Followers

Sunday, February 7, 2016

കലങ്ങുന്ന പ്രതിബിംബങ്ങള്‍

ചെങ്കുത്തായ മലഞ്ചെരിവിലെ പൂക്കളെപ്പോലെ എന്നെ കുട്ടികള്‍ ഉന്മേഷവതിയാക്കുന്നു. പത്മ പറഞ്ഞു. ജീവിത്തിന്റെ ചുരുണ്ടുമടങ്ങിയ, നിവരാത്ത ചുളിവുകള്‍ക്കിടയിലെ ചിതറിയ കുന്നിക്കുരുക്കളെപ്പോലെയാണവര്‍. ഉപയോഗിച്ചുപയോഗിച്ച് നിറം മങ്ങിയ സാരിപോലെയുള്ള ജീവിതത്തിന്റെ പൊലിമയാര്‍ന്ന നിറങ്ങള്‍ കണ്ണിനുമുന്നില്‍വെച്ച് എവിടേക്കൊഴുകിപ്പോയെന്ന് അമ്പരന്നു നില്‌ക്കെ ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വാസത്തോടെ ഓര്‍ക്കുക, ഞാനും ഒരിക്കല്‍ നിറപ്പകിട്ടാര്‍ന്ന ഒരു കുന്നിക്കുരു ആയിരുന്നു എന്നാണ്. ആശ്വാസം എന്നു തന്നെയല്ലേ അതിനു വാക്ക്? മുന്നിലേക്കു നോക്കാന്‍ എനിക്കറപ്പു തോന്നുന്നു.
അറപ്പ് എന്ന വാക്ക്, സത്യസന്ധമായി പറഞ്ഞാല്‍ പേടി എന്നു തിരുത്താനാണെനിക്കിഷ്ടം. ശാന്തമായ വൈകുന്നേരങ്ങളില്‍ തൊട്ടുതൊട്ടിരുന്ന് പുസ്തകം വായിക്കുന്നിടത്തു നിന്ന് മകള്‍ തിടുക്കത്തോടെ എഴുന്നേറ്റ് ഒരുങ്ങി ധൃതിയില്‍, അമ്മയോടൊന്നു കൈവീശാന്‍പോലും മറന്ന് കൂട്ടുകാരോടൊപ്പം ഇറങ്ങിപ്പോകുമ്പോള്‍ പത്മയുടെ മുഖത്ത് അറപ്പല്ല കാണാറ്. ശുദ്ധമായ പേടിയാണ്. കറുക്കാന്‍ തുടങ്ങുന്ന സന്ധ്യയുടെ മുഴുവന്‍ ഇരുളിനുമെതിരെ തിരിഞ്ഞു നിന്ന്, വൈകി വീട്ടിലെത്തുന്ന മറ്റുമക്കളുടെ നേരെ പത്മ കലമ്പല്‍ കൂട്ടും.
എവിടെയായിരുന്നു എല്ലാവരും? പത്മ ഉറക്കെച്ചോദിക്കും ഞാന്‍ കഥ പറഞ്ഞു തരാമെന്നു പറഞ്ഞത്, പാര്‍ക്കിലേക്കു പോകാമെന്നു പറഞ്ഞത് മറന്നുപോയോ? ഇനി അതൊന്നും ഇന്നു ഞാന്‍ ചെയ്തുതരില്ല.
കുട്ടികളുടെ മുഖത്തെ നേര്‍ത്ത അവഹേളനച്ചുവയുള്ള എതിര്‍പ്പുകള്‍, സ്വന്തം മുഖം നോക്കുന്ന കണ്ണാടിയിലെ പഴക്കച്ചുവയാര്‍ന്ന പുകമറയെ എന്ന പോലെ പത്മ അവഗണിക്കും നിത്യമായി. ദിനംപ്രതി വലുതാവുന്ന ചോര്‍ച്ചയില്‍ നിന്നെന്നപോലെ ഇറ്റുവീഴുന്ന എന്തോ ഒന്നിനെ എനിക്കു കീഴടക്കണം, പത്മ വിശദീകരണമെന്നപോലെ പറയാറുണ്ട്. ഈ തണുപ്പ് എന്നെ ആകെ പൊള്ളിക്കുന്നു.
