മുരളീധരന്‍ നായര്‍ എല്ലാ ദിവസത്തേയും പോലെ രാവിലെ ഒന്‍പത് മണിക്ക് ഓഫീസിലേക്കു പോകാനൊരുങ്ങി. അമ്മയുടെയും ദൈവത്തിന്റേയും മുന്‍പില്‍ നമസ്‌കരിച്ചു തിരിഞ്ഞപ്പോഴാണ് ജലദോഷമുള്ള മൂക്ക് ഒന്നുകൂടി വലിച്ചുകയറ്റി, ചോറ്റുപാത്രം സഞ്ചിയിലാക്കി ഭാര്യ അയാളെ ഏല്‍പിച്ചത്. തന്റെ മുഖത്ത് നോക്കാന്‍ കൂട്ടാക്കാതെ, അകത്തു കരയുന്ന കുട്ടിയെ ശ്രദ്ധിക്കാതെ ഒരു കുറ്റി കണക്കെ നിന്ന ഭാര്യയെ അവഗണിച്ച് മുരളീധരന്‍ നായര്‍ അകത്തേക്കുപോയി.
“അച്ഛന്‍ വേഗം വരാം. ” കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് മുരളീധരന്‍ നായര്‍ പറഞ്ഞു.
“വരുമ്പോള്‍ പമ്പരം കൊണ്ടുവരാം.”
“ഓ! ഒരുത്തരവാദിത്തം.” പുറത്തുനിന്ന് മുരളീധരന്‍ നായരുടെ ഭാര്യ ചീറി.
“ഒരു ദിവസം ഓഫീസില്‍ചെന്ന് പേനയുന്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്യേ പിന്നെ! എന്റെ മൂക്കൊലിക്കുന്നു. തലവേദനിച്ചിട്ടു നില്‍ക്കാന്‍ വയ്യ. മകള്‍ക്കാണെങ്കില്‍ തന്തയുടെ വാശിയാണ്. ആപ്പീസിനോടുള്ള ഉത്തരവാദിത്തത്തിനേക്കാള്‍ കുറവാണോ നിങ്ങള്‍ക്കെന്നോട്? നാലുനേരവും നിങ്ങള്‍ കുമ്പിട്ടുതൊഴുന്ന ഈ ദൈവം അങ്ങനെ നിങ്ങളോടു പറഞ്ഞ്വോ? ”
ഓഫീസ് സംബന്ധമായ കടലാസുകളും കുടയും കൈയിലെടുത്തു പുറത്തേക്കുള്ള വാതില്‍ക്കല്‍ മുരളീധരന്‍ നായര്‍ തിരിഞ്ഞുനിന്നു.
“അമ്മിണീ! ” അയാള്‍ പറഞ്ഞു: “എനിക്കിന്നു പോകേണ്ട അത്യാവശ്യം ഉള്ളതിനാലാണ് ഞാന്‍ പോകുന്നത്. അതും നിങ്ങളോടുള്ള ഉത്തരവാദിത്തവും കൂട്ടിക്കുഴയ്ക്കരുത്. ഞാന്‍ കഴിയുന്നതും വേഗം വരാം.”
പുറത്തെ വെയില്‍ റോഡിനു മുകളില്‍ എത്തിയിരിക്കുന്നതു കണ്ട് മുരളീധരന്‍ നായരുടെ മുഖം മങ്ങി. ഇനി രാമസ്വാമിയുടെ മുന്‍പില്‍ ചെന്നു വേണം മസ്റ്ററില്‍ ഒപ്പിടാന്‍. രാമസ്വാമി ഒരു ചിരി ചിരിക്കും. “ചുമതലകളെക്കുറിച്ചു പറഞ്ഞുതരണ്ട പ്രായമല്ലല്ലോ നമുക്കൊക്കെ. ” മസ്റ്റര്‍ മുന്നിലേക്കു നീക്കിവെച്ചു രാമസ്വാമി പറയും: “എന്തെങ്കിലും തക്ക കാരണം കാണും.”
ഓഫീസില്‍ വൈകി എത്തുന്നതോ, തന്റെ ചുമതലകളെക്കുറിച്ചു പറയാന്‍ ആര്‍ക്കെങ്കിലും ഇടം കൊടുക്കുന്നതോ, അത്തരം ചിരികളോ ഒന്നും മുരളീധരന്‍നായര്‍ക്കിഷ്ടമായിരുന്നില്ല. ആ ചിരി തെളിയുമ്പോഴൊക്കെ മുരളീധരന്‍ നായര്‍ക്ക് അമ്മയെ ഓര്‍മവരും.
“നന്നായി ജീവിക്ക്. ” അമ്മയെ ഉദ്ധരിച്ചു മുരളീധരന്‍ നായര്‍ പറയാറുണ്ട്.
“അതേ നമ്മളൊക്കെ ചെയ്യേണ്ടൂ.”
“ആര്‍ക്ക് നന്നായി? അമ്മിണി ചോദിച്ചു. ഇരുന്നിടത്തുനിന്നും തട്ടിത്തെറിപ്പിക്കും പോലെയുള്ള ആ ചോദ്യം മുരളീധരന്‍ നായരെ തെല്ലൊന്നമ്പരിപ്പിക്കാതിരുന്നില്ല. അതൊന്നമര്‍ന്നപ്പോഴാണ്, അമ്മിണി ചോദിച്ചാല്‍ ഇനി ആ വാക്കിനെന്തര്‍ഥം പറയും എന്ന് മുരളീധരന്‍ നായര്‍ ആലോചിച്ചത്. അമ്മിണി പക്ഷെ, ചോദിച്ചില്ല. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം അമ്മിണിയെപ്പോലെ മുരളീധരന്‍ നായര്‍ക്കും പൊതുവേ കുറവായിരുന്നു. അമ്മ ഒരിക്കലും തനിക്കു വിരോധമായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അതിന്റെ ആവശ്യം മുരളീധരന്‍ നായര്‍ക്ക് അനുഭവപ്പെട്ടിരുന്നതേയില്ല. ആകെ ഒരിക്കല്‍ ദേഷ്യവും സങ്കടവും തോന്നിയത് അടുത്തിരുന്ന കുട്ടിയുടെ പേന കട്ടു എന്ന കുറ്റത്തിന് ഹെഡ്മാസ്റ്റര്‍ തല്ലിയപ്പോഴാണ്.
“വല്ലാണ്ടെ വേദനിച്ചോ? ” അമ്മ തുടയില്‍തടവി ചേര്‍ത്തിരുത്തി ചോദിച്ചു.
“എന്തിനേ പേന കട്ടത്? ”
“ഞാന്‍ കട്ടില്ല.” മുരളീധരന്‍ നായരുടെ പറഞ്ഞു.
“പിന്നെ എന്തേ, മാഷക്കങ്ങനെ തോന്നാന്‍?”
അത് അന്നുമുതല്‍ മുരളീധരന്‍ നായരേയും കുഴക്കിയ പ്രശ്‌നമായിരുന്നു. അതുകൊണ്ട്, ദേഷ്യമാണോ ജാള്യതയാണോ തോന്നേണ്ടത് എന്ന പരിഭ്രമത്തിനിടയില്‍ മുരളീധരന്‍ നായര്‍ പറഞ്ഞു: “അറിയില്ല.”
എന്നിട്ട്? അമ്മ ചോദിച്ചു: “കുട്ടി മാഷോട് പറഞ്ഞ്വൊ? ”
ഒരു കാരണത്തിന്റെ പിന്‍ബലമില്ലാതിരുന്നതിനാല്‍ പറയപ്പെടാതിരുന്ന ആ ഉത്തരവും വലിച്ചിഴച്ച് ഇത്രത്തോളമെത്തിയ മുരളീധരന്‍ നായരുടെ മനസ്സില്‍ ആ ചോദ്യം, അമ്മയുടെ ചിതയ്ക്കു തീകൊളുത്തുമ്പോള്‍, ഒരു അപ്രസക്തിയുടെ, അരിശത്തിന്റെ ചുവയോടെ തികട്ടി. പിന്നെ ചിലപ്പോഴൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഊണുകഴിക്കുമ്പോള്‍ എല്ലാം കൈയില്‍ തിരുപ്പിടിച്ചു കൊണ്ടു നടക്കുന്ന ഒരു കുപ്പിക്കഷ്ണംപോലെ അതു മനസ്സില്‍ കോറി.
നേരം വൈകിയ കാരണം വണ്ടിയില്‍ നല്ല തിരക്കുണ്ടായിരുന്നു. രാമസ്വാമി ചിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അരദിവസത്തെ ലീവ് എഴുതിക്കൊടുക്കണം. മുരളീധരന്‍ നായര്‍ തന്നോടുതന്നെ പറഞ്ഞു. ചുമതലകള്‍ വഴികാട്ടികളാണ് എന്നാണ് രാമസ്വാമി പറയാറ്. തന്റെ അടുത്തിരുന്ന പതിനഞ്ചുകാരന്‍ വണ്ടിയില്‍ ഇരുന്നതോടെ, സ്വന്തം കൈയിലുള്ള നോട്ടുപുസ്തകം നിവര്‍ത്തി വായിക്കാന്‍ തുടങ്ങിയിരുന്നു. അയാളുടെ ഏകാഗ്രത തടസ്സപ്പെടുത്താതവിധം മുരളീധരന്‍ നായര്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു.
