ്പെട്ടു. ബലൂണുകളില്‍ നിന്നും കറുത്തവരകളിലേക്കുള്ള വളര്‍ച്ച ഒരു തമാശയാണ്. ആ വരകള്‍ എവിടെയാണ് തുടങ്ങിയത്? അമ്മയില്‍, മുത്തശ്ശിയില്‍, അവരുടെയും മുത്തശ്ശിയില്‍ നിന്നായിരിക്കണം. ഒരു പക്ഷേ അത് തന്നില്‍നിന്നു തന്നെയും ആവാം. അവസാനം കെടാറായിരുന്ന നിലവിളക്ക് അകത്തുകൊണ്ടുപോയി വെച്ച് സാരിയുടെ ഞൊറിക്കുള്ളില്‍ തിരുകിയിരുന്ന ഓട്ടുനിലവിളക്ക് പെട്ടിക്കടിയില്‍ തന്നെ വയ്ക്കുമ്പോള്‍ ദിനേട്ടന്‍ വാതില്‍മുട്ടി. വാതില്‍ തുറന്ന് സുമിത്ര പറഞ്ഞു: “കാപ്പി ഇതാ കൊണ്ടുവന്നു. കൈയും കാലും കഴുകിക്കോളൂ”.
അണിഞ്ഞൊരുങ്ങിയിരുന്ന സുമിത്രയെ ഭര്‍ത്താവ് ഒരുനിമിഷം നോക്കിനിന്നു. പിന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു. തന്റെ ഉള്ളില്‍ എന്തോ പൊട്ടിത്തെറിച്ചു എന്നു തോന്നി സുമിത്രയ്ക്ക്. പക്ഷേ, ഒന്നുമില്ല. മരവിച്ചുകൊണ്ടിരുന്ന കാലുകളിലും തീപോലെ പുകയുന്ന തലയിലും ഉറക്കെയുറക്കെ വെറുതെ മിടിക്കുന്ന ഹൃദയത്തിലും ഒന്നുമില്ലാത്ത എന്തോ ആണ് പൊട്ടിത്തെറിച്ചത്. അവള്‍ പെട്ടെന്ന് ഭര്‍ത്താവിന്റെ മുഖത്തുനോക്കി.
“എന്തേ? നിന്റെ കണ്ണുകള്‍ തിളങ്ങുന്നു!”
സുമിത്ര കുറച്ചുനേരം കൂടി ഭര്‍ത്താവിന്റെ മുഖത്തു നോക്കിനിന്നു. ഒരു നീളം കൂടിയ പാത. അറ്റങ്ങളില്ലാത്ത ഒരു നീളംകൂടിയ പാത.
അവള്‍ ചോദിച്ചു: “ചൂടുവെള്ളം വെയ്ക്കട്ടെ കുളിക്കാന്‍, നേരം കുറെയായി. തണുപ്പുണ്ടാവും”.
ദിനേട്ടന്‍ പിടിവിട്ടപ്പോള്‍ തലമുടിയില്‍ നിന്നു താഴെ വീണ പൂവ് അവള്‍ ജനലിലൂടെ വലിച്ചെറിഞ്ഞു. ഒരു നൂലിന്റെ തലപ്പില്‍നിന്നിറ്റിവീഴുന്ന തുളളികളെപ്പോലെ തന്റെ ഹൃദയത്തിലേക്കിറ്റുന്നത് ഇരുട്ടാണെന്ന് പെട്ടെന്നാണ് സുമിത്രയ്ക്ക് മനസ്സിലായത്. അവള്‍ വേഗം തുടര്‍ന്നു: “വേഗം കുളിച്ചു വന്നോളൂ. ചോറ് വല്ലാതെ തണുക്കണ്ടാ”.
അടുക്കളയുടെ ഉമ്മറപ്പടിയില്‍ വെച്ച് ഭര്‍ത്താവ് വീണ്ടും സുമിത്രയെ പിടിച്ചുനിര്‍ത്തി.