“പെരുപ്പിച്ചു കാട്ടല്‍ അല്ലെങ്കിലും നിന്റെ പ്രകൃതമാണ്”; രഘു പറഞ്ഞു. “ജീവിതത്തിന് അതതു തലങ്ങളില്‍ അതിന്റേതായ പൂര്‍ണതയുണ്ട്. നിനക്കത് മനസ്സാവില്ല”. പത്മ ചീറി. അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ലിപ്സ്റ്റിക്കിട്ട് കുണുങ്ങി നടന്നിരുന്ന അമ്മയെ ഞാന്‍ അറപ്പോടെ നോക്കിനിന്നിട്ടുണ്ട്. ചുളുങ്ങിയ തൊലിയില്‍ ഗ്ലിസറിന്‍ തേച്ച് അമ്മ മയപ്പെടുത്തും. അമ്മയുടെ പണക്കാരനായ കൂട്ടുകാരന്‍ എനിക്കു വാങ്ങിത്തന്ന ചുവന്ന പൂക്കള്‍ തലയില്‍ച്ചൂടി ഞാനന്ന് അലസമായി കസേരയിലിരിക്കും. ഒറ്റപ്പെടലിന്, തോല്‍വിക്കും ജയത്തിനുമെന്നപോലെ ഒരി പ്രത്യേക മണമുണ്ട്.  ഓക്കാനം വരുത്തുന്ന മണം.
നിരന്തരമായ സമ്പര്‍ക്കവും സാമീപ്യവും തേച്ചുമായ്ക്കുന്ന ബന്ധങ്ങളുടെ പൂര്‍ണമായ ചിത്രങ്ങള്‍ പൊടിതട്ടി മിനുക്കി മുന്നില്‍ കൊണ്ടുവന്നുവെച്ചു ചിരിക്കാന്‍ എപ്പോഴും നമുക്കാവില്ല.
പുതുമയുടെ കീറിനോവിപ്പിക്കുന്ന, ഒന്നാകെ തട്ടിയുണര്‍ത്തുന്ന മുള്ളുകളെപ്പറ്റി മോഹിച്ച്, ഒരു മോചനത്തിനെന്നപോലെ നഗ്നയായി, പാട്ടീലിന്റെ താലോലിക്കുന്ന കൈകള്‍ക്കു കീഴെ കിടന്നിരുന്ന തന്നെ പാട്ടീല്‍ ഒരപരിചിതയെ എന്നപോലെ ഉറ്റുനോക്കി. പാട്ടീലിന്റെ നഖങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കറുത്ത ചളി ആയിരുന്നു. പക്ഷേ, അത് ആ നേരത്ത് പറയുക ക്രൂരതയാവും. ഞാനോര്‍ത്തു. അത്രയൊക്കെ കാരുണ്യം നമ്മള്‍ മറ്റുള്ളവരോടു കാണിക്കേണ്ടതുണ്ട്. തിളങ്ങുന്ന സ്യൂട്ടിനുകീഴില്‍ പൊടിനിറഞ്ഞ ഒരു മനസ്സാവും ഒരു പക്ഷേ പാട്ടീലിനുമുണ്ടാവുക. എന്റെ ശരീരത്തിലെ വികൃതമായ ചുളിവുകളെപ്പറ്റി അദ്ദേഹം പറയാത്തതും കരുണകൊണ്ടാവണം. ആവോ! രഘൂ, വിധി പറച്ചിലിന്റെ ഭാരമില്ലാതെ, നാളെയുടെയും പാട്ടീലിന്റെയും ഒന്നും മുഖം കാണാതെ അങ്ങനെ കിടക്കെ എനിക്ക് ജീവിത്തോടു വല്ലാത്ത പരിഭവം തോന്നി. അതോ സ്‌നേഹം എന്നാണോ പറയേണ്ടത്? വാക്കുകള്‍, നമ്മള്‍ സ്വയം ചിലത് വിശ്വസിപ്പിക്കുന്ന ബദ്ധപ്പാടില്‍ മാറി മാറി പറഞ്ഞു നോക്കുന്നുണ്ടാവണം. പത്മ വെറും ശുദ്ധമായ പേടിക്ക് അറപ്പ് എന്നു പറയുന്നതുപോലെ, വാര്‍ധക്യത്തിന്റെ ചുവയാര്‍ന്ന അലസതയ്ക്കു ഞാന്‍ ബുദ്ധിപരമായ വളര്‍ച്ച എന്നു പറയുന്നതുപോലെ. പക്ഷേ, മനസ്സിന്റെ താളുകള്‍ക്കിടയില്‍ അടുക്കിവെച്ച മയില്‍പ്പീലികള്‍ ജീവിതം ഓരോ തട്ടിപ്പും