“കഴിയുന്നതും ആരേയും ഉപദ്രവിക്കാതിരിക്ക. ഗുണം അവനവനു തന്നെയാണ്... അമ്മ പറയും: കിടന്നാല്‍ ഉറക്കം വരും.”
പൊടുന്നനെ, ഭാര്യയുടെ ജലദോഷം വന്ന് വീര്‍ത്ത മുഖം മുരളീധരന്‍ നായരുടെ മനസ്സില്‍ തെളിഞ്ഞു. തനിക്കാണ് ഈ ജലദോഷമെങ്കില്‍ ഇന്ന് ഓഫീസില്‍ വരുമായിരുന്നോ? തനിക്ക് ഓഫീസിലെ അത്യാവശ്യ കാര്യം വേണമെങ്കില്‍ മാറ്റി വെക്കാമായിരുന്നില്ലേ എന്ന ചിന്ത, മുരളീധരന്‍ നായരെ ആകെ പരിഭ്രമിപ്പിച്ചു, ചെറിയ ചോദ്യങ്ങളാണ് ആകെ കുഴപ്പിക്കുന്നത്. ചോദിക്കണ്ടാത്തവ എന്നു തന്നെ പറയാം. ആള്‍ക്കാരുമായി സംസാരിച്ചിരിക്കുമ്പോഴും അവരെ ശ്രദ്ധിച്ചിരിക്കുമ്പോഴും ഒക്കെ പലപ്പോഴും മുരളീധരന്‍നായര്‍ ആലോചിക്കുന്നത് അയാള്‍ ആ വാചകം പറയുമ്പോള്‍ എന്തിനു ചിരി വന്നു എന്നോ, വഴിയിലെ പിച്ചക്കാരന്‍ കുട്ടിക്കു പത്തുപൈസയെങ്കിലും കൊടുക്കേണ്ടിയിരുന്നില്ലേ എന്നൊക്കെയാവും. അതൊരു ചീത്ത ശീലമായി മാറുന്നതും അയാള്‍ അറിഞ്ഞിരുന്നു. തന്മൂലം സംഭാഷണത്തിന്റെ മധ്യത്തില്‍വെച്ചു അത്രനേരവും എന്തിനെപ്പറ്റിയാണ് പറഞ്ഞിരുന്നതെന്ന് മുരളീധരന്‍ നായര്‍ മറന്നുപോകും. ഇത് വിരുന്നുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വല്ലാത്ത മടുപ്പും അസൗകര്യവും ഉണ്ടാക്കി. വല്ലാത്ത ജാള്യതയോടെ പക്ഷേ, സംസാരം തുടങ്ങുമ്പോള്‍ വീണ്ടും അയാളുടെ മനസ്സില്‍ പിച്ചക്കാരന്‍ കുട്ടിയും ധര്‍മപുത്രരും അമ്മിണിയുടെ ജലദോഷവും ഒക്കെ ഒരു പുറ്റുപോലെ നിറയും. അവയ്ക്കുമീതെ ഒരു കാര്യവുമില്ലാതെ, ചലിക്കുന്ന ചോദ്യങ്ങള്‍ കുമിഞ്ഞു. അങ്ങനെ പുഴുക്കള്‍ മൂടിയ ചപ്പുകൂനപോയെയായി അയാളുടെ മനസ്സ്.
“കുട്ടി ഒന്നെഴുന്നേല്ക്ക്.” രണ്ട് മാന്യന്മാരാണ് മുരളീധരന്‍ നായരുടെ തൊട്ടുമുന്നില്‍ നിന്നിരുന്നത്. പതിനഞ്ചുകാരന്‍ നോട്ടുപുസ്തകത്തില്‍ നിന്നും മുഖമുയര്‍ത്തിനോക്കി.
“ഒന്നെഴുന്നേല്‍ക്കൂ”
“എന്തിനാ? ” കുട്ടി ചോദിച്ചു.
“അത് ശരി.” അവരിലൊരാള്‍ പറഞ്ഞു: “ഒരു മിനിറ്റ് ഒന്നെഴുന്നേല്ക്കൂ.”
എല്ലാവരുടെയും മുഖത്തും മാറിമാറി നോക്കി, കുട്ടി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. പെട്ടെന്നാണ് മാന്യരിലൊരാള്‍ ആ സ്ഥലത്ത് കയറിയിരുന്നത്.
“അതാ അവിടെ” അകലെ വെയില്‍ തട്ടുന്ന ഒരു സ്ഥലം ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു: “അവിടെ ഇരുന്നോളൂ.”
മുരളീധരന്‍ നായര്‍ തന്റെ അടുത്ത് സ്ഥലംപിടിച്ച ആളുടെ മേലില്‍ തട്ടാതിരിക്കാന്‍ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. എന്നിട്ട് ചുറ്റുമുള്ള എല്ലാവരേയും നോക്കി. അവരൊക്കെ ചെറുപ്പക്കാരനേയും മറ്റു രണ്ടുപേരെയും ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ്.
“വേണ്ട.” ചെറുപ്പക്കാരന്‍ പറഞ്ഞു: “അവിടെ നിങ്ങളിരുന്നോളൂ.”
അതിനു മറുപടി പറയാതെ രണ്ടാള്‍ക്കാരും സ്വന്തം വര്‍ത്തമാനങ്ങളില്‍ മുഴുകുകയാണ് ചെയ്തത്. ചെറുപ്പക്കാരന്റെ മുഖം ചുവന്നു. അതുവരേയും നിവര്‍ത്തിപ്പിടിച്ചിരുന്ന നോട്ടുപുസ്തകം അയാള്‍ ശബ്ദത്തോടെ അടച്ചു. എന്നിട്ട് തന്റെ സ്ഥലത്ത് കയറി ഇരുന്ന ആളുടെ കൈയില്‍ തോണ്ടി ഗൗരവത്തില്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞു.
കണ്ണട നേരെ വെച്ച് ചെറുപ്പക്കാരന്റെ നേരെ അയാള്‍ ഇമവെട്ടാതെ നോക്കി. അകലെ വെയില്‍ വീണ സീറ്റിലേക്ക് അയാള്‍ വീണ്ടും ചൂണ്ടി.
“അവിടെ” അയാള്‍ പറഞ്ഞു.
“നിങ്ങളെന്റെ സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കൂ.” ചെറുപ്പക്കാരന്റെ ശബ്ദത്തില്‍ അത്ര കടുപ്പം ആരും പ്രതീക്ഷിച്ചിരുന്നില്ലാത്തതിനാലാവണം ചുറ്റുമുള്ള എല്ലാവരും ഒന്നിച്ചു തലപൊക്കി.
“ഇല്ലെങ്കിലോ” എല്ലാവരുടെ മുഖത്തുകൂടെയും ഒന്ന് കണ്ണോടിച്ച് ഒരു ചെറുചിരിയോടെ അയാള്‍ ചോദിച്ചു: “മുട്ടപൊട്ടി പുറത്തുവന്നിട്ടില്ല. അപ്പോഴേക്കും.”
ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ചെറുപ്പക്കാരനോട് തന്റെ സ്ഥലത്തിരുന്നോളൂ എന്ന് പറയണോ എന്ന് മുരളീധരന്‍ നായര്‍ ആലോചിച്ചു. കാര്യങ്ങള്‍, അതായത് ആള്‍ക്കാര്‍ തമ്മില്‍ തീരട്ടെ എന്ന് ഭാവത്തില്‍ പക്ഷേ, എല്ലാവരും പുറത്തേക്കും സ്വന്തം പുസ്തകങ്ങളിലേക്കും ഒക്കെ നോക്കിയിരിക്കുകയാണ് ചെയ്തത്. അനാവശ്യമായ ഇടപെടല്‍ കാര്യങ്ങള്‍ കൂടൂതല്‍ വഷളാക്കിയേക്കുമോ എന്നയാള്‍ പേടിച്ചു. എന്തുകൊണ്ടാണ് എല്ലാവരും ഇങ്ങനെ മിണ്ടാതിരിക്കുന്നതെന്ന് മുരളീധരന്‍ നായര്‍ വല്ലാതെ അത്ഭുതപ്പെട്ടു.
ചെറുപ്പക്കാരന്റെ മുഖം ചെവിത്തട്ടുകള്‍ വരെ ചുവന്നു. വികാരം കൊണ്ട് അവിടവിടെ മുറിയുന്ന ശബ്ദത്തില്‍ തന്നോടു ചെയ്ത മര്യാദകേടിനെപ്പറ്റി അയാള്‍ പറയാന്‍ ശ്രമിച്ചു.