കുതറിയത് ഓര്‍ക്കാതെയാണ്. ദിനേട്ടന്റെ തല കട്ടളയില്‍ത്തന്നെ ഇടിച്ചു. ദ്വേഷ്യം കൊണ്ട് തിളങ്ങുന്ന ദിനേട്ടന്റെ കണ്ണുകളെ നേരിടാതെ സുമിത്ര പറഞ്ഞു: “നടക്കൂ, ഞാന്‍ ഉമ്മറത്തെ വാതിലടച്ചിട്ടുവരാം”.
പുറത്ത്, ഇരുട്ടിനൊക്കെ അപ്പുറത്ത് അകലെ പഞ്ചവാദ്യം തകര്‍ക്കുന്നു.
മുറിക്കുള്ളിലെ ചിമ്മിനി താഴ്ത്തിയപ്പോള്‍, കട്ടിലിലെ തണുത്ത വിരിയില്‍ ശരീരം സ്പര്‍ശിച്ചപ്പോള്‍, പിന്നെ, ദിനേട്ടന്റെ ശ്വാസം ഒരു വെള്ളച്ചാട്ടം പോലെ തന്നെ മൂടിയപ്പോള്‍ ഒക്കെ, സുമിത്ര അതുകേട്ടു. അവസാനം മുണ്ടിന്റെ അറ്റം മേലിലേക്ക് വലിച്ചിട്ടുകൊണ്ട് കട്ടിലില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ ദിനേട്ടന്‍ ചോദിച്ചു: “സുമീ, ഇപ്പോള്‍ ഞാന്‍ നിന്നെ കൊന്നാല്‍ത്തന്നെ ആരാണ് ചോദിക്കാന്‍?” ഒരു കുതറല്‍?
തന്റെ മേല്‍ ഒരു ഘനംപോലെ വെച്ചിരുന്ന ദിനേട്ടന്റെ കൈയില്‍ തലോടിക്കൊണ്ട് പെട്ടെന്ന് സുമിത്ര ചിരിച്ചു. “ശര്യാ, പക്ഷേ, എന്തിനാണ് ദിനേട്ടന്‍ എന്നെ കൊല്ലുന്നത്?”
താനപ്പോള്‍ ചിരിച്ചതെന്തിനാണെന്ന് അവള്‍ക്കു തന്നെ മനസ്സിലാകാതിരുന്നതുകൊണ്ട് സുമിത്ര ഓര്‍ക്കാന്‍ തുടങ്ങി. പഞ്ചവാദ്യം അവസാനിക്കാറാകുന്നു.
പിന്നെ നോക്കുമ്പോള്‍ ദിനേട്ടന്‍ നല്ല ഉറക്കമായിരുന്നു. സാവധാനം എഴുന്നേറ്റിരുന്ന് അവള്‍ ജനാലയിലൂടെ പുറത്തേക്കുനോക്കി. കാവിലെ പറമ്പില്‍ നിന്ന് ഉയര്‍ന്നുപൊട്ടുന്ന അമിട്ടുകള്‍. അഴിഞ്ഞുകിടന്ന സാരിയുടെ ഞൊറികള്‍ ശരിക്കു കുത്തി ജനാലയ്ക്കല്‍ കുറച്ചുനേരം നിന്നിട്ട് പിന്നെ സുമിത്ര തണുത്ത ചോറില്‍ വെള്ളമൊഴിക്കാന്‍ അടുക്കളയിലേക്കു പോന്നു. അവിടെ തുറന്നിട്ട ജനാലയിലൂടെ കാണാവുന്ന ആകാശത്തില്‍ ആകെ രണ്ടു നക്ഷത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലാത്തതിനാല്‍ അവള്‍ എണ്ണി... ഒന്ന്, രണ്ട്, ഒന്ന്, രണ്ട്, ഒന്ന്, രണ്ട്...
***

No comments:

Post a Comment