പറഞ്ഞ് തട്ടിയെടുക്കുമ്പോള്‍ എല്ലാം പ്രസക്തമാണ്. പാട്ടീലിന്റെ മേലാപ്പാര്‍ന്ന കിടക്കയും ആത്മഹത്യ ചെയ്യാന്‍ ഉറച്ച് കഴുത്തിലിറക്കിയ കുരുക്കും പിന്നെ ക്ലബിലെ വാച്ചുമാന്റെ കുട്ടിയെ രക്ഷിക്കാനുള്ള പണപ്പിരിവും ഒക്കെ അതെ. ഏതു ബന്ധത്തിന്റെയും അടിത്തറ സ്വന്തം സ്വാതന്ത്ര്യമാണെന്നു പ്രഖ്യാപിച്ച ചെറുപ്പക്കാരന്‍ ഞാന്‍ പാട്ടീലിന്റെ കൂടെ ഉറങ്ങിയതിന്, അമ്മയില്‍നിന്ന് തല്ലുകൊണ്ട കുട്ടിയെപ്പോലെ മുഖം കറുപ്പിച്ചത് അതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ അത്ര തിട്ടമാണോ എന്നു ചോദിച്ചാല്‍ ഒരുപക്ഷേ, എനിക്കുമുണ്ടാവില്ല മറുപടി. മുങ്ങാന്‍ പോകുന്നവന്റെ വയ്‌ക്കോല്‍ത്തുരുമ്പുകളാണ് കാരണങ്ങള്‍. ലോകത്തെ മുഴുവന്‍ കളിപ്പിച്ച് വീടിന്റെ പിന്‍പുറത്തെ ഗുദാമില്‍ ഒളിച്ചിരിക്കെ രഘു എന്നോട് ചോദിക്കുകയുണ്ടായി. ഞാനെന്താണ് രഘുവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. ഉത്തരം രഘു പ്രതീക്ഷിച്ചിരുന്നില്ലെന്നത് ശരിതന്നെ. പക്ഷേ തൊണ്ടയിലൂടെ ഇറങ്ങുന്ന ഒരു തീത്തുള്ളി പോലെ അതെന്നെ പരവശയാക്കി. ഉത്തരം അന്നും ഇന്നും എനിക്കറിയില്ല. ഇതുവരെ കണ്ടിട്ടുള്ള ഒന്നല്ലാത്തതിനാല്‍ ഇനി കണ്ടാല്‍ തിരിച്ചറിയുമോ എന്നുമറിയില്ല. അതു കണ്ടുപിടിക്കുക എന്ന ചുമതലയാണോ, അസംബന്ധമാം വിധം ഞാന്‍ പ്രതീക്ഷിച്ചതെന്നുമറിയില്ല.
സ്വാഭാവികതയ്‌ക്കെതിരേയുള്ള ബാലിശമായ എന്റെ ചെറുത്തുനില്പിന്, നിത്യതയ്‌ക്കെതിരെയുള്ള എന്റെ പിടച്ചിലിന്, എല്ലാറ്റിനുമുപരി ആഞ്ഞുവീശി ഒരു വെള്ളപ്പുതപ്പുപോലെ എന്നെ ആകെ മൂടുന്ന ഭീതിക്ക് എല്ലാം ഉദാത്തമായ കാരണങ്ങള്‍ കണ്ടുപിടിക്കുകയാവണം ഞാന്‍. ഏകതാനതയ്ക്ക് കുത്തി മുറിവേല്പിക്കുന്ന ഒരു മുനയുണ്ട്, കണ്ണില്‍ വെള്ളം പൊടിപ്പിക്കുംവരെ അത് ആഴത്തില്‍പ്പോകും. കഴുത്തുവരെ വെച്ച് വെട്ടിയ മുടിയും തിളങ്ങുന്ന ലിപ്സ്റ്റിക്കും കാഞ്ചീപുരം സാരിയുമുള്ള പത്മ, ഗ്രാമ്യയായ ഒരു പെണ്‍കുട്ടിയെപ്പോലെ എന്റെ കാല്‍ക്കലിരുന്ന് മൂക്കു ചീറ്റി കരഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്. ആനന്ദ് എന്റെ മാറില്‍ തൊടുന്നതു കണ്ടുകൊണ്ടാണ് പത്മ അന്നു കടന്നുവന്നത്. ഒരു വലിയ പുസ്തകവുമായി ഞങ്ങളുടെ ഇടയില്‍ കടന്നിരുന്ന്, പത്മ ആനന്ദുമായി വര്‍ത്തമാനം തുടങ്ങി. എന്നെ അവഗണിച്ചുകൊണ്ടുതന്നെ.