“നിങ്ങള്‍ എന്നോട് അന്യായം ചെയ്തത്”. അയാള്‍ പറഞ്ഞു.
ഒരു വടിക്കു കീഴില്‍ പിടയുന്ന പാമ്പുകളെന്ന പോലെ അന്യായം എന്ന് വാക്കിനുകീഴെ നിര്‍ത്തി മുരളീധരന്‍ നായര്‍ അവരെ രണ്ടുപേരെയും നോക്കി. അവര്‍ ചിരിക്കുകയാണ് ചെയ്തത്.
“ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വാ.” അവരിലൊരാള്‍ പറഞ്ഞു. “ഞങ്ങള്‍ ഇവിടെത്തന്നെ നിന്നുതരാം.”
ഇരുന്നിടത്തുനിന്നും മുരളീധരന്‍ നായര്‍ ഒന്നനങ്ങി. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ”എത്ര ചെറിയ കാര്യങ്ങള്‍!” എന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്തും. ഇത്ര പോന്നിട്ടും തന്റെ നിയന്ത്രണമില്ലായ്മയില്‍ പെട്ടെന്ന്, മുരളീധരന്‍നായര്‍ക്ക് ജാള്യത തോന്നി. അതു മറയ്ക്കാന്‍ മുരളീധരന്‍ നായര്‍ ധൃതിയില്‍ അവരോടൊക്കെ ഒപ്പം പുറത്തേക്കുതന്നെ നോക്കി.
അപ്പോഴായിരിക്കണം ചെറുപ്പക്കാരന്‍ സ്വന്തം സ്ഥലത്തിരുന്ന ആളുടെ മടിയില്‍ കയറിയിരുന്നത്. പ്രതീക്ഷിച്ചപോലെ, അയാള്‍ ചെറുപ്പക്കാരനെ ആഞ്ഞുതള്ളി. മുരളീധരന്‍ നായരുടെ കാല്ക്കല്‍ ഒരു ചെറിയ ശബ്ദത്തോടെ ചെറുപ്പക്കാരന്‍ കമിഴ്ന്നു വീണു. കൈയില്‍ നിന്നും തെറിച്ച നോട്ടുപുസ്തകം കുറച്ചുകലെ ആള്‍ക്കാരുടെ കാല്‍ക്കല്‍ തുറന്നു കിടന്നു. ഏതാണ്ടിതേ നേരത്താണ് വണ്ടി സ്റ്റേഷനില്‍ നിന്നതും. എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനു മുകളിലൂടെ ആള്‍ക്കാര്‍ ഇറങ്ങാന്‍ ധൃതികൂട്ടി. രണ്ടുമിനിറ്റാണ് വണ്ടി സ്റ്റേഷനില്‍ നില്‍ക്കുക. നിരവധി കാലുകള്‍ക്കിടയിലൂടെ വീണുകിടക്കുന്ന കുട്ടിയുടെ മുഖം കണ്ടപ്പോള്‍, ഹെഡ്മാസ്റ്ററുടെ മുന്നില്‍ തല്ലും പ്രതീക്ഷിച്ച് ചുവട്ടിലേക്ക് നോക്കിനിന്ന സ്വന്തം മുഖമാണ് മുരളീധരന്‍ നായര്‍ക്ക് ഓര്‍മ വന്നത്. ധൃതിയില്‍ ഒരു തെറ്റു തിരുത്തലിന്റെ ഭവ്യതയോടെ, ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ഇടയില്‍ അകലെ കിടന്ന പുസ്തകം ഊളിയിട്ടെടുത്ത് അയാള്‍ ചെറുപ്പക്കാരന് നീട്ടി. കുട്ടി, അയാളുട കൈയില്‍ നിന്നും പുസ്തകം തട്ടിപ്പറിക്കും പോലെയാണ് വാങ്ങിയത്. ഒരു ശരിക്ക് വിധേയനായപോലെ മുരളീധരന്‍ നായര്‍ക്ക് സന്തോഷം തോന്നി. 'അതുതന്നെ!' വണ്ടിക്കകത്തേക്ക് അലയടിച്ച തിരക്കില്‍ പക്ഷേ, എല്ലാം മുങ്ങി മറിഞ്ഞു. ചെറുപ്പക്കാരന്‍ എഴുന്നേറ്റ് മുതിര്‍ന്ന ആ രണ്ടുപേരുടെ നേരെ തിരിയുന്നതും അവര്‍ കുട്ടിയുടെ തല ട്രെയിനിന്റെ ഭിത്തിയോട് ചേര്‍ത്തു വെച്ചടിക്കുന്നത് ആണ് മുരളീധരന്‍ നായര്‍ പിന്നെ കണ്ടത് കുട്ടിയുടെ മുഖം ഉറഞ്ഞ ചോര പോലെ നീലച്ചു. വണ്ടി വിടാന്‍ ഇനി രണ്ടുമൂന്നു സെക്കന്റു കൂടിയേ ഉണ്ടാവൂ എന്നാലോചിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം ഒരു നിലവിളിപോലെ മുരളീധരന്‍ നായരുടെ കാതിലെത്തി. ഭാര്യയുടെ ജലദോഷമുള്ള മുഖം, രാമസ്വാമി, അമ്മ എല്ലാവരും കൂടി ശടപടേന്ന് മുരളീധരന്‍ നായരുടെ മനസ്സിലേക്ക് ഒരു ഭയങ്കര ശബ്ദത്തോടെ തട്ടിമറിഞ്ഞു വീണു. ഒരു നേര്‍ത്ത നിലവിളിയോടെ അയാള്‍ ഇളകിത്തുടങ്ങിയിരുന്ന വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി. “അമ്മേ,” തന്നെ പിന്നിലാക്കിപായുന്ന വണ്ടിയെ നോക്കി പ്ലാറ്റ് ഫോമില്‍ത്തന്നെ നില്‍ക്കെ മുരളീധരന്‍ നായര്‍ പറഞ്ഞു; “അമ്മ പറയും ചെറുപ്പക്കാരന് അവര്‍ കാണിച്ചുകൊടുത്ത സീറ്റില്‍ ഇരിക്കാമായിരുന്നു എന്ന്. അത് അവര്‍ക്കും ആവാമായിരുന്നു.”
നിറഞ്ഞ വെയിലിനു കീഴില്‍, തന്റെ ഇരുഭാഗങ്ങളിലും ചാട്ടവാറുകള്‍ പോലെ പുളഞ്ഞ റെയില്‍പ്പാളങ്ങളെ നോക്കി മുരളീധരന്‍ നായര്‍ പിന്നെനടന്നു.
“എന്നിട്ട് മുരളി വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ” ഊണ്‍ പാത്രം ശബ്ദത്തിലടച്ച് കസേര തട്ടിമാറ്റി എഴുന്നേറ്റ് ഓഫീസില്‍ ഗീത പറയും: “എന്ത് പറയാന്‍!”
അമ്മയാണെങ്കില്‍ എന്തുത്തരം പറയും? ഗീതയെ അമ്മക്കറിയില്ല. തീനാളങ്ങളുടെ അറ്റങ്ങളില്‍ ആയുന്ന ചുവപ്പു നിറവും മുഖത്തനേന്തി അവള്‍ “ഹേ! മുരളീ! ” എന്നു പറയുമ്പോള്‍, ഞാന്‍ സ്‌കൂള്‍ മുറ്റത്ത് സര്‍വസമക്ഷം തല്ല് ഏറ്റുവാങ്ങാന്‍ അനങ്ങാതെ നിന്ന കുട്ടിയാണെന്നാണ് എനിക്ക് തോന്നാറ്. അവിടെനിന്ന് ഞാന്‍ വളര്‍ന്നിട്ടേ ഇല്ല എന്നും. പൂച്ച എലിയെ പിടിക്കുമ്പോള്‍ താന്‍ ആരുടെ കൂടെ നില്‍ക്കും എന്നാണ് രവീന്ദ്രന്‍ ചോദിച്ചത്. അമ്മ അതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ചെറിയ ചോദ്യങ്ങള്‍ എല്ലാവരുടെ വായിലും നിറച്ചു വെച്ചിരിക്കയാണെന്ന് തോന്നുന്നു. വല്ലാതെ വയറു നിറഞ്ഞവന്റെ ഏമ്പക്കംപോലെ, അപശബ്ദത്തോടെയാണ് അതൊക്കെ ക്ഷണത്തില്‍ പുറത്തു ചാടുന്നത്. ചെള്ളിച്ചെറുമനെ കാര്യസ്ഥന്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ വേഷ്ടിത്തലപ്പുകൊണ്ട് എന്റെ കണ്ണുപൊത്തി അമ്മ എന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്തി. “അങ്ങോട്ട് കുട്ടന്‍ നോക്കണ്ടാട്ടൊ” അമ്മ ഇപ്പോഴും പറയും. “നമ്മളല്ല ഇതിന് ഉത്തരവാദികള്.” പക്ഷേ, നോക്കൂ, ട്രെയിനില്‍ വഴിയില്‍ ഒറ്റക്കണ്ണുപൊത്തി ഇരിക്കാന്‍ പറ്റ്വോ? എത്ര നേര്‍രേഖയില്‍ നടന്നാലും കുറെയൊക്കെ കാണും. അല്ലെങ്കില്‍ ചെരിഞ്ഞ മനസ്സുംകൊണ്ട് നടന്ന് ഉറഞ്ഞ രക്തംപോലെ നീലച്ച മുഖങ്ങള്‍ തട്ടിവീഴാന്‍ ആര്‍ക്കാണ് മോഹം? ചോദ്യങ്ങള്‍ നമ്മുടെ തൊലിയില്‍ത്തന്നെ വളരുന്ന രോമങ്ങളെപ്പോലെ തൊട്ടടുത്താകുമ്പോള്‍ വിഷമം ഏറുകയാണെന്ന് അമ്മയോട് ഞാന്‍ പറയാനാഞ്ഞിട്ടുണ്ട്. ഞാനതു പറയുന്നതിനുമുമ്പ് അമ്മ മരിച്ചു. ഗീത ചിരിക്കുകയാണ് ചെയ്യുക. ഭാര്യയുടെ ജലദോഷത്താല്‍ നമുക്ക് ലീവെടുക്കാമോ, എടുക്കുമോ? എനിക്ക് കുളിക്കാന്‍ അമ്മ നിറച്ചിട്ട കുട്ടകത്തിലെ വെള്ളത്തില്‍ വീണ കൂറയെ രക്ഷിക്കണോ, കൊല്ലണോ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അത് മുങ്ങിച്ചത്തു. കണ്ണ് പൊത്തിയിട്ടെന്താ കാര്യം? ഗീതയുടെ മുഖം എന്റെ കൈയ്ക്കും കണ്ണുകള്‍ക്കും ഇടയിലെവിടെയോ ആണ്.
ഇപ്പോള്‍ മുരളീധരന്‍ നായര്‍ റെയിലിനു സമാന്തരമായി പോകുന്ന റോഡിലൂടെ ഓഫീസിലേക്ക് നടക്കുകയായിരുന്നു. ഊണുകഴിക്കുമ്പോള്‍, ഇന്ന് ഇക്കഥ ഗീതയോട് പറയേണ്ടെന്ന് അയാള്‍ തീരുമാനിച്ചു. അപ്പോഴാണ് രണ്ടു പോലീസുകാര്‍ക്കൊപ്പം സ്റ്റ്രെച്ചറില്‍ ഒരു ചെറുപ്പക്കാരന്റെ ശരീരവുമായി രണ്ടുപേര്‍ റോഡിലേക്ക് കയറിവന്നത്. വണ്ടിയില്‍ നിന്നു വീണുപോയ ആ ശരീരത്തിന്റെ സാധ്യത മുരളീധരന്‍നായര്‍ പ്രതീക്ഷിച്ചിരുന്നതുകൊണ്ട്, അതാരാണെന്ന് മുരളീധരന്‍നായര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. റോഡില്‍ കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു പ്രതിജ്ഞ നിറവേറ്റുന്നതുപോലെ അയാള്‍ ചെറുപ്പക്കാരന്റെ മുഖത്തേക്കെത്തിനോക്കി.
“ഈ ആളെ താനറിയുമോ? ” പോലീസുകാരന്‍ ചോദിച്ചു.
തീരെ പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ട് മുരളീധരന്‍നായര്‍ ഞെട്ടി. അയാല്‍ ആ പോലീസുകാരനെ തുറിച്ചുനോക്കി. ചോദ്യങ്ങള്‍ എപ്പോഴും തനിക്കുനേരെ വരുന്നതെന്താണ്?
ആവര്‍ത്തിക്കപ്പെടുന്ന ആ ചോദ്യത്തിന്റെ അസംബന്ധത്തിനും അപ്രസക്തിക്കും നടുവില്‍നിന്ന്, ആ കിടക്കുന്നതാണോ, അവിടെ നില്‍ക്കുന്നതാണോ താനെന്ന് മുരളീധരന്‍നായര്‍ അമ്പരന്നു.
“അവസാനം” ഗീത പറഞ്ഞു: “ഇല്ല” എന്നു പറഞ്ഞു.
“ഞാന്‍ ശരിയാണ് പറഞ്ഞത്. ” ചോറ്റുപാത്രം ശബ്ദത്തിലടയ്ക്കുമ്പോള്‍ മുരളീധരന്‍നായര്‍ കെന്തി. “ഞാനാ ചെറുപ്പക്കാരനെ ഒട്ടു ദ്രോഹിച്ചില്ല. ”
“അതെ” ഗീത പറഞ്ഞു: “മുരളി പുറത്തേക്കുനോക്കി ഇരിക്കുകയായിരുന്നു. ”
“എല്ലാവരെയും പോലെ” രവീന്ദ്രന്‍ ചിരിച്ചു. “നിഷ്പക്ഷമായി.”
“എല്ലാവര്‍ക്കും ദൈവങ്ങളെയാണ് വേണ്ടത്. ഒരു നിമിഷം കൊണ്ട് വിരല്‍ ഞൊടിച്ച് ശത്രുക്കളെ നിര്‍വീര്യമാക്കുന്ന ദൈവമല്ല ഞാന്‍ എന്ന് എന്താ ഗീതയ്ക്കും മനസ്സിലാവാത്തത്.”
“ശരിക്കും മുരളീ.” ഗീത പറഞ്ഞു: “ദൈവമാണെങ്കില്‍ ഒരുത്തനെ വണ്ടിയില്‍ നിന്നു തള്ളിയിടുമ്പോള്‍ അത് തടയുകയും, നമുക്ക് കൂട്ടത്തില്‍ വീഴാതിരിക്കുകയും ചെയ്യാമായിരുന്നു. ”
വൈകുന്നേരം ഡിസ്‌പെന്‍സറിയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ മുരളീധരന്‍നായര്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അങ്ങനെ ഒരു ദിവസം അവസാനിക്കുന്നു. വണ്ടിയിലെ കഥ അറിഞ്ഞ കാരണം അരദിവസത്തെ ലീവ് എഴുതേണ്ടെന്ന് രാമസ്വാമി പറഞ്ഞിരുന്നു.
തുറന്ന വാതിലിലൂടെ സന്ധ്യയിലെ ഇരുട്ട് അകത്തേക്ക് കിനിയാന്‍ തുടങ്ങിയത് മുരളീധരന്‍നായര്‍ കണ്ടു. മരുന്ന് വാതില്ക്കല്‍ നിന്നിരുന്ന ഭാര്യയുടെ കൈയിലേല്പിച്ച് കാലും മുഖവും കഴുകി അയാള്‍ വിളക്ക് കൊളുത്തി.
“ദൈവമേ” മനസ്സുറയ്ക്കുന്നതിനും മുന്‍പേ പറഞ്ഞുശീലിച്ച ആ ശീലില്‍ മുരളീധരന്‍നായര്‍ വിളിച്ചു. “ചുമതലകള്‍ നിറവേറ്റി നേരാം മാര്‍ഗം കാണിച്ചുതരണേ.”
“ഓ” എന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ഇത്രയും കാലത്തെപ്പോലെ അന്നും മുരളീധരന്‍ നായര്‍ ചോദിച്ചില്ല. ചോദ്യങ്ങള്‍ വല്ലാതെ കൂടുന്നു. മുങ്ങിച്ചാവാനനുവദിച്ച കൂറ മുതല്‍, പകരം ചോദിക്കലിന്റെ പരിവേഷത്തോടെ ഗ്രാമമധ്യത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വെട്ടിയ തലയും നാസ്വാദ്വാരങ്ങള്‍ അടച്ചുകൊന്ന ആടിന്റെ അകിടില്‍ നിന്ന് വേദോച്ചാരണങ്ങള്‍ക്കൊപ്പം ചുരന്ന മഴയും കുരിശിന്റെ മുകളിലൂടെ ചീറിപ്പോകുന്ന മിസ്സൈലുകളും ഒക്കെ വളക്കൂനയിലെ കൃമികളെപ്പോലെ മനസ്സില്‍ പുളയ്ക്കുകയാണ്. ഇനി, പറഞ്ഞാല്‍തന്നെ അത് അമ്മയുടെ ചില്ലിട്ട ഫോട്ടോയോ, ദൈവമോ അതോ ഗീതയോ എന്ന ശങ്ക ബാക്കിയാവും.