“പത്മേ” അന്നു ഞാന്‍ പറഞ്ഞു: “ഇതാണു മോശം. മര്യാദകേട് ആനന്ദാണു കാട്ടിയത്”.
“എടീ തെണ്ടീ... ” പത്മ പക്ഷേ, പെട്ടെന്നു നിറുത്തി. പിന്നെ കത്തിമുനപോലെത്തെ കണ്ണുകള്‍കൊണ്ട് അവളെന്നെ നോക്കി. മിന്നിയിരുന്നത് ഒരു പക്ഷേ കണ്ണീരിന്റെ നനവാവണം എന്ന് ഇന്നെനിക്കു തോന്നുന്നു. പത്മ തറവാടി ആയിരുന്നു. ഈ വാക്കുകള്‍ പറയുന്നതിന് ഒരല്പം മുന്‍പുപോലും ഇത്തരം വാക്കുകള്‍ പത്മക്കറിയില്ലെന്നേ ഞാന്‍ വിശ്വസിക്കൂ.
പിന്നെ, അന്നുരാത്രി, ആനന്ദിന്റെ കാറില്‍ തൊട്ടുതൊട്ടിരിക്കേ, എന്റെ തുടയില്‍ കൈയമര്‍ത്തിവെച്ച് ആനന്ദ് നിറുത്താതെ വര്‍ത്തമാനം പറയവേ. ഞാന്‍ പറഞ്ഞു.
“മോഹനന്‍ ഇന്നുമുതല്‍ ഹോസ്റ്റലിലേക്കു താമസം മാറ്റി”.
“അവന്‍ വലുതായി നിര്‍മലെ, ആനന്ദ് പറഞ്ഞു. നിനക്കവനെ ഇനിയും മടിയില്‍വെച്ചു നടക്കാനാവില്ല”.
മുന്നില്‍, കല്ല് വന്നുവീണ കുളംപോലെ, ഏറെ പ്രതിബിംബങ്ങള്‍ ഒന്നാകെ കലങ്ങി. അതിന്റെ വക്കത്തുനിന്ന് ആനന്ദ് മനോഹരമായി ചിരിച്ചു. കൈയുയര്‍ത്തി എന്റെ ഉയര്‍ന്ന മാറിലമര്‍ത്തി.
“മരിച്ചിട്ട്...? ” പത്മ ചോദിക്കും. “ജീവിക്കുകയാണ് എനിക്കാവശ്യം”.
ആനന്ദിന്റെ കൈ ഞാന്‍ പതുക്കെ മടിയിലെടുത്തുവെച്ചു. പൊടുന്നനെ, പണ്ടുപണ്ട് നട്ടുച്ചയ്ക്ക് നാഗത്താന്മാരുടെ എല്ലാ ശാപങ്ങളെയും മറന്ന്, പൊള്ളുന്ന ചരല്‍ക്കല്ലുകള്‍ക്കുമീതെ അയിത്തമാര്‍ന്ന ചാമിയുമായി ഇണചേര്‍ന്നതുപോലെ ഒന്നിണചേരാന്‍, എല്ലാറ്റിനെയും ധിക്കരിച്ച് ആവേശത്തോടെ ഒന്നിണചേരാന്‍, കൊല്ലാന്‍ തോന്നിക്കുന്ന അതേ ദൈവം അതിന്റെ പേരും പറഞ്ഞ് പിന്നെ ശിക്ഷിക്കുന്നതെന്തിനാണെന്ന് കലണ്ടറിലെ ഗണപതിയോട് രോഷത്തോടെ ചോദിച്ചതുപോലെ ആരോടെങ്കിലും ഒന്നു ചോദിക്കാന്‍, ഒരു മയില്‍പ്പീലിക്കുവേണ്ടി ദിവസം മുഴുവന്‍ കരഞ്ഞപോലെ ഒന്നു കരയാന്‍ എനിക്കതിയായ കൊതിതോന്നി.
“ഏറെ ഏറെ ദൂരം നമ്മള്‍ നടന്നിരിക്കുന്നു”. കൈയിലെ മണല്‍ത്തരികള്‍ താഴത്തേക്കുതിര്‍ത്തുകൊണ്ട് ആനന്ദ് ഒരിക്കല്‍ പറഞ്ഞു. “തിരിഞ്ഞു നോക്കിയാല്‍ മയില്‍പ്പീലികള്‍ ഇനി കണ്ടെന്നുവരില്ല...”