മുരളീധരന്‍നായര്‍ നിലവിളക്കൂതി കെടുത്തി. അടുത്തുണ്ടായിരുന്ന ചാരുകസേരയില്‍ ഒരു ദിവസം മുഴുവന്‍ സമ്പാദിച്ച തളര്‍ച്ചയോടെ മലര്‍ന്നു കിടന്നു. അതോടെ നിലവിളക്കിന്റെയും അയാളുടെയും ചുറ്റുമുണ്ടായിരുന്ന ഇരുട്ട് സമാധാനം പോലെ പതുക്കെ മുരളീധരന്‍നായരെ മൂടി.
***
“അച്ഛന്‍ വേഗം വരാം. ” കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് മുരളീധരന്‍ നായര്‍ പറഞ്ഞു.
“വരുമ്പോള്‍ പമ്പരം കൊണ്ടുവരാം.”
“ഓ! ഒരുത്തരവാദിത്തം.” പുറത്തുനിന്ന് മുരളീധരന്‍ നായരുടെ ഭാര്യ ചീറി.
“ഒരു ദിവസം ഓഫീസില്‍ചെന്ന് പേനയുന്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്യേ പിന്നെ! എന്റെ മൂക്കൊലിക്കുന്നു. തലവേദനിച്ചിട്ടു നില്‍ക്കാന്‍ വയ്യ. മകള്‍ക്കാണെങ്കില്‍ തന്തയുടെ വാശിയാണ്. ആപ്പീസിനോടുള്ള ഉത്തരവാദിത്തത്തിനേക്കാള്‍ കുറവാണോ നിങ്ങള്‍ക്കെന്നോട്? നാലുനേരവും നിങ്ങള്‍ കുമ്പിട്ടുതൊഴുന്ന ഈ ദൈവം അങ്ങനെ നിങ്ങളോടു പറഞ്ഞ്വോ? ”
ഓഫീസ് സംബന്ധമായ കടലാസുകളും കുടയും കൈയിലെടുത്തു പുറത്തേക്കുള്ള വാതില്‍ക്കല്‍ മുരളീധരന്‍ നായര്‍ തിരിഞ്ഞുനിന്നു.
“അമ്മിണീ! ” അയാള്‍ പറഞ്ഞു: “എനിക്കിന്നു പോകേണ്ട അത്യാവശ്യം ഉള്ളതിനാലാണ് ഞാന്‍ പോകുന്നത്. അതും നിങ്ങളോടുള്ള ഉത്തരവാദിത്തവും കൂട്ടിക്കുഴയ്ക്കരുത്. ഞാന്‍ കഴിയുന്നതും വേഗം വരാം.”
പുറത്തെ വെയില്‍ റോഡിനു മുകളില്‍ എത്തിയിരിക്കുന്നതു കണ്ട് മുരളീധരന്‍ നായരുടെ മുഖം മങ്ങി. ഇനി രാമസ്വാമിയുടെ മുന്‍പില്‍ ചെന്നു വേണം മസ്റ്ററില്‍ ഒപ്പിടാന്‍. രാമസ്വാമി ഒരു ചിരി ചിരിക്കും. “ചുമതലകളെക്കുറിച്ചു പറഞ്ഞുതരണ്ട പ്രായമല്ലല്ലോ നമുക്കൊക്കെ. ” മസ്റ്റര്‍ മുന്നിലേക്കു നീക്കിവെച്ചു രാമസ്വാമി പറയും: “എന്തെങ്കിലും തക്ക കാരണം കാണും.”
ഓഫീസില്‍ വൈകി എത്തുന്നതോ, തന്റെ ചുമതലകളെക്കുറിച്ചു പറയാന്‍ ആര്‍ക്കെങ്കിലും ഇടം കൊടുക്കുന്നതോ, അത്തരം ചിരികളോ ഒന്നും മുരളീധരന്‍നായര്‍ക്കിഷ്ടമായിരുന്നില്ല. ആ ചിരി തെളിയുമ്പോഴൊക്കെ മുരളീധരന്‍ നായര്‍ക്ക് അമ്മയെ ഓര്‍മവരും.
“നന്നായി ജീവിക്ക്. ” അമ്മയെ ഉദ്ധരിച്ചു മുരളീധരന്‍ നായര്‍ പറയാറുണ്ട്.
“അതേ നമ്മളൊക്കെ ചെയ്യേണ്ടൂ.”
“ആര്‍ക്ക് നന്നായി? അമ്മിണി ചോദിച്ചു. ഇരുന്നിടത്തുനിന്നും തട്ടിത്തെറിപ്പിക്കും പോലെയുള്ള ആ ചോദ്യം മുരളീധരന്‍ നായരെ തെല്ലൊന്നമ്പരിപ്പിക്കാതിരുന്നില്ല. അതൊന്നമര്‍ന്നപ്പോഴാണ്, അമ്മിണി ചോദിച്ചാല്‍ ഇനി ആ വാക്കിനെന്തര്‍ഥം പറയും എന്ന് മുരളീധരന്‍ നായര്‍ ആലോചിച്ചത്. അമ്മിണി പക്ഷെ, ചോദിച്ചില്ല. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം അമ്മിണിയെപ്പോലെ മുരളീധരന്‍ നായര്‍ക്കും പൊതുവേ കുറവായിരുന്നു. അമ്മ ഒരിക്കലും തനിക്കു വിരോധമായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അതിന്റെ ആവശ്യം മുരളീധരന്‍ നായര്‍ക്ക് അനുഭവപ്പെട്ടിരുന്നതേയില്ല. ആകെ ഒരിക്കല്‍ ദേഷ്യവും സങ്കടവും തോന്നിയത് അടുത്തിരുന്ന കുട്ടിയുടെ പേന കട്ടു എന്ന കുറ്റത്തിന് ഹെഡ്മാസ്റ്റര്‍ തല്ലിയപ്പോഴാണ്.
“വല്ലാണ്ടെ വേദനിച്ചോ? ” അമ്മ തുടയില്‍തടവി ചേര്‍ത്തിരുത്തി ചോദിച്ചു.
“എന്തിനേ പേന കട്ടത്? ”
“ഞാന്‍ കട്ടില്ല.” മുരളീധരന്‍ നായരുടെ പറഞ്ഞു.
“പിന്നെ എന്തേ, മാഷക്കങ്ങനെ തോന്നാന്‍?”
അത് അന്നുമുതല്‍ മുരളീധരന്‍ നായരേയും കുഴക്കിയ പ്രശ്‌നമായിരുന്നു. അതുകൊണ്ട്, ദേഷ്യമാണോ ജാള്യതയാണോ തോന്നേണ്ടത് എന്ന പരിഭ്രമത്തിനിടയില്‍ മുരളീധരന്‍ നായര്‍ പറഞ്ഞു: “അറിയില്ല.”
എന്നിട്ട്? അമ്മ ചോദിച്ചു: “കുട്ടി മാഷോട് പറഞ്ഞ്വൊ? ”
ഒരു കാരണത്തിന്റെ പിന്‍ബലമില്ലാതിരുന്നതിനാല്‍ പറയപ്പെടാതിരുന്ന ആ ഉത്തരവും വലിച്ചിഴച്ച് ഇത്രത്തോളമെത്തിയ മുരളീധരന്‍ നായരുടെ മനസ്സില്‍ ആ ചോദ്യം, അമ്മയുടെ ചിതയ്ക്കു തീകൊളുത്തുമ്പോള്‍, ഒരു അപ്രസക്തിയുടെ, അരിശത്തിന്റെ ചുവയോടെ തികട്ടി. പിന്നെ ചിലപ്പോഴൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഊണുകഴിക്കുമ്പോള്‍ എല്ലാം കൈയില്‍ തിരുപ്പിടിച്ചു കൊണ്ടു നടക്കുന്ന ഒരു കുപ്പിക്കഷ്ണംപോലെ അതു മനസ്സില്‍ കോറി.
നേരം വൈകിയ കാരണം വണ്ടിയില്‍ നല്ല തിരക്കുണ്ടായിരുന്നു. രാമസ്വാമി ചിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അരദിവസത്തെ ലീവ് എഴുതിക്കൊടുക്കണം. മുരളീധരന്‍ നായര്‍ തന്നോടുതന്നെ പറഞ്ഞു. ചുമതലകള്‍ വഴികാട്ടികളാണ് എന്നാണ് രാമസ്വാമി പറയാറ്. തന്റെ അടുത്തിരുന്ന പതിനഞ്ചുകാരന്‍ വണ്ടിയില്‍ ഇരുന്നതോടെ, സ്വന്തം കൈയിലുള്ള നോട്ടുപുസ്തകം നിവര്‍ത്തി വായിക്കാന്‍ തുടങ്ങിയിരുന്നു. അയാളുടെ ഏകാഗ്രത തടസ്സപ്പെടുത്താതവിധം മുരളീധരന്‍ നായര്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു.
“കഴിയുന്നതും ആരേയും ഉപദ്രവിക്കാതിരിക്ക. ഗുണം അവനവനു തന്നെയാണ്... അമ്മ പറയും: കിടന്നാല്‍ ഉറക്കം വരും.”