“പത്മേ, ഇന്നു മാപ്പാക്കുക”. ടെലിഫോണ്‍ ബൂത്തിലെ നിശ്ശബ്ദതയില്‍ ആനന്ദിന്റെ ശബ്ദം പതുക്കെ മുഴങ്ങി, “സദാശിവന്‍ ലക്കില്ലാതെ റോഡില്‍ കിടപ്പാണ്. നിനക്കറിയാലൊ പുള്ളിയെ? ഓ. കെ. നാളെ രാവിലെ”.
“മരിച്ചിട്ട്” പാതി വലിച്ചു നിറുത്തിയ കര്‍ട്ടന്‍ അതേപടി നിര്‍ത്തി പത്മ എന്റെ നേരെ നോക്കി. “എന്നിട്ട്? എനിക്കു ജീവിക്കുകയാണ് വേണ്ടത്... ”
പത്മയുടെ കുട്ടികള്‍ ഞങ്ങളുടെ ചുറ്റും കലമ്പല്‍ കൂട്ടി. തിളക്കമാര്‍ന്ന ആ പുഞ്ചിരികള്‍ക്കിടയിലൂടെ കൈ നീട്ടി ഞാന്‍ പത്മയുടെ കൈയിലമര്‍ത്തി.
കാറില്‍ ഞാന്‍ ആനന്ദിനോടു വീണ്ടും ചേര്‍ന്നിരുന്നു. പുറത്തെ വെളിച്ചം ഒരു വടിവുപോലെ ആനന്ദിന്റെ മുഖത്തു വീണു കിടന്നു. തൊട്ടടുത്ത്, എന്റെ മാറിലും മനസ്സിലും ഉരസി ഇരിക്കുന്ന ഈ ആനന്ദിന്റെ മുഖം എന്തുകൊണ്ടാണ് എന്നെ അതിരില്ലാതെ പേടിപ്പെടുത്തുന്നതെന്ന് എനിക്ക് പൊടുന്നനെ മനസ്സിലായി. വാതിലിന്റെ താക്കോല്‍ ദ്വാരത്തില്‍ തിരിയുന്ന താക്കോലിന്റെ ശബ്ദം ഒരു മുഴക്കമായി അവസാനിക്കുമ്പോള്‍, വീട്ടിനകത്തെ അനാഥമായ ഇരുട്ട് നിലംതെറ്റിക്കുംവിധം ശക്തിയോടെ മനസ്സിലേക്കെത്തുമ്പോള്‍, പിന്നില്‍ ഒരാളുണ്ടാവുക ഒരാശ്വാസമാണ്. ഈയിടെ എന്റെ കൂടെ വാതില്‍ക്കല്‍ വരെ വരുന്നത് ആനന്ദ് മാത്രമാണ്. അതുകൊണ്ട് അയാളോട് വരരുതെന്നു ഞാന്‍ പറയില്ല.
കണ്ണാടിക്കു മുന്നില്‍ നില്‍ക്കെ, വെളുക്കാന്‍ തുടങ്ങിയിരുന്ന രണ്ടിഴകള്‍ ചെന്നിയില്‍ നിന്ന് ഞാന്‍ പൊട്ടിച്ചുകളഞ്ഞു. പിന്നെ കട്ടിലില്‍ കിടന്ന് എനിക്കിഷ്ടമുള്ള വെളുത്ത വിരിമാറ്റി, ആനന്ദിനിഷ്ടമുള്ള നീലവിരിപ്പു വിരിച്ചു.
“ഉറങ്ങുകയല്ല”, പാട്ടീല്‍ പറഞ്ഞിട്ടുണ്ട്. “തട്ടില്‍നോക്കി അന്തം വിട്ട് കിടക്കുകയാവും”. അല്ലെങ്കില്‍ ജപമാല കൈയിലെടുത്ത് എനിക്കും എന്റെ സൗഭാഗ്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാവും എന്റെ ഭാര്യ”. “അതുകൊണ്ട്”? ഞാന്‍ ചോദിച്ചു.
“നിര്‍മലെ”, മലര്‍ന്നുകിടന്ന് പാട്ടീല്‍ അന്നും പറഞ്ഞു, “ശരിക്കും തെറ്റിനും സങ്കടത്തിനും സന്തോഷത്തിനും, എല്ലാറ്റിനുമുപരി എനിക്കും പകരം നില്‍ക്കാന്‍ എനിക്കീ ജീവിതമേയുള്ളൂ. അത് ഞാനായി ജീവിക്കാനേ എനിക്കാവൂ”.
***

No comments:

Post a Comment