പൊടുന്നനെ, ഭാര്യയുടെ ജലദോഷം വന്ന് വീര്‍ത്ത മുഖം മുരളീധരന്‍ നായരുടെ മനസ്സില്‍ തെളിഞ്ഞു. തനിക്കാണ് ഈ ജലദോഷമെങ്കില്‍ ഇന്ന് ഓഫീസില്‍ വരുമായിരുന്നോ? തനിക്ക് ഓഫീസിലെ അത്യാവശ്യ കാര്യം വേണമെങ്കില്‍ മാറ്റി വെക്കാമായിരുന്നില്ലേ എന്ന ചിന്ത, മുരളീധരന്‍ നായരെ ആകെ പരിഭ്രമിപ്പിച്ചു, ചെറിയ ചോദ്യങ്ങളാണ് ആകെ കുഴപ്പിക്കുന്നത്. ചോദിക്കണ്ടാത്തവ എന്നു തന്നെ പറയാം. ആള്‍ക്കാരുമായി സംസാരിച്ചിരിക്കുമ്പോഴും അവരെ ശ്രദ്ധിച്ചിരിക്കുമ്പോഴും ഒക്കെ പലപ്പോഴും മുരളീധരന്‍നായര്‍ ആലോചിക്കുന്നത് അയാള്‍ ആ വാചകം പറയുമ്പോള്‍ എന്തിനു ചിരി വന്നു എന്നോ, വഴിയിലെ പിച്ചക്കാരന്‍ കുട്ടിക്കു പത്തുപൈസയെങ്കിലും കൊടുക്കേണ്ടിയിരുന്നില്ലേ എന്നൊക്കെയാവും. അതൊരു ചീത്ത ശീലമായി മാറുന്നതും അയാള്‍ അറിഞ്ഞിരുന്നു. തന്മൂലം സംഭാഷണത്തിന്റെ മധ്യത്തില്‍വെച്ചു അത്രനേരവും എന്തിനെപ്പറ്റിയാണ് പറഞ്ഞിരുന്നതെന്ന് മുരളീധരന്‍ നായര്‍ മറന്നുപോകും. ഇത് വിരുന്നുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വല്ലാത്ത മടുപ്പും അസൗകര്യവും ഉണ്ടാക്കി. വല്ലാത്ത ജാള്യതയോടെ പക്ഷേ, സംസാരം തുടങ്ങുമ്പോള്‍ വീണ്ടും അയാളുടെ മനസ്സില്‍ പിച്ചക്കാരന്‍ കുട്ടിയും ധര്‍മപുത്രരും അമ്മിണിയുടെ ജലദോഷവും ഒക്കെ ഒരു പുറ്റുപോലെ നിറയും. അവയ്ക്കുമീതെ ഒരു കാര്യവുമില്ലാതെ, ചലിക്കുന്ന ചോദ്യങ്ങള്‍ കുമിഞ്ഞു. അങ്ങനെ പുഴുക്കള്‍ മൂടിയ ചപ്പുകൂനപോയെയായി അയാളുടെ മനസ്സ്.
“കുട്ടി ഒന്നെഴുന്നേല്ക്ക്.” രണ്ട് മാന്യന്മാരാണ് മുരളീധരന്‍ നായരുടെ തൊട്ടുമുന്നില്‍ നിന്നിരുന്നത്. പതിനഞ്ചുകാരന്‍ നോട്ടുപുസ്തകത്തില്‍ നിന്നും മുഖമുയര്‍ത്തിനോക്കി.
“ഒന്നെഴുന്നേല്‍ക്കൂ”
“എന്തിനാ? ” കുട്ടി ചോദിച്ചു.
“അത് ശരി.” അവരിലൊരാള്‍ പറഞ്ഞു: “ഒരു മിനിറ്റ് ഒന്നെഴുന്നേല്ക്കൂ.”
എല്ലാവരുടെയും മുഖത്തും മാറിമാറി നോക്കി, കുട്ടി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. പെട്ടെന്നാണ് മാന്യരിലൊരാള്‍ ആ സ്ഥലത്ത് കയറിയിരുന്നത്.
“അതാ അവിടെ” അകലെ വെയില്‍ തട്ടുന്ന ഒരു സ്ഥലം ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു: “അവിടെ ഇരുന്നോളൂ.”
മുരളീധരന്‍ നായര്‍ തന്റെ അടുത്ത് സ്ഥലംപിടിച്ച ആളുടെ മേലില്‍ തട്ടാതിരിക്കാന്‍ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. എന്നിട്ട് ചുറ്റുമുള്ള എല്ലാവരേയും നോക്കി. അവരൊക്കെ ചെറുപ്പക്കാരനേയും മറ്റു രണ്ടുപേരെയും ശ്രദ്ധയോടെ നോക്കിയിരിക്കുകയാണ്.
“വേണ്ട.” ചെറുപ്പക്കാരന്‍ പറഞ്ഞു: “അവിടെ നിങ്ങളിരുന്നോളൂ.”
അതിനു മറുപടി പറയാതെ രണ്ടാള്‍ക്കാരും സ്വന്തം വര്‍ത്തമാനങ്ങളില്‍ മുഴുകുകയാണ് ചെയ്തത്. ചെറുപ്പക്കാരന്റെ മുഖം ചുവന്നു. അതുവരേയും നിവര്‍ത്തിപ്പിടിച്ചിരുന്ന നോട്ടുപുസ്തകം അയാള്‍ ശബ്ദത്തോടെ അടച്ചു. എന്നിട്ട് തന്റെ സ്ഥലത്ത് കയറി ഇരുന്ന ആളുടെ കൈയില്‍ തോണ്ടി ഗൗരവത്തില്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞു.
കണ്ണട നേരെ വെച്ച് ചെറുപ്പക്കാരന്റെ നേരെ അയാള്‍ ഇമവെട്ടാതെ നോക്കി. അകലെ വെയില്‍ വീണ സീറ്റിലേക്ക് അയാള്‍ വീണ്ടും ചൂണ്ടി.
“അവിടെ” അയാള്‍ പറഞ്ഞു.
“നിങ്ങളെന്റെ സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കൂ.” ചെറുപ്പക്കാരന്റെ ശബ്ദത്തില്‍ അത്ര കടുപ്പം ആരും പ്രതീക്ഷിച്ചിരുന്നില്ലാത്തതിനാലാവണം ചുറ്റുമുള്ള എല്ലാവരും ഒന്നിച്ചു തലപൊക്കി.
“ഇല്ലെങ്കിലോ” എല്ലാവരുടെ മുഖത്തുകൂടെയും ഒന്ന് കണ്ണോടിച്ച് ഒരു ചെറുചിരിയോടെ അയാള്‍ ചോദിച്ചു: “മുട്ടപൊട്ടി പുറത്തുവന്നിട്ടില്ല. അപ്പോഴേക്കും.”
ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ചെറുപ്പക്കാരനോട് തന്റെ സ്ഥലത്തിരുന്നോളൂ എന്ന് പറയണോ എന്ന് മുരളീധരന്‍ നായര്‍ ആലോചിച്ചു. കാര്യങ്ങള്‍, അതായത് ആള്‍ക്കാര്‍ തമ്മില്‍ തീരട്ടെ എന്ന് ഭാവത്തില്‍ പക്ഷേ, എല്ലാവരും പുറത്തേക്കും സ്വന്തം പുസ്തകങ്ങളിലേക്കും ഒക്കെ നോക്കിയിരിക്കുകയാണ് ചെയ്തത്. അനാവശ്യമായ ഇടപെടല്‍ കാര്യങ്ങള്‍ കൂടൂതല്‍ വഷളാക്കിയേക്കുമോ എന്നയാള്‍ പേടിച്ചു. എന്തുകൊണ്ടാണ് എല്ലാവരും ഇങ്ങനെ മിണ്ടാതിരിക്കുന്നതെന്ന് മുരളീധരന്‍ നായര്‍ വല്ലാതെ അത്ഭുതപ്പെട്ടു.
ചെറുപ്പക്കാരന്റെ മുഖം ചെവിത്തട്ടുകള്‍ വരെ ചുവന്നു. വികാരം കൊണ്ട് അവിടവിടെ മുറിയുന്ന ശബ്ദത്തില്‍ തന്നോടു ചെയ്ത മര്യാദകേടിനെപ്പറ്റി അയാള്‍ പറയാന്‍ ശ്രമിച്ചു.
“നിങ്ങള്‍ എന്നോട് അന്യായം ചെയ്തത്”. അയാള്‍ പറഞ്ഞു.
ഒരു വടിക്കു കീഴില്‍ പിടയുന്ന പാമ്പുകളെന്ന പോലെ അന്യായം എന്ന് വാക്കിനുകീഴെ നിര്‍ത്തി മുരളീധരന്‍ നായര്‍ അവരെ രണ്ടുപേരെയും നോക്കി. അവര്‍ ചിരിക്കുകയാണ് ചെയ്തത്.
“ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വാ.” അവരിലൊരാള്‍ പറഞ്ഞു. “ഞങ്ങള്‍ ഇവിടെത്തന്നെ നിന്നുതരാം.”
ഇരുന്നിടത്തുനിന്നും മുരളീധരന്‍ നായര്‍ ഒന്നനങ്ങി. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ”എത്ര ചെറിയ കാര്യങ്ങള്‍!” എന്ന ഭാവമായിരുന്നു എല്ലാവരുടെയും മുഖത്തും. ഇത്ര പോന്നിട്ടും തന്റെ നിയന്ത്രണമില്ലായ്മയില്‍ പെട്ടെന്ന്, മുരളീധരന്‍നായര്‍ക്ക് ജാള്യത തോന്നി. അതു മറയ്ക്കാന്‍ മുരളീധരന്‍ നായര്‍ ധൃതിയില്‍ അവരോടൊക്കെ ഒപ്പം പുറത്തേക്കുതന്നെ നോക്കി.
അപ്പോഴായിരിക്കണം ചെറുപ്പക്കാരന്‍ സ്വന്തം സ്ഥലത്തിരുന്ന ആളുടെ മടിയില്‍ കയറിയിരുന്നത്. പ്രതീക്ഷിച്ചപോലെ, അയാള്‍ ചെറുപ്പക്കാരനെ ആഞ്ഞുതള്ളി. മുരളീധരന്‍ നായരുടെ കാല്ക്കല്‍ ഒരു ചെറിയ ശബ്ദത്തോടെ ചെറുപ്പക്കാരന്‍ കമിഴ്ന്നു വീണു. കൈയില്‍ നിന്നും തെറിച്ച നോട്ടുപുസ്തകം കുറച്ചുകലെ ആള്‍ക്കാരുടെ കാല്‍ക്കല്‍ തുറന്നു കിടന്നു. ഏതാണ്ടിതേ നേരത്താണ് വണ്ടി സ്റ്റേഷനില്‍ നിന്നതും. എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനു മുകളിലൂടെ ആള്‍ക്കാര്‍ ഇറങ്ങാന്‍ ധൃതികൂട്ടി. രണ്ടുമിനിറ്റാണ് വണ്ടി സ്റ്റേഷനില്‍ നില്‍ക്കുക. നിരവധി കാലുകള്‍ക്കിടയിലൂടെ വീണുകിടക്കുന്ന കുട്ടിയുടെ മുഖം കണ്ടപ്പോള്‍, ഹെഡ്മാസ്റ്ററുടെ മുന്നില്‍ തല്ലും പ്രതീക്ഷിച്ച് ചുവട്ടിലേക്ക് നോക്കിനിന്ന സ്വന്തം മുഖമാണ് മുരളീധരന്‍ നായര്‍ക്ക് ഓര്‍മ വന്നത്. ധൃതിയില്‍ ഒരു തെറ്റു തിരുത്തലിന്റെ ഭവ്യതയോടെ, ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ഇടയില്‍ അകലെ കിടന്ന പുസ്തകം ഊളിയിട്ടെടുത്ത് അയാള്‍ ചെറുപ്പക്കാരന് നീട്ടി. കുട്ടി, അയാളുട കൈയില്‍ നിന്നും പുസ്തകം തട്ടിപ്പറിക്കും പോലെയാണ് വാങ്ങിയത്. ഒരു ശരിക്ക് വിധേയനായപോലെ മുരളീധരന്‍ നായര്‍ക്ക് സന്തോഷം തോന്നി. 'അതുതന്നെ!' വണ്ടിക്കകത്തേക്ക് അലയടിച്ച തിരക്കില്‍ പക്ഷേ, എല്ലാം മുങ്ങി മറിഞ്ഞു. ചെറുപ്പക്കാരന്‍ എഴുന്നേറ്റ് മുതിര്‍ന്ന ആ രണ്ടുപേരുടെ നേരെ തിരിയുന്നതും അവര്‍ കുട്ടിയുടെ തല ട്രെയിനിന്റെ ഭിത്തിയോട് ചേര്‍ത്തു വെച്ചടിക്കുന്നത് ആണ് മുരളീധരന്‍ നായര്‍ പിന്നെ കണ്ടത് കുട്ടിയുടെ മുഖം ഉറഞ്ഞ ചോര പോലെ നീലച്ചു. വണ്ടി വിടാന്‍ ഇനി രണ്ടുമൂന്നു സെക്കന്റു കൂടിയേ ഉണ്ടാവൂ എന്നാലോചിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം ഒരു നിലവിളിപോലെ മുരളീധരന്‍ നായരുടെ കാതിലെത്തി. ഭാര്യയുടെ ജലദോഷമുള്ള മുഖം, രാമസ്വാമി, അമ്മ എല്ലാവരും കൂടി ശടപടേന്ന് മുരളീധരന്‍ നായരുടെ മനസ്സിലേക്ക് ഒരു ഭയങ്കര ശബ്ദത്തോടെ തട്ടിമറിഞ്ഞു വീണു. ഒരു നേര്‍ത്ത നിലവിളിയോടെ അയാള്‍ ഇളകിത്തുടങ്ങിയിരുന്ന വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി. “അമ്മേ,” തന്നെ പിന്നിലാക്കിപായുന്ന വണ്ടിയെ നോക്കി പ്ലാറ്റ് ഫോമില്‍ത്തന്നെ നില്‍ക്കെ മുരളീധരന്‍ നായര്‍ പറഞ്ഞു; “അമ്മ പറയും ചെറുപ്പക്കാരന് അവര്‍ കാണിച്ചുകൊടുത്ത സീറ്റില്‍ ഇരിക്കാമായിരുന്നു എന്ന്. അത് അവര്‍ക്കും ആവാമായിരുന്നു.”
നിറഞ്ഞ വെയിലിനു കീഴില്‍, തന്റെ ഇരുഭാഗങ്ങളിലും ചാട്ടവാറുകള്‍ പോലെ പുളഞ്ഞ റെയില്‍പ്പാളങ്ങളെ നോക്കി മുരളീധരന്‍ നായര്‍ പിന്നെനടന്നു.
“എന്നിട്ട് മുരളി വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ” ഊണ്‍ പാത്രം ശബ്ദത്തിലടച്ച് കസേര തട്ടിമാറ്റി എഴുന്നേറ്റ് ഓഫീസില്‍ ഗീത പറയും: “എന്ത് പറയാന്‍!”
അമ്മയാണെങ്കില്‍ എന്തുത്തരം പറയും? ഗീതയെ അമ്മക്കറിയില്ല. തീനാളങ്ങളുടെ അറ്റങ്ങളില്‍ ആയുന്ന ചുവപ്പു നിറവും മുഖത്തനേന്തി അവള്‍ “ഹേ! മുരളീ! ” എന്നു പറയുമ്പോള്‍, ഞാന്‍ സ്‌കൂള്‍ മുറ്റത്ത് സര്‍വസമക്ഷം തല്ല് ഏറ്റുവാങ്ങാന്‍ അനങ്ങാതെ നിന്ന കുട്ടിയാണെന്നാണ് എനിക്ക് തോന്നാറ്. അവിടെനിന്ന് ഞാന്‍ വളര്‍ന്നിട്ടേ ഇല്ല എന്നും. പൂച്ച എലിയെ പിടിക്കുമ്പോള്‍ താന്‍ ആരുടെ കൂടെ നില്‍ക്കും എന്നാണ് രവീന്ദ്രന്‍ ചോദിച്ചത്. അമ്മ അതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ചെറിയ ചോദ്യങ്ങള്‍ എല്ലാവരുടെ വായിലും നിറച്ചു വെച്ചിരിക്കയാണെന്ന് തോന്നുന്നു. വല്ലാതെ വയറു നിറഞ്ഞവന്റെ ഏമ്പക്കംപോലെ, അപശബ്ദത്തോടെയാണ് അതൊക്കെ ക്ഷണത്തില്‍ പുറത്തു ചാടുന്നത്. ചെള്ളിച്ചെറുമനെ കാര്യസ്ഥന്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ വേഷ്ടിത്തലപ്പുകൊണ്ട് എന്റെ കണ്ണുപൊത്തി അമ്മ എന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്തി. “അങ്ങോട്ട് കുട്ടന്‍ നോക്കണ്ടാട്ടൊ” അമ്മ ഇപ്പോഴും പറയും. “നമ്മളല്ല ഇതിന് ഉത്തരവാദികള്.” പക്ഷേ, നോക്കൂ, ട്രെയിനില്‍ വഴിയില്‍ ഒറ്റക്കണ്ണുപൊത്തി ഇരിക്കാന്‍ പറ്റ്വോ? എത്ര നേര്‍രേഖയില്‍ നടന്നാലും കുറെയൊക്കെ കാണും. അല്ലെങ്കില്‍ ചെരിഞ്ഞ മനസ്സുംകൊണ്ട് നടന്ന് ഉറഞ്ഞ രക്തംപോലെ നീലച്ച മുഖങ്ങള്‍ തട്ടിവീഴാന്‍ ആര്‍ക്കാണ് മോഹം? ചോദ്യങ്ങള്‍ നമ്മുടെ തൊലിയില്‍ത്തന്നെ വളരുന്ന രോമങ്ങളെപ്പോലെ തൊട്ടടുത്താകുമ്പോള്‍ വിഷമം ഏറുകയാണെന്ന് അമ്മയോട് ഞാന്‍ പറയാനാഞ്ഞിട്ടുണ്ട്. ഞാനതു പറയുന്നതിനുമുമ്പ് അമ്മ മരിച്ചു. ഗീത ചിരിക്കുകയാണ് ചെയ്യുക. ഭാര്യയുടെ ജലദോഷത്താല്‍ നമുക്ക് ലീവെടുക്കാമോ, എടുക്കുമോ? എനിക്ക് കുളിക്കാന്‍ അമ്മ നിറച്ചിട്ട കുട്ടകത്തിലെ വെള്ളത്തില്‍ വീണ കൂറയെ രക്ഷിക്കണോ, കൊല്ലണോ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അത് മുങ്ങിച്ചത്തു. കണ്ണ് പൊത്തിയിട്ടെന്താ കാര്യം? ഗീതയുടെ മുഖം എന്റെ കൈയ്ക്കും കണ്ണുകള്‍ക്കും ഇടയിലെവിടെയോ ആണ്.
ഇപ്പോള്‍ മുരളീധരന്‍ നായര്‍ റെയിലിനു സമാന്തരമായി പോകുന്ന റോഡിലൂടെ ഓഫീസിലേക്ക് നടക്കുകയായിരുന്നു. ഊണുകഴിക്കുമ്പോള്‍, ഇന്ന് ഇക്കഥ ഗീതയോട് പറയേണ്ടെന്ന് അയാള്‍ തീരുമാനിച്ചു. അപ്പോഴാണ് രണ്ടു പോലീസുകാര്‍ക്കൊപ്പം സ്റ്റ്രെച്ചറില്‍ ഒരു ചെറുപ്പക്കാരന്റെ ശരീരവുമായി രണ്ടുപേര്‍ റോഡിലേക്ക് കയറിവന്നത്. വണ്ടിയില്‍ നിന്നു വീണുപോയ ആ ശരീരത്തിന്റെ സാധ്യത മുരളീധരന്‍നായര്‍ പ്രതീക്ഷിച്ചിരുന്നതുകൊണ്ട്, അതാരാണെന്ന് മുരളീധരന്‍നായര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല. റോഡില്‍ കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു പ്രതിജ്ഞ നിറവേറ്റുന്നതുപോലെ അയാള്‍ ചെറുപ്പക്കാരന്റെ മുഖത്തേക്കെത്തിനോക്കി.
“ഈ ആളെ താനറിയുമോ? ” പോലീസുകാരന്‍ ചോദിച്ചു.
തീരെ പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ട് മുരളീധരന്‍നായര്‍ ഞെട്ടി. അയാല്‍ ആ പോലീസുകാരനെ തുറിച്ചുനോക്കി. ചോദ്യങ്ങള്‍ എപ്പോഴും തനിക്കുനേരെ വരുന്നതെന്താണ്?
ആവര്‍ത്തിക്കപ്പെടുന്ന ആ ചോദ്യത്തിന്റെ അസംബന്ധത്തിനും അപ്രസക്തിക്കും നടുവില്‍നിന്ന്, ആ കിടക്കുന്നതാണോ, അവിടെ നില്‍ക്കുന്നതാണോ താനെന്ന് മുരളീധരന്‍നായര്‍ അമ്പരന്നു.
“അവസാനം” ഗീത പറഞ്ഞു: “ഇല്ല” എന്നു പറഞ്ഞു.
“ഞാന്‍ ശരിയാണ് പറഞ്ഞത്. ” ചോറ്റുപാത്രം ശബ്ദത്തിലടയ്ക്കുമ്പോള്‍ മുരളീധരന്‍നായര്‍ കെന്തി. “ഞാനാ ചെറുപ്പക്കാരനെ ഒട്ടു ദ്രോഹിച്ചില്ല. ”
“അതെ” ഗീത പറഞ്ഞു: “മുരളി പുറത്തേക്കുനോക്കി ഇരിക്കുകയായിരുന്നു. ”
“എല്ലാവരെയും പോലെ” രവീന്ദ്രന്‍ ചിരിച്ചു. “നിഷ്പക്ഷമായി.”
“എല്ലാവര്‍ക്കും ദൈവങ്ങളെയാണ് വേണ്ടത്. ഒരു നിമിഷം കൊണ്ട് വിരല്‍ ഞൊടിച്ച് ശത്രുക്കളെ നിര്‍വീര്യമാക്കുന്ന ദൈവമല്ല ഞാന്‍ എന്ന് എന്താ ഗീതയ്ക്കും മനസ്സിലാവാത്തത്.”
“ശരിക്കും മുരളീ.” ഗീത പറഞ്ഞു: “ദൈവമാണെങ്കില്‍ ഒരുത്തനെ വണ്ടിയില്‍ നിന്നു തള്ളിയിടുമ്പോള്‍ അത് തടയുകയും, നമുക്ക് കൂട്ടത്തില്‍ വീഴാതിരിക്കുകയും ചെയ്യാമായിരുന്നു. ”
വൈകുന്നേരം ഡിസ്‌പെന്‍സറിയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ മുരളീധരന്‍നായര്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അങ്ങനെ ഒരു ദിവസം അവസാനിക്കുന്നു. വണ്ടിയിലെ കഥ അറിഞ്ഞ കാരണം അരദിവസത്തെ ലീവ് എഴുതേണ്ടെന്ന് രാമസ്വാമി പറഞ്ഞിരുന്നു.
തുറന്ന വാതിലിലൂടെ സന്ധ്യയിലെ ഇരുട്ട് അകത്തേക്ക് കിനിയാന്‍ തുടങ്ങിയത് മുരളീധരന്‍നായര്‍ കണ്ടു. മരുന്ന് വാതില്ക്കല്‍ നിന്നിരുന്ന ഭാര്യയുടെ കൈയിലേല്പിച്ച് കാലും മുഖവും കഴുകി അയാള്‍ വിളക്ക് കൊളുത്തി.
“ദൈവമേ” മനസ്സുറയ്ക്കുന്നതിനും മുന്‍പേ പറഞ്ഞുശീലിച്ച ആ ശീലില്‍ മുരളീധരന്‍നായര്‍ വിളിച്ചു. “ചുമതലകള്‍ നിറവേറ്റി നേരാം മാര്‍ഗം കാണിച്ചുതരണേ.”
“ഓ” എന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ഇത്രയും കാലത്തെപ്പോലെ അന്നും മുരളീധരന്‍ നായര്‍ ചോദിച്ചില്ല. ചോദ്യങ്ങള്‍ വല്ലാതെ കൂടുന്നു. മുങ്ങിച്ചാവാനനുവദിച്ച കൂറ മുതല്‍, പകരം ചോദിക്കലിന്റെ പരിവേഷത്തോടെ ഗ്രാമമധ്യത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വെട്ടിയ തലയും നാസ്വാദ്വാരങ്ങള്‍ അടച്ചുകൊന്ന ആടിന്റെ അകിടില്‍ നിന്ന് വേദോച്ചാരണങ്ങള്‍ക്കൊപ്പം ചുരന്ന മഴയും കുരിശിന്റെ മുകളിലൂടെ ചീറിപ്പോകുന്ന മിസ്സൈലുകളും ഒക്കെ വളക്കൂനയിലെ കൃമികളെപ്പോലെ മനസ്സില്‍ പുളയ്ക്കുകയാണ്. ഇനി, പറഞ്ഞാല്‍തന്നെ അത് അമ്മയുടെ ചില്ലിട്ട ഫോട്ടോയോ, ദൈവമോ അതോ ഗീതയോ എന്ന ശങ്ക ബാക്കിയാവും.
മുരളീധരന്‍നായര്‍ നിലവിളക്കൂതി കെടുത്തി. അടുത്തുണ്ടായിരുന്ന ചാരുകസേരയില്‍ ഒരു ദിവസം മുഴുവന്‍ സമ്പാദിച്ച തളര്‍ച്ചയോടെ മലര്‍ന്നു കിടന്നു. അതോടെ നിലവിളക്കിന്റെയും അയാളുടെയും ചുറ്റുമുണ്ടായിരുന്ന ഇരുട്ട് സമാധാനം പോലെ പതുക്കെ മുരളീധരന്‍നായരെ മൂടി.
***
No comments:
Post a